Tuesday, October 14, 2014

ഇതൊന്നും സ്വപനം അല്ലായിരുന്നു എങ്കില്‍ ......

വരുന്ന കാര്യം അറിയിക്കാതെ നാട്ടിലേക്ക് പോന്നതൊരു പാരയായി എന്ന് തോന്നിയതാണ് ട്രെയിന്‍ താമസിച്ചപ്പോള്‍, വൈകി വൈകി രാത്രിയില്‍ സ്റെഷനില്‍ വന്നിറങ്ങിയപ്പോള്‍ ഓട്ടോ സമരം ആണെന്നറിഞ്ഞു, നേരെ നടന്നു ബസ് സ്റ്റാണ്ടിലേക്കു ഭാഗ്യമെന്നു പറയട്ടെ ഗ്രാമത്തിലേക്കുള്ള അവസാന ബസ് കിട്ടി, കവലയില്‍ വന്നു ബസിറങ്ങുമ്പോള്‍ നല്ല ഇരുട്ടായിരുന്നു പെട്ടെന്ന് ഇരുട്ടില്‍ നിന്നുമൊരു ചോദ്യം "
"ആരാ ജോഷിയാണോടോ?
നല്ല പരിചയമുള്ള സ്വരം എങ്കിലും ഞാനൊന്ന് ഞെട്ടി ഈ ഇരുട്ടിലും എന്നെ തിരിച്ചറിയുന്നവനാരാ.. അതും വല്ലകാലത്തും വന്നു പോവുന്ന എന്നെ, എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ ഉത്തരം പറഞ്ഞു
"അതേ"
ഇപ്പോള്‍ ഒരു നിഴലെനിക്ക് കാണാം സ്വരവും അടുത്തെത്തി
"ഓ വേണുവാരുന്നോ?"
പഞ്ചായത്ത് ബസ്സ്‌ സ്റ്റോപ്പിന് അടുത്തു തന്നെയുള്ള വീട്ടിലെ മൊഹമ്മദ്‌ അസഹ്രുദ്ദീന്റെ ഛായ ഉള്ള വേണു
"താന്‍ വരുന്ന വഴിയാണോ ജോഷീ
"അതെ"
"എങ്കില്‍ ചെല്ല് നാളെ കാണാം ,അമ്മ നോക്കിയിരിക്കുകയാവും"
"ശെരി അപ്പൊ നാളെ കാണാം വേണു" എന്ന് പറഞ്ഞു പതിയെ നടന്നു
മെയിന്‍ റോഡില്‍ നിന്നും വീട്ടിലേക്കുള്ള പഞ്ചായത്ത് വഴിയിലെക്കിറങ്ങുമ്പോള്‍ പാലത്തിന്‍റെ കലുങ്കില്‍ ആരോ ഇരുന്നു ബീഡി വലിക്കുന്നുണ്ടായിരുന്നു
സ്രെദ്ധിക്കാതെ പതിയെ താഴേക്കു നടന്നു നീങ്ങുമ്പോള്‍പുറകില്‍ നിന്നും വിളി വന്നു
"എടാ ജോഷിയെ വരുന്ന വഴിയാണോ"?
അതെ എന്നുത്തരം പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി "തമ്പാന്‍"
"തമ്പാനെ സുഖയിരിക്കുന്നോ"
"സുഖം തന്നെടേ,നീ ഇവിടെ കാണുമല്ലോ കുറച്ചു ദിവസം ല്ലേ" ?
"ഉണ്ടാവും",
"ചിലവുണ്ട് മറക്കണ്ട"
"ശരി ഏറ്റു നാളെ കാണാം",
പറഞ്ഞുകൊണ്ട് പതിയെ മുന്നോട്ടു നീങ്ങി !!
അടുത്തത്‌ പട്ടണത്തിലെ ഒരു പ്രധാന ബേക്കറിക്കാരുടെ വീടും അതിനടുത്തു ബോര്‍മ്മയും, വീടിനു മുന്നിലെത്തിയപ്പോള്‍ കടവില്‍ ഒരു ഓളം കേട്ടു നോക്കി, അപ്പോള്‍ ഒരു ചോദ്യം
"ആരാ ജോഷിയാണോടോ'
"ആഹാ സന്തോഷായിരുന്നോ എന്താ ഈ രാത്രി വൈകിയൊരു കുളി" ?
"എന്താ ചൂട്".......... ,'വരുന്ന വഴിയാവും ല്ലേ" ?
"അതെ ,പിന്നെക്കാണാം", വീണ്ടും മുന്നോട്ടു നീങ്ങി
അപ്പോള്‍ പുറകില്‍ നിന്നും ഒരു വിളി കേട്ടു
"മോനേ നില്‍ക്കു ഞാനും അങ്ങോട്ടാ"
പതിയെ തിരിഞ്ഞു നോക്കിയപ്പോള്‍ "വാസന്തി" ഓടി വരികയാണ്
"ന്താ വാസന്തി ഇത്ര വൈകി ഇതെവിടുന്നാ"?
"ഒരു വഴി വരെ പോയതാ മോനെ,അല്പം താമസിച്ചു പോയ്‌ ,മോന്‍ വരുന്ന വഴിയാ" ?
