Thursday, October 10, 2013

ആദ്യ ബീഡിവലിയും ഗോപാലനും .........

തിരുവാര്‍പ്പ് എന്ന ഗ്രാമത്തിലെ ജീവിതം അത് എന്നും ഒരു സുഖമുള്ള ഓര്‍മ്മയായി നിറഞ്ഞു നില്‍കയാണ്,കൊച്ചുപ്രായത്തിലെ വികൃതികള്‍ ഓര്‍ത്താല്‍ ഇന്നും ചിരിച്ചുപോകും ഇന്നത്തെ തലമുറയ്ക്ക് 'എന്‍റെ കുട്ടികള്‍ക്ക്' നഷ്ടപ്പെടുന്നത് ആ ഗ്രാമ ഭംഗിയും ആ ഗ്രാമത്തിന്‍റെ നിഷ്കളങ്കതയുമാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് എന്‍റെ കുട്ടികളോട് സഹതാപം തോന്നാറുണ്ട്,

ഞങ്ങള്‍ ഓടിക്കളിച്ച പറമ്പുകളും പാടങ്ങളും, നീന്തിത്തുടിച്ച തോടുകളും,ആറുകളും കയറിയിറങ്ങിയ മാവുകളും പ്ലാവുകളും, ആഞ്ഞിലികളും അവയില്‍ നിന്നും ഞങ്ങള്‍ പറിച്ചു തിന്ന മാങ്ങയും,ചക്കയും,ആഞ്ഞിലിച്ചക്കകളും ഇന്നത്തെ കുട്ടികള്‍ക്ക് വല്ലപ്പോഴും ലഭിക്കുന്ന അപൂര്‍വ്വ കനികളായി മാറിയിരിക്കുന്നു,അത് തന്നെ അവര്‍ക്ക് താല്‍പര്യമില്ലാതായിരിക്കുന്നു,ഇന്ന് ബര്‍ഗര്‍,പിസാ,ചൌമീന്‍ അങ്ങനെ ഫാസ്റ്റ്‌ ഫുഡ്‌ ലോകത്തു അവരെത്തി,തോളില്‍ കയ്യിട്ടു എന്തിനും കൂടെ നിന്നിരുന്ന സൌഹൃദ ബന്ധങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടം വന്നിരിക്കുന്നു .
ഇന്‍റെര്‍നെ‍റ്റിലും മൊബൈല്‍ ഫോണ്‍മെസേജ് വഴിയുമുള്ള "ഹായ്""ഹല്ലോയില്‍" സൌഹൃദം തളച്ചിടപ്പെടുമ്പോള്‍, അറിയാതെ ഞങ്ങളുടെ കുട്ടിക്കാലം ഓര്‍ത്തുപോകും.

”ബട്ടന്‍ പറിഞ്ഞു  ഊര്‍ന്നു വീഴാന്‍ പോകുന്ന നിക്കര്‍ ഒരു കൈകൊണ്ടു വലിച്ചു പിടിച്ചു, മറുകയ്യില്‍ പുസ്തക സഞ്ചിയും തൂക്കി,ഷെര്‍ട്ടിന്‍റെ ഇടതു കൈയ്യില്‍, ഒലിച്ചു വരുന്ന മൂക്കളയും തൂത്ത് എന്നോടൊപ്പം ഓടി എത്താന്‍ ശ്രെമിച്ചുപരാജയപ്പെടുമ്പോളും, പരിഭവംലേശംപോലുമില്ലാതെ, ഒരു നറു പുഞ്ചിരിയോടെ 
 "നാളെ ഞാന്‍ നിന്നെ തോല്പിക്കും”      എന്ന് പറഞ്ഞു നടന്നു പോകുന്ന എന്റെ സതീര്‍ത്ഥ്യന്‍ "ഗോപാലനെ" ഞാന്‍ ഓര്‍ത്തു പോകുന്നു, കരിം കറുപ്പായ അവന്‍റെ പാല്‍നിലാവ് പോലുള്ള ചിരി കാണുവാനൊരു അഴകായിരുന്നു,

