Saturday, September 12, 2015

മടക്കം

യാത്ര കഴിഞ്ഞു തിരികെയെത്തിയ അന്ന് വൈകിട്ട് തന്നെ കോഫീ ഹൌസില്‍ വെച്ച് അരുന്ധതിയെ കണ്ടുമുട്ടി, കോഫീ ഹൌസിലെ എന്‍റെ സ്ഥിരം സീറ്റില്‍ അന്നത്തെ പത്രത്തില്‍ മുഖം താഴ്ത്തി ഇരുന്ന എനിക്കെതിരായി ആരോ

വന്നിരുന്നതായി തോന്നി മുഖമുയര്‍ത്തിയപ്പോള്‍ അവളാണ്, സ്വാഗതം ചെയ്തുകൊണ്ടുള്ള എന്‍റെ പുഞ്ചിരിക്കു പകരമായി കുറച്ചു സമയം എന്നെ കൂര്‍ത്ത നോട്ടം നോക്കിയിരുന്നുകൊണ്ട് അവള്‍ പറഞ്ഞു

"ദുഷ്ടനാണ്‌ നീ"  

നഗരത്തിലെ എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്,ആണ്‍ പെണ്‍ വേര്‍തിരിവുകളില്ലാതെ എന്തും പരസ്പരം ഷെയര്‍ ചെയ്യുന്ന കപടതയില്ലാതെ "സുഹൃത്ത്" എന്ന് പറയുവാന്‍ പറ്റിയ ആള്‍, അതാണ്‌ അരുന്ധതി.

നഗര ജീവിതത്തില്‍ നിന്നും ഇടക്കിടെയുള്ള എന്‍റെ ഒളിച്ചോട്ടത്തെപ്പറ്റി അരുന്ധതി ഇടയ്ക്കു തിരക്കാറുണ്ട്,ഒട്ടസൂയയോടെയാണവള്‍ പലപ്പോഴും എന്‍റെ യാത്രാനുഭവങ്ങളെ കേള്‍ക്കുന്നത്,എല്ലാത്തവണയും അവള്‍ പറയും

"ഇനിയുള്ള നിന്‍റെ യാത്രയില്‍ എന്നെക്കൂടി കൂട്ടെടാ, ഞാനും ഒരു മാറ്റത്തിനായി കൊതിക്കുന്നുണ്ട്".

എന്‍റെ യാത്രയെക്കുറിച്ചവള്‍ എപ്പോളും പറയുന്ന ഒരുദാഹരണമുണ്ട്

"മൂര്‍ഖനുമായുള്ള യുദ്ധത്തില്‍ വിഷം ശരീരത്തില്‍ പടരുന്നു എന്ന് തോന്നുമ്പോള്‍ പിന്‍വലിഞ്ഞു പോയി തനിക്കു മാത്രമറിയാവുന്ന ഏതൊക്കെയോ പച്ചില മരുന്നുകള്‍ തിന്ന്‍ പൂര്‍വ്വാധികം കരുത്തോടെ തിരികെ വരുന്ന കീരിയെ പോലെ, നിന്‍റെ നഗരത്തില്‍ നിന്നുള്ള  ഈ ഒളിച്ചോട്ടവും, വീണ്ടും ഏതൊക്കെയോ ഗ്രാമത്തിന്‍റെ വിശുദ്ധിയും പേറി കരുത്തോടെയുള്ള തിരിച്ചു വരവും എന്നെ ഒട്ടൊന്നുമല്ല കൊതിപ്പിക്കുന്നത്".

