Wednesday, June 25, 2014

അവള്‍........

.......അവസാനം അവളെ കണ്ടു പിരിഞ്ഞ ദിവസം അയാളോര്‍ത്തു.. .

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദിനം, വെയില്‍ ചായുന്ന സായാഹ്നത്തിന്റെ ചരിവിലൂടെ പതിയെ നടന്നു നീങ്ങുമ്പോള്‍, അത്രനാളും സംസാരിച്ചു സംസാരിച്ചു തങ്ങള്‍ക്കു ഇനിയൊന്നും പറയുവാനില്ലാതായിട്ടാണോ എന്നറിയില്ല മൌനമായിരുന്നു അന്ന് തങ്ങള്‍ക്കിടയില്‍...

കോഫീ ഹൌസില്‍ കാപ്പികുടിക്കുവാനായി കയറി അടുത്തടുത്തിരിക്കുമ്പോള്‍ പഴയ ക്രോമപ്ടന്‍ ഫാന്‍ മുരളിച്ചയോടെ കറങ്ങി അവളുടെ മുടിയിഴകളെ പറത്തി തന്‍റെ മുഖത്ത് തൊടീച്ചപ്പോള്‍ ഇന്ദ്രിയങ്ങളില്‍ പച്ചവെളിച്ചെണ്ണയുടെ മണം പരന്നു... അധികം വൈകാതെ തന്നെ അവിടെ നിന്നും കാപ്പി കുടിച്ചിറങ്ങി വഴിയിലെക്കിറങ്ങിയപ്പോള്‍ സന്ധ്യയുടെ സൌവര്‍ണം അവളുടെ മുടിയിഴകളില്‍ നിറം പടര്തുവാന്‍ തുടങ്ങി വെണ്ണ നിറമുള്ള അവളുടെ കഴുത്തില്‍ കിടന്നിരുന്ന മുത്തുമാല തിളങ്ങി... മെല്ലെ ആ കഴുത്തില്‍ ഒന്ന് ചുംബിച്ചു യാത്ര പറഞ്ഞു പിരിയണം എന്നു തനിക്കു തോന്നി, അത് മനസ്സിലാക്കിയിട്ടാവാം അവള്‍ പറഞ്ഞു

“വേണ്ടാത്ത ചിന്തകള്‍ ഒന്നും വേണ്ട ഈ ദിവസങ്ങള്‍ പെട്ടെന്നങ്ങോടിപ്പോകും, വീണ്ടും നേരില്‍ കാണുന്നത് വരേയ്ക്കും ഓര്‍ത്തിരിക്കുവാന്‍ നമുക്കിടയില്‍ ഒരുപാട് കാര്യങ്ങളില്ലേ ഓര്‍മ്മയില്ലെങ്കില്‍ ഇതാ ഇത് വച്ചോളൂ നമ്മുടെ ഓരോ നിമിഷങ്ങളും വാക്കുകളായി പകര്‍ത്തിയ എന്‍റെ ഡയറി ഇത് വായിച്ചു തീരുമ്പോള്‍ നാം വീണ്ടും കണ്ടുമുട്ടും അത് വരേയ്ക്കും നല്ല കൊച്ചായി ഇരുന്നോണം രണ്ടോ മൂന്നോ വയസ്സുകള്‍ക്കിളപ്പമായിട്ടും മുതിര്‍ന്ന ഒരു പെണ്ണിനെപോലെ അവള്‍ തന്നോട് പറയുന്നത് ഇപ്പോളും കണ്മുന്നില്‍ കണ്ടതുപോലെ അയാള്‍ തലകുലുക്കി,

ബസിലേക്ക് കയറും മുന്‍പ് തന്‍റെ കൈപിടിച്ചവള്‍ ചോദിച്ചു, ‘”പേടിയുണ്ടോ”?

ആണുങ്ങള്‍ക്ക് പേടിയോ? പോടീ എന്ന് പറയുന്നതിന് പകരം വായില്‍ വന്നത് “അല്പം” എന്നാണു

എന്തിനാ പേടിക്കുന്നെ ?

"ഈ യാത്രയോടെ എന്നില്‍ നിന്നും നീ ഓടിയോളിച്ചാലോ ?
എന്നെയുപെക്ഷിച്ച്...... തന്‍റെ ശബ്ദത്തില്‍ അല്പം കൊഞ്ചലുണ്ടായിരുന്നു...ആണുങ്ങള്‍ ഇങ്ങനെ കൊഞ്ചുമോ തനിക്കു തന്നെ ഇപ്പോള്‍ നാണം തോന്നുന്നു"....

"ഞാന്‍ എങ്ങും പോവില്ല" –നീണ്ടു മെലിഞ്ഞ അവളുടെ വിരലുകള്‍ നീട്ടി എന്‍റെ മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിച്ചുകൊണ്ടവള്‍ പറഞ്ഞു ...

ചിലപ്പോള്‍ അവളുടെ സ്പര്‍ശനം ഒരു ചുംബനത്തിന്റെ നിര്‍വൃതിയാണ് തന്നിരുന്നത്..

കൈവീശി കാട്ടിയവള്‍ ബസിലേക്ക് കയറി !!!

ഒരു നിമിഷം കഴിഞ്ഞ നിമിഷങ്ങളുടെ ഓര്‍മ്മകളില്‍ നിന്ന താന്‍ എന്തോ വീണ്ടു വിചാരമെന്നപോലെ അവള്‍ കയറിയ ബാസിനുള്ളിലേക്ക് തന്നെ കയറി അവളുടെ തൊട്ടടുത്ത സീറ്റിലിരുന്ന തന്നെ അവള്‍ കുസൃതിയുള്ള പുഞ്ചിരിയോടെ നോക്കി....

എന്ത് ഭംഗിയായിരുന്നാ ചിരിക്ക്...... അടുത്ത സ്റ്റോപ്പില്‍ നിര്‍ബന്ധിച്ചു തന്നെ ഇറക്കി വിടുംബോളും ആ പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു......

പിന്നെ... അയാള്‍ വേദനയോടെ തലകുടഞ്ഞു ... ഞാന്‍ എങ്ങും പോവില്ല എന്നു വാക്ക് തന്നവള്‍ താന്‍ പേടിച്ചപോലെ തന്നെ ഒരു യാത്രപോലും പറയാതെ........

Friday, June 20, 2014

പ്രണയസുഗന്ധം ....

