Friday, June 20, 2014

റേഡിയോ..

കാലങ്ങള്‍ കഴിഞ്ഞാലും ചില ഓര്‍മ്മകള്‍ , ചില കാര്യങ്ങള്‍ ഒക്കെ നമ്മെ പിന്തുടര്ന്നുകൊണ്ടിരിക്കും ചിലപ്പോള്‍ വേദനിപ്പിക്കും ചിലപ്പോള്‍ ചെറു ചിരി സമ്മാനിക്കും അങ്ങനെ ഒരു ഓര്‍മ്മയാണ് ഇത്

പാട്ട് എന്ന് കേട്ടാല്‍ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഒരു റേഡിയോ ആണ് "ടെലിറാടിന്റെ" ഒരു വാല്‍വ് റേഡിയോ....അച്ചയുടെ പ്രിയപ്പെട്ട റേഡിയോ , അമ്മ നിധിപോലെ അത് സൂക്ഷിച്ചു ഉപയോഗിച്ചിരുന്നു. ആ റേഡിയോ പോലെ തന്നെ അച്ചയുടെ വാച്ച് ,ഉടുപ്പുകള്‍ അങ്ങനെ കുറെ കൊച്ചു കൊച്ചു സ്വകാര്യ നിധികള്‍ അമ്മയുടെ ശേഖരത്തില്‍ ഉണ്ടായിരുന്നു ഒപ്പം നിറം പച്ചയോ നീലയോ എന്ന് വ്യക്തമായി അറിയാന്‍ പറ്റാത്ത വിധത്തിലുള്ള പുറച്ചട്ടയോടുകൂടിയ ഒരു ഡയറിയും. ഈ സാധനങ്ങളുടെയെല്ലാം പുറകില്‍ അമ്മക്ക് കുറെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു കല്യാണം കഴിഞ്ഞു അച്ചയുമായുള്ള എസ്റ്റേറ്റ് ജീവിതവും അവിടെ വച്ചു ഉറുമ്പ് അരിമണികള്‍ സൂക്ഷിക്കുന്നതുപോലെ ഓരോ ചില്ലിത്തുട്ടും സൂക്ഷിച്ചുവച്ചു വാങ്ങിയ ഓരോ സാധനങ്ങളും, അത് വാങ്ങുവാന്‍ പോയ ദിവസങ്ങളിലെ കാര്യങ്ങളും അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍ ഇവയുടെയൊക്കെ പുറകില്‍ ഉണ്ടായിരുന്നു.

അമ്മയുടെ ദിവസം തുടങ്ങുന്നത് തന്നെ ആ റേഡിയോയില്‍ നിന്നും അതിരാവിലെ വന്നിരുന്ന സുവിശേഷ പ്രസംഗങ്ങള്‍ കേട്ടുകൊണ്ടായിരുന്നു, ആ റേഡിയോയിലൂടെയാണ് ഞാന്‍ പ്രാദേശിക വാര്‍ത്തകളും,കൌതുക വാര്‍ത്തകളും വായിക്കുന്ന രാമചന്ദ്രന്‍ സാറിനെയും,ചായക്ക് പാലില്ലാതെ വിഷമിച്ചിരുന്ന ലീലാമ്മയെയും മൈക്കിള്‍സ് ടീയേയും ,യേ ആകാശവാണി സംപ്രതിവാര്തായാ സുനന്താ പ്രവാചകാ ബലദേവാനന്ധസാഗരായേയുമൊക്കെ പരിചയപ്പെടുന്നത്..അന്നൊക്കെ ഈ റേഡിയോയുടെ ഉള്ളില്‍ കയറിയിരിക്കുന്ന ആളുകള്‍ എങ്ങിനെയാണ് ,എതുവഴിയാണ് ഇതിനകത്ത് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് എന്ന സംശയം ആയിരുന്നു മനസ്സില്‍, എന്‍റെ ഒട്ടു മിക്ക സംശയങ്ങളും അമ്മ പരിഹരിചിരുന്നെങ്കിലും ചില സംശയങ്ങള്‍ക്കുത്തരം ഇല്ലാത്തപ്പോള്‍ ഈര്‍ക്കിലി ചൂലിലെ ഈര്‍ക്കിലുകള്‍ കാട്ടി എന്‍റെ സംശയങ്ങളെ അമ്മ ഇല്ലാതാക്കിയിരുന്നു...

മുതിര്‍ന്നു വരുംതോറും സംശയങ്ങള്‍ തീര്‍ക്കുവാന്‍ അമ്മയുടെ പ്രിയപ്പെട്ട റേഡിയോയില്‍ ഞാന്‍ എന്‍റെ മെക്കാനിക്ക് പണികള്‍ ആരംഭിച്ചു, അങ്ങനെ ആ റേഡിയോയില്‍ നിന്നും അവസാനം കേട്ടത് " ബന്ധുവാര് ശത്രുവാര് " എന്ന ഗാനമാണ് അത് പാടിക്കൊണ്ടിരിക്കെ ഞാന്‍ അതിന്റെ പുറകുവശം തുറന്നു അകത്തെ വാല്‍വുകളുടെ എണ്ണം എടുക്കുന്നതിനിടയില്‍ കയ്യിലിരുന്ന സ്ക്രൂ ഡ്രൈവര്‍ എങ്ങോ കൊണ്ടു ഉച്ചത്തില്‍ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് (എന്നെ ചീത്തവിളിച്ചതാവാം) വാല്‍വുകള്‍ പതിയെകണ്ണുകളടച്ചു റേഡിയോ നിശബ്ദമായി പിന്നെ കുറച്ചുനാള്‍ പാറെക്കാട്ടില്‍ സണ്ണിചേട്ടന്‍റെ റിപ്പയറിങ്ങ് കടയില്‍ അത് വിശ്രമിച്ചു പിന്നീട് ചികിത്സിച്ചിട്ട്‌ കാര്യമില്ലാത്ത രോഗിയെ വീട്ടിലേക്കു കൊണ്ടുപോയ്ക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ പറയും പോലെ സണ്ണിചേട്ടന്‍ ഞങ്ങളുടെ പ്രിയപ്പെട്ട റേടിയോയെയും കൈയ്യൊഴിഞ്ഞു...

തിരികെ കിട്ടിയ റേഡിയോയില്‍ പൂര്‍വ്വാദികം ഭംഗിയായി ഞാന്‍ എന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്ന്കൊണ്ടിരുന്നു ആദ്യം അതിലെ വാല്‍വുകള്‍ ഓരോന്നായി ഞാന്‍ ഊരി, അവസാനം അതിലെ സ്പീക്കര്‍ ഊരി ഞാന്‍ വലിയൊരു മണ്‍‌കുടത്തിനുള്ളില്‍ വച്ച് കുഞ്ഞമ്മാച്ചന്‍ തന്ന പഴയ ഒരു നാഷണല്‍ പനാസോണിക്കിന്റെ സ്ടീരിയോയുമായി ഘടിപ്പിച്ച് നല്ല "ഗുമ്മില്‍" പാട്ട് കേള്‍ക്കാന്‍ തുടങ്ങി, ആ കുടത്തില്‍ നിന്നും ഉയര്‍ന്ന ഓരോ "ഗുമ്മും" തന്‍റെ നെഞ്ചത്താണ് തട്ടിയിരുന്നത് എന്ന് അമ്മയൊരിക്കല്‍ പറഞ്ഞപ്പോളാണ് ഞാന്‍ ചെയ്തതു എത്ര വലിയ പാതകം ആണ് എന്ന് എനിക്ക് മനസ്സിലായത്‌.....

No comments:

Post a Comment