ചില ദിവസങ്ങളില്‍ സ്കൂളില്‍ നിന്നും നടന്നു വരുമ്പോള്‍ കൊച്ചുപാലം കവലയില്‍ മദ്യ ലഹരിയില്‍ ആടി നില്കുന്ന അവന്‍റെ അഛന്‍ കുട്ടപ്പനെ അവന്‍ സങ്കടത്തോടെ നോക്കി നടന്നു പോകുന്നതും ഞാന്‍ ഓര്‍ക്കുന്നു,അന്ന് കുട്ടപ്പന്‍റെ ചെയ്തികളും സംസാരവും ഞാന്‍ ഉള്‍പെടുന്ന കുട്ടികള്‍ക്ക് ഒരു തമാശ ആയിരുന്നെങ്കിലും അത് ഗോപാലനില്‍ എത്ര സങ്കടം ഉളവാക്കി കാണും എന്ന് എനിക്ക് ഇന്ന് തോന്നുന്നു.

ഗോപാലനെ ഒര്‍കുമ്പോള്‍ എന്‍റെ ആദ്യ "ബീഡിവലി" പരീക്ഷണം ആണ് എനിക്ക് ഓര്‍മ്മ വരുന്നത് ,
അമ്മയുടെ അമ്മക്ക് സുഖമില്ലാതെ കൊച്ചുപാലത്ത് അമ്മാവന്‍റെ വീട്ടില്‍ ആണ്, അമ്മയും ഒക്കെ അവിടെ,ഞാന്‍ സ്കൂള്‍ വിട്ടു നേരെ അങ്ങോട്ടെക്കാണു വരവ്,അവിടെ വന്നു പുസ്തക സഞ്ചി ഒക്കെ വച്ച് അമ്മാവന്‍റെ മകനുമായി കുറച്ചു കളിച്ചിട്ടൊക്കെയാണ് അമ്മയോടൊപ്പം വീട്ടിലേക്കു പോകുന്നത് ,

അങ്ങനെ ഒരു ദിവസം,  അമ്മാവന്‍ ഫോറിനില്‍ നിന്നും വന്നപ്പോള്‍ അപ്പച്ചന് കൊണ്ടെ കൊടുത്ത സിഗരറ്റ്, അപ്പച്ചന്‍ വലിച്ചിട്ട് മുഴുവന്‍ ആവാതെ കളഞ്ഞതുമെടുത്തു ചേട്ടനും ഞാനും കൂടി പമ്മി വീടുപണിക്ക് ശേഷം മിച്ചം വന്നു അടുക്കിവച്ചിരുന്ന ഇഷ്ടികക്ക് പുറകില്‍ നിന്ന്, ഒന്ന് വലിച്ചു നോക്കിയിരുന്നു, അന്ന് ചുമച്ചും കണ്ണില്‍ പുകയുമൊക്കെ ആയി ആകെ വല്ലാതായി ., പിറ്റേന്ന് ചേട്ടന്‍ സ്കൂളില്‍ നിന്നും വരുന്നതിനു മുന്‍പ് ഞാന്‍ മുറ്റ്ത്തു കളിച്ചു നില്കെ ഒരു ബീഡി മുറി കിട്ടി,എന്നിലെ പുകവലികാരന്‍ ഉണര്‍ന്നു ,പതിയെ ഞാന്‍ ആരും കാണാതെ ഇഷ്ടിക മറവിലേക്ക് നീങ്ങി,അപ്പോളാണ് ഓര്‍ത്തത്‌ തീപ്പെട്ടി ഇല്ല എന്ന് ,അടുക്കളയില്‍ കയറി എടുത്താല്‍ അമ്മായി പിടുത്തമിടും, അതിനാല്‍ പതിയെ പറമ്പിലൂടെ തന്നെ ഗോപാലിയുടെ മാടകടയുടെ പിന്‍വശത്ത് എത്തി,അവിടെ വലിച്ചെറിഞ്ഞിരിക്കുന്ന തീപ്പെട്ടികൂടുകളില്‍ ഒക്കെ പരതുവാന്‍ തുടങ്ങി ഭാഗ്യം എന്ന് പറയട്ടെ ഒരു കൂടില്‍ രണ്ടു കൊള്ളികളോട് കൂടി എനിക്ക് കിട്ടി 