കോട്ടയത്തെ പ്രശസ്ത ജൌളിക്കടയില്‍ കുട്ടികള്‍ക്ക് ഡ്രെസ്സ് വാങ്ങുവാനായി ഞാന്‍ കടന്നു ചെന്നപ്പോളാണ് യാദൃശ്ചികമായി "ആനിനെ" കാണുന്നത് പഴയ രൂപത്തിന് വലിയ വ്യത്യാസങ്ങള്‍ ഒന്നുംതന്നെ പറയുവാനില്ല, അല്പം തടിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നു എന്ന് മാത്രം. ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി "ഹേയ് തെറ്റിയിട്ടില്ല ആന്‍ തന്നെ".. കുട്ടികളുടെ തുണികള്‍ക്കിടയില്‍ തിരഞ്ഞുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് മുഖം ഉയര്‍ത്തി നോക്കിയത് എന്‍റെ നേരേ, ഒരുനിമിഷം അവളെ തന്നെ ശ്രെദ്ധിച്ചു നിന്ന എന്‍റെ മിഴികളുമായി ആ നോട്ടമോന്നുടക്കി പെട്ടെന്ന് ഒരു പരിഹാസ ഭാവത്തില്‍ മുഖം കൊട്ടി തിരിഞ്ഞ ആള്‍ എന്തോ സംശയം തോന്നിയിട്ടെന്നപോലെ വീണ്ടും തിരിഞ്ഞു നോക്കി അവളുടെ ഭാവപ്രകടനം എന്നില്‍ ഒരു പുഞ്ചിരി സൃഷ്ടിച്ചിരുന്നു ആ പുഞ്ചിരിയോടെ നിന്ന എന്നെ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ അവള്‍ അടുത്തേക്ക്‌ വന്നു

അല്പം സംശയത്തോടെ.. ജോണ്‍....ജോണല്ലേ?

പുഞ്ചിരിയോടെ ഞാന്‍ മറുപടി കൊടുത്തു "അതെ ആന്‍ മേരി വര്‍ഗീസേ"

"അമ്പടാ അപ്പോള്‍ അറിഞ്ഞിട്ടും മിണ്ടാതെ നില്‍ക്കുവാരുന്നു അല്ലെ? പണ്ടത്തെ പോലെ തന്നെ തോളില്‍ ചെറിയോരടി തന്നുകൊണ്ട് അവള്‍ ചോദിച്ചപ്പോള്‍ നേര്‍ത്ത ചിരിയോടെ ഞാന്‍ നിന്നു"

ഒറ്റവായില്‍ തന്നെ നൂറു ചോദ്യങ്ങള്‍ അവള്‍ ചോദിച്ചു ,ഭാര്യ കുട്ടികള്‍ , ജോലി ????

അങ്ങനെ തുരുതുരാന്നു വന്നു ചോദ്യങ്ങള്‍ എല്ലാത്തിനും മറുപടി കൊടുത്ത് നില്‍ക്കെ അവളുടെ കെട്ടിയവന്‍ കടന്നുവന്നു ,

അവള്‍ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി ഇത് എന്‍റെ ഹസ് പേര് ജോഷുവാ ബിസിനെസ് ആണ് , ഇത് എന്‍റെ ബാച്ച്മേറ്റ് ജോണ്‍ വര്‍ഗീസ്‌ ഇപ്പോള്‍ ദുബായിലാണ്,

യാത്ര പറഞ്ഞു പിരിഞ്ഞിട്ടും അന്നുമുഴുവന്‍  ആ കൂടിക്കാഴ്ച എന്‍റെ മനസ്സില്‍ എന്തോ ഒരു നോവ് ആയി നിന്നു...

വൈകിട്ട് എന്‍റെ മുറിയിലെ കട്ടിലില്‍ പ്രണയ ഗാനങ്ങളും കേട്ടു കിടക്കുമ്പോള്‍ അവള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് കടന്നുവന്നു,

കോട്ടയം പട്ടണത്തിലെ പേരുകേട്ടതും ഏക വിമന്‍സ്കോളേജുമാണ് ബി സി എം കോളേജ്. രാവിലെ എട്ടര മണിയോടടുത്തും വൈകുന്നേരം നാലുമണിയോടടുത്തും കോളെജിനു മുന്നിലുള്ള വഴികള്‍ വര്‍ണ്ണാഭമാവും. പല വര്‍ണ്ണങ്ങളിലുള്ള മിഡിയും ടോപും ചുരിദാറും ജീന്‍സും ഒക്കെയായി തരുണീമണികള്‍ കിളിക്കൊഞ്ചലുകളുമായി ഒഴുകി നീങ്ങും കുറച്ചു സുന്ദരികള്‍ എതിര്‍വശത്തെ കത്തോലിക്കാ പള്ളിയുടെ കുരിശിന്തോട്ടിയില്‍ തലവഴി ചുന്നി പുതച്ചു പ്രാര്‍ഥനാ നിര്‍ഭരരായി നില്‍ക്കുന്നത് കാണാം, മിക്സെഡ് കൊളെജായ ബസേലിയസിലെ സുന്ദരന്മാര്‍ ഈ സമയത്ത് തന്നെ ആ വഴികളിലൂടെ കൂട്ടമായി വരാറുണ്ട് ആരും മനപ്പൂര്‍വ്വം കിളിക്കൊഞ്ചലുകള്‍ കേള്‍ക്കുവാന്‍ വരുന്നതല്ല അവരും കോളേജു സമയം കഴിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന വഴിയാണ് പക്ഷെ അവരെ കാണുമ്പോള്‍ കിളിക്കൊഞ്ചലുകള്‍ ഷേക്സ്പിയരുടെയും ഷെല്ലിയുടെയും കടിച്ചാല്‍ പൊട്ടാത്ത ആംഗലേയ സാഹിത്യത്തിലാവും. അത് കേട്ടുകഴിയുമ്പോള്‍ ഞങ്ങള്‍ ഈ നാട്ടുകാരല്ലാ എന്ന ഭാവത്തില്‍ വളരെ നല്ല അച്ചടക്കത്തോടെ ആണ്‍കുട്ടികള്‍ ഓരം ചേര്‍ന്ന് നടന്നു പോകും പൂവാലന്‍ എന്ന വാക്കിന്‍റെ അര്‍ഥം പോലും അവര്‍ക്കറിയാമെന്ന് തോന്നില്ല ആ പോക്ക് കണ്ടാല്‍. അവളുടെയൊക്കെ ഒടുക്കത്തെ ഒരിന്ഗ്ലീഷ് എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് നടന്നു നീങ്ങുമ്പോഴും അവന്‍റെ കണ്ണുകള്‍ ആ കൂട്ടത്തിലുള്ള "സുന്ദരികളിലതി സുന്ദരിയെ" തപ്പിയെടുത്തിട്ടുണ്ടാവും.