പലപ്പോഴും ഓര്‍ക്കും അടുത്ത തവണ അവളെയും കൂടെ കൂട്ടി വേണം യാത്രയെന്ന്‍, പക്ഷെ ഓര്‍മ്മകളെല്ലാം ഓടിയോളിച്ച് ശൂന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്ന ഏതോ നിമിഷങ്ങളിലാവും താന്‍ യാത്ര പുറപ്പെടുക,  സ്വയമറിയാതെ  ആരുടെയോ അദൃശ്യമായ നിയന്ത്രണങ്ങള്‍ക്ക് വിധേയനായപോലെ തുടങ്ങുന്ന യാത്രകളില്‍ അവളെ എങ്ങനെ കൂട്ടാന്‍?അവള്‍ക്കും അത് മനസ്സിലാവും, മാസങ്ങള്‍ക്ക് ശേഷമാവും താന്‍ ചിലപ്പോള്‍ തിരികെയെത്തുക ,

അത്ര നാളത്തെ വിരസമായ അവളുടെ സായന്തനങ്ങളുടെ ഓര്‍മ്മകളാണ് ഇപ്പോള്‍ ദേഷ്യമായി അവളില്‍ കാണുന്നതെന്നെനിക്കറിയാം,എന്നോടു മാത്രമല്ലേ അവള്‍ക്ക് ഇണങ്ങാനും പിണങ്ങാനും സന്തോഷം പങ്കിടുവാനുമൊക്കെ സാധിക്കൂ,

അവളുടെ ഭാഷയില്‍ മറ്റുള്ള ബന്ധങ്ങള്‍ എല്ലാം തന്നെ "മതലബീ രിശ്തെ"

"പിണക്കം കളയൂ ,നിന്‍റെ വിശേഷങ്ങള്‍ പറയൂ ആരു"...

ആരു എന്ന വിളിയില്‍ അവള്‍ എല്ലാം മറക്കുമെന്ന്‍ എനിക്കറിയാം, അവളുടെ പപ്പാ അവളെ വിളിച്ചിരുന്ന ഓമനപേരാണത്.

"വേണ്ടാ നീയെന്നെ അങ്ങനെ വിളിക്കണ്ട" എന്ന് പറഞ്ഞെങ്കിലും അവളുടെ സ്വരത്തിന് മൂര്‍ച്ച കുറഞ്ഞിരുന്നു.

അല്‍പ സമയം ഒന്നും മിണ്ടാതെ ഇരുന്നതിനു ശേഷം അവള്‍ ചോദിച്ചു

"എപ്പോള്‍ എത്തി"?

"പുലര്‍ച്ചെ". "ഉച്ച വരെ കിടന്നുറങ്ങി പിന്നെ എഴുനേറ്റു നിന്നേ കാണുവാനായി പോന്നു".

"ഓഹോ, ഞാന്‍ കോഫീ ഹൌസിലാണ് ജോലി ചെയ്യുന്നതെന്ന് താങ്കളോട് ആരാണ് പറഞ്ഞത്?

"എന്തായാലും നീ ഇവിടെ വരാതെ പോവില്ല എന്ന്‍ എനിക്ക് ഉറപ്പായിരുന്നു, അങ്ങനെ തന്നെയാണല്ലോ മുന്‍പ് എല്ലാ തവണയും നാം കണ്ടിട്ടുള്ളത്"

"ഓഹോ ഇനിയാവട്ടെ ആ പതിവ് ഞാന്‍ നിര്ത്തിത്തരാം, നീ എന്നെത്തേടി അലയും അടുത്ത തവണ"

"അതിന് അടുത്ത തവണ നമ്മള്‍ ഒരുമിച്ചല്ലേ യാത്ര പോകുന്നത്?

"ഓ ഇത് ഞാന്‍ എല്ലാത്തവണയും കേള്‍ക്കുന്നതാണല്ലോ"

"എന്നാല്‍ ഇതങ്ങിനെയല്ല അടുത്തമാസം അഞ്ചാം തീയതി നമ്മള്‍ പോകുന്നു"

"എങ്ങോട്ട്"? ഒട്ടൊരു ആകാംക്ഷയോടെയാണവള്‍ ചോദിച്ചത്

"അത് പറഞ്ഞാലേ നീ എന്റൊപ്പം വരൂ" ?

"അതല്ലെടാ അറിയുവാനുള്ള ആഗ്രഹം...ആകാംക്ഷ അങ്ങനെയെന്തോക്കെയോ,അല്ലാതെ നിന്‍റെ കൂടെ ഏതു നരകത്തിലേക്കും വരാന്‍ എനിക്കൊരു ഭയവുമില്ലാന്നു നിനക്കറിയരുതോ?