,അതുമായി വീണ്ടും നമ്മുടെ ഒളിയിടത്തിലേക്ക് ,പതിയെ അവിടെയിരുന്നു ബീഡിക്കുറ്റിക്കു തീകൊളുത്തി ,വലിക്കുവാനാരഭിച്ചു ,മറഞ്ഞിരുന്നാണ് വലിക്കുന്നതെങ്കിലും പുക മുകളിലെക്കുയരും എന്നത് എനിക്ക് അത്ര അറിവുള്ള കാര്യമായിരുന്നില്ല,അങ്ങനെ ആസ്വദിച്ചിരുന്നു വലിക്കുമ്പോള്‍ വഴിയരികിലെ മതിലിനു മുകളില്‍ കൂടി ആരുടെയോ തല പൊങ്ങി വരുന്നതും എന്നെ നോക്കുന്നതും കണ്ടു ഞാന്‍ ബീഡിക്കുറ്റി കളഞ്ഞു എഴുനേറ്റു, അത് ഗോപാലന്‍ ആയിരുന്നു ....

അവന്‍ പുക ഉയരുന്നത് കണ്ടു എത്തി നോക്കിയതാണ് എന്നെകണ്ടതും അവന്‍ ശരം വിട്ട കണക്കെ “ജോഷി ബീഡി വലിക്കുന്നെ എന്ന് ഉച്ചത്തില്‍ കാറിക്കൊണ്ട് വീടിന്‍റെ മുറ്റത്തേക്ക് പാഞ്ഞു ,ഒച്ച കേട്ട് ഇറങ്ങി വന്ന ,അമ്മയും അമ്മായിയും ഒക്കെ എന്നെ ചോദ്യം ചെയ്തു കാര്യം മനസ്സിലാക്കി, അന്ന് അവിടെ അടിയുടെ പെരുന്നാള്‍ ആയിരുന്നു, ആരാടാ നിന്നെ ഈ പണി പടിപ്പിച്ചതു എന്നും ചോദിച്ചു വടിയൊടിയുന്ന വരെ അമ്മ എന്നെ തല്ലി,നില്കകള്ളിയില്ലാതായപ്പോള്‍ ,ഞാന്‍ ചേട്ടനെയും “ഒറ്റുകൊടുത്തു”.

 അടികൊണ്ടു അകത്തെ മുറിയില്‍ തളര്‍ന്നുറങ്ങുമ്പോള്‍ വെളിയില്‍ നിന്നും മറ്റൊരു ബഹളം കേട്ട് ഞാന്‍ ഉണര്‍ന്നു. നോക്കുമ്പോള്‍ ,ചേട്ടനെ പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്ക് നടയടി കൊടുത്തു കയറ്റുന്നപോലെ അമ്മ അടിച്ചു കൊണ്ട് വരികയാണ് ,അടി വാങ്ങിക്കൊണ്ടു ചേട്ടന്‍ മസ്സില് പിടിച്ചു നിക്കുവാണ്,എന്തിനാണ് അടിക്കുന്നത് എന്ന് പോലും ആ സമയത്ത് ചേട്ടന്  മനസ്സിലായിരുന്നില്ല, അടിയെല്ലാം കഴിഞ്ഞു അമ്മ പോയപ്പോള്‍ ഞാനും കരഞ്ഞുകൊണ്ടിരിക്കുന്ന കണ്ടപ്പോള്‍ ചേട്ടന്‍ എന്നോട് ചോദിച്ചു .

"എന്താടാ കാര്യം?"                                    
“നമ്മള്‍ അന്ന് ബീഡി വലിച്ചത് അറിഞ്ഞിട്ടാ” 
അതിപ്പോളെങ്ങനെ അറിഞ്ഞു? നീ പറഞ്ഞോ? 
"ഹേ ഞാന്‍ പറഞ്ഞില്ല .
"പിന്നെ ആര് പറഞ്ഞു? 
"അത് എന്റെ കൂടെ പഠിക്കുന്ന ഗോപാലന്‍ പറഞ്ഞു ,
"ഗോപാലന്‍ എങ്ങനെ അറിഞ്ഞു നീ പറഞ്ഞോ അവനോടു ? 
"ഇല്ല അവന്‍ കണ്ടു, 
"ങേ" അവനെപ്പോള്‍ കണ്ടു? 
"ഇന്ന് ഞാന്‍ വലിചോണ്ടിരുന്നപ്പോള്‍ അവന്‍ കണ്ടു"

 അപ്പോളാണ് ചേട്ടനു കാര്യം മനസ്സിലായത്‌ ഞാന്‍ വീണ്ടും കലാപരിപാടി നടത്തി പിടിയില്‍ ആയതാണെന്നു,നീ എന്തിനാ പിന്നെ എന്‍റെ പേര് പറഞ്ഞത്, എന്ന് ചേട്ടന്‍ ചോദിച്ചില്ല. 
"നീ എന്തിനാ ഒറ്റയ്ക്ക് പോയി വലിച്ചത് "എന്നാണു ചോദിച്ചത്.... 

