Thursday, October 10, 2013

ആദ്യ ബീഡിവലിയും ഗോപാലനും .........

തിരുവാര്‍പ്പ് എന്ന ഗ്രാമത്തിലെ ജീവിതം അത് എന്നും ഒരു സുഖമുള്ള ഓര്‍മ്മയായി നിറഞ്ഞു നില്‍കയാണ്,കൊച്ചുപ്രായത്തിലെ വികൃതികള്‍ ഓര്‍ത്താല്‍ ഇന്നും ചിരിച്ചുപോകും ഇന്നത്തെ തലമുറയ്ക്ക് 'എന്‍റെ കുട്ടികള്‍ക്ക്' നഷ്ടപ്പെടുന്നത് ആ ഗ്രാമ ഭംഗിയും ആ ഗ്രാമത്തിന്‍റെ നിഷ്കളങ്കതയുമാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് എന്‍റെ കുട്ടികളോട് സഹതാപം തോന്നാറുണ്ട്,

ഞങ്ങള്‍ ഓടിക്കളിച്ച പറമ്പുകളും പാടങ്ങളും, നീന്തിത്തുടിച്ച തോടുകളും,ആറുകളും കയറിയിറങ്ങിയ മാവുകളും പ്ലാവുകളും, ആഞ്ഞിലികളും അവയില്‍ നിന്നും ഞങ്ങള്‍ പറിച്ചു തിന്ന മാങ്ങയും,ചക്കയും,ആഞ്ഞിലിച്ചക്കകളും ഇന്നത്തെ കുട്ടികള്‍ക്ക് വല്ലപ്പോഴും ലഭിക്കുന്ന അപൂര്‍വ്വ കനികളായി മാറിയിരിക്കുന്നു,അത് തന്നെ അവര്‍ക്ക് താല്‍പര്യമില്ലാതായിരിക്കുന്നു,ഇന്ന് ബര്‍ഗര്‍,പിസാ,ചൌമീന്‍ അങ്ങനെ ഫാസ്റ്റ്‌ ഫുഡ്‌ ലോകത്തു അവരെത്തി,തോളില്‍ കയ്യിട്ടു എന്തിനും കൂടെ നിന്നിരുന്ന സൌഹൃദ ബന്ധങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടം വന്നിരിക്കുന്നു .
ഇന്‍റെര്‍നെ‍റ്റിലും മൊബൈല്‍ ഫോണ്‍മെസേജ് വഴിയുമുള്ള "ഹായ്""ഹല്ലോയില്‍" സൌഹൃദം തളച്ചിടപ്പെടുമ്പോള്‍, അറിയാതെ ഞങ്ങളുടെ കുട്ടിക്കാലം ഓര്‍ത്തുപോകും.

”ബട്ടന്‍ പറിഞ്ഞു  ഊര്‍ന്നു വീഴാന്‍ പോകുന്ന നിക്കര്‍ ഒരു കൈകൊണ്ടു വലിച്ചു പിടിച്ചു, മറുകയ്യില്‍ പുസ്തക സഞ്ചിയും തൂക്കി,ഷെര്‍ട്ടിന്‍റെ ഇടതു കൈയ്യില്‍, ഒലിച്ചു വരുന്ന മൂക്കളയും തൂത്ത് എന്നോടൊപ്പം ഓടി എത്താന്‍ ശ്രെമിച്ചുപരാജയപ്പെടുമ്പോളും, പരിഭവംലേശംപോലുമില്ലാതെ, ഒരു നറു പുഞ്ചിരിയോടെ 
 "നാളെ ഞാന്‍ നിന്നെ തോല്പിക്കും”      എന്ന് പറഞ്ഞു നടന്നു പോകുന്ന എന്റെ സതീര്‍ത്ഥ്യന്‍ "ഗോപാലനെ" ഞാന്‍ ഓര്‍ത്തു പോകുന്നു, കരിം കറുപ്പായ അവന്‍റെ പാല്‍നിലാവ് പോലുള്ള ചിരി കാണുവാനൊരു അഴകായിരുന്നു,

ചില ദിവസങ്ങളില്‍ സ്കൂളില്‍ നിന്നും നടന്നു വരുമ്പോള്‍ കൊച്ചുപാലം കവലയില്‍ മദ്യ ലഹരിയില്‍ ആടി നില്കുന്ന അവന്‍റെ അഛന്‍ കുട്ടപ്പനെ അവന്‍ സങ്കടത്തോടെ നോക്കി നടന്നു പോകുന്നതും ഞാന്‍ ഓര്‍ക്കുന്നു,അന്ന് കുട്ടപ്പന്‍റെ ചെയ്തികളും സംസാരവും ഞാന്‍ ഉള്‍പെടുന്ന കുട്ടികള്‍ക്ക് ഒരു തമാശ ആയിരുന്നെങ്കിലും അത് ഗോപാലനില്‍ എത്ര സങ്കടം ഉളവാക്കി കാണും എന്ന് എനിക്ക് ഇന്ന് തോന്നുന്നു.