"എങ്കില്‍ കേട്ടോളൂ നമ്മള്‍ പോകുന്നത് എന്‍റെ സ്വന്തം ഗ്രാമത്തിലേക്ക്"

"ഏതു ,കേരളത്തിലേക്കോ? നീ സത്യമായിട്ടും പറയുന്നതാണോ ?

"അതേടീ ഡൌട്ടിംഗ് ലേഡീ"

"പോടാ കുരങ്ങാ, ഡൌട്ടിംഗ് ലേഡീ നിന്‍റെ പഴയ കാമുകി" എടാ പറഞ്ഞപോലെ അവളെ കാണുവാന്‍ പറ്റുമോ എനിക്കീ യാത്രയില്‍?

"അതറിയില്ല പക്ഷെ മറ്റു പലരെയും,പലതിനെയും നീ കാണും,എന്‍റെ വര്‍ണ്ണനകളിലൂടെ മാത്രമറിഞ്ഞ എന്‍റെ നാടിനെ നീ അനുഭവിച്ചറിയാന്‍ പോവുകയാണ്"

"ഹോ എന്‍റെ സന്തോഷം എനിക്കു നിന്നെ പറഞ്ഞറിയിക്കാന്‍ വയ്യ, നിന്‍റെ വര്‍ണ്ണനകളിലെ കൃഷ്ണ ക്ഷേത്രവും,ദേവീ ക്ഷേത്രങ്ങളും ആലും അമ്പലക്കുളവും തോടുകളും പാടങ്ങളും,രാമനും കൃഷ്ണനും വിജയനും, സോമന്‍റെ ചായക്കടയും അവിടുത്തെ പലഹാരങ്ങളുമൊക്കെ ഇതാ എനിക്ക് തൊട്ടടുത്തെത്തിയിരിക്കുന്നു. ഇനി പത്തു ദിനങ്ങള്‍ ഇല്ലേ.... ഹോ... കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു.

"വേവുവോളം നിന്നാല്‍ ആറുവോളം കൂടി ക്ഷമിക്കരുതോടീ"?

"ഇനി ക്ഷമിച്ചു നില്‍ക്കാന്‍ വല്യ പാടാണ് മോനേ,ഒരിക്കല്‍ ആ ഗ്രാമത്തിലേക്ക് നീയെന്നെ കൊണ്ടുപോകുമെന്ന് ഞാന്‍ കരുതിയിരുന്നു.പതിയെ പതിയെ ആ പ്രതീക്ഷ എന്നില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു,ഇനി ഇതില്‍ ഒരു മാറ്റം സംഭവിച്ചാല്‍ നിന്നേ ഞാന്‍ കൊല്ലും പറഞ്ഞേക്കാം"

"ഇല്ല ഇനി മാറ്റമില്ല,നമ്മള്‍ പോകുന്നു.എന്‍റെ ഗ്രാമം എന്നെ കാത്തിരിക്കുന്നു അവിടെ, ഗ്രാമത്തിന്‍റെ വിളികള്‍ ഞാന്‍ കേള്‍ക്കുന്നു ഇനി കേട്ടില്ലാ എന്ന് നടിക്കാന്‍ എനിക്കാവില്ല."
==========================

"ഗ്രാമമേ ഞാന്‍ വരുന്നു, എന്നോടൊപ്പം ഒരു അതിഥിയും ഉണ്ട്,നിന്നേ കഥകളിലൂടെ മാത്രം കണ്ട് സ്നേഹിക്കുന്ന ഒരുവള്‍ അവള്‍ക്കു വേണ്ടിയാണ് ഈ വരവ്" അവള്‍ ഇത്രനാള്‍ നിന്നേ കാണുവാന്‍ കാത്തിരുന്നതുപോലെ ഇനിയുള്ള ദിവസങ്ങള്‍ അവള്‍ക്കായി നീയും ഒരുങ്ങി കാത്തിരിക്കൂ"