അങ്ങനെ വളരെ ദിവസങ്ങള്‍ ഷെല്ലിയെയും ഷേക്ക്‌സ്പിയരെയും കേട്ടു കേട്ടു ഞാന്‍ മനസ്സുകൊണ്ട് സ്വന്തമാക്കിയവളായിരുന്നു ആന്‍ മേരി വര്‍ഗീസ്, കാഞ്ഞിരപ്പള്ളിക്കാരന്‍ വറീച്ചന്‍റെ മൂന്നുമക്കളില്‍ ഇളയവള്‍ ‍, കണ്ടാല്‍ നല്ല പച്ചക്കരിമ്പ് പോലെ കടിച്ചു തിന്നാന്‍ തോന്നുന്നവള്‍ എന്നാണു അവളെ കുറിച്ച് ആദ്യം തോന്നിയത് പിന്നീട് പാലപ്പത്തിന്റെ നിറത്തിലും പാലപ്പൂവിന്റെ സുഗന്ധവുമോക്കെയായി ഒരുപാട് വര്‍ണ്ണനകള്‍ ഞാന്‍ മനസ്സില്‍ നടത്തിയിട്ടുണ്ട്.അവള്‍ പഠിക്കുന്ന കോളേജില്‍ പഠിക്കാന്‍ പറ്റാഞ്ഞതിനാല്‍ അവള്‍ പഠിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ഞാനും ചേര്‍ന്നു ആനിന്റെ ഹോസ്റെലിനടുത്ത് തന്നെയാണത് , രാവിലെ കോളെജിനു മുന്‍പ് ഒരുമണിക്കൂര്‍ ട്യൂഷന്‍,ഞങ്ങള്‍ ഒന്നരമണിക്കൂര്‍ മുന്‍പേ എത്തും ഹോസ്റെലിനു മുന്നില്‍ അരമണിക്കൂറോളം വാചകമടിച്ചു നില്‍ക്കെ അവളും കൂട്ടുകാരികളും വരുമ്പോള്‍ ഒന്നിച്ചു ഞങ്ങള്‍ ക്ലാസ്സിലേക്ക് പോയിരുന്നു പക്ഷെ രണ്ടു വര്ഷം ഒരുമിച്ചു ട്യൂഷന്‍ പഠിച്ചിട്ടും സ്വതവേ വായാടിയായ ആനിനോട് നല്ല സൗഹൃദം പുലര്‍ത്തിയിട്ടും ഒരിക്കലും മനസ്സിലെ പ്രണയം തുറന്നു പറയാന്‍ തനിക്കായില്ല പിന്നീട് ജോലിയും ജീവിത പ്രാരാബ്ദങ്ങലുമോക്കെയായി നാടും രാജ്യവും വിടുമ്പോള്‍ പറയാത്ത പ്രണയം ഒരു സുഖകരമായ ഓര്‍മ്മയായി ഉള്ളില്‍ അവശേഷിച്ചിരുന്നു ...
ഒരു സുഹൃത്ത് മദ്യപാന സദസ്സില്‍ വച്ച് പറഞ്ഞതുപോലെ ......

"പൊളിഞ്ഞ പ്രണയം ചീഞ്ഞ മുല്ലപ്പൂ പോലെയാണ്,അത് എത്ര കാലം വേണമെങ്കിലും ആരുമറിയാതെ ഫ്രിഡ്ജില്‍ ഒളിപ്പിച്ചു വക്കാം ഓരോ തവണ തുറക്കുമ്പോഴും ദുര്‍ഗന്ധം പുറത്തു വരും " എന്നാല്‍ പറയാതെ പോയ പ്രണയം അങ്ങനെയല്ല

"ചിത്രപ്പൂട്ടുള്ള അറകളിലെ പൊന്നും വെള്ളിയും രത്നങ്ങളും പോലെയാണവ,കാലം ചെല്ലുന്നതിനോപ്പം അവയുടെ തിളക്കവും സുഗന്ധവും ഒക്കെ കൂടും "

സൂപെര്‍സ്റ്റാറുകള്‍

മമ്മുക്കാ ലാലേട്ടാ നിങ്ങള്‍ക്കിപ്പോ ഞങ്ങള് വെറും പ്രവാസികള്..... സ്മരണ വേണം സ്മരണ....................................

നിങ്ങളേ സൂപെര്സ്ടാര്‍ ആക്കിയെച്ചാ ഞങ്ങള് നാട്ടീന്നു പോന്നത് ഇന്നിപ്പോ നിങ്ങള്‍ക്കാ സ്നേഹമോന്നുമില്ലേലും ഞങ്ങള്‍ക്കത് മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളാ, നിങ്ങടെ പടങ്ങളുടെ റിലീസിംഗ് ദിനങ്ങളൊക്കെ അനുപമേടെം ആനന്ദിന്റെം അഭിലാഷിന്റെമോക്കെ ഗേറ്റ് ചാടിയും മതിലു ചാടിയും ഉരുണ്ടുവീണും ദേഹത്തെ തൊലി കളഞ്ഞുമോക്കെയാ ഞങ്ങള് നിങ്ങളെ നിങ്ങളാക്കിയത്...

പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് പുതു പടങ്ങള്‍ റിലീസാവുന്ന ദിനത്തില്‍ തന്നെ കാണണം എന്നതൊരു നിര്‍ബന്ധ ബുദ്ധിയാരുന്നു അതിനുവേണ്ടി എന്ത് കഷ്ടത സഹിക്കാനും ഒരു പ്രയാസവുമില്ലാരുന്നു എത്ര വെളുപ്പിന് വേണേലും എഴുനേറ്റു ട്യൂഷനുന്ടെന്നു അമ്മയോട് കള്ളവും പറഞ്ഞു തീയേറ്ററിന്റെ വാതുക്കല്‍ പോയി ക്യൂ നില്‍ക്കുമായിരുന്നു

എന്നാല്‍ വീട്ടില്‍ അമ്മ റേഷന്‍ കടയില്‍ നിന്നും മണ്ണെണ്ണയോ പഞ്ചസാരയോ വാങ്ങിവരാന്‍ പറഞ്ഞാല്‍ ഞാനുഴപ്പും.. ഒഹ് എന്നെക്കൊണ്ടൊന്നും മേല അവിടുത്തെ മുടിഞ്ഞ ക്യൂവില്‍ പോയി നില്‍ക്കാന്‍...... ആകെ പത്തോ പന്ത്രണ്ടോ പേരാവും റേഷന്‍ കടയില്‍ ഒരുമിച്ചുണ്ടാവുക അവിടുത്തെ ക്യൂ വലിയ കഷ്ടപ്പാടാണ് നൂറു കണക്കിനാളുകള്‍ ഇടിച്ചു നില്‍ക്കുന്ന പടത്തിന്റെ ടിക്കെറ്റ് ക്യൂവില്‍ ഇടിച്ചുകയറാന്‍ ഭയങ്കര ത്രില്ലും. അന്ന് റേഷന്‍ കടക്കാരന്‍ രവിച്ചേട്ടന്‍ ആദ്യം റെഷന്കാര്ട് പതിപ്പിക്കുന്നവര്‍ക്ക് വല്ലോ സിനിമാ ടിക്കെട്ടും സമ്മാനം എന്ന് വല്ലോം പരസ്യം ചെയ്തിരുന്നേല്‍ ചിലപ്പോള്‍ പോയി ഇടിച്ചു നിന്നേനെ... പിന്നേ..നമ്മളെ പഞ്ചാരേം തീറ്റിച്ചു മണ്ണെണ്ണവിളക്കിന്റെ പ്രകാശോം കാണിക്കണമെന്നു രവിചെട്ടനെന്താ നിര്‍ബന്ധമല്ലേ.....പിന്നെ അമ്മ അയല്‍വക്കത്തെ ആരെയേലും വിട്ടു ഈ സാധനങ്ങള്‍ വാങ്ങിപ്പിക്കും.