ഈ സംഭവത്തെ തുടര്‍ന്ന് ഞാനും ഗോപാലനും തമ്മില്‍ മിണ്ടാതായി ഗോപാലന്‍ പലവട്ടം എന്‍റെ പുറകെ നടന്നു,


"ഇനി പറയത്തില്ല ജോഷി ഇനി പറയത്തില്ല എന്നോട് കൂടാവോ"

 എന്ന് ചോദിചെങ്കിലും ഞാന്‍ ക്ഷമിക്കാന്‍ കൂട്ടാക്കിയില്ല,അതിനു ശേഷം സ്കൂള്‍ മാറി ഞാന്‍ പട്ടണത്തിലെ സ്കൂളിലേക്ക് പോയി,ഗോപാലന്‍ നാട്ടില്‍ തന്നെ ആയിരുന്നു എങ്കിലും അവനെ ഞാന്‍ പിന്നീട് കണ്ടില്ല, അഥവാ കണ്ടു എങ്കിലും അങ്ങനെ നടിച്ചില്ല,

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഇന്നെനിക്കറിയില്ല ഗോപാലന്‍ തിരുവാര്‍പ്പ് എന്ന ദേശത്ത് ഉണ്ടോ എന്ന് വായിക്കുന്ന ആര്‍ക്കെങ്കിലും അവനെ അറിയാമെങ്കില്‍ അവനോടു പറയുക ഗോപാലാ  നിന്നെയൊന്നു കാണുവാന്‍ നിന്നോടൊരു വാക്കു മിണ്ടുവാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന്.

ജോഷി കുര്യന്‍ പോള്‍

Tuesday, October 8, 2013

ആകാശത്തിലെ കൊട്ടാരവും, ഭൂമിയിലെ കിളിക്കൂടും .



"കണ്ണ് തുറന്നപ്പോള്‍ ഞാനൊരു പട്ടു മെത്തയില്‍ ആണ് കിടന്നിരുന്നത്"
അത്രയും മൃദുവായതും ,സുഖം തരുന്നതുമായ ഒരു പട്ടുമെത്തയില്‍ ഞാന്‍ ഇന്നേ വരെ കിടന്നിട്ടില്ലല്ലോ എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചു.
പതിയെ കണ്ണുകള്‍ ഒന്ന് രണ്ടു വട്ടം ഇമ ചിമ്മി ഞാന്‍ ചുറ്റുപാടുകള്‍ വീക്ഷിച്ചു ,അതിവിശാലവും ,അതി മനോഹരവുമായ കൊട്ടാര സദൃശ്യമായ ഒരു മുറിയിലാണ് ഞാന്‍ എന്ന് എനിക്ക് മനസ്സിലായി കിടക്കക്ക് അരികിലായി കണ്ട ജാലകത്തിലൂടെ ഞാന്‍ കണ്ണുകള്‍ പായിച്ചു 

”ഹാ എത്ര മനോഹരമായ കാഴ്ച !   


ആ കൊട്ടാരത്തിന് ചുറ്റുമായി പഞ്ഞിക്കെട്ടുകള്‍ പോലെ മേഘങ്ങള്‍ ഒഴുകി നടക്കുന്നു കൊട്ടാരത്തിന്റെ ചില താഴിക കുടങ്ങള്‍ എനിക്ക് ജാലകത്തിലൂടെ കാണുവാന്‍ സാധിക്കുന്നുണ്ട് ,അവയെല്ലാം സ്ഫടികം പോലെ തിളങ്ങുന്നു. 

