Tuesday, October 14, 2014

തിരുവാര്‍പ്പിലെ മഴക്കാലം .

മഴക്കാലമായാല്‍ തിരുവാര്‍പ്പിലെ പെണ്‍മണികളുടെ നടപ്പ് കാണാന്‍ ഒരു ചേലാണ് ,നീളന്‍ പാവാട തുമ്പുകള്‍ കണ്ണക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് അല്പം നാണത്തോടെ ചില്‍ ചില്‍ എന്ന് പാദസ്വര മൊട്ടുകളുടെ ശബ്ദവുമായി ഒരു കയ്യില്‍ കുടയും ചൂടി ഒരു സൌന്ദര്യത്തോടെയുള്ള നടപ്പാണത് .

ആണ്‍കുട്ടികള്‍ അങ്ങനല്ല ആന കരിമ്പിന്‍കാട് കണ്ടതുപോലെയാണ് നടപ്പ് , വഴിയില്‍ തളം കെട്ടി നില്‍ക്കുന്ന മഴവെള്ളം ചവിട്ടിത്തെറിപ്പിച്ച് അല്ലെങ്കില്‍ അതില്‍ കാലുകള്‍ കൊണ്ടൊരു പടക്കം പൊട്ടിച്ചു ഒരു പോക്ക് ...അല്പം മുതിര്‍ന്ന, പാടത്ത് വേലയ്ക്കു പോകുന്ന സ്ത്രീകള്‍ ആവട്ടെ തങ്ങളുടെ പ്രാരാബ്ദങ്ങളോട് പിണങ്ങി ,കവലയില്‍ അന്തിക്കള്ള് ഒരു കുപ്പി അകത്താക്കി നില്‍ക്കുന്ന കെട്ടിയവന്മാരോടുള്ള ദേഷ്യം മുഴുവന്‍ വഴിയിലെ വെള്ളത്തില്‍ ചവിട്ടിത്തെറിപ്പിച്ചാണവര്‍ നടക്കുന്നത്......................

പെന്മണികള്‍ സന്ധ്യയോടടുത്തു ക്ഷേത്രത്തില്‍ തൊഴാനായി തങ്ങളുടെ പട്ടുപാവാടയുടെ തുമ്പില്‍ ചെളിയും വെള്ളവും പറ്റാതെ സൂക്ഷിച്ച് അമ്പലനടയിലെത്തും. അമ്പലത്തിനടുത്തെ ഇടവഴി മണ്ണ് നിറഞ്ഞതാണ്‌, മഴയില്‍ നനഞ്ഞ മണലിനോട് കളി പറഞ്ഞുകൊണ്ട് അവരുടെ കാലുകളിലെ പാദസ്വരങ്ങള്‍ കുണുങ്ങി ചിരിച്ചുകൊണ്ട് പോകുന്നത് കാണാന്‍ ഒരു ചേലാണ്, അമ്പലത്തിനു മുന്നിലെ ആമ വിളക്കില്‍ തിരികള്‍ തെളിച്ചുകൊണ്ടവര്‍ നില്‍ക്കുമ്പോള്‍ അകത്തു നിന്നും ശ്രീകൃഷ്ണ ഭഗവാന്‍ അവരെ കാണുവാന്‍ വെളിയില്‍ വരുമായിരിക്കണം അത്രയ്ക്ക് സുന്ദരങ്ങളായ ദൃശ്യമാണത്.......
 
വെള്ളിയാഴ്ച സന്ധ്യകളില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കയ്യില്‍ മെഴുകുതിരിയും തലയില്‍ നെറ്റുമായി കവലയിലെ കുരിശിന്‍ തോട്ടിയിലെത്തും ഓശാനപ്പെരുന്നാളിനു പള്ളികളില്‍ വാഴ്ത്തുന്ന കുരുത്തോല പോലെ സുന്ദരികളായാണവര്‍ വരുന്നത് കുരിശിന്‍ തോട്ടിക്കു മുന്നില്‍ മെഴുകുതിരികള്‍ തെളിച്ച് കണ്ണുകളടച്ചു ഭക്തി നിര്‍ഭരമായി നില്‍ക്കുന്ന അവരെ കണ്ടാല്‍ കന്യാ മറിയത്തിനെ പോലെ തോന്നിച്ചിരുന്നു ...
ഈ സുന്ദരങ്ങളായ ദൃശ്യങ്ങള്‍ നിര്‍ന്നിമേഷരായി കണ്ടു നില്‍ക്കാന്‍ ആണ്‍കുട്ടികള്‍ അമ്പലത്തിനടുത്തെയും കവലയിലെയും കടകളിലും വഴിവക്കിലുമോക്കെയായി കൂട്ടുകൂടി നിന്നിരുന്നു ,ഓരോരുത്തര്‍ ഓരോ സുന്ദരികളെയും തങ്ങളുടെയെന്നു കരുതി നിശബ്ദമായി പ്രണയിച്ചിരുന്നു , വരുമ്പോളോ തിരികെ പോകുമ്പോളോ തങ്ങളുടെ സുന്ദരികളുടെ ഒരു കടാക്ഷമോ ഒരു ചെറു പുഞ്ചിരിയോ ലഭിച്ചിരുന്നുവെങ്കില്‍ ഹൃദയത്തിലൊരു പഞ്ചവാദ്യം മുഴങ്ങുമായിരുന്നു................

വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണ നാട്ടിലെത്തിയപ്പോള്‍ പഴയതുപോലെ സന്ധ്യക്ക്‌ അമ്പലത്തിലെക്കോ കുരിശിങ്കലെക്കോ പാദസ്വരങ്ങള്‍ കിലുക്കി നടന്നു വരുന്ന ഒരു പെണ്‍കുട്ടിയെ പോലും കാണുവാന്‍ സാധിച്ചില്ല ,പാദസ്വരങ്ങളുടെ കൊഞ്ചലുകള്‍ ഇപ്പോള്‍ ആക്ടീവയും ,പ്ലെഷരും , മാരുതിയും ഒക്കെ സ്വന്തമാക്കിയതിന്‍റെ പരിഭവത്തിലായിരുന്നു തിരുവാര്‍പ്പിലെ മണ്‍തരികളും ....................................

No comments:

Post a Comment