പോകാന്‍ കഴിയുകേലാത്തതിന്റെ പിന്നില്‍ മറ്റൊരു രഹസ്യം കൂടിയുണ്ട് നാട്ടിലെ കാണാന്‍ കൊള്ളാവുന്ന ഒറ്റ പെണ്‍കുട്ടികള്‍ റേഷന്‍ കടയില്‍ വരാറില്ല വരുന്നതെല്ലാം അന്നന്നത്തെ അന്നത്തിനു കൂലി വേല ചെയ്തു വിയര്‍പ്പോടെ അപ്പം ഭക്ഷിക്കാന്‍ അരിവാങ്ങാന്‍ വരുന്ന കഷ്ടപ്പാടിന്റെ കരുവാളിപ്പ് മുഖത്തും ശരീരത്തും ബാധിച്ച കുറച്ചു സ്ത്രീകളായിരുന്നു, അന്ന് അധ്വാനത്തിന്റെയോ വിയര്‍പ്പിന്റെയോ വിലയറിയാത്ത നമുക്കുണ്ടോ അവരുടെ വിയര്‍പ്പുമണം സഹിക്കാനുള്ള മനസ്സ് ...

പറഞ്ഞു വന്നത് സിനിമാ കാര്യമാണല്ലോ അന്ന് ഞങ്ങള്‍ വെളുപ്പിന് റിസര്‍വേഷന്‍ ചെയ്യാന്‍ ക്യൂ നിന്നും പറ്റിയില്ലെങ്കില്‍ ഫസ്റ്റ്ക്ലാസ് ടിക്കെറ്റെടുക്കാന്‍ ഇടിച്ചു നിന്നും ഒക്കെയാണ് ആദ്യ ദിവസങ്ങളില്‍ പടങ്ങള്‍ കണ്ടിരുന്നത്‌ അതിന്‍റെ കൂടെ അല്പം ബ്ലാക്കില്‍ ടിക്കെറ്റടിയുടെ പണിയും ഞങ്ങള്‍ കാണിച്ചിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യം , ഇന്നത്തെ തലമുറയോട് ഇക്കാര്യത്തില്‍ എനിക്ക് ഉള്ളില്‍ അസൂയ ആണേലും അവന്മാരോട് പറയുമ്പോള്‍ പറയുന്നത് നേരെ തിരിച്ചാ, നീയൊന്നും പടം കാണാന്‍ ഇടിച്ചു കുത്തി ടിക്കറ്റ്‌ എടുത്തിട്ടില്ലല്ലോ അതിന്‍റെ സുഖം ഒന്ന് വേറെ തന്നെയാ അതിനൊരു ത്രില്ലോണ്ട്...

പക്ഷെ മനസ്സില്‍ പറയുന്നത് '"ഫാഗ്യവാന്മാര്‍" ഞങ്ങടെ കാലത്ത് ഈ ഓണ്‍ലൈന്‍ ബുക്കിങ്ങോ മൊബൈല്‍ കോള്‍ വഴിയുള്ള ബുക്കിങ്ങോ ഒന്നുമില്ലാരുന്നു എന്തോരം ഇടീം തെറീം കേട്ടാ ഒരു ടിക്കെട്ടെടുത്തിരുന്നത് എന്നറിയാമോടാ ന്യൂ ജെനെരെഷന്‍ മക്കളേന്നാ....

ഉപദേശി.............

നമ്മില്‍ പലരും പ്രണയിച്ചിട്ടുള്ളവരാവാം,ചിലപ്പോള്‍ പ്രണയം തകര്ന്നവരുണ്ടാവാം ,ചിലപ്പോള്‍ നോട്ടങ്ങളിലും ഭാവങ്ങളിലും കൂടി മനസ്സിലാക്കി എന്നാല്‍ പ്രണയം പരസ്പരം പറയാന്‍ പറ്റാതെ കടന്നു വന്നവരാവാം എന്തായാലും വണ്‍സൈഡ് പ്രണയമെങ്കിലും ഉണ്ടാവത്തവര്‍ ആരും കാണില്ല, അങ്ങനെ ആരേലും ഉണ്ടെങ്കില്‍ അവരെ ഞാന്‍ മനുഷ്യനായി കാണുന്നില്ല ....

പ്രണയസീന്‍ ഞാന്‍ ആദ്യമായി കണ്ടത് ഏതു സിനിമയില്‍ ആണെന്ന് കൃത്യമായി എനിക്കോര്‍മ്മയില്ല എങ്കിലും പുറകോട്ടു തിരിഞ്ഞു ഓര്‍മ്മകളുടെ ഊടുവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഭാര്യ എന്ന സിനിമയിലാണോ അതോ അതിനും മുന്‍പ് കണ്ട ഏഴാം കടലിനക്കരെ എന്ന സിനിമയിലാണോ എന്നെനിക്കറിയില്ല പക്ഷെ ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒരു പ്രണയ സിനിമ "ഞാന്‍ ഏകനാണ്" എന്ന മധു-പൂര്‍ണ്ണിമ ചിത്രമാണ് അതിലെ മധുവിനെ കൂടാതുള്ള നായക കഥാപാത്രം ആരെന്നു ഇന്നോര്‍മ്മയില്ല പക്ഷെ അതിലെ "ഓ മൃദുലേ ഹൃദയ മുരളിയിലോഴുകി വാ " എന്ന ഗാനം നല്ല ഓര്‍മ്മയാണ് വീടിനടുത്തുള്ള കിളിരൂര്‍ ഷാജി എന്ന ഓലകൊട്ടകയിലിരുന്നാണ് ഞാന്‍ ആ പടം കണ്ടത്.. പ്രണയമെന്നത് സന്തോഷവും വേദനയും വിട്ടുകൊടുക്കലും മനസ്സിലാക്കലുകളുമൊക്കെയാണെന്നു കുറച്ചു കൂടുതല്‍ നാടകീയമായിട്ടാണങ്കിലും അന്നത്തെ സിനിമകള്‍ പറഞ്ഞിരുന്നു...

കാലങ്ങള്‍ കഴിഞ്ഞു മനുഷ്യന്‍ ഫാസ്റ്റ് ആയി സഹായത്തിനു വിവര സാങ്കേതിക വിദ്യകള്‍ ധാരാളമായി സിനിമകളുടെ പ്രമേയങ്ങള്‍ക്കും മാറ്റങ്ങള്‍ വന്നു പ്രണയം മനസ്സിലാക്കലുകളും വിട്ടുകൊടുക്കലുകളും എന്ന സ്ഥാനത്തു അട്ജെസ്റ്റ്മേന്റുകളും തട്ടിയെടുക്കലുകളും ആയി ഇപ്പോള്‍ അത് തട്ടിപ്പറിക്കലുകളും വലിച്ചെറിയലുകലുമായി മാറിയിരിക്കുന്നു.

