Friday, June 20, 2014

പ്രണയസുഗന്ധം ....

കോട്ടയത്തെ പ്രശസ്ത ജൌളിക്കടയില്‍ കുട്ടികള്‍ക്ക് ഡ്രെസ്സ് വാങ്ങുവാനായി ഞാന്‍ കടന്നു ചെന്നപ്പോളാണ് യാദൃശ്ചികമായി "ആനിനെ" കാണുന്നത് പഴയ രൂപത്തിന് വലിയ വ്യത്യാസങ്ങള്‍ ഒന്നുംതന്നെ പറയുവാനില്ല, അല്പം തടിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്നു എന്ന് മാത്രം. ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി "ഹേയ് തെറ്റിയിട്ടില്ല ആന്‍ തന്നെ".. കുട്ടികളുടെ തുണികള്‍ക്കിടയില്‍ തിരഞ്ഞുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് മുഖം ഉയര്‍ത്തി നോക്കിയത് എന്‍റെ നേരേ, ഒരുനിമിഷം അവളെ തന്നെ ശ്രെദ്ധിച്ചു നിന്ന എന്‍റെ മിഴികളുമായി ആ നോട്ടമോന്നുടക്കി പെട്ടെന്ന് ഒരു പരിഹാസ ഭാവത്തില്‍ മുഖം കൊട്ടി തിരിഞ്ഞ ആള്‍ എന്തോ സംശയം തോന്നിയിട്ടെന്നപോലെ വീണ്ടും തിരിഞ്ഞു നോക്കി അവളുടെ ഭാവപ്രകടനം എന്നില്‍ ഒരു പുഞ്ചിരി സൃഷ്ടിച്ചിരുന്നു ആ പുഞ്ചിരിയോടെ നിന്ന എന്നെ വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ അവള്‍ അടുത്തേക്ക്‌ വന്നു

അല്പം സംശയത്തോടെ.. ജോണ്‍....ജോണല്ലേ?

പുഞ്ചിരിയോടെ ഞാന്‍ മറുപടി കൊടുത്തു "അതെ ആന്‍ മേരി വര്‍ഗീസേ"

"അമ്പടാ അപ്പോള്‍ അറിഞ്ഞിട്ടും മിണ്ടാതെ നില്‍ക്കുവാരുന്നു അല്ലെ? പണ്ടത്തെ പോലെ തന്നെ തോളില്‍ ചെറിയോരടി തന്നുകൊണ്ട് അവള്‍ ചോദിച്ചപ്പോള്‍ നേര്‍ത്ത ചിരിയോടെ ഞാന്‍ നിന്നു"

ഒറ്റവായില്‍ തന്നെ നൂറു ചോദ്യങ്ങള്‍ അവള്‍ ചോദിച്ചു ,ഭാര്യ കുട്ടികള്‍ , ജോലി ????

അങ്ങനെ തുരുതുരാന്നു വന്നു ചോദ്യങ്ങള്‍ എല്ലാത്തിനും മറുപടി കൊടുത്ത് നില്‍ക്കെ അവളുടെ കെട്ടിയവന്‍ കടന്നുവന്നു ,

അവള്‍ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി ഇത് എന്‍റെ ഹസ് പേര് ജോഷുവാ ബിസിനെസ് ആണ് , ഇത് എന്‍റെ ബാച്ച്മേറ്റ് ജോണ്‍ വര്‍ഗീസ്‌ ഇപ്പോള്‍ ദുബായിലാണ്,

യാത്ര പറഞ്ഞു പിരിഞ്ഞിട്ടും അന്നുമുഴുവന്‍  ആ കൂടിക്കാഴ്ച എന്‍റെ മനസ്സില്‍ എന്തോ ഒരു നോവ് ആയി നിന്നു...

വൈകിട്ട് എന്‍റെ മുറിയിലെ കട്ടിലില്‍ പ്രണയ ഗാനങ്ങളും കേട്ടു കിടക്കുമ്പോള്‍ അവള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് കടന്നുവന്നു,

കോട്ടയം പട്ടണത്തിലെ പേരുകേട്ടതും ഏക വിമന്‍സ്കോളേജുമാണ് ബി സി എം കോളേജ്. രാവിലെ എട്ടര മണിയോടടുത്തും വൈകുന്നേരം നാലുമണിയോടടുത്തും കോളെജിനു മുന്നിലുള്ള വഴികള്‍ വര്‍ണ്ണാഭമാവും. പല വര്‍ണ്ണങ്ങളിലുള്ള മിഡിയും ടോപും ചുരിദാറും ജീന്‍സും ഒക്കെയായി തരുണീമണികള്‍ കിളിക്കൊഞ്ചലുകളുമായി ഒഴുകി നീങ്ങും കുറച്ചു സുന്ദരികള്‍ എതിര്‍വശത്തെ കത്തോലിക്കാ പള്ളിയുടെ കുരിശിന്തോട്ടിയില്‍ തലവഴി ചുന്നി പുതച്ചു പ്രാര്‍ഥനാ നിര്‍ഭരരായി നില്‍ക്കുന്നത് കാണാം, മിക്സെഡ് കൊളെജായ ബസേലിയസിലെ സുന്ദരന്മാര്‍ ഈ സമയത്ത് തന്നെ ആ വഴികളിലൂടെ കൂട്ടമായി വരാറുണ്ട് ആരും മനപ്പൂര്‍വ്വം കിളിക്കൊഞ്ചലുകള്‍ കേള്‍ക്കുവാന്‍ വരുന്നതല്ല അവരും കോളേജു സമയം കഴിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന വഴിയാണ് പക്ഷെ അവരെ കാണുമ്പോള്‍ കിളിക്കൊഞ്ചലുകള്‍ ഷേക്സ്പിയരുടെയും ഷെല്ലിയുടെയും കടിച്ചാല്‍ പൊട്ടാത്ത ആംഗലേയ സാഹിത്യത്തിലാവും. അത് കേട്ടുകഴിയുമ്പോള്‍ ഞങ്ങള്‍ ഈ നാട്ടുകാരല്ലാ എന്ന ഭാവത്തില്‍ വളരെ നല്ല അച്ചടക്കത്തോടെ ആണ്‍കുട്ടികള്‍ ഓരം ചേര്‍ന്ന് നടന്നു പോകും പൂവാലന്‍ എന്ന വാക്കിന്‍റെ അര്‍ഥം പോലും അവര്‍ക്കറിയാമെന്ന് തോന്നില്ല ആ പോക്ക് കണ്ടാല്‍. അവളുടെയൊക്കെ ഒടുക്കത്തെ ഒരിന്ഗ്ലീഷ് എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് നടന്നു നീങ്ങുമ്പോഴും അവന്‍റെ കണ്ണുകള്‍ ആ കൂട്ടത്തിലുള്ള "സുന്ദരികളിലതി സുന്ദരിയെ" തപ്പിയെടുത്തിട്ടുണ്ടാവും.

അങ്ങനെ വളരെ ദിവസങ്ങള്‍ ഷെല്ലിയെയും ഷേക്ക്‌സ്പിയരെയും കേട്ടു കേട്ടു ഞാന്‍ മനസ്സുകൊണ്ട് സ്വന്തമാക്കിയവളായിരുന്നു ആന്‍ മേരി വര്‍ഗീസ്, കാഞ്ഞിരപ്പള്ളിക്കാരന്‍ വറീച്ചന്‍റെ മൂന്നുമക്കളില്‍ ഇളയവള്‍ ‍, കണ്ടാല്‍ നല്ല പച്ചക്കരിമ്പ് പോലെ കടിച്ചു തിന്നാന്‍ തോന്നുന്നവള്‍ എന്നാണു അവളെ കുറിച്ച് ആദ്യം തോന്നിയത് പിന്നീട് പാലപ്പത്തിന്റെ നിറത്തിലും പാലപ്പൂവിന്റെ സുഗന്ധവുമോക്കെയായി ഒരുപാട് വര്‍ണ്ണനകള്‍ ഞാന്‍ മനസ്സില്‍ നടത്തിയിട്ടുണ്ട്.അവള്‍ പഠിക്കുന്ന കോളേജില്‍ പഠിക്കാന്‍ പറ്റാഞ്ഞതിനാല്‍ അവള്‍ പഠിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ഞാനും ചേര്‍ന്നു ആനിന്റെ ഹോസ്റെലിനടുത്ത് തന്നെയാണത് , രാവിലെ കോളെജിനു മുന്‍പ് ഒരുമണിക്കൂര്‍ ട്യൂഷന്‍,ഞങ്ങള്‍ ഒന്നരമണിക്കൂര്‍ മുന്‍പേ എത്തും ഹോസ്റെലിനു മുന്നില്‍ അരമണിക്കൂറോളം വാചകമടിച്ചു നില്‍ക്കെ അവളും കൂട്ടുകാരികളും വരുമ്പോള്‍ ഒന്നിച്ചു ഞങ്ങള്‍ ക്ലാസ്സിലേക്ക് പോയിരുന്നു പക്ഷെ രണ്ടു വര്ഷം ഒരുമിച്ചു ട്യൂഷന്‍ പഠിച്ചിട്ടും സ്വതവേ വായാടിയായ ആനിനോട് നല്ല സൗഹൃദം പുലര്‍ത്തിയിട്ടും ഒരിക്കലും മനസ്സിലെ പ്രണയം തുറന്നു പറയാന്‍ തനിക്കായില്ല പിന്നീട് ജോലിയും ജീവിത പ്രാരാബ്ദങ്ങലുമോക്കെയായി നാടും രാജ്യവും വിടുമ്പോള്‍ പറയാത്ത പ്രണയം ഒരു സുഖകരമായ ഓര്‍മ്മയായി ഉള്ളില്‍ അവശേഷിച്ചിരുന്നു ...
ഒരു സുഹൃത്ത് മദ്യപാന സദസ്സില്‍ വച്ച് പറഞ്ഞതുപോലെ ......

"പൊളിഞ്ഞ പ്രണയം ചീഞ്ഞ മുല്ലപ്പൂ പോലെയാണ്,അത് എത്ര കാലം വേണമെങ്കിലും ആരുമറിയാതെ ഫ്രിഡ്ജില്‍ ഒളിപ്പിച്ചു വക്കാം ഓരോ തവണ തുറക്കുമ്പോഴും ദുര്‍ഗന്ധം പുറത്തു വരും " എന്നാല്‍ പറയാതെ പോയ പ്രണയം അങ്ങനെയല്ല

"ചിത്രപ്പൂട്ടുള്ള അറകളിലെ പൊന്നും വെള്ളിയും രത്നങ്ങളും പോലെയാണവ,കാലം ചെല്ലുന്നതിനോപ്പം അവയുടെ തിളക്കവും സുഗന്ധവും ഒക്കെ കൂടും "

No comments:

Post a Comment