"അതെല്ലോ ട്രെയിന്‍ ലേറ്റ് ആയി, അമ്മയെ അറിയിക്കാതെയാ വന്നത് ചെല്ലുമ്പോള്‍ ഇന്ന് വഴക്കുറപ്പാ",
അപ്പോഴേക്കും കട്ടത്തറ കടവ് നീന്തിക്കടന്ന് ആരോ വരുന്നത് കണ്ടു വാസന്തി ചോദിച്ചു
"ആരാ ഈ രാത്രി കടവ് നീന്തി വരുന്നേ" അതിന്റെ മറുപടി ഒരു ചോദ്യമാരുന്നു
"വാസന്തി ആണോടിയെ"?
"ചന്ദ്രന്‍ ചേട്ടന്‍ ആരുന്നോ ഞാന്‍ കരുതി ഇതാരാ ഈ രാത്രിയില്‍ കടവിലൂടെന്നു" ,
വെട്ടുകാരന്‍ ചന്ദ്രന്‍ പതിയെ ഞങ്ങളോടൊപ്പം നടന്നുകൊണ്ട് തിരക്കി
"മോനിതെന്താ ഇത്ര വൈകി"?
"ഒന്നും പറയണ്ട ചന്ദ്രാ ട്രെയിന്‍ വൈകിയാ എത്തിയെ"
"ഇനി കുറച്ചു ദിവസം ഉണ്ടാവുമോ ?
"ആ പത്തു ദിവസം ഉണ്ടിവിടെ" ,
"ആ കിഴക്ക് വശത്തെ തയ്‌തെങ്ങിനൊരു കമ്പി കെട്ടണംന്നു അമ്മ പറഞ്ഞാരുന്നു, തേങ്ങ പുരപ്പുറത്തോട്ടു വീഴുന്നു പോലും, ന്നാല്‍ മോനുള്ളപ്പോള്‍ അതങ്ങു ചെയ്യാം ല്ലേ" ?
"ശരി ചന്ദ്രാ ന്നാല്‍ നാളെ കാലത്ത് തന്നെ അങ്ങ് പോന്നോളൂ!!!!
പതിയെ നടന്നു വീടിനോടടുത്തപ്പോള്‍ തങ്കച്ചന്റെ വീടിനു മുന്നില്‍ കണ്ണന്‍ നില്‍പ്പുണ്ടാരുന്നു , "കണ്ണോ എന്തുണ്ടെടാ വിശേഷം" എന്ന് തിരക്കി ഞാന്‍ പതിയെ പറമ്പിലേക്കിറങ്ങി, മുറ്റത്തേക്കു കയറും മുന്‍പേ ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴേക്കും ചന്ദ്രനും ,വാസന്തിയും ഒക്കെ പോയ്കഴിഞ്ഞിരുന്നു ഇത്രപെട്ടെന്നിവര്‍ നടന്നോ എന്ന് ചിന്തിച്ചുകൊണ്ട് ഞാന്‍ അമ്മയെ വിളിച്ചു
"അമ്മെ..... അമ്മെ" മുന്‍വശത്തെ ലൈറ്റ് തെളിഞ്ഞു ,ജനലിലൂടെ അമ്മയുടെ മുഖം
ഞാന്‍ ജനലിനു മുന്നിലേക്ക്‌ നീങ്ങി നിന്ന് ,"അമ്മെ ഞാനാ"
"ങേ നീയോ ,ഇതെങ്ങനെ ഇപ്പൊ ? നീ വരുന്ന കാര്യമൊന്നു അറിയിച്ചുകൂടിയില്ലല്ലോ മോനെ"? ചോധിച്ച്ചുകൊണ്ട് അമ്മ വാതില്‍ തുറന്നു
"അറിയിക്കാതിങ്ങു പോരണംന്നു തോന്നി ഇങ്ങു പോന്നു"
"വഴിയിലൊക്കെ നല്ല ഇരുട്ടല്ലാരുന്നോ നീ അക്കരെ കേറി ഒരു റ്റൊര്‍ച്ച് എടുത്തിട്ടു പോരാമായിരുന്നില്ലേ" ?
"ഓ രാത്രിയില്‍ അവിടെ കേറണ്ട എന്ന് കരുതി, പിന്നെ വഴിക്ക് കൂട്ടുണ്ടാരുന്നു ,ആ വാസന്തിയും പിന്നെ ചന്ദ്രനും "
"ങേ ? നീയെന്താ ഈ പറയുന്നേ വാസന്തീം ചന്ദ്രനുമോ ?
"അതെ അമ്മെ" ,
"എടാ വാസന്തി ട്രെയിന്‍ മുട്ടി മരിച്ച കാര്യം ഞാന്‍ പറഞ്ഞിരുന്നതല്ലേ നിന്നോട് ,അത് പോലെ ചന്ദ്രന്‍റെ കാര്യവും അത് കഴിഞ്ഞിട്ടിപ്പം കുറച്ചു വര്‍ഷങ്ങളായല്ലോ? നീ വേറെ ആരെ എങ്കിലും ആവും കണ്ടത്
പെട്ടെന്ന് ഞാന്‍ ഒരു തരിപ്പില്‍ ആയി പോയി പിന്നെ പറഞ്ഞു ഇല്ലമ്മേ നാളെ രാവിലെ കിഴക്ക് വശത്തെ തയ്തെങ്ങിനു കമ്പി വലിച്ചു കെട്ടാന്‍ ചന്ദ്രന്‍ വരും ,
"തയ് തെങ്ങോ? അത് വെട്ടിക്കളഞ്ഞിട്ടു കൊല്ലം എത്ര ആയെടാ"?
"ന്നാല്‍ അമ്മ കണ്ണനോട് ചോദിച്ചു നോക്ക്, അവര് തന്നെ ആരുന്നു എന്‍റെ ഒപ്പം, കണ്ണന്‍ മുറ്റത്തു നിന്ന് കണ്ടാരുന്നു"
"നീ എന്തോക്കെയാടാ ഈ പറയുന്നത് ? കണ്ണന്‍റെ കാര്യവും ഞാന്‍ നിന്നോട് പറഞ്ഞതല്ലേ അവന്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചത്? അതിനു ശേഷവും നീ വന്നതല്ലേ?
"ഇപ്പോള്‍ ഞാനാകെ ഒരു ഞെട്ടലില്‍ ആയി ശെരിയാണല്ലോ? കണ്ണന്‍ മരിച്ചു കഴിഞ്ഞു ഞാന്‍ വരികയും തന്കച്ചനോട് സംസാരിക്കുകയുമൊക്കെ ചെയ്തതാണല്ലോ ? അമ്മെ അപ്പോള്‍ ഞാന്‍ ഇന്ന് കണ്ടവരൊക്കെ ???
എന്താടാ നീ വേറെ ആരെയാ കണ്ടത് ?
"സന്തോഷിനെ ,തമ്പാനെ, വേണുവിനെ" ഞാന്‍ പതിയെ പറഞ്ഞു...... ഒപ്പം തന്നെ ഓര്‍ത്തു..... ഇവരെല്ലാവരും കടന്നു പോയവരാണല്ലോ !!!!!!,പക്ഷെ എനിക്ക് നല്ല ഉറപ്പാ ഞാന്‍ ഇവരോടൊക്കെ സംസാരിചിട്ടാ വരുന്നത്
"നീ കഞ്ഞി കുടിച്ചിട്ട് കേറി കിടക്കു, പ്രാര്‍ഥനയും ബൈബിള്‍ വായനയുമോന്നുമില്ലാഞ്ഞിട്ടാ ഇതൊക്കെ , പ്രാര്‍ത്ഥന എപ്പോളും കൂടെയുണ്ടാവണം എന്ന് പറഞ്ഞാല്‍ ആര്‍ക്കും വിലയില്ല കണ്ടില്ലേ ഇപ്പൊ"
അമ്മ പതിയെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു ,
ഞാന്‍ കഞ്ഞികുടിചിട്ട് കിടക്കുവാന്‍ നീങ്ങുമ്പോഴും എന്നാലും അവരോടൊക്കെ ഞാന്‍ സംസാരിച്ചുകൊണ്ടാണല്ലോ വന്നത്, എന്താ ഇപ്പൊ ഇങ്ങനെ എന്ന ചിന്തയില്‍ ആരുന്നു!!!!
ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഞാനുറങ്ങി ,
രാവിലെ കുട്ടികളുടെ ഒച്ച കേട്ടാണ് ഉണര്‍ന്നത് ഞാന്‍ ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കി, അല്‍പ സമയം എടുത്തു ബോധത്തിലേക്ക് വരുവാന്‍ ,ഇപ്പോള്‍ ഞാന്‍ ഡല്‍ഹിയിലെ എന്‍റെ ഫ്ലാറ്റില്‍,കുട്ടികള്‍ സ്കൂളിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ് , ഞാന്‍ പതിയെ വാതുക്കല്‍ മുറിയിലേക്ക് ചെന്നു ,അമ്മയുടെയും അച്ചയുടെയും ഫോട്ടോ ഭിത്തിയില്‍ ഇരിക്കുന്നു ......
ഭാര്യ അടുക്കളയില്‍ നിന്നും വിളിച്ചു ചോദിച്ചു എന്താ ജോഷിചായാ എഴുന്നേറ്റോ ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാമെന്നു കരുതി ?,രാത്രി മുഴുവന്‍ എന്താരുന്നു വര്‍ത്താനം ? തെങ്ങിന് കമ്പിയിടുന്നെന്നോ, ആരുടെയൊക്കെയോ പേരു വിളിക്കുന്നു ,ഇടയ്ക്കു അമ്മെ വിളിച്ചു, എന്താരുന്നു ബഹളം ?
"ഓ ഒന്നുമില്ല എന്ന് പറഞ്ഞു ഞാന്‍ പതിയെ ബാത്റൂമിലേക്ക്‌ നീങ്ങി ,അപ്പോള്‍ എല്ലാം ഒരു സ്വപ്നമായിരുന്നോ എന്ന ചിന്ത എന്നില്‍ വളരുകയായിരുന്നു",
ഇതൊന്നും സ്വപനം അല്ലായിരുന്നു എങ്കില്‍ ......................

ഒരു സമരകഥ

ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹവും മറ്റു സ്വാതന്ത്ര്യ സമരങ്ങളുമൊക്കെ കണ്ടു ആകൃഷ്ടരായി പിന്‍പറ്റിയ പലരും പിന്നീട് നാടറിയുന്ന നേതാക്കളായി,അക്കൂട്ടത്തിലെ നല്ല നേതാക്കളില്‍ ആകൃഷ്ടരായ പല വിധ്യാര്തികളും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കേരളവും ഇന്ത്യയുമൊക്കെ അറിയുന്ന നേതാക്കളായി.
അതുപോലെ തന്നെ സിനിമയിലും, ചില അഭിനേതാക്കളെയും സിനിമയെയും സ്നേഹിച്ചു സിനിമക്ക് പുറകെ നടന്നു കഷ്ടത അനുഭവിച്ചവര്‍ പിന്നീട് അറിയപ്പെടുന്ന നടന്മാരും സംവിധായകരുമൊക്കെ ആയി "ലോറ നീ എവിടെ" എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാന്‍ മതിലു വലിഞ്ഞു കയറി, കണ്ടു തിരികെ സ്കൂളില്‍ വന്നപ്പോള്‍ ക്ലാസ്സിനു വെളിയിലായ സിബി ജോസഫ്‌ എന്ന വിദ്യാര്‍ഥി പിന്നീട് സിബി മലയില്‍ എന്ന സിനിമ സംവിധായകനായി,
അതുപോലെ ഓരോ ഫീല്‍ഡിലും ആഗ്രഹത്തോടെ ആദ്യകാലങ്ങളില്‍ കഷ്ടതയനുഭവിച്ചവര്‍ പിന്നീട് ആ ഫീല്‍ഡില്‍ അറിയപ്പെടുന്നവര്‍ ആയി മാറി ഇതൊക്കെ പണ്ട് മുതലേ ഓരോരുത്തര്‍ പറഞ്ഞു കേട്ടിരുന്നു കൂടുതലും മാതാപിതാക്കളും ഗുരുക്കന്മാരും,നമ്മില്‍ എന്തെങ്കിലും ആയി തീരുവാന്‍ പ്രചോദനം ചെലുത്തുന്നതിനായി അവര്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓരോന്ന് പറയുക പതിവായിരുന്നു ,
ഇതൊക്കെ കേട്ടു ഉത്തേജിതനായ ഞാനും രാഷ്ട്രീയമെന്ന ഫീല്‍ഡില്‍ ഹരിശ്രീ കുറിക്കുവാനായി ആദ്യമായി സ്കൂള്‍ രാഷ്ട്രീയത്തിലെ സമരങ്ങളില്‍ അണിചേരാന്‍ തുടങ്ങി,രാവിലെ സ്കൂളിലേക്ക് പോകും വഴി സി എം എസ് കോളേജിന്റെ കവാടത്തില്‍ കാണുന്ന ഖദര്‍ ധാരികളെയും ബാസിട്ടു സംസാരിക്കുന്ന എസ് എഫ് ഐ ചേട്ടന്മാരോടും ഇന്ന് സമരത്തിനുള്ള കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് തിരക്കി പോവുക പതിവായിരുന്നു,
അങ്ങനെ ഒരിക്കല്‍ സഖാവ് നായനാര്‍ ഭരണ കാലത്ത് നന്ദാവനം പോലീസ് ക്യാമ്പില്‍ വെച്ച് കെ എസ് യു നേതാക്കളെ പോലീസ് മര്ധിച്ചതില്‍ പ്രതിഷേദിച്ചു കേരളമൊട്ടുക്ക് സമരം, ഞങ്ങളും തുടങ്ങി സമരം, എന്ന് പറഞ്ഞാല്‍ സി എം എസ് കോളേജില്‍ നിന്നും സമരം എത്തും ഞങ്ങള്‍ ആ കൂടെ ചേര്‍ന്ന് സമരിക്കും. രണ്ടു ദിവസം സമരം നടന്നു സ്കൂള്‍ വിട്ടു. മൂന്നാം ദിവസം സമരം ഉണ്ടോ ഇല്ലയോ എന്ന് ഒരു പിടിയുമില്ല ചെട്ടന്മാരോടോന്നും ചോദിക്കാനും പറ്റിയില്ല, ഞാനാണെങ്കില്‍ നാളത്തെ രാഷ്ട്രീയ നേതാവാവാന്‍ വേണ്ടി കഷ്ടപ്പെട്ട് സ്കൂളില്‍ സമരം ചെയ്യാനാഗ്രഹിച്ചു വരികയാണ് ,
മൂന്നാം ദിവസം രാവിലെ സ്കൂളില്‍ അസ്സെംബ്ളി നടക്കെ ഞാനും ഗോവിന്ദന്‍ എന്ന സുഹൃത്തും കൂടെ മുങ്ങി, ഗോവിന്ദന്റെ വീടു സ്കൂളിനടുത്താണ്, അവിടെ ചെന്ന് ഡയറക്ടറിയില്‍ തപ്പി ഡി സി സി ഓഫീസ് നമ്പര്‍ എടുത്തു വിളിച്ചു ചോദിച്ചു "ഇന്ന് സമരം ഉണ്ടോ ഇല്ലയോ?"
യാതൊരു വിധ കണ്ണില്‍ ചോരയുമില്ലാത്ത വിധം ഫോണ്‍ എടുത്തവന്‍ ഞങ്ങളെ വഴക്ക് പറഞ്ഞു "രണ്ടു ദിവസം സമരിച്ചത് മതിയായില്ലെടാ ഇന്ന് സമരമോന്നും വേണ്ട പോയി ക്ലാസ്സില്‍ കേറി വല്ലോം പഠിക്കെടാ പിള്ളേരെ" ,
ഗോവിന്ദന്‍ അപ്പോളെ പറഞ്ഞു
"അല്ലേലും ഈ കെ എസ് യു കാരുടെ കൂടെ നടന്ന നമ്മളെ പറഞ്ഞാല്‍ മതിയല്ലോ എസ് എഫ് ഐ കാര്‍ ആരുന്നെങ്കില്‍ ഒരാഴ്ചയെങ്കിലും നടന്നേനെ" ഇനി വാ അസ്സെംബ്ളി കഴിയും മുന്നേ സ്കൂളിലെത്താം"
പക്ഷെ സ്കൂളിലെത്തിയപ്പോള്‍ അസ്സെംബ്ളി കഴിഞ്ഞു എല്ലാവരും ക്ലാസ്സില്‍ കയറി,ഞങ്ങളുടെ ആദ്യ പീരിയഡ് വേദപാഠം,എടുക്കുന്നത് എന്‍റെ അമ്മാച്ചനും ക്ലാസ് ടീച്ചറുമായ രാജന്‍ സര്‍ ക്ലാസ്സിലേക്ക് കയറും മുന്നെ കയ്യിലിരുന്ന നീല കോടി ഞാന്‍ പാന്റിനും പ്രുഷ്ടത്തിനുമിടയിലായി തിരുകി, അകത്തേക്ക് വിളിച്ച രാജന്‍ സര്‍ ചോദിച്ചു നീയൊക്കെ എവിടാരുന്നു " എടുത്ത വായില്‍ ഞാന്‍ പറഞ്ഞു ജേകബ് സാറിനു സ്കൂള്‍ മാഗസിന്‍ കൊടുക്കാന്‍ പോയി" ജേകബ് സര്‍ മുന്‍ ഹെട്മാസ്റെര്‍ ആണ് സ്കൂളിനടുത് തന്നെ താമസം തലേന്ന് ഞാനാണ് ജെയിംസ് സര്‍ എന്നെ ഏല്‍പിച്ച മാഗസിന്‍ അവിടെ കൊണ്ടേ കൊടുത്തത് ആ കാര്യം ഞാന്‍ ഇന്നത്തെക്കാക്കി പറഞ്ഞു എന്നേയുള്ളു , പക്ഷെ ക്ലാസ്സിലെ ഏതോ കരിങ്കാലി മുന്നമേ തന്നെ ഞങ്ങളെ ഒട്ടിയിരുന്നു , കൂടെ നുണയും കൂടെ ആയപ്പോള്‍ അമ്മാച്ചന്‍ നല്ല കലിപ്പിലായി ,ഗോവിന്ദന്റെ കയ്യില്‍ രണ്ടടി കൊടുത്ത സര്‍ എന്നെ തിരിച്ചു നിര്‍ത്തി പ്രുഷ്ടത്തില്‍ തന്നെ നല്ല കീറന്‍ അടി, പക്ഷെ നല്ല നീലവര്‍ണ്ണ കൊടി രണ്ടെണ്ണം ചുരുട്ടി പുറകില്‍ വെച്ചതിനിട്ടാണ് സംഭവം എല്ക്കുന്നത് രണ്ടാമത്തെ അടി ആയപ്പോള്‍ സറിന് സംശയമായി "എന്താടാ പുറകില്‍"? ഹേ ഒന്നുമില്ല എന്ന് ഞാന്‍ ,പക്ഷെ പുള്ളി വിടുമോ കൈയിട്ടു കൊടി പൊക്കി, പിന്നെ അടിയുടെ ഒരു പൂരമായിരുന്നു ......
അന്നത്തെ ദിവസം ആ പ്രുഷ്ടം കുത്തി ബെഞ്ചില്‍ ഇരിക്കാന്‍ പെട്ട പാട് എനിക്കറിയാം , ഓര്‍ക്കുമ്പോള്‍ ഇന്നും പുകയുന്നു അവിടം ,
എന്നാലും എന്‍റെ രാജുച്ചായാ ഒരു ഭാവി നേതാവിന്‍റെ വളര്‍ച്ചയാണ് അന്നുകൊണ്ട് രാജുചായന്‍ കരിച്ചു കളഞ്ഞത്.......... അങ്ങ് കേരളത്തെ രക്ഷിച്ചു

സരോജിനി........

എന്‍റെ കുഞ്ഞുന്നാള് മുതല്‍ അമ്മവീട്ടില്‍ മീനുമായി വരുമായിരുന്ന സ്ത്രീയാണ് സരോജിനി,അതായത് ഞാനൊക്കെ അരഞ്ഞാണം മാത്രം ദേഹത്തണിഞ്ഞു ചുടുക്കാമണിയൊക്കെ കാണിച്ചു നടക്കുന്ന പ്രായം മുതല്‍ കാണുന്ന ഞങ്ങളുടെ "സരോയിനി"

അന്ന് മീന്കുട്ടയുമൊക്കെ ചുമന്ന് വീട്ടില്‍ വരുമ്പോള്‍ സരോജിനിക്കൊപ്പം
"ങ്ങ്യാവൂ ..ങ്ങ്യാവൂ വെച്ച് അയല്‍വക്കത്തുള്ള പൂച്ചകളും കൂടെ കാണുമായിരുന്നു സരോജിനി വീട്ടിലെത്തി മീന്കുട്ട താഴെ വെക്കുംബോളെക്കും മിക്കവാറും മുകളില്‍ പറഞ്ഞതുപോലെ കാച്ചട്ട ഇടാന്‍ വിളിക്കുന്ന അമ്മയെ പറ്റിച്ചോടിവന്ന് ചുടുക്കാമണിയും കാട്ടി ഞാന്‍ പൂച്ചകള്‍ക്കൊപ്പം മീന്കുട്ടയിലേക്ക് നോക്കി ഇരിക്കുമായിരുന്നു ,എന്നിട്ട് സരോയിനിയോടു ചോദിക്കും 

"സരോയിനീ സരോയിനീ എനിച്ചു വരത്തു തിന്നാനുള്ള മീനാണോ ?

"അതേല്ലോ എന്‍റെച്ചക്കുട്ടനു വറത്ത് തിന്നാനുള്ള മീനാ ,പക്ഷേലെ അതിനു മുന്നേ പോയി കാച്ചട്ട ഇട്ടോണ്ട് വാ അല്ലേല്‍ ഈ ചുടുക്കാമണി മീനാന്നു കരുതി പൂച്ച കൊണ്ടുപോകും"

അത് കേള്‍ക്കുമ്പോളെ "അമ്മേ കാച്ചട്ട തായോ" എന്നും വിളിച്ചു ഞാന്‍ പൂച്ച കടിക്കാതിരിക്കാന്‍ സംഭവം പൊത്തി പിടിച്ചുകൊണ്ട് ഓടും...
നന്നേ ചെറുപ്പത്തിലെ ഈ സംഭവങ്ങള്‍ ഓര്‍ക്കാന്‍ ഒരു കാരണമുണ്ടായി ,ഈ മാസം കസിന്‍റെ കല്യാണത്തിനായി നാട്ടിലെത്തി, രാത്രി യാത്രയും ഫ്ലയിറ്റ് താമസിച്ചായിരുന്നതുമൊക്കെക്കൊണ്ടു കല്യാണത്തലെന്നു ഉച്ചയായപ്പോളാണ് വീട്ടിലെത്തുന്നത് ചെന്ന് കുളിയും കഴിഞ്ഞു ഊണും കഴിച്ചു ഒന്ന് കിടന്നതാണ് അങ്ങുറങ്ങിപ്പോയി, ഉണര്‍ന്നത് കുറെ വൈകിയാണ്, ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ചേടത്തിയാര് പറഞ്ഞു നിന്നെ കാണാനായി ഒരു സരോജിനി ഇത്രേം നേരം നോക്കിയിരുന്നിട്ടാ പോയത് ഉറക്കമാന്നു പറഞ്ഞിട്ടും ഒരുപാട് നേരം നോക്കിയിരുന്നു,

ആദ്യമെനിക്ക് മനസ്സിലായില്ല ഏതു സരോജിനി ? അപ്പോളാണ് അമ്മായി പറഞ്ഞത് എടാ മോനെ പഴേ മീന്‍കാരി സരോജിനിയെ നീ ഓര്‍ക്കുന്നില്ലേ? ഇപ്പൊ പ്രായമൊക്കെയായി എന്നാലും ഇടക്കൊക്കെ വരും ,വരുമ്പോളൊക്കെ നിങ്ങടെ കാര്യങ്ങളൊക്കെ തിരക്കും ,നീ വന്നിട്ടുണ്ടെന്നറിഞ്ഞു കാണാന്‍ കുത്തിയിരിക്കുവാരുന്നു ഞാന്‍ പിന്നെ പറഞ്ഞു അവന്‍ രാത്രി മുഴുവന്‍ യാത്രകാരണം ഉറക്കിളച്ചു വന്നതാ എങ്ങനാ വിളിച്ചുണര്‍ത്തുന്നെ രാവിലെ ഇങ്ങു വാ അപ്പോള്‍ കാണാം എന്ന്,

എന്‍റെ ഓര്‍മ്മകളുടെ ഏഴയലത്തുപോലും ഇല്ലാതിരുന്ന സരോജിനിയെ പെട്ടെന്നെനിക്കൊര്‍മ്മ വന്നു ,നാടിനോട് വിട പറഞ്ഞിട്ട് രണ്ടുപതിറ്റാണ്ടില്‍ ഏറെയായി അതിനിടയില്‍ അവധിക്ക് പോയപ്പോളൊന്നും അവരെ കണ്ടതായി എനിക്കോര്‍മ്മയില്ല പക്ഷെ എന്‍റെ ഗ്രാമത്തിന്‍റെ നിഷ്കളങ്ക സ്നേഹം ഞാന്‍ അറിയുകയായിരുന്നു, ചിലപ്പോള്‍ കരുതാം കാണുമ്പോള്‍ എന്‍റെ കയ്യില്‍ നിന്നും കിട്ടുന്ന ഒരു നൂറു രൂപ നോട്ടിനു വേണ്ടിയാണ് അവര്‍ ഇരുന്നത് എന്ന് ,അല്ല ഇന്നതിന്റെ ആവശ്യം അവര്‍ക്കില്ല മക്കളൊക്കെ അത്യാവശ്യം നല്ല നിലയില്‍ ആയിരിക്കുന്നു ,പക്ഷെ കുഞ്ഞുന്നാള് മുതല്‍ അടുത്തറിയുന്ന ആ കുഞ്ഞിനോടുള്ള അതേ സ്നേഹം ഇന്നും അവരുടെ മനസ്സില്‍ അതെ അളവില്‍ നില്‍ക്കുന്നതുകൊണ്ടാണ് ,പക്ഷെ എനിക്ക് അടുത്ത ദിവസവും അവരെ കാണുവാന്‍ സാധിച്ചില്ല എന്നത് ഇപ്പോള്‍ ഒരു ചെറു സങ്കടമായി മനസ്സില്‍ കിടക്കുന്നു...

ഇതുപോലെ നമ്മുടെ ഓര്‍മ്മകളില്‍ ചാരം മൂടി മറഞ്ഞു കിടക്കുന്ന, നമ്മെ സ്നേഹിക്കുന്ന എത്രയോ സ്നേഹ കനലുകള്‍ ഉണ്ടാവാം ഗ്രാമങ്ങളില്‍...
ഈ നന്മ മരങ്ങളാണ് എന്നെ ഇന്നും ആ ഗ്രാമത്തെ നെഞ്ചോട്‌ ചേര്‍ത്തു നിര്‍ത്തുന്ന കാരണങ്ങളിലൊന്ന്....

തിരുവാര്‍പ്പിലെ മഴക്കാലം .

മഴക്കാലമായാല്‍ തിരുവാര്‍പ്പിലെ പെണ്‍മണികളുടെ നടപ്പ് കാണാന്‍ ഒരു ചേലാണ് ,നീളന്‍ പാവാട തുമ്പുകള്‍ കണ്ണക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് അല്പം നാണത്തോടെ ചില്‍ ചില്‍ എന്ന് പാദസ്വര മൊട്ടുകളുടെ ശബ്ദവുമായി ഒരു കയ്യില്‍ കുടയും ചൂടി ഒരു സൌന്ദര്യത്തോടെയുള്ള നടപ്പാണത് .

ആണ്‍കുട്ടികള്‍ അങ്ങനല്ല ആന കരിമ്പിന്‍കാട് കണ്ടതുപോലെയാണ് നടപ്പ് , വഴിയില്‍ തളം കെട്ടി നില്‍ക്കുന്ന മഴവെള്ളം ചവിട്ടിത്തെറിപ്പിച്ച് അല്ലെങ്കില്‍ അതില്‍ കാലുകള്‍ കൊണ്ടൊരു പടക്കം പൊട്ടിച്ചു ഒരു പോക്ക് ...അല്പം മുതിര്‍ന്ന, പാടത്ത് വേലയ്ക്കു പോകുന്ന സ്ത്രീകള്‍ ആവട്ടെ തങ്ങളുടെ പ്രാരാബ്ദങ്ങളോട് പിണങ്ങി ,കവലയില്‍ അന്തിക്കള്ള് ഒരു കുപ്പി അകത്താക്കി നില്‍ക്കുന്ന കെട്ടിയവന്മാരോടുള്ള ദേഷ്യം മുഴുവന്‍ വഴിയിലെ വെള്ളത്തില്‍ ചവിട്ടിത്തെറിപ്പിച്ചാണവര്‍ നടക്കുന്നത്......................

പെന്മണികള്‍ സന്ധ്യയോടടുത്തു ക്ഷേത്രത്തില്‍ തൊഴാനായി തങ്ങളുടെ പട്ടുപാവാടയുടെ തുമ്പില്‍ ചെളിയും വെള്ളവും പറ്റാതെ സൂക്ഷിച്ച് അമ്പലനടയിലെത്തും. അമ്പലത്തിനടുത്തെ ഇടവഴി മണ്ണ് നിറഞ്ഞതാണ്‌, മഴയില്‍ നനഞ്ഞ മണലിനോട് കളി പറഞ്ഞുകൊണ്ട് അവരുടെ കാലുകളിലെ പാദസ്വരങ്ങള്‍ കുണുങ്ങി ചിരിച്ചുകൊണ്ട് പോകുന്നത് കാണാന്‍ ഒരു ചേലാണ്, അമ്പലത്തിനു മുന്നിലെ ആമ വിളക്കില്‍ തിരികള്‍ തെളിച്ചുകൊണ്ടവര്‍ നില്‍ക്കുമ്പോള്‍ അകത്തു നിന്നും ശ്രീകൃഷ്ണ ഭഗവാന്‍ അവരെ കാണുവാന്‍ വെളിയില്‍ വരുമായിരിക്കണം അത്രയ്ക്ക് സുന്ദരങ്ങളായ ദൃശ്യമാണത്.......
 
വെള്ളിയാഴ്ച സന്ധ്യകളില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കയ്യില്‍ മെഴുകുതിരിയും തലയില്‍ നെറ്റുമായി കവലയിലെ കുരിശിന്‍ തോട്ടിയിലെത്തും ഓശാനപ്പെരുന്നാളിനു പള്ളികളില്‍ വാഴ്ത്തുന്ന കുരുത്തോല പോലെ സുന്ദരികളായാണവര്‍ വരുന്നത് കുരിശിന്‍ തോട്ടിക്കു മുന്നില്‍ മെഴുകുതിരികള്‍ തെളിച്ച് കണ്ണുകളടച്ചു ഭക്തി നിര്‍ഭരമായി നില്‍ക്കുന്ന അവരെ കണ്ടാല്‍ കന്യാ മറിയത്തിനെ പോലെ തോന്നിച്ചിരുന്നു ...
ഈ സുന്ദരങ്ങളായ ദൃശ്യങ്ങള്‍ നിര്‍ന്നിമേഷരായി കണ്ടു നില്‍ക്കാന്‍ ആണ്‍കുട്ടികള്‍ അമ്പലത്തിനടുത്തെയും കവലയിലെയും കടകളിലും വഴിവക്കിലുമോക്കെയായി കൂട്ടുകൂടി നിന്നിരുന്നു ,ഓരോരുത്തര്‍ ഓരോ സുന്ദരികളെയും തങ്ങളുടെയെന്നു കരുതി നിശബ്ദമായി പ്രണയിച്ചിരുന്നു , വരുമ്പോളോ തിരികെ പോകുമ്പോളോ തങ്ങളുടെ സുന്ദരികളുടെ ഒരു കടാക്ഷമോ ഒരു ചെറു പുഞ്ചിരിയോ ലഭിച്ചിരുന്നുവെങ്കില്‍ ഹൃദയത്തിലൊരു പഞ്ചവാദ്യം മുഴങ്ങുമായിരുന്നു................

വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ നാട്ടിലെത്തിയപ്പോള്‍ പഴയതുപോലെ സന്ധ്യക്ക്‌ അമ്പലത്തിലെക്കോ കുരിശിങ്കലെക്കോ പാദസ്വരങ്ങള്‍ കിലുക്കി നടന്നു വരുന്ന ഒരു പെണ്‍കുട്ടിയെ പോലും കാണുവാന്‍ സാധിച്ചില്ല ,പാദസ്വരങ്ങളുടെ കൊഞ്ചലുകള്‍ ഇപ്പോള്‍ ആക്ടീവയും ,പ്ലെഷരും , മാരുതിയും ഒക്കെ സ്വന്തമാക്കിയതിന്‍റെ പരിഭവത്തിലായിരുന്നു തിരുവാര്‍പ്പിലെ മണ്‍തരികളും ....................................