അപ്പോളേക്കും എന്റെചിന്തയിലേക്ക്, “ഞാന്‍ എങ്ങനെ ഇവിടെ എത്തി ? ഞാന്‍ ആരാണ് ?” എന്നുള്ള ചില ചോദ്യങ്ങള്‍ കടന്നു വന്നു , 


             ആ നിമിഷം കൊട്ടാര സദൃശ്യമായ  ആ മുറിയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. അതി സുന്ദരങ്ങളായ ചിറകുകളും അതിലും സുന്ദരമായ മുഖവുമുള്ള കുറച്ചാളുകള്‍ എന്റെ അടുത്തേക്ക് പറന്നു വരുന്നു, 

അവര്‍ക്കിടയില്‍ ഞാന്‍ എനിക്ക് പരിചിതമായ ചില മുഖങ്ങള്‍ കാണുന്നുണ്ട് അതെന്നെ വളരെയധികം സന്തോഷിപ്പിച്ചു ,ഒരു കൊച്ചു കുഞ്ഞെന്ന പോലെ ഞാന്‍ കയ്യും കാലുമിളക്കി ആ കിടക്കയില്‍ കിടന്നു എന്റെ സന്തോഷം പ്രകടിപ്പിച്ചു.അപ്പോളാണ് ഞാന്‍ സ്രെദ്ധിച്ചത് ഞാന്‍ ശെരിക്കും ഒരു കുഞ്ഞു തന്നെ ആണ് എന്ന കാര്യം,എനിക്ക് അത്ബുധം തോന്നി ഈ കാണുന്ന മൂന്നു വയസ്സോളം തോന്നിക്കുന്ന കുഞ്ഞിന്റെ ശരീരം എന്റെതാണോ ഇത് ഞാന്‍ തന്നെ ആണോ ?

പക്ഷെ ആ സംശയ ചിന്തകള്‍ അധികം എന്നില്‍ നിന്നില്ല, അപ്പോളേക്കും പറന്നു വന്നവരില്‍, എന്നെ സന്തോഷിപ്പിച്ച മുഖങ്ങള്‍, എന്റെ കിടക്കയില്‍ എന്‍റെ രണ്ടു വശത്തുമായി വന്നിരുന്നു ,എന്നെ ഉമ്മകള്‍ കൊണ്ട് പൊതിയുവാന്‍ ആരംഭിച്ചു ഞാന്‍ അതിയായി സന്തോഷിച്ചു ,അവര്‍ക്കും തിരികെ ഉമ്മകള്‍ നല്കി.” മോനെ എടാ കുട്ടാ” എന്ന് അവര്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ അവരുടെ മടിയില്‍ കിടന്നു തുള്ളി ,അവരില്‍  ഒരാളെ ഞാന്‍ “അച്ച” എന്നും മറ്റേയാളെ “അമ്മ’’ എന്നും വിളിച്ചു ആ വിളിപ്പേരുകള്‍ എനിക്ക് എങ്ങനെ കിട്ടി എന്ന് അറിയില്ല പക്ഷെ വളരെ കാലങ്ങള്‍ ആയി അവരെ എനിക്കറിയാവുന്നവരും അവര്‍ എന്റെ പ്രിയപ്പെട്ടവരും ആണ് എന്ന് എനിക്ക് അറിയാമായിരുന്നു,
 

കൂട്ടത്തില്‍ ഉണ്ടായിരുന്ന ചിറകുകള്‍ വിരിച്ചു പറന്നു നിന്ന മറ്റെല്ലാവരെയും എനിക്ക് ഇപ്പോള്‍ പരിചയം തോന്നി ഞാന്‍ അവര്‍ ഓരോരുത്തരെയും പേര് വിളിക്കുന്നുണ്ട് ,അപ്പച്ചന്‍,അമ്മച്ചി,എന്നിങ്ങനെ ഓരോരുത്തരെയും ഞാന്‍ വിളിച്ചു ,അവര്‍ എല്ലാവരും വന്നു എന്നെ ചുംബനങ്ങള്‍ കൊണ്ട് പൊതിയുന്നു ,ഞാന്‍ വളരെ അധികം സന്തോഷത്തിലാണ് ,നഷ്ടപ്പെട്ടു പോയതെന്തോ തിരികെ കിട്ടിയ ഒരുവനെ പോലെ ഞാന്‍ സന്തോഷിച്ചാര്‍ത്തു ചിരിക്കുന്നു ,ആ പട്ടു മെത്തയില്‍ നിന്നും താഴെ ഇറങ്ങി ഞാന്‍ അവിടെയാകെ ഓടി നടന്നു ,അച്ചയും അമ്മയും എന്റെ പുറകെ പറന്നു വരുന്നു. ഞാന്‍ ഒളിക്കുവാനിടം തേടുകയാണ് പക്ഷെ ഒരു നിമിഷം പോലും അവരുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞിരിക്കാന്‍ എനിക്കാവുന്നില്ല ,

അപ്പോളാണ് ഞാന്‍ സ്രെദ്ധിച്ചത് അവര്‍ക്കുള്ളതുപോലെ എനിക്ക് ചിറകുകള്‍ ഇല്ല .

ഞാന്‍ അവരോടു ചോദിച്ചു നിങ്ങളെ പോലെ എന്തെ എനിക്കും ചിറകുകള്‍ ഇല്ല ?

"അതിനു സമയം ആയിട്ടില്ല" ! അച്ച ഉത്തരം പറഞ്ഞു .

ഞാന്‍ സമ്മതിച്ചില്ല “എനിക്കും ചിറകുകള്‍ വേണം”എനിക്കും നിങ്ങളെ പോലെ പറന്നു നടക്കണം .

അപ്പോള്‍ അമ്മ പറഞ്ഞു ഇപ്പോള്‍ മോന് അതിനു സമയം ആയിട്ടില്ല സമയം ആകുമ്പോള്‍ മാലാഖമാര്‍ വന്നു നിനക്ക് ചിറകുകള്‍ തന്നു കൂട്ടി കൊണ്ട് വരും , 

ഇനി അപ്പോള്‍ നമുക്ക് തമ്മില്‍ കാണാം .ഇപ്പോള്‍ മോന് തിരികെ പോകുവാന്‍ സമയമായി ,

“വേണ്ട എനിക്ക് എങ്ങോട്ടും പോകേണ്ട ,എനിക്ക് നിങ്ങളോടൊത്തിവിടെ താമസിച്ചാല്‍ മതി” .

"അത് സാധിക്കില്ല മോന് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട് അത് ചെയ്തു കഴിയുന്നിടം വരെ ഇവിടെ താമസിക്കുവാന്‍ ആവില്ല ,അതുകൊണ്ട് മോന്‍ തിരികെ പോകണം വഴക്കുണ്ടാക്കാതെ ,നല്ല കൊച്ചായി പറയുന്നത് അനുസരിക്കണം ,ഞങ്ങള്‍ എപ്പോളും കൂടെയുണ്ടാവും", 

അവരെല്ലാവരും വന്നു വീണ്ടും വീണ്ടും എനിക്ക് ചുംബനങ്ങള്‍ തന്നു , ഞാന്‍ എനിക്ക് പോകേണ്ടാ എന്ന് ഓരോരുത്തരോടും പറയുന്നുണ്ട്, പക്ഷെ അവര്‍ ആരും അത് കേള്‍ക്കുവാന്‍ തയ്യാറാവുന്നില്ല .

സത്യമായും എനിക്ക് അവരുടെ ഇടയില്‍ നിന്നും എങ്ങോട്ടും പോകുവാന്‍ മനസ്സ് വരുന്നില്ല ,ഞാനെപ്പോളൊക്കെയോ ഇങ്ങനെ അച്ചയോടും അമ്മയോടുമൊപ്പം ഒരുമിച്ചു ജീവിക്കുവാന്‍ ആഗ്രഹിച്ചിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. പക്ഷെ അതെപ്പോളാണ്? എന്താണ് ഞാന്‍ അങ്ങനെ ആഗ്രഹിച്ചത്‌? അവരില്ലാതെ ഞാന്‍ എവിടെക്കാണ്‌ പോകേണ്ടത്? എനിക്ക് ഒന്നും ഓര്‍മ്മ കിട്ടുന്നില്ല.

പെട്ടെന്ന് എന്റെ കാഴ്ചകള്‍ ഒക്കെ മങ്ങി. എവിടെ നിന്നോ “അച്ചേ ,അച്ചേ എന്ന വിളികള്‍ ഞാന്‍ കേള്‍ക്കുന്നു. ആരാണത് .ഞാന്‍ എന്റെ മിഴികള്‍ വലിച്ചു തുറന്നു . എന്റെ അടുത്ത് ആരോ ഉണ്ട് ,വീണ്ടും ആ വിളി ഞാന്‍ കേട്ടു അച്ചേ എഴുന്നേല്‍ക്ക് അച്ചേ ....ഞാന്‍ ഇമകള്‍ ചിമ്മി ചിമ്മി തുറന്നു ,എവിടെയാണ് ഞാന്‍ ? അച്ചയും അമ്മയും എവിടെ ? ചിറകു വിടര്‍ത്തി പറന്നു വന്ന അപ്പച്ചനും അമ്മച്ചിയുമൊക്കെ എവിടെ? ആരെയും കാണുന്നില്ലല്ലോ ? 


പതിയെ പതിയെ എന്റെ കണ്ണുകളിലേക്കു  രണ്ടു കുഞ്ഞിക്കിളികളുടെ മുഖം പതിഞ്ഞു .... ആരാണീ കുഞ്ഞികിളികള്‍  ?എനിക്കറിയാമല്ലോ ഇവരെ ,എന്ന് ചിന്തിച്ചപ്പോലെക്കും അവര്‍ വിളിച്ചു അച്ചേ എഴുന്നേല്‍ക്ക് ,പെട്ടെന്ന് ഞാന്‍ എന്റെ ബോധ മണ്ഡലത്തിലേക്ക് തിരികെ എത്തി . ഞാനിത് എന്റെ കിളിക്കൂട്ടില്‍  ആണല്ലോ ,അയ്യോ എന്റെ കുട്ടികള്‍ ആണല്ലോ വിളിക്കുന്നത്‌ , 


പെട്ടെന്ന് അല്പം മുന്‍പ് അച്ചയും അമ്മയും പറഞ്ഞ എന്റെ ഉത്തരവാദിത്തങ്ങള്‍ എനിക്ക് ബോധ്യമായി , ആ മൂന്നു വയസ്സുകാരനായ എന്നെ ഞാന്‍ തിരിച്ചറിഞ്ഞു , ആ മൂന്നു വയസ്സുകാരന്റെ ദുഖം ഇനിയെന്റെ മക്കളും , എന്റെ അമ്മ ഈ ലോകത്തില്‍ അനുഭവിച്ച ദുഃഖം ഇനിയെന്റെ ഭാര്യയും അനുഭവിക്കാതിരിക്കുവാനല്ലേ അവരെന്നെ തിരികെ അയച്ചത്?

അതെ, ഇന്നെന്നെ ആകാശത്തിലെ കൊട്ടാരത്തില്‍ അച്ചയോടും അമ്മയോടും മറ്റു പ്രിയരോടുമൊപ്പം ജീവിക്കാന്‍ വിടാതെ ഇവിടെ പിടിച്ചു നിര്‍ത്തുന്ന ഒരേ ഒരു ഘടകം എന്റെ ഭൂമിയിലെ ഈ കിളിക്കൂട്ടിലെ ഉത്തരവാധിത്വങ്ങള്‍ ആണല്ലോ,
ആ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റി  അതിനു ശേഷം അവരോടോത്തു സന്തോഷിക്കാന്‍ കടന്നു പോകുവാനായി ഞാന്‍ പ്രതീക്ഷയോടെ ഇരിക്കുന്നു ,ഈ ലോകത്തിന്റെ മറ്റൊന്നും ഇന്നെന്നെ മോഹിപ്പിക്കുന്നില്ല.

പക്ഷെ അപ്പോളും ഈ കിളിക്കൂട്ടിലെ എന്റെ ചിറകടിയില്‍ ആയിരിക്കുന്ന എന്നോട് ചുണ്ടുരുമ്മിയിരിക്കുന്ന കുഞ്ഞിക്കിളികളെയും അവരുടെ തള്ളക്കിളിയെയും വിട്ടു പോകുന്ന കാര്യവും ചിന്തിക്കുവാന്‍ വയ്യ, ദൈവമേ എന്തേ നീ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നു.   ഞങ്ങളെ എല്ലാവരേയും ഒന്നുകില്‍ ആ ആകാശ കൊട്ടാരത്തില്‍ അല്ലെങ്കില്‍ ഈ ഭൂമിയിലെ കിളിക്കൂട്ടില്‍, എവിടെയെങ്കിലും ഒന്നിച്ചാക്കാമായിരുന്നില്ലേ ?

ഞങ്ങളുടെ ചിന്തയല്ലല്ലോ നിന്റെ ചിന്ത ? അതല്ലേ നിന്നെ ദൈവം എന്ന് വിളിക്കുന്നത്‌, സര്‍വ്വവും നിന്റെ ഇഷ്ടപ്രകാരം തന്നെ നടക്കട്ടെ..............

ജോഷി കുര്യന്‍ പോള്‍,