ഈ സിനിമകളിലെപോലെയോ അല്ലെങ്കില്‍ അതിലും വേഗതയിലോ നമ്മുടെ അടുത്ത തലമുറകളും പ്രണയത്തെ സ്വന്തമാക്കുവാനും വലിച്ചെറിയുവാനും വളരെ മുന്നിലായി കഴിഞ്ഞിരിക്കുന്നു ,പ്രണയം എന്നത് വിവാഹത്തിന് മുന്‍പുള്ളത് എന്നല്ല ഉദ്ദേശിച്ചത്, വിവാഹിതരായ പ്രണയജോഡികളും നിസ്സാര കാര്യങ്ങളുടെ പേരില്‍ തങ്ങളുടെ പ്രണയം വലിച്ചെറിഞ്ഞു രണ്ടു എതിര്‍ നിരകളിലെ പടയാളികളെ പോലെ നില്‍ക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു.

ദശരഥം എന്ന സിനിമയില്‍ ലാലേട്ടന്‍റെ കഥാപാത്രം "ഇത് എന്റെ ജീവിതം ഇത് ഞാന്‍ ഫുട്ബാള്‍ പോലെ തട്ടിക്കളിക്കും വലിച്ചെറിയും" എന്നൊക്കെ പറയുന്നതുപോലെ നമുക്കും പറയുവാന്‍ സാധിക്കും .
വലിച്ചെറിയുവാനും,തട്ടിക്കളിക്കുവാനും പൊട്ടിച്ചു കളയുവാനും സാധിക്കും, അപ്പനമ്മമാര്‍ക്ക് പോലും ഒരു പരിധി കഴിഞ്ഞാല്‍ അതില്‍ നിങ്ങളെ സഹായിക്കുവാനോ ഉപദേശിക്കുവാനോ കഴിയില്ല, ചില ഇടങ്ങളിലെങ്കിലും അവരുടെ ഇടപെടലുകള്‍ കാര്യങ്ങള്‍ വഷളാക്കാന്‍ കാരണമായും തീരാറുണ്ട്,

പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് മനസ്സിലാക്കലുകള്‍ ഇല്ലാത്തിടത്താണ് നിസ്സാര പ്രശ്നങ്ങളെ അനാവശ്യ ചിന്തകളും ഇടപെടലുകളും കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കും.. ഒരു പ്രശനം നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഉടലെടുത്താല്‍ അതിനെ കുറിച്ച് നൂലിഴ കീറി ചിന്തിചും മറ്റുള്ളവരുടെ അഭിപ്രായം തേടിയും പോകും മുന്‍പ് അല്പസമയം ഒരു സ്വയ ചിന്തനത്തിനു സ്രെമിക്കുക,അതിനു ശേഷം പരസ്പരം സംസാരിക്കുക നമ്മില്‍ നിന്നും വന്ന വാക്കുകളോ പ്രവര്തിയോ പങ്കാളിയെ വേദനിപ്പിച്ചു എങ്കില്‍ ഈഗോ വിട്ടു ക്ഷമ ചോദിക്കുവാന്‍ തയ്യാറാവുക, പങ്കാളിയിലാണ് തെറ്റെങ്കില്‍ അത് ആള്‍ക്ക് മനസ്സിലായിട്ടില്ല എങ്കില്‍ ചൂണ്ടി കാണിക്കുക ഇങ്ങനൊരു വാക്ക് അല്ലെങ്കില്‍ പ്രവര്‍ത്തി നിന്നില്‍ നിന്നും വന്നു അതെന്നെ വേദനിപ്പിച്ചു എന്നത് പങ്കാളിക്ക് മനസ്സിലാക്കി കൊടുക്കുക അല്പമെങ്കിലും പ്രണയം നിങ്ങള്‍ക്കിടയില്‍ അവശേഷിക്കുന്നു എങ്കില്‍ പ്രശ്നങ്ങള്‍ അവിടെ തീരും . ഈ മാര്‍ഗ്ഗം പരീക്ഷിക്കാതെ പലരും ഇന്നത്തെ യുവത്വത്തിന്റെയും വരുമാനത്തിന്റെയും ബന്ധുബലങ്ങളുടെയും അഹങ്കാരത്തില്‍ തങ്ങളുടെ സ്വന്തം ജീവിതത്തെ പന്തുപോലെ തട്ടുന്നതും ,കടലാസ്സുപോലെ കീറിക്കളയുന്നതും കണ്ണാടിപോലെ പൊട്ടിച്ചു കളയുന്നതുമൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നുണ്ട് ട്ടൊ .................

# ഇത് ആരെയും ഉദ്ദേശിച്ചോ പ്രത്യേകാല്‍ ആര്‍ക്കും വേണ്ടിയോ എഴുതിയതല്ല... ചുമ്മാ ഒന്ന് ഉപദേശിയാകാന്‍ സ്രെമിച്ചതാണ് ആരും തെറി വിളിക്കല്ലേ

റേഡിയോ..

കാലങ്ങള്‍ കഴിഞ്ഞാലും ചില ഓര്‍മ്മകള്‍ , ചില കാര്യങ്ങള്‍ ഒക്കെ നമ്മെ പിന്തുടര്ന്നുകൊണ്ടിരിക്കും ചിലപ്പോള്‍ വേദനിപ്പിക്കും ചിലപ്പോള്‍ ചെറു ചിരി സമ്മാനിക്കും അങ്ങനെ ഒരു ഓര്‍മ്മയാണ് ഇത്

പാട്ട് എന്ന് കേട്ടാല്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഒരു റേഡിയോ ആണ് "ടെലിറാടിന്റെ" ഒരു വാല്‍വ് റേഡിയോ....അച്ചയുടെ പ്രിയപ്പെട്ട റേഡിയോ , അമ്മ നിധിപോലെ അത് സൂക്ഷിച്ചു ഉപയോഗിച്ചിരുന്നു. ആ റേഡിയോ പോലെ തന്നെ അച്ചയുടെ വാച്ച് ,ഉടുപ്പുകള്‍ അങ്ങനെ കുറെ കൊച്ചു കൊച്ചു സ്വകാര്യ നിധികള്‍ അമ്മയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നു ഒപ്പം നിറം പച്ചയോ നീലയോ എന്ന് വ്യക്തമായി അറിയാന്‍ പറ്റാത്ത വിധത്തിലുള്ള പുറച്ചട്ടയോടുകൂടിയ ഒരു ഡയറിയും. ഈ സാധനങ്ങളുടെയെല്ലാം പുറകില്‍ അമ്മക്ക് കുറെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു കല്യാണം കഴിഞ്ഞു അച്ചയുമായുള്ള എസ്റ്റേറ്റ് ജീവിതവും അവിടെ വച്ചു ഉറുമ്പ് അരിമണികള്‍ സൂക്ഷിക്കുന്നതുപോലെ ഓരോ ചില്ലിത്തുട്ടും സൂക്ഷിച്ചുവച്ചു വാങ്ങിയ ഓരോ സാധനങ്ങളും, അത് വാങ്ങുവാന്‍ പോയ ദിവസങ്ങളിലെ കാര്യങ്ങളും അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍ ഇവയുടെയൊക്കെ പുറകില്‍ ഉണ്ടായിരുന്നു.

അമ്മയുടെ ദിവസം തുടങ്ങുന്നത് തന്നെ ആ റേഡിയോയില്‍ നിന്നും അതിരാവിലെ വന്നിരുന്ന സുവിശേഷ പ്രസംഗങ്ങള്‍ കേട്ടുകൊണ്ടായിരുന്നു, ആ റേഡിയോയിലൂടെയാണ് ഞാന്‍ പ്രാദേശിക വാര്‍ത്തകളും,കൌതുക വാര്‍ത്തകളും വായിക്കുന്ന രാമചന്ദ്രന്‍ സാറിനെയും,ചായക്ക് പാലില്ലാതെ വിഷമിച്ചിരുന്ന ലീലാമ്മയെയും മൈക്കിള്‍സ് ടീയേയും ,യേ ആകാശവാണി സംപ്രതിവാര്തായാ സുനന്താ പ്രവാചകാ ബലദേവാനന്ധസാഗരായേയുമൊക്കെ പരിചയപ്പെടുന്നത്..അന്നൊക്കെ ഈ റേഡിയോയുടെ ഉള്ളില്‍ കയറിയിരിക്കുന്ന ആളുകള്‍ എങ്ങിനെയാണ് ,എതുവഴിയാണ് ഇതിനകത്ത് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് എന്ന സംശയം ആയിരുന്നു മനസ്സില്‍, എന്‍റെ ഒട്ടു മിക്ക സംശയങ്ങളും അമ്മ പരിഹരിചിരുന്നെങ്കിലും ചില സംശയങ്ങള്‍ക്കുത്തരം ഇല്ലാത്തപ്പോള്‍ ഈര്‍ക്കിലി ചൂലിലെ ഈര്‍ക്കിലുകള്‍ കാട്ടി എന്‍റെ സംശയങ്ങളെ അമ്മ ഇല്ലാതാക്കിയിരുന്നു...

മുതിര്‍ന്നു വരുംതോറും സംശയങ്ങള്‍ തീര്‍ക്കുവാന്‍ അമ്മയുടെ പ്രിയപ്പെട്ട റേഡിയോയില്‍ ഞാന്‍ എന്‍റെ മെക്കാനിക്ക് പണികള്‍ ആരംഭിച്ചു, അങ്ങനെ ആ റേഡിയോയില്‍ നിന്നും അവസാനം കേട്ടത് " ബന്ധുവാര് ശത്രുവാര് " എന്ന ഗാനമാണ് അത് പാടിക്കൊണ്ടിരിക്കെ ഞാന്‍ അതിന്റെ പുറകുവശം തുറന്നു അകത്തെ വാല്‍വുകളുടെ എണ്ണം എടുക്കുന്നതിനിടയില്‍ കയ്യിലിരുന്ന സ്ക്രൂ ഡ്രൈവര്‍ എങ്ങോ കൊണ്ടു ഉച്ചത്തില്‍ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് (എന്നെ ചീത്തവിളിച്ചതാവാം) വാല്‍വുകള്‍ പതിയെകണ്ണുകളടച്ചു റേഡിയോ നിശബ്ദമായി പിന്നെ കുറച്ചുനാള്‍ പാറെക്കാട്ടില്‍ സണ്ണിചേട്ടന്‍റെ റിപ്പയറിങ്ങ് കടയില്‍ അത് വിശ്രമിച്ചു പിന്നീട് ചികിത്സിച്ചിട്ട്‌ കാര്യമില്ലാത്ത രോഗിയെ വീട്ടിലേക്കു കൊണ്ടുപോയ്ക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ പറയും പോലെ സണ്ണിചേട്ടന്‍ ഞങ്ങളുടെ പ്രിയപ്പെട്ട റേടിയോയെയും കൈയ്യൊഴിഞ്ഞു...

തിരികെ കിട്ടിയ റേഡിയോയില്‍ പൂര്‍വ്വാദികം ഭംഗിയായി ഞാന്‍ എന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്ന്കൊണ്ടിരുന്നു ആദ്യം അതിലെ വാല്‍വുകള്‍ ഓരോന്നായി ഞാന്‍ ഊരി, അവസാനം അതിലെ സ്പീക്കര്‍ ഊരി ഞാന്‍ വലിയൊരു മണ്‍‌കുടത്തിനുള്ളില്‍ വച്ച് കുഞ്ഞമ്മാച്ചന്‍ തന്ന പഴയ ഒരു നാഷണല്‍ പനാസോണിക്കിന്റെ സ്ടീരിയോയുമായി ഘടിപ്പിച്ച് നല്ല "ഗുമ്മില്‍" പാട്ട് കേള്‍ക്കാന്‍ തുടങ്ങി, ആ കുടത്തില്‍ നിന്നും ഉയര്‍ന്ന ഓരോ "ഗുമ്മും" തന്‍റെ നെഞ്ചത്താണ് തട്ടിയിരുന്നത് എന്ന് അമ്മയൊരിക്കല്‍ പറഞ്ഞപ്പോളാണ് ഞാന്‍ ചെയ്തതു എത്ര വലിയ പാതകം ആണ് എന്ന് എനിക്ക് മനസ്സിലായത്‌.....

നിവിയാ ക്രീം

രാവിലെ ഒരുക്കമെല്ലാം കഴിഞ്ഞു ഓഫീസിലേക്ക് പുറപ്പെടാന്‍ തുടങ്ങുമ്പോളാണ് കയ്യിലെ ചര്‍മ്മം മൊരുമൊരാന്നു വരണ്ടിരിക്കുന്നപോലെ തോന്നിയത്,അതുകണ്ടപ്പോള്‍ ഒരു വൈക്ലബ്യം ഓഫീസില്‍ ചെന്ന് കഴിഞ്ഞാല്‍ രാവിലെ ഗേറ്റ് കടക്കുമ്പോള്‍ മുതല്‍ കുറെ ഏറെ ഷേക്ക്‌ഹാന്‍ഡ് നടത്തി വേണം സീറ്റില്‍ എത്താന്‍ ഈ വരണ്ട കൈ എന്നെ നാണം കെടുത്തും അപ്പളെ വിളിച്ചു

''മോളേ അച്ചക്ക് നിങ്ങടെ ഏതേലും ക്രീം കൊണ്ടേ തന്നേ''

മകള്‍ അകത്തു നിന്നും പതിയെ ക്രീം 21 എന്നോ മറ്റൊ പേരുള്ള ഒരെണ്ണം കൊണ്ടുവന്നു അതില്‍ നിന്നും അല്പമെടുത്ത് കൈകളില്‍ പുരട്ടിയപ്പോള്‍ കൈകള്‍ നല്ല സുന്ദരന്‍ കൈകളായി
"മൊരുമൊരുപ്പോക്കെ മാറി നല്ല മമ്മൂട്ടി കൈകള്‍" എനിക്ക് തന്നെ എന്‍റെ കൈകളോട് മതിപ്പ് തോന്നി.

ഓഫീസിലേക്ക് പുറപ്പെട്ട കൂട്ടത്തില്‍ എന്റെ മനസ്സിലേക്ക് പഴയൊരു ക്രീം കഥ കയറി വന്നു. കഥയിലെ നായകന്‍ കോട്ടയംകാരന്‍ , മൂന്നോ നാലോ പെങ്ങന്മാരുടെ ഒരു പുന്നാര ആങ്ങള സോജന്‍, പഠിച്ചത് എക്സ്റേ ടെക്നിഷ്യന്‍ കോഴ്സ്, ജോലിയായി വന്നത് ഡല്‍ഹിയില്‍. പെങ്ങന്മാര്‍ എല്ലാവരുമൊക്കെ തന്നെ ജെര്‍മ്മനി ,ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ വരവിലും കുഞ്ഞനിയന് വേണ്ടി ധാരാളം വിദേശ സാദനങ്ങള്‍ എത്തിക്കും അതില്‍ ഏറ്റവും പ്രധാനമായത് നിവിയ ക്രീമാണ് അത് ഒരു ചെറിയ ബാഗ് നിറയെ കാണും .

ഡല്‍ഹിയില്‍ തണുപായാലും ചൂടായാലും നല്ല തണുത്ത വെള്ളത്തില്‍ തന്നെയാണ് ഞങ്ങളെല്ലാം കുളിച്ചിരുന്നത് അസ്സഹനീയ തണുപ്പാകുമ്പോള്‍ എങ്ങാനും വെള്ളം ചൂടാക്കിയാലായി, ബാച്ച്ലര്‍ ജീവിതത്തില്‍ വെള്ളം ചൂടാക്കി കളയാന്‍ നമുക്കുണ്ടോ സമയം, സോജന്‍ പക്ഷെ കുളിക്കാന്‍ പോലും സമയം കളയാറില്ലായിരുന്നു അവിടെയാണ് നിവിയ ക്രീമിന്റെ ഗുണം,

രാവിലെ ജോലിക്ക് പോകാനിറങ്ങും മുന്‍പ് തോര്തുമുടുത്തു നിന്നുകൊണ്ട് ഒരു ചെറിയ പാത്രം നിവിയാ ക്രീം വാരി ദേഹം മുഴുവന്‍ പൂശും അതിനു ശേഷം തലയിലും ഏതോ ഹെയര്‍ ക്രീമും പുരട്ടി ഒരുങ്ങി ഒരു അഴകിയ രാവണന്‍ പുഞ്ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്തു അവനിറങ്ങും ഇവനെ കുളിക്കുവാന്‍ സഹമുറിയന്മാര്‍ നിര്‍ബന്ധിക്കുമ്പോള്‍ അവന്‍റെ സ്ഥിരം ഡയലോഗാണ്
"കുളിക്കാന്‍ മടിയുണ്ടായിട്ടല്ല പക്ഷെ ആദ്യ കപ്പു വെള്ളം ദേഹത്തോട്ടു വീഴുംബോളുണ്ടാകുന്ന ആ ഒരു തണുപ്പ് ഓര്‍ത്താല്‍ എങ്ങനെ കുളിക്കും "

അതിനു പരിഹാരം നിര്‍ദേശിച്ചത് ഞങ്ങളുടെ സുഹൃത്ത്‌ സുനില്‍ ആയിരുന്നു

"സോജാ നീ കുളിക്കാന്‍ കേറുമ്പോള്‍ ആദ്യ കപ്പു വെള്ളം ടോയിലെറ്റില്‍ ഒഴിച്ച് കളഞ്ഞേക്കണം ,രണ്ടാമത്തെ കപ്പു വെള്ളംതോട്ടു കുളിക്കാന്‍ തുടങ്ങിയാല്‍ മതി"
രാവിലെ ഒരു ക്രീം അങ്ങനെ പഴയ ചില ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടുവന്നു , സോജനിപ്പോള്‍ കുടുംബമായി ഇന്‍ഗ്ലണ്ടിലോ മറ്റൊ ആണ് ,അവിടുത്തെ തണുപ്പ് കാലത്തും അവനു നിവിയാ ക്രീമിന് മുട്ടു വരാതിരിക്കട്ടെ എന്ന പ്രാര്‍ഥനമാത്രമേ ഈ പഴയ സുഹൃത്തിനുള്ളൂ ..................

Monday, June 9, 2014

വിശ്വാസങ്ങള്‍ മതങ്ങള്‍

നാലാം ക്ലാസിലെ വല്യവധി സമയത്താണ് അമ്മയുടെ അപ്പാപ്പന്റെ ഭാര്യ അതായത് ഞങ്ങടെ കുഞ്ഞപ്പച്ചന്റെ അമ്മച്ചി മരിക്കുന്നത്, നെര്യന്ത്രയിലെ ചാക്കോചെട്ടനാണ് മരണ വിവരം വീട്ടില്‍ വന്നു അറിയിക്കുന്നത് കേട്ടയുടനെ അമ്മ വെട്ടിയിട്ട വാഴപ്പിണ്ടി പോലെ താഴെ വീണു,അന്ന് ഞങ്ങള്‍ വല്യമ്മാച്ചന്റെ വീട്ടിലാരുന്നു കുഞ്ഞമ്മാച്ചന്റെ കല്യാണം കഴിഞ്ഞ് അധിക ദിവസങ്ങള്‍ ആയിരുന്നില്ല ,പെട്ടെന്ന്‍ കുഞ്ഞമ്മായി അമ്മയെ താങ്ങി മുഖത്തു വെള്ളമോഴിച്ചുണര്‍ത്തി ,പിന്നെ എല്ലാം പെട്ടെന്നായിരുന്നു പൂവാണിലെ കാറ് വന്നു ,അമ്മയും അപ്പച്ചനും പിന്നെയും ആരൊക്കെയോ ആ കാറില്‍ കയറി കുഞ്ഞപ്പച്ചന്റെ വീട്ടിലേക്കു പോയി ,ഞങ്ങള്‍ കുട്ടികളെയും കൂട്ടി കുഞ്ഞമ്മാച്ചനും അമ്മായിയും പുറകെ ആണ് പോയത് ,അന്ന് അവിടെ അമ്മച്ചിയുടെ അടക്കം കഴിഞ്ഞ അന്ന് രാത്രിയോടെയാണ് കുഞ്ഞപ്പച്ചന്റെ മൂത്ത മകന്‍ തന്കചായനും ഭാര്യയും വീട്ടില്‍ എത്തുന്നത് അവരുടെ കല്യാണം ഡല്‍ഹിയില്‍ വച്ചായിരുന്നു ആന്റി ആദ്യമായി വീട്ടിലേക്കു വരിക ആയിരുന്നു ,മലയാളം ചില വാക്കുകള്‍ മാത്രമറിയാവുന്ന ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ആന്റിയെ ഒരു അത്ബുധത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത് പലപ്പോഴും ആന്‍റി അടുത്ത് വിളിച്ചു ഓരോന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ചിരിക്കിടയാക്കി അല്ലെങ്കില്‍ ഒന്നും മനസ്സിലാവാതെ ഒരു വിഢിചിരിയുമായി ഞാന്‍ നിന്നു,

പതിയെ പതിയെ ആന്‍റി ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവളായി മാറി, അവധി കഴിഞ്ഞു തിരിച്ചു പോയതിനു ശേഷവും അമ്മയുടെ പേരില്‍ അരികുകളില്‍ മഞ്ഞയും കാപ്പിപ്പൊടികളറും ചേര്‍ന്ന ബോര്ടെരോടുകൂടിയ ഡല്‍ഹി താജ് മഹല്‍ ഹോട്ടെലിന്റെ ലെറ്റര്‍പാടുകളില്‍ വന്നിരുന്ന ഇങ്ങ്ലീഷ്‌ കത്തുകള്‍ ഞങ്ങളെ ആന്റിയോട്‌ കൂടുതല്‍ അടുപ്പിച്ചു ആ അടുപ്പമാണ് വര്‍ഷങ്ങള്‍ക്കു ശേഷം പഠനത്തിനായി ഡല്‍ഹിയിലേക്കു വണ്ടി കയറാന്‍ എനിക്ക് കാരണമായത്‌, ഇവിടെത്തിയ കാലം മുതല്‍ അമ്മാച്ചനോടും ആന്റിയോടും ഒപ്പമുണ്ടായിരുന്ന ആന്റിയുടെ ഡാഡിയും മമ്മിയും അടുത്തൊക്കെ തന്നെയായി താമസിച്ചിരുന്ന സഹോദരങ്ങളുമൊക്കെ എനിക്കും ഞാന്‍ അവര്ക്കും പ്രിയപ്പെട്ടവരായി ,എല്ലാവരെയും സ്നേഹത്തോടെ ഒരുമിപ്പിച്ചു നിര്‍ത്തുവാന്‍ ആന്റിയുടെ കഴിവ് അപാരം തന്നെ ആയിരുന്നു വന്ന കാലം മുതല്‍ ഒരു അമ്മയുടെ സ്നേഹത്തോടെ എന്നെ സ്നേഹിക്കുകയും ശാസിക്കുകയും ഒക്കെ ചെയ്തുവന്ന ആന്റി എനിക്ക് അമ്മയെ പോലെ തന്നെ പ്രിയപ്പെട്ടവള്‍ ആയിരുന്നു, എന്‍റെ ജീവിതത്തിലെ ഓരോ വിശേഷപ്പെട്ട ദിനങ്ങളിലും എന്നെ തേടിയെത്തിയിരുന്ന ആദ്യ ഫോണ്കോള്‍ എന്നും ആന്റിയുടെതായിരുന്നു,എന്‍റെ മക്കള്‍ക്കും മോളിമമ്മി എന്നു പറഞ്ഞാല്‍ ജീവനായിരുന്നു. വീട്ടിലെത്തിയാല്‍ കുട്ടികളോടൊപ്പം അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലുമായിരുന്നു ആന്റി ഇന്ന് ഒരു ഓര്‍മ്മയായി മാറിയിരിക്കുന്നു,

കഴിഞ്ഞ ഒരാഴ്ചക്കാലമായി ഹോസ്പിറ്റലിനു വെളിയില്‍ കാത്തിരിക്കുമ്പോള്‍ പലപ്പോഴും, ഒരേ മതത്തിലെ ഒരേ വിശുദ്ധ ഗ്രന്ഥം തന്നെ ഫോളോ ചെയ്യുന്ന മനുഷ്യര്‍ പലപ്പോഴും അതിലെ ഓരോ വാക്കുകളെയും പലതായി വ്യാഖ്യാനിച്ചു എത്ര കോമാളികള്‍ ആവുന്നു എന്ന ചിന്ത ആയിരുന്നു ,മരുന്നുപയോഗിക്കാതിരിക്കുവാനും ഉപയോഗിക്കുവാനും മനുഷ്യന്‍ വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകള്‍ വെച്ച് തര്‍ക്കിക്കുന്നു ആന്റിയും അമ്മാച്ചനും അവരുടെ വിശ്വാസവും മരുന്നുപയോഗിക്കേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചപ്പോള്‍ ആന്‍റി ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് പതിയെ പതിയെ നീങ്ങുന്നത്‌ വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു, അവസാനം ആന്റി അനുഭവിക്കുന്ന വേദനകള്‍ കണ്ടു നില്‍ക്കാന്‍ സഹിക്കവയ്യാതെ അവരുടെ എതിര്‍പ്പിനെ മറികടന്നു ആന്റിയുടെ സഹോദരനും ഞാനും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍ബന്ധമായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നു എങ്കിലും അവസാന നിമിഷങ്ങളില്‍ എങ്കിലും വേദന അറിയാത്തൊരു മരണം അവര്‍ക്ക് ലഭിക്കട്ടെ എന്ന ചിന്ത ആയിരുന്നു ഞങ്ങളെ അതിനു പ്രേരിപ്പിച്ചത്, അതുപോലെ തന്നെ ഒന്നുമറിയാതെ ആന്‍റി കടന്നു പോയി, ഞങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്‍റെ രൂപം അവശേഷിപ്പിച്ചു കടന്നു പോകുമ്പോളും ഞങ്ങള്‍ക്ക് ആ മരണം തന്ന നഷ്ടം വളരെ വലുതാണ്‌ ഒരാന്റിയെ അല്ല ഒരമ്മയെ ആണ് എനിക്കും കുടുംബത്തിനും നഷ്ടമായത്... മനുഷ്യനെ വെറും കൊമാളിയാക്കുന്ന ഇതുപോലുള്ള മത വിശ്വാസങ്ങളെയും മതങ്ങളെയും ഇന്ന് ഞാന്‍ അത്യധികം വെറുക്കുന്നു, കാലങ്ങളായി മനുഷ്യനെ വിഡ്ഢികള്‍ ആക്കികൊണ്ടിരിക്കുന്ന, വരിഞ്ഞു കെട്ടിക്കൊണ്ടിരിക്കുന്ന ഈ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ മനസ്സ് വെമ്പുന്നു, മതങ്ങളില്ലാത്ത,മനുഷ്യത്വമുള്ള പച്ച മനുഷ്യരായി ജീവിക്കാന്‍ സാദിക്കുന്ന ഒരു തലമുറ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു .....