Friday, February 28, 2014

ബാല്യത്തിന്റെ നഷ്ട്ടങ്ങള്‍


മധ്യവേനല്‍ അവധിക്കാലം എന്നും ഒരു ഉത്സവമായിരുന്നു,സ്കൂള്‍ ഉള്ള ദിവസങ്ങളില്‍ വെളുപ്പിനെഴുന്നേറ്റു പഠിക്കുവാന്‍ അമ്മ വിളിക്കുമ്പോള്‍ ഞരങ്ങിയും മൂളിയും ,പുതപ്പു വീണ്ടും ദേഹത്തേക്ക് ഒന്നുകൂടി വലിച്ചിട്ടു “ട” വരച്ചു ചുരുളും, പിന്നെ പൂവരശു കമ്പുകൊണ്ട് അമ്മയുടെ വക ചൂടന്‍ മരുന്ന് കിട്ടുമ്പോള്‍ ചാടി എഴുന്നേറ്റിരുന്നപോലെ അല്ല ,

ആരും വിളിക്കാതെ തന്നെ അതികാലത്തെ ഉണരുന്നു,ബ്രെഷില്‍ പേസ്റ്റും തേച്ചു നേരെ ആറ്റുകടവിലെക്കൊരു ഓട്ടമാണ്,ചെല്ലുമ്പോള്‍ കൂട്ടുകാരായ സന്തോഷും, ബിജുവും ഒക്കെ കാണും കടവില്‍ ,പിന്നെ ഒരു തകര്‍പ്പാണു മുങ്ങാം കുഴിയിടലും ,നീന്തല്‍ മത്സരവും , കരക്കുള്ള കളികള്‍ പോലെ തന്നെ വെള്ളത്തിലെ കളികളും അനന്തമായി നീളും അവസാനം ആരുടെയെങ്കിലും അമ്മമാര്‍ വടിയുമായിട്ടെത്തുമ്പോള്‍ ആണ് കരക്ക്‌ കയറിയിരുന്നത് ,അന്ന് ആറ്റുവക്കില്‍ എവിടെ നിന്നും ആറ്റിലേക്ക് കുതിച്ചു ചാടാന്‍ ഒരു ഭയവും തോന്നിയിരുന്നില്ല , തുണിയുണ്ടോ ഇല്ലയോ എന്നതൊന്നും ഒരു പ്രശ്നമായിരുന്നില്ല ബെര്ത്ടെയ് സ്യൂട്ടില്‍ തന്നെ ആയിരുന്നു ആറ്റിലെ ഞങ്ങളുടെ തകര്‍ക്കലുകള്‍ അധികവും ,

ഇപ്പോളാണ് തോന്നുന്നത് ആ ബാല്യം തന്നെ മതിയായിരുന്നു ,ജാതിസ്പര്‍ദകളോ,ലിംഗ ബേധങ്ങളോ ഉച്ച നീചത്വങ്ങളോ ഒന്നും ബാധിക്കാതിരുന്ന ഒരു മനസ്സിന്റെ ഉടമ ആയിരുന്ന ആ ബാല്യത്തിലെ ഞാന്‍ തന്നെ ആയിരുന്നാല്‍ മതിയായിരുന്നു എനിക്ക്,

വീണ്ടുമൊരു മധ്യവേനല്‍ അവധി അടുത്തുകൊണ്ടിരിക്കുകയാണ് , ബാല്യത്തിലെ പഴയ തകര്‍പ്പുകളുടെ ആരവം ചെവികളില്‍ മുഴങ്ങുന്നു മാവുകളില്‍ കയറിയിരുന്നു ഉപ്പും മുളകും ചേര്‍ത്തു മാങ്ങ തിന്നതും , കമ്പിളി നാരകത്തിന്റെ മുകളില്‍ കയറി കളിക്കൂട്ടുകാരികളെ സര്‍ക്കസ് കാണിക്കുന്നതിനിടയില്‍ ഉടുമുണ്ടഴിഞ്ഞു വീണു പൂര്‍ണ്ണ സ്വതന്ത്രനായി നിന്നപ്പോള്‍ ചമ്മിയ ചമ്മലുമെല്ലാം ഓര്‍മ്മ വരുന്നു, ആ ഓര്‍മ്മകള്‍ ഇന്നൊരു പുഞ്ചിരിയായി ചുണ്ടില്‍ തത്തിക്കളിക്കുന്നു,

വര്‍ഷാവസാന പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും നല്ല വിജയവും ഒപ്പം തിമിര്‍ത്തു രസിക്കാനുള്ള ഒരു മധ്യവേനലവധിക്കാലവും മുന്നമേ തന്നെ ആശംസിക്കുന്നു ,

ജോഷി

Thursday, February 27, 2014

ചില ബാബൂജിമാര്‍

ഡല്‍ഹി എന്ന മഹാ നഗരത്തിലെത്തിയിട്ടു രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടു മൂന്നാം പതിട്ടാണ്ടിലൂടെ നടക്കുകയാണ് , ആദ്യകാലത്തെ പഠന ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നവരില്‍ പലരും പലവഴി പിരിഞ്ഞു. പല ബാച്ചുകളില്‍ ആയിട്ടായിരുന്നുവെങ്കിലും ഹോസ്റ്റലില്‍ ഒരുമിച്ചു ജീവിച്ച, മഹാനഗരത്തില്‍ ആദ്യമായി ലഭിച്ച എല്ലാ മലയാളി സുഹൃത്തുക്കളെയും ഞാന്‍ ഇന്നും വളരെ വ്യക്തമായിട്ടോര്‍ക്കുന്നു അതില്‍ ഇന്ന് അല്പം കണക്ഷന്‍ ഉള്ളത് അമേരിക്കന്‍ മലയാളിയായി മാറിയ അന്നത്തെ എന്റെ ഉറ്റ സുഹൃത്തായിരുന്ന മാത്യുവുമായിട്ടാണ് ,ഹോസ്റ്റല്‍ ജീവിതം കഴിഞ്ഞു ജോലി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഒരുമിച്ചു വീടെടുത്ത് താമസം തുടങ്ങിയ ജോര്‍ജു ,ജോണി തുടങ്ങിയവര്‍ ഇന്നെവിടെ എന്നുപോലും അറിയില്ല മുഖപുസ്തകത്തില്‍ അവരെ തിരഞ്ഞു മടുത്തു കഴിഞ്ഞിരിക്കുന്നു,

മറക്കാനാവാത്ത ഒരു മുഖമാണ് ഞങ്ങള്‍ സഹപാഠികള്‍ ആയിരുന്ന സഹമുറിയന്മാരുടെ ഇടയിലേക്ക് ഒരു സഹമുറിയനായി വെളിയില്‍ നിന്നും ആദ്യമായി കടന്നുവന്ന "ബാബു ജി" ബാബു ജോര്‍ജു എന്നുള്ളതിന്റെ ജോര്‍ജിനെ ചുരുക്കി ജി ആക്കിയിട്ടിരിക്കുകയാണ് ആശാന്‍, അതിന്റെ പുറകില്‍ പുള്ളിയുടെ അല്പം ഒരു സ്വാര്‍ത്ഥതയുണ്ട് നോര്‍ത്ത് ഇന്ത്യയില്‍ സാധാരണ ബാബുജി എന്ന് വിളിക്കുന്നത്‌ ഒന്നുകില്‍ പിതാവിനെ അല്ലെങ്കില്‍ അടിയാന്‍ ഉടയോനെ അതായത് ജോലിചെയ്യുന്നവന്‍ "മൊയലാളിയെ" ആണ് "ബാബു ജി" എന്ന പദം ഉപയോഗിച്ച് വിളിക്കുന്നത്‌, അങ്ങനെയുള്ള മോയലളിമാര്‍ക്കിടയില്‍ അവരെക്കൊണ്ടു, തന്നെ ബാബുജി എന്ന് വിളിച്ചു കേള്‍ക്കുന്ന സുഖം ഓര്‍ത്ത്‌ ബാബു ജോര്‍ജു തന്റെ പേര്‍ എപ്പോളും ബാബു ജി എന്നേ പറഞ്ഞിരുന്നുള്ളൂ, അതു പലയിടത്തും ഇന്റര്‍വ്യൂവില്‍ ബാബു ജി ക്കു പാരയായിട്ടുണ്ട് എന്നതും ഒരു സത്യം. മറ്റൊരുവനെ ബാബു ജി എന്ന് വിളിക്കേണ്ടി വരുന്ന കുറച്ചില്‍ ഓര്‍ത്ത്‌ പല മുതലാളിമാരും ബാബുജിയെ പല അര്‍ഹതയുള്ള ജോലികളില്‍ തിരഞ്ഞെടുക്കാതെ നിര്‍ദ്ധാക്ഷണ്യം പുറംതള്ളിയിട്ടുണ്ട്, അവസാനം ഞങ്ങളുടെ കമ്പനിയില്‍ ജോലിക്കെടുത്തപ്പോള്‍ മൊയലാളി ബാബു ജി യുടെ "ജി" വെട്ടി അവിടെ "റാം" ചേര്‍ത്തു , എന്നിട്ട് പറഞ്ഞു ഇന്നുമുതല്‍ നീ "ബാബു ജി" അല്ല "ബാബു റാം" ആണ് ,എന്തുകൊണ്ടും നിനക്ക് ചേര്‍ന്ന പേര് അതാണ്‌ , ജോലി അത്യാവശ്യം ആയിരുന്നതിനാലും പേര് വീണ്ടും ജോലിക്കൊരു തടസം ആയാലോ എന്ന പേടികൊണ്ടും "ബാബു ജി" "ബാബു റാം" ആവാന്‍ തയ്യാറായി, ഇന്ന് ബാബു ജി എവിടെയാണോ ആവോ ?

ബാബുജി എന്ന പേര് വന്നപ്പോള്‍ മറ്റൊരു പഴയകാല കഥ ഓര്‍ക്കാതെ വയ്യ ,എന്‍റെ കുഞ്ഞമ്മാച്ചന്‍റെ പേര് ബാബുജി എന്നാണു, അതുപോലെ അമ്മച്ചിയുടെ കുടുംബത്തില്‍പെട്ട മറ്റൊരച്ചായനും ബാബു എന്ന പേരില്‍ ഉണ്ട് ഈ ബാബുചായന്‍റെ ഇളയ പുത്രന്‍ ഞാനൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ നോര്‍ത്ത് ഇന്ത്യ പറ്റിയ ആളാണ്‌ ,അവിടെത്തി കുറച്ചു ഹിന്ദിയൊക്കെ പഠിച്ചു കഴിഞ്ഞപ്പോള്‍ പുത്രനൊരു മോഹം തന്റെ ഹിന്ദി വിജ്ഞാനം വീട്ടുകാരെ ഒക്കെ ഒന്നറിയിക്കണം അതിനായിട്ടാശാന്‍ തന്റെ പിതാശ്രീക്കൊരു കത്തെഴുതാന്‍ തീരുമാനിച്ചു , കത്ത് തുടങ്ങുന്നത് "ആധരണീയ് ബാബുജി" എന്നാണു ,ബാക്കി അറിയാവുന്ന ഹിന്ദിയും മലയാളവും ഒക്കെ ചേര്‍ത്തു പുത്രന്‍ കത്തെഴുതി പോസ്റ്റ്‌ ചെയ്തു , മൂന്നാം ദിവസം മകനയച്ച കത്തു കിട്ടിയ ബാബുചായന്‍ വിശേഷങ്ങള്‍ അറിയാന്‍ വേണ്ടി കത്തു പൊട്ടിച്ചു വായന തുടങ്ങി ,തുടക്കത്തില്‍ തന്നെ എന്തോ പന്തികേട്‌ !!!! "ആധരണീയ് ബാബുജി" കണ്ടു ബാബുച്ചായന്‍ പെട്ടെന്ന് തന്നെ കത്തു മടക്കി പോക്കെറ്റിലിട്ടു ,നേരെ എന്റെ കുഞ്ഞമ്മാച്ചന്റെ അടുത്തെത്തി.
"എടാ ബാബുജിയെ നിനക്കൊരു കത്തുണ്ട്,എനിക്കാന്നു കരുതി പോട്ടിച്ചപ്പോളാ നിനക്കുള്ളതാന്നു മനസ്സിലായെ ,പിന്നെ താഴോട്ടൊന്നും വായിച്ചില്ല ഇന്നാ പിടിച്ചോ" എന്നും പറഞ്ഞു കത്തേല്പിച്ചു എന്നൊരു കഥ ഞങ്ങളുടെ നാട്ടിലെ അഭിനവ പാണന്മാര്‍ പാടി നടക്കാറുണ്ടായിരുന്നു ...

ഇന്ന് പഴയ സുഹൃത്തുക്കളെ ഓര്‍ത്തപ്പോള്‍ മനസ്സിലേക്ക് കടന്നു വന്ന ചില ഓര്‍മ്മകള്‍ എന്റെ എല്ലാ മുഖപുസ്തക സുഹൃത്തുക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു ..

ജോഷി