ഗോപാലനെ ഒര്‍കുമ്പോള്‍ എന്‍റെ ആദ്യ "ബീഡിവലി" പരീക്ഷണം ആണ് എനിക്ക് ഓര്‍മ്മ വരുന്നത് ,
അമ്മയുടെ അമ്മക്ക് സുഖമില്ലാതെ കൊച്ചുപാലത്ത് അമ്മാവന്‍റെ വീട്ടില്‍ ആണ്, അമ്മയും ഒക്കെ അവിടെ,ഞാന്‍ സ്കൂള്‍ വിട്ടു നേരെ അങ്ങോട്ടെക്കാണു വരവ്,അവിടെ വന്നു പുസ്തക സഞ്ചി ഒക്കെ വച്ച് അമ്മാവന്‍റെ മകനുമായി കുറച്ചു കളിച്ചിട്ടൊക്കെയാണ് അമ്മയോടൊപ്പം വീട്ടിലേക്കു പോകുന്നത് ,

അങ്ങനെ ഒരു ദിവസം,  അമ്മാവന്‍ ഫോറിനില്‍ നിന്നും വന്നപ്പോള്‍ അപ്പച്ചന് കൊണ്ടെ കൊടുത്ത സിഗരറ്റ്, അപ്പച്ചന്‍ വലിച്ചിട്ട് മുഴുവന്‍ ആവാതെ കളഞ്ഞതുമെടുത്തു ചേട്ടനും ഞാനും കൂടി പമ്മി വീടുപണിക്ക് ശേഷം മിച്ചം വന്നു അടുക്കിവച്ചിരുന്ന ഇഷ്ടികക്ക് പുറകില്‍ നിന്ന്, ഒന്ന് വലിച്ചു നോക്കിയിരുന്നു, അന്ന് ചുമച്ചും കണ്ണില്‍ പുകയുമൊക്കെ ആയി ആകെ വല്ലാതായി ., പിറ്റേന്ന് ചേട്ടന്‍ സ്കൂളില്‍ നിന്നും വരുന്നതിനു മുന്‍പ് ഞാന്‍ മുറ്റ്ത്തു കളിച്ചു നില്കെ ഒരു ബീഡി മുറി കിട്ടി,എന്നിലെ പുകവലികാരന്‍ ഉണര്‍ന്നു ,പതിയെ ഞാന്‍ ആരും കാണാതെ ഇഷ്ടിക മറവിലേക്ക് നീങ്ങി,അപ്പോളാണ് ഓര്‍ത്തത്‌ തീപ്പെട്ടി ഇല്ല എന്ന് ,അടുക്കളയില്‍ കയറി എടുത്താല്‍ അമ്മായി പിടുത്തമിടും, അതിനാല്‍ പതിയെ പറമ്പിലൂടെ തന്നെ ഗോപാലിയുടെ മാടകടയുടെ പിന്‍വശത്ത് എത്തി,അവിടെ വലിച്ചെറിഞ്ഞിരിക്കുന്ന തീപ്പെട്ടികൂടുകളില്‍ ഒക്കെ പരതുവാന്‍ തുടങ്ങി ഭാഗ്യം എന്ന് പറയട്ടെ ഒരു കൂടില്‍ രണ്ടു കൊള്ളികളോട് കൂടി എനിക്ക് കിട്ടി 

,അതുമായി വീണ്ടും നമ്മുടെ ഒളിയിടത്തിലേക്ക് ,പതിയെ അവിടെയിരുന്നു ബീഡിക്കുറ്റിക്കു തീകൊളുത്തി ,വലിക്കുവാനാരഭിച്ചു ,മറഞ്ഞിരുന്നാണ് വലിക്കുന്നതെങ്കിലും പുക മുകളിലെക്കുയരും എന്നത് എനിക്ക് അത്ര അറിവുള്ള കാര്യമായിരുന്നില്ല,അങ്ങനെ ആസ്വദിച്ചിരുന്നു വലിക്കുമ്പോള്‍ വഴിയരികിലെ മതിലിനു മുകളില്‍ കൂടി ആരുടെയോ തല പൊങ്ങി വരുന്നതും എന്നെ നോക്കുന്നതും കണ്ടു ഞാന്‍ ബീഡിക്കുറ്റി കളഞ്ഞു എഴുനേറ്റു, അത് ഗോപാലന്‍ ആയിരുന്നു ....

അവന്‍ പുക ഉയരുന്നത് കണ്ടു എത്തി നോക്കിയതാണ് എന്നെകണ്ടതും അവന്‍ ശരം വിട്ട കണക്കെ “ജോഷി ബീഡി വലിക്കുന്നെ എന്ന് ഉച്ചത്തില്‍ കാറിക്കൊണ്ട് വീടിന്‍റെ മുറ്റത്തേക്ക് പാഞ്ഞു ,ഒച്ച കേട്ട് ഇറങ്ങി വന്ന ,അമ്മയും അമ്മായിയും ഒക്കെ എന്നെ ചോദ്യം ചെയ്തു കാര്യം മനസ്സിലാക്കി, അന്ന് അവിടെ അടിയുടെ പെരുന്നാള്‍ ആയിരുന്നു, ആരാടാ നിന്നെ ഈ പണി പടിപ്പിച്ചതു എന്നും ചോദിച്ചു വടിയൊടിയുന്ന വരെ അമ്മ എന്നെ തല്ലി,നില്കകള്ളിയില്ലാതായപ്പോള്‍ ,ഞാന്‍ ചേട്ടനെയും “ഒറ്റുകൊടുത്തു”.

 അടികൊണ്ടു അകത്തെ മുറിയില്‍ തളര്‍ന്നുറങ്ങുമ്പോള്‍ വെളിയില്‍ നിന്നും മറ്റൊരു ബഹളം കേട്ട് ഞാന്‍ ഉണര്‍ന്നു. നോക്കുമ്പോള്‍ ,ചേട്ടനെ പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്ക് നടയടി കൊടുത്തു കയറ്റുന്നപോലെ അമ്മ അടിച്ചു കൊണ്ട് വരികയാണ് ,അടി വാങ്ങിക്കൊണ്ടു ചേട്ടന്‍ മസ്സില് പിടിച്ചു നിക്കുവാണ്,എന്തിനാണ് അടിക്കുന്നത് എന്ന് പോലും ആ സമയത്ത് ചേട്ടന്  മനസ്സിലായിരുന്നില്ല, അടിയെല്ലാം കഴിഞ്ഞു അമ്മ പോയപ്പോള്‍ ഞാനും കരഞ്ഞുകൊണ്ടിരിക്കുന്ന കണ്ടപ്പോള്‍ ചേട്ടന്‍ എന്നോട് ചോദിച്ചു .

"എന്താടാ കാര്യം?"                                    
“നമ്മള്‍ അന്ന് ബീഡി വലിച്ചത് അറിഞ്ഞിട്ടാ” 
അതിപ്പോളെങ്ങനെ അറിഞ്ഞു? നീ പറഞ്ഞോ? 
"ഹേ ഞാന്‍ പറഞ്ഞില്ല .
"പിന്നെ ആര് പറഞ്ഞു? 
"അത് എന്റെ കൂടെ പഠിക്കുന്ന ഗോപാലന്‍ പറഞ്ഞു ,
"ഗോപാലന്‍ എങ്ങനെ അറിഞ്ഞു നീ പറഞ്ഞോ അവനോടു ? 
"ഇല്ല അവന്‍ കണ്ടു, 
"ങേ" അവനെപ്പോള്‍ കണ്ടു? 
"ഇന്ന് ഞാന്‍ വലിചോണ്ടിരുന്നപ്പോള്‍ അവന്‍ കണ്ടു"

 അപ്പോളാണ് ചേട്ടനു കാര്യം മനസ്സിലായത്‌ ഞാന്‍ വീണ്ടും കലാപരിപാടി നടത്തി പിടിയില്‍ ആയതാണെന്നു,നീ എന്തിനാ പിന്നെ എന്‍റെ പേര് പറഞ്ഞത്, എന്ന് ചേട്ടന്‍ ചോദിച്ചില്ല. 
"നീ എന്തിനാ ഒറ്റയ്ക്ക് പോയി വലിച്ചത് "എന്നാണു ചോദിച്ചത്.... 

ഈ സംഭവത്തെ തുടര്‍ന്ന് ഞാനും ഗോപാലനും തമ്മില്‍ മിണ്ടാതായി ഗോപാലന്‍ പലവട്ടം എന്‍റെ പുറകെ നടന്നു,


"ഇനി പറയത്തില്ല ജോഷി ഇനി പറയത്തില്ല എന്നോട് കൂടാവോ"

 എന്ന് ചോദിചെങ്കിലും ഞാന്‍ ക്ഷമിക്കാന്‍ കൂട്ടാക്കിയില്ല,അതിനു ശേഷം സ്കൂള്‍ മാറി ഞാന്‍ പട്ടണത്തിലെ സ്കൂളിലേക്ക് പോയി,ഗോപാലന്‍ നാട്ടില്‍ തന്നെ ആയിരുന്നു എങ്കിലും അവനെ ഞാന്‍ പിന്നീട് കണ്ടില്ല, അഥവാ കണ്ടു എങ്കിലും അങ്ങനെ നടിച്ചില്ല,

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഇന്നെനിക്കറിയില്ല ഗോപാലന്‍ തിരുവാര്‍പ്പ് എന്ന ദേശത്ത് ഉണ്ടോ എന്ന് വായിക്കുന്ന ആര്‍ക്കെങ്കിലും അവനെ അറിയാമെങ്കില്‍ അവനോടു പറയുക ഗോപാലാ  നിന്നെയൊന്നു കാണുവാന്‍ നിന്നോടൊരു വാക്കു മിണ്ടുവാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന്.

ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment