Monday, April 8, 2013

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍...............

അജയനൊരു നിഗൂഡ പ്രണയമുണ്ടായിരുന്നു ,ഞങ്ങള്‍ കൂട്ടുകാരെ പോലും അറിയിക്കാതെ ഹൃദയത്തിന്‍റെ ഉള്ളിലെ ഒരു കൊച്ചു ചെപ്പിനുള്ളില്‍ പൂട്ടിട്ട് സൂക്ഷിച്ചിരുന്ന ഒരു പ്രണയം ,ഞങ്ങള്‍ ആരും ഇല്ലാത്തപ്പോള്‍, അവന്‍ ഒറ്റക്കുള്ളപ്പോള്‍ അവനാ ചെപ്പ്  തുറന്നു പ്രണയത്തെ  വെളിയിലെടുക്കും താലോലിക്കും ,വീണ്ടും  തിരികെ സൂക്ഷ്മതയോടെ വച്ച്  ഒന്നും അറിയാത്ത ഭാവത്തില്‍ ഞങ്ങളോടൊപ്പം നടക്കും .ഈ കള്ളനും പോലീസും കളി കുറച്ചുനാള്‍ തുടര്‍ന്നു ,ഞങ്ങളോടുപോലും  വെളിപ്പെടുത്താത്ത പ്രണയവുമായി അജയന്‍ നാളുകള്‍ നീക്കികൊണ്ടിരിക്കെ ഒരു നാള്‍ അവന്റെ  താമസ സ്ഥലത്ത് എത്തിയ എന്നെ അമ്പരപ്പിച്ചുകൊണ്ട്  അവനാ രഹസ്യം  എന്നോട് പറഞ്ഞു ,ഞാനൊരാളെ  പ്രേമിക്കുന്നെടാ ,

എന്‍റെ അമ്പരപ്പിന് ഒരു കാരണം  ഉണ്ടായിരുന്നു ജീവിതത്തില്‍ പെണ്‍കുട്ടികളുമായി ഒരിക്കലും തുറന്നു സംസാരിക്കാത്ത  അജയന്‍ ഒരു പ്രണയത്തില്‍ ആണെന്ന് പറഞ്ഞാല്‍ അത് അമ്പരപ്പിക്കുന്നത്‌ തന്നെ ആയിരുന്നു ,അജയനെ കുറിച്ച് പറഞ്ഞാല്‍ എന്റെ ഒരു അടുത്ത സുഹൃത്ത്‌ മറ്റു ചെറുപ്പക്കാരുടെ പോലെ  ബാച്ചിലര്‍ ജീവിതത്തിലെ ഒരുപാട്  മേളങ്ങളും താളങ്ങളും ഇല്ലാത്ത മാന്യനായ ,മിതഭാഷിയായ ഒരു നല്ല ചെറുപ്പക്കാരന്‍.അവന്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ അത് ആരെന്നരിയാനുള്ള ഉത്കടമായ വാഞ്ചയില്‍ ഞാന്‍ അവനോടു ചോദിച്ചു "ആരാടാ ആ ഭാഗ്യവതി ? അവന്‍ വെറുതെ ചിരിച്ചുകൊണ്ട് പറഞ്ഞു "നീ അറിയും" ങേ  ഞാനറിയുന്ന  കുട്ടിയോ ? അതെ നീ അറിയുന്ന കുട്ടി , അവനു ചിരിയാണ് അപ്പോളും , ഞാന്‍ ദേഷ്യപ്പെട്ടു "വെറുതെ മനുഷ്യനെ വടിയാക്കാതെ കാര്യം പറയെടാ" അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു "ആതിര"
"ങേ  ആതിരയോ?" എന്‍റെ വാ പൊളിഞ്ഞ പടി ഇരുന്നു
 "വാ അടച്ചു വക്കടാ  അല്ലേല്‍ ഈച്ച കേറും" എന്ന അജയന്‍റെ  തമാശ കേട്ടപ്പോളാണു ഞാന്‍ അമ്പരപ്പിനാല്‍ തുറന്ന  എന്റെ വായ്‌ അടച്ചത്.

നീ തമാശ പറയുവല്ലല്ലോ ? ഞാന്‍ ചോദിച്ചു ,അതിനും അവന്‍ ചിരിച്ചുകൊണ്ട് "അല്ല നിന്നോട് ഞാന്‍ ഇതുപോലൊരു കാര്യം തമാശയായി പറയും എന്ന് നീ കരുതുന്നുണ്ടോ? കൂടാതെ ഇതില്‍ മുന്നോട്ടു നിനക്ക് നല്ല ഒരു റോളും  വഹിക്കാനുണ്ട്,  അവന്‍റെ  ഈ പറച്ചിലില്‍ ഞാന്‍ ഇടിവെട്ടെറ്റവനെപോലെ  നിന്നു. അതിനു കാരണങ്ങള്‍ ഉണ്ട് അത് പറയുന്നതിന് മുന്‍പ്  ഈ പ്രണയം എങ്ങനെ മൊട്ടിട്ടു എന്നത് അവനില്‍ നിന്നും ഒന്ന് അറിയാനായി ഞാന്‍ ചോദിച്ചു ഇതെങ്ങനെ സംഭവിച്ചു നീ എന്നോട്  ഒരക്ഷരം പോലും വിടാതെ  മുഴുവനും പറ അപ്പോള്‍ ആലോചിക്കാം  റോള് വഹിക്കണോ വേണ്ടയോന്നു .

ആതിര,  അജയന്‍ താമസിക്കുന്ന അതെ ബ്ലോക്കിലെ തന്നെ ഒരു ഫ്ലാറ്റില്‍ താമസം  അവളുടെ  സൌന്ദര്യത്തെ കുറിച്ച് എങ്ങനെയാണ് വര്‍ണ്ണിച്ചു എഴുതേണ്ടത് എന്ന് എനിക്കറിയില്ല,തുളസിക്കതിര്‍ പോലെ എന്നൊക്കെ  എഴുത്തുകാര്‍ വര്‍ണ്ണിച്ചു പറയുമ്പോള്‍ എന്റെ മനസ്സില്‍ തോന്നിയിരിക്കുന്ന  രൂപം  ആതിരയെ പോലെയുള്ള  പെണ്‍കുട്ടികളുടെയാണ് എന്നത് ഒരു സത്യം,  നല്ല വൃത്തിയായി സാരി ഉടുത്തു ഭൂമിക്ക് വെദനിക്കുമോ എന്ന രീതിയില്‍ നടന്നു പോകുന്ന ആതിര എന്ന പെണ്‍കുട്ടി  ഒരിക്കല്‍ പോലും എന്നോട് സംസാരിച്ചിട്ടില്ല  അജയനുമായും  അവള്‍ ഒരിക്കലും സംസാരിച്ചു  ഞാന്‍ കണ്ടിട്ടില്ല ,ഇടക്കെപ്പോളൊക്കെയോ കണ്ടപ്പോള്‍, മുല്ല മൊട്ടുകള്‍ പോലുള്ള  ആ പല്ലുകള്‍ അല്പം കാട്ടിയുള്ള  ഓരോ  പുഞ്ചിരികള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത് ,എപ്പോളോ ഞാന്‍   അജയനോട് പറഞ്ഞതും ഓര്‍ക്കുന്നു  ഈ  കുട്ടി ഒരു  ക്രിസ്ത്യാനികുട്ടി  ആയിരുന്നു എങ്കില്‍ അജയാ ഞാനിവളെ  എന്‍റെ  വാമഭാഗം ആക്കിയേനെ ,എന്തായാലും  ഒരു മിശ്ര വിവാഹം നടത്തുവാനുള്ള നട്ടെല്ലോ  വീട്ടുകാരെ  വെറുപ്പിക്കുവാനുള്ള മനസ്സോ ഇല്ലാതിരുന്നതിനാല്‍ അതിനെ കുറിച്ച്  ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല .അവള്‍ ഇവിടെ താമസിച്ചിരുന്നത്  ഒരു ബന്ധുവിന്റെ  കുടുംബത്തോടൊപ്പം ആയിരുന്നു എന്നത് അറിയാം ,കാരണം ആ കുടുംബനാഥനെ  ഞങ്ങള്‍ക്ക് നല്ല പരിചയം ഉണ്ടായിരുന്നു ,അത്യാവശ്യം നല്ലൊരു മദ്യപാനി,  മിക്ക ദിവസവും  ഓഫീസില്‍ നിന്നും വൈകി എത്തിയിരുന്ന  അയാള്‍ ഫ്ലാറ്റിന്‍റെ പടികള്‍ കയറുമ്പോള്‍ തന്നെ അയല്‍വക്കത്തുള്ളവര്‍ എല്ലാം അറിഞ്ഞിരുന്നു ,കാരണം നല്ല മലയാളം  "സരസ്വതീ" കീര്‍ത്തനങ്ങള്‍ ആലപിച്ചാണ് ആ മാന്യദേഹം ദിവസവും വന്നിരുന്നത്.

പലപ്പോഴും അജയന്‍റെ മുറിയില്‍ അവന്‍റെ  കൈപുണ്ണിയത്തിന്‍റെ സ്വാധറിഞ്ഞു  ഭക്ഷിക്കാനായി  വൈകുന്നേരങ്ങളില്‍ ചെല്ലുന്ന അവസരങ്ങളില്‍ അവന്‍റെ മുറിയുടെ ബാല്‍ക്കണിയില്‍ നിന്നു  ഈ ദൃശ്യം  പലയാവര്‍ത്തി കണ്ടിട്ടുണ്ട് ,അപ്പോളോക്കെയും  ആതിര ആ ബാല്‍ക്കണിയില്‍ വന്നു  കുനിഞ്ഞ ശിരസ്സുമായി ഇരിക്കുന്നതും സ്രെദ്ധിച്ചിട്ടുണ്ട്,അപ്പോള്‍ അജയന്‍ അകത്തുനിന്നും വിളിക്കും

 "എടാ ഇങ്ങു കയരിപ്പൊരു ,"നമ്മള്‍ അറിഞ്ഞെന്നു ആ കുട്ടി  അറിയേണ്ട ,അവര്‍ക്കതൊരു നാണക്കെടാവും  .

ഈ പറച്ചിലിന് പിന്നില്‍ ഇങ്ങനെയൊരു നിഗൂഡത ഒളിഞ്ഞിരുന്നു എന്ന് എനിക്ക്  ഇപ്പോളാണ് മനസ്സിലായത്‌ .കേട്ടോടാ  എന്ന എന്‍റെ  പറച്ചിലിനും ഉത്തരമായി  അവനു ചിരി മാത്രം ,ഞാന്‍ വീണ്ടും അക്ഷമനായി

"അജയാ നീ  കിളിചോണ്ടിരിക്കാതെ കാര്യം പറ"

 അജയനതിനുത്തരം തരുവാനായി  എന്‍റെ  അടുത്ത് വന്നിരുന്നു , എന്നിട്ട് മെല്ലെ  അക്കഥ  പരയുവാനാരംഭിച്ചു, ദിവസേന ജോലിക്ക്  പോകുവാനിറങ്ങുന്ന  അവസരങ്ങളില്‍ ആദ്യ കാലങ്ങളില്‍ പലപ്പോഴും ,യാദൃശ്ചികമായി  ബസ്‌ സ്ടോപ്പിലേക്ക് ഒരുമിച്ചു  നടന്നു പോകുന്ന  അവസരങ്ങള്‍ ഉണ്ടായി ,പല ആവര്‍ത്തി ഇങ്ങനെ കണ്ടപ്പോള്‍ ഇടക്കൊരു  പുഞ്ചിരിയില്‍ മാത്രം  പരസ്പരം പരിചയപ്പെട്ടു ,എന്തൊക്കെയോ മിണ്ടണം എന്ന് എന്റെ ഉള്ളില്‍ ആശ ജനിച്ചിരുന്നു എങ്കിലും എന്നിലെ പേടിതോണ്ടന്‍ മനസ്സ്  അതിനു ധൈര്യപ്പെട്ടില്ല, അങ്ങനെ ദിവസങ്ങള്‍ മുന്നോട്ടു  നീങ്ങി കഴിവതും  ആതിര ഇറങ്ങുന്ന  സമയത്ത് തന്നെ ഇറങ്ങുവാന്‍ ഞാനും സ്രെമിച്ചു.   എന്നുംനീ പറഞ്ഞ ആ  "മുല്ലമൊട്ട്  പുഞ്ചിരി" ലഭിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു തുടങ്ങി,അവളുടെ  വൃത്തിയായുള്ള സാരി ഞൊറിഞ്ഞുടുത്തുള്ള ആ വരവ് കാണുവാന്‍ തന്നെ ഒരു ചന്തം  ആയിരുന്നു അങ്ങനെ എപ്പോളോ ഞാന്‍ തിരിച്ചറിഞ്ഞു  ആതിരയെ ഞാന്‍ സ്നേഹിക്കുന്നു . പക്ഷെ ഒരിക്കലും ഞാന്‍ അത് അവളോട്‌ പറഞ്ഞില്ല , ഞങ്ങളുടെ പുഞ്ചിരി സൌഹൃധം തുടര്‍ന്ന് പോന്നു ,നാളുകള്‍ പോകെ പോകെ  ഒരു ദിവസം പോലും തമ്മില്‍ കാണാതിരിക്കുവാന്‍  രണ്ടു പേര്‍ക്കും സാധ്യമല്ല എന്ന സ്ഥിതിയിലായി ,ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍ ഒരാള്‍ മറ്റൊരാളുടെ വരവ് കാത്തു നില്‍ക്കുവാന്‍ ആരംഭിച്ചു ,കണ്ണുകള്‍ കൊണ്ട് എന്തെ  താമസിച്ചു  എന്ന  ചോദ്യങ്ങള്‍ പരസ്പരം ചോദിക്കുവാന്‍ ആരംഭിച്ചു,അങ്ങനെ ഒരു ദിനം.

  ഞാന്‍ പനിച്ചു കിടന്നത്  നീ ഓര്‍മ്മിക്കുന്നില്ലേ ? അവനെന്നോട് ചോദിച്ചു ,ഞാന്‍ പറഞ്ഞു ആ നീ പനിച്ചു കിടന്നതോന്നും ഓര്‍ക്കാന്‍ സമയമില്ല നീ കാര്യം പറ . ആ പനിച്ചു കിടന്ന ദിവസം ഞാന്‍ ഓഫീസില്‍ പോകേണ്ട സമയം ആയപ്പോള്‍ അവള്‍ കാത്തു നില്‍ക്കുമല്ലോ എന്ന് കരുതി ഞാന്‍ പതിയെ താഴേക്കിറങ്ങി  നിന്നു .എന്‍റെ തയ്യാറാവാതെയുള്ള  നില്പും  ,മുഖത്തെ ക്ഷീണ ഭാവവും  സ്രെദ്ദ്ധിച്ച  അവള്‍ എന്ത് പറ്റി എന്ന് കണ്ണുകളാല്‍ ചോദിച്ചു ,നെറ്റിയില്‍ കൈവച്ചു പനി എന്ന് ഞാന്‍ അതിനുത്തരം നല്‍കി, അത് കണ്ടിട്ട്  അവളുടെ മുഖം വാടുന്നതു ഞാന്‍ കണ്ടു ,ഞാന്‍ കുഴപ്പമില്ല  പോക്കോ എന്ന് കണ്ണുകള്‍ കൊണ്ട്  പറഞ്ഞു,അവള്‍ മടിച്ചു മടിച്ചു നടന്നു ഇടക്കിടെ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയുള്ള  ആ നടപ്പ് കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു അവളും എന്നെ സ്നേഹിക്കുന്നുണ്ട് ,അല്ലെങ്കില്‍ ആ മുഖത്ത്  ഇതുപോലൊരു ഭാവം ഉണ്ടാവില്ലല്ലോ,അവള്‍ പോയതിനു ശേഷം  ഞാന്‍ വന്നു കിടന്നു ഒരു  മയക്കം മയങ്ങി, ഇടക്കെപ്പോളോ കതകില്‍ ഒരു മുട്ട് കേട്ട് ഉണര്‍ന്നു ചെന്ന് കതകു തുറന്നപ്പോള്‍ കയ്യില്‍ ഒരു  പാത്രവും ഒക്കെയായി അവള്‍ മുന്നില്‍.ഒരു നിമിഷത്തേക്ക് ഞാന്‍ സ്വപ്നം കാണുകയാണോ എന്ന്  എനിക്ക് തോന്നി അമ്പരന്നു അതെ പടി നിന്നു, അപ്പോള്‍ അവള്‍ ആദ്യമായി  എന്നോട്  മിണ്ടി

"അല്പം  കഞ്ഞിയാണ് ഇത്  അകത്തോട്ടു വച്ചിട്ട്  പാത്രം എനിക്ക് തിരിച്ചു തരാമോ ?"

എന്റെ മനസ്സില്‍ ഒരായിരം വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങി ആതിര എനിക്കായി  ഭക്ഷണം വച്ച് കൊണ്ട് വന്നിരിക്കുന്നു ,ഞാന്‍ അവളില്‍ നിന്നും  പാത്രം വാങ്ങി അവളോട്‌ പറഞ്ഞു  വാ കേറി വാ ,"വേണ്ട  ഞാനിവിടെ നിന്നോളാം ,പെട്ടെന്ന് പാത്രം താ, പിന്നെ പനി ഇപ്പോള്‍ എങ്ങനെയുണ്ട് ?

ഞാന്‍ പറഞ്ഞു  കുറവുണ്ട് .. ഡോക്ടറെ കണ്ടിരുന്നോ? ഇല്ല .. ഞാന്‍ പാരസെറ്റമോള്‍ കഴിച്ചു കിടന്നു കുറഞ്ഞില്ലെന്കില്‍ വൈകിട്ട്  ഡോക്ടറെ  കാണാം എന്ന് കരുതി , അപ്പോളാണ് എനിക്ക്  ഓര്‍മ്മ വന്നത്  അവള്‍ ഓഫീസിലേക്ക് പുറപ്പെട്ടിട്ടു  ഇപ്പോള്‍ എങ്ങനെ ?

 ഞാന്‍ ചോദിച്ചു  അപ്പോള്‍ "ആതിര ഓഫീസിലേക്ക് പോയിട്ട് ?"

 അവള്‍ മുഖം കുനിച്ചു നിന്ന് പറഞ്ഞു  "അല്പം  താമസിച്ചേ ചെല്ലൂ  എന്ന് വിളിച്ചു പറഞ്ഞു , അല്ലെങ്കില്‍ ഇന്ന്  ഒന്നും  കഴിക്കാതെ  ഇവിടെ കിടക്കും എന്ന് തോന്നി "

ഞാന്‍ നന്ദിയായി ഒരു വാക്കും പറഞ്ഞില്ല അവളുടെ മുഖത്തേക്ക്  കൃതഞ്തയുടെ ഒരു നോട്ടം മാത്രം നല്കി  ,ആ കഞ്ഞിയും അതോടൊപ്പം ഉണ്ടായിരുന്ന ,അച്ചാറും പപ്പടവും അകത്തു എന്റെ പാത്രത്തിലേക്ക് മാറ്റി ,അവള്‍ കൊണ്ടുവന്ന  പാത്രം കഴുകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ വെളിയില്‍ നിന്നും വിളിച്ചു പറഞ്ഞു ,കഴുകേണ്ട ഞാന്‍ കഴുകിക്കൊള്ളാം, എങ്കിലും  ആ പാത്രം കഴുകി  ഞാന്‍ അവള്‍ക്കു മടക്കി കൊടുത്തപ്പോള്‍ അവള്‍ സ്നേഹത്തിന്റെ സ്വരത്തില്‍ എന്നെ  ശാസിച്ചു ,

കഴുകേണ്ട എന്ന് പറഞ്ഞതല്ലേ ? തണുത്ത വെള്ളത്തില്‍ തൊടാതിരിക്കാനാണ് പറഞ്ഞത്, പനി മാറണ്ടേ?

ഞാന്‍ മനസ്സില്‍ കരുതി "വേണ്ട ഇങ്ങനെ നീ ദിവസവും  എന്റെ അടുക്കല്‍ വന്നു സ്നേഹത്തോടെ ശാസിക്കുമെന്കില്‍ ഈ പനി മാറാതിരിക്കാനായി നേര്ച്ച നേരും ഞാന്‍", അത് തുറന്നു പറയാനുള്ള  ധൈര്യം എനിക്ക് അപ്പോളും  ഉണ്ടായില്ല ,

അവള്‍ പതിയെ  യാത്ര ചോദിച്ചു എന്നാല്‍ ഞാന്‍ പൊക്കോട്ടെ ? പനി കുറയുന്നില്ലെങ്കില്‍ ഡോക്ടറെ കാണണം ,കൂട്ടുകാരനെ വിളിക്കാംആയിരുന്നില്ലേ ?

നിന്നെയാണ് ഉദ്ദേശിച്ചത് എന്ന്  എനിക്ക് മനസ്സിലായി ,നീ  ഓര്‍ക്കുന്നില്ലേ  അന്ന് വൈകിട്ട് ഒട്ടും മേലാതെ പനിച്ചു കിടന്നപ്പോള്‍ നീ വന്നു എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത് ?അജയന്‍ എന്നോട് ചോദിച്ചു , ഇപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നു  അവനെ  ഞാന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി മരുന്ന് വാങ്ങി കൊടുത്തു തിരികെ റൂമില്‍ എത്തിച്ചു അവനു ഭക്ഷണം  റെഡിയാക്കി കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ "ഉച്ചക്കത്തെ കഞ്ഞിയുണ്ട് നീ  ഒന്ന് വെള്ളമൊഴിച്ചു തിളപ്പിച്ച്‌ തന്നാല്‍ മതി എന്ന് അവന്‍ പറഞ്ഞതും ,

 ആ കഞ്ഞിയുടെ പിന്നില്‍ ഇങ്ങനെയൊരു പ്രേമ കഥയുണ്ട് എന്ന്  അന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലല്ലോടാ  ദുഷ്ടാ ,എന്ന എന്‍റെ പറച്ചിലിന് അവന്‍ ചിരിച്ചുകൊണ്ട് ,എടാ അതിനു പ്രേമം  എന്ന് ഇതുവരെ  രണ്ടു പേരും പറഞ്ഞിട്ടില്ലല്ലോ എന്ന് .

പിന്നെ നീ ഇത്ര നാള്‍ ആയിട്ടും എന്ത് പറഞ്ജോണ്ടിരിക്കുവാ ?

ഞങ്ങള്‍ കണ്ണുകള്‍ തമ്മില്‍ കഥപറയുന്നു,  നീ കേട്ടിട്ടില്ലേ ,കണ്ണും കണ്ണും  തമ്മില്‍ തമ്മില്‍ കഥകള്‍കൈമാറും  അനുരാഗമേ ...... എന്ന പാട്ട് ?

ഞാന്‍  അതിനു മറുപടി ആയി  അവനോടു പറഞ്ഞു നീ  കണ്ണുകള്‍ കൊണ്ട് കഥയും പറഞ്ഞിരുന്നോ ,അവസാനം അവളെ വല്ലോവനും കെട്ടിക്കൊണ്ടു പോകുമ്പോള്‍ സുമംഗലീ നീ ഓര്‍മ്മിക്കുമോ ...... എന്നും പാടി നടക്കാം .

അതിനാണ്  ഞാന്‍ ആദ്യമേ നിന്റെ സഹായം ആവശ്യപ്പെട്ടത് , ഇനിയാണ് നിന്റെ റോള്‍,എനിക്കുറപ്പാണു  അവളും എന്നെ സ്നേഹിക്കുന്നു എന്നത് ,എങ്കിലും ഇതുവരെ  പരസ്പരം  പറയാത്ത സ്ഥിതിക്ക്  നീ  അവളുമായി സംസാരിക്കണം ,അവളുടെ താല്പര്യത്തിനു അനുസരിച്ച്  വീട്ടുകാരോട് സംസാരിക്കാന്‍ നീ തന്നെ മുന്‍കൈ എടുക്കണം .

അജയന്‍ എന്റെ റോള്‍ മുന്നമേ ആവശ്യപ്പെട്ടത്  ഇതിനാനെന്നു ഞാന്‍ ഊഹിച്ചിരുന്നു,പക്ഷെ  നല്ല  മദ്യപാനിയും  അത്യാവശ്യം  "സരസ്വതി" പദപ്രയോഗക്കാരനുമായ  അവളുടെ  ബന്ധുവായ  ആ മനുഷ്യനോട് ഒരിക്കല്‍ അതിന്റെ  പേരില്‍  മലയാളി അസോസിയേഷന്‍റെ  ഒരു പ്രോഗ്രാമ്മില്‍ വച്ച്  ഒരു ഉടക്ക്  നടത്തേണ്ടി വന്നതിന്റെ  ജാള്യത എനിക്കുണ്ട് ,പ്രത്യേകിച്ചും  ഒരു വിവാഹ ആലോചനയ്ക്ക്  തുടക്കം കുറിച്ച്  ചെല്ലുമ്പോള്‍ തന്നെ  ആ മനുഷ്യനില്‍ നിന്നും , അതുപോലെ എന്തെങ്കിലും സംസാരം  ഉണ്ടായാല്‍ ? എന്‍റെ ദേഷ്യ സ്വഭാവത്തില്‍ ചിലപ്പോള്‍  പോയ കാര്യം മറന്നു ഞാന്‍ അയാളോടു ഉടക്കി പോരും  അതാണ്‌  എന്റെ ഭയം...

അജയന്‍ പറഞ്ഞു ,നീ എന്തായാലും  ആദ്യം അവളോട്‌ സംസാരിക്കു ,അതിനു ശേഷം നമുക്ക്  വീട്ടുകാരോട് സംസാരിക്കുന്നത്  എങ്ങനെ വേണം എന്ന് തീരുമാനിക്കാം ,

അടുത്ത ദിവസം ബൈക്ക്‌  ഉപേക്ഷിച്ചു ഞാന്‍ ,അജയനും ആതിരയും പോകുന്ന  ചാര്‍ട്ടേട് ബസില്‍ തന്നെ  കയറി  എന്‍റെ ഓഫീസ്‌ റൂട്ട് അല്ലാതിരുന്നിട്ടു കൂടി  ആ ബസില്‍ കയറി അന്ന് അവരെ  ഒന്നിപ്പിക്കാനുള്ള  പദ്ധതിയുടെ  ആദ്യ പടി തുടങ്ങുവാന്‍ ഞാന്‍ തീരുമാനിച്ചു , ആതിര ഇറങ്ങിയ സ്റ്റോപ്പില്‍ ഞാനും ഇറങ്ങി അജയന്‍ ഇറങ്ങിയിട്ട്  അല്പം മാറി നിന്നു ,

ഞാന്‍ അവളുടെ അടുത്ത് ചെന്ന്  പറഞ്ഞു "ആതിര  തിരക്കുണ്ടോ? എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു"

 അതിനു അവള്‍ " ഇന്ന്  പതിവില്ലാത്ത ആളെ ബസില്‍ കണ്ടപ്പോളേ  എനിക്ക് തോന്നിയിരുന്നു  ഇത് എന്തോ  കരുതിയുള്ള വരവ് ആണെന്ന് "

ഞാന്‍ ചിരിച്ചു .

 "തല്‍കാലം  അജയന്‍ അവിടെ നില്കട്ടെ  നമുക്ക് അല്പം  നടന്നുകൊണ്ട് സംസാരിക്കാം" ,ഞാന്‍ പറഞ്ഞു ...

അത് സമ്മതിച്ചു അവള്‍ എന്നോടൊപ്പം പതിയെ നടന്നു , ഞാന്‍ എങ്ങനെ  ആരംഭം ഇടണം എന്ന ചെറിയ ഒരു  സംശയത്തില്‍ ആയിരുന്നു, മനസ്സില്‍ പല  രീതിയില്‍ റിഹെര്സലുകള്‍ നടത്തി ഒന്നും അങ്ങോട്ട്‌ ശരിയാവുന്നില്ല ,അല്പം നിമിഷങ്ങള്‍ അങ്ങനെ കടന്നു പോയി  അവസാനം  രണ്ടും കല്പിച്ചു ഞാന്‍ അവളോട്‌ ചോദിച്ചു

 " ആതിരക്ക് എന്നെ  ഇഷ്ടമാണോ?"

ങേ , അവള്‍ ചോദ്യം ഇഷ്ടമാകാതെ  കൂര്‍പ്പിച്ചു എന്നെ  നോക്കി , ഞാന്‍ പെട്ടെന്ന്  പിണഞ്ഞ  അബദ്ധം മനസ്സിലാക്കി ,

ഓ സോറി ,സോറി ആതിരക്ക്  അജയനെ ഇഷ്ടമാണോ  ?

എന്നിട്ടും അവള്‍ അത്ര  വിശ്വാസമാവാത്ത വിധം എന്നെ  സൂക്ഷിച്ചു നോക്കി നില്‍ക്കയാണ്, ഞാന്‍ പറഞ്ഞു  ആതിര തെറ്റിദ്ധരിക്കരുത് ,അജയന് വേണ്ടിയാണ് ഞാന്‍ ചോദിച്ചത് പെട്ടെന്ന്  ചോദിച്ചപ്പോള്‍ മാറിപോയതാണ് ,

എന്റെ ചമ്മലും വെപ്രാളവും ഒക്കെ കണ്ടു അബദ്ധം പറ്റിയതാണെന്ന്  അവള്‍ക്കു മനസ്സിലായി ,ഒരു ചെറിയ പുഞ്ചിരി ആ മുഖത്ത് ഞാന്‍ കണ്ടു , ദൈവമേ രക്ഷപെട്ടു ..ഞാന്‍ മനസ്സില്‍ പറഞ്ഞു .

അപ്പോള്‍ ആതിര ചിരിച്ചുകൊണ്ട് പറഞ്ഞു, പറ്റിയ കൂട്ടുകാരനെയാണല്ലോ ,കാര്യം പറയാന്‍ വിട്ടത് ? ഞാന്‍ പറഞ്ഞു ഒരു അബദ്ധം ഒക്കെ ഏത് പോലീസിനും പറ്റുവേലെ ? ആതിര കാര്യം  പറഞ്ഞില്ല ......

അജയന്‍ എന്താണ് പറഞ്ഞത് ? അവള്‍ ഒരു മറു ചോദ്യം എന്നോട് ചോദിച്ചു,

അവന്‍ പറഞ്ഞത് നിങ്ങള്‍ക്ക്  പരസ്പരം ഇഷ്ടമാണ്  എന്നാണു

അങ്ങനെ ഉറപ്പിച്ചു പറഞ്ഞോ? അവള്‍ ഒന്ന് കൂടി ചോദിച്ചു ..പക്ഷെ അവളുടെ മുഖത്ത് ഒരു  സന്തോഷത്തിന്റെ  ഭാവം   ഞാന്‍ കണ്ടു, ഞാന്‍ വീണ്ടും പറഞ്ഞു അവനു ഉറപ്പാണ്  എന്നാണു പറഞ്ഞത് .

 എങ്കില്‍ പിന്നെ എന്തിനു ഇങ്ങനെ ഒരു  ചോധ്യതിനായി  കൂട്ടുകാരനെ വിട്ടു?

ഞാന്‍ പറഞ്ഞു  ഇത് ചോദിക്കുക  എന്നതല്ല  മുഖ്യ വിഷയം , ഇത് അതിന്റെ മുന്‍ കുറിയായി  ഞാന്‍ ചോദിച്ചു  എന്ന് മാത്രം , ഇഷ്ടമെന്കില്‍ പിന്നെ നമുക്ക് മുന്നോട്ടുള്ള കാര്യങ്ങള്‍ ആലോചിക്കണ്ടേ ,ആരോടാണ്  സംസാരിക്കേണ്ടത് , ........ചേട്ടനോട്  സംസാരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ ? ആളുമായി എനിക്ക്  അത്ര  രസം പോരാ...

അതിനു  അവള്‍ ഒന്ന് രണ്ടു നിമിഷതെക്കിനു  ഒന്നും പറഞ്ഞില്ല ,അതിനു ശേഷം  എന്നോട് ചോദിച്ചു , അജയന്റെ വീട്ടില്‍ സമ്മതം ആകുമോ?

 എന്തെ  സമ്മതം ആവാതിരിക്കാന്‍, നിങ്ങള്‍ ഒരേ സമുദായം രണ്ടു പേരും ഒരുപോലെ പഠിപ്പും ജോലിയുമുള്ളവര്‍ പിന്നെ  സാമ്പത്തികമായി ഒരുപാട് ഉയര്ന്നതോന്നുമല്ല അജയന്റെ കുടുംബവും ,ഒരു സാധാരണ കുടുംബം അവനും ഒരു അനുജനും നല്ല വീട്ടുകാര്‍,അവന്റെ ഇഷ്ടം ആ അച്ഛനും അമ്മയും  തള്ളിക്കളയില്ല  എന്ന് എനിക്ക് ഉറപ്പുണ്ട് ..ഞാന്‍ പറഞ്ഞു ,

അതോടെ അവള്‍ക്കു സമാധാനമായി എന്ന് തോന്നി, അവള്‍ പറഞ്ഞു ഇവിടെ  ഞാന്‍ ചേച്ചിയോട് സൂചിപ്പിച്ചിട്ടു എന്ത് വേണം എന്ന് പറയാം , ഇയാള്‍ ഇങ്ങനെ ഒരു ആലോചന കൊണ്ട് വന്നതായിട്ടെ ഞാന്‍ പറയൂ ...

അങ്ങനെ അവളും എന്നെ ബ്രോക്കെര്‍ ആക്കി ,എന്തായാലും പിന്നീട് എല്ലാം പെട്ടെന്ന് തന്നെ ആയിരുന്നു ,നാട്ടില്‍ വീട്ടുകാര്‍ തമ്മില്‍ പരസ്പരം കണ്ടു  വിവാഹം ഉറപ്പിച്ചു , ഞാനും മറ്റു സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ പോയിരുന്നു ,.... ഇന്നും  ആ ജോടികള്‍  പരസ്പര സ്നേഹത്തില്‍ കണ്ണുകള്‍ കൊണ്ടും  അല്ലാതെയും കഥകള്‍ പറഞ്ഞു  ഇണപ്രാവുകളെ പോലെ ജീവിക്കുന്നു   

ആ വിശുദ്ധമായ ഒരു പ്രണയത്തില്‍ ഒരു നല്ല സുഹൃത്തായി നിന്നുകൊണ്ട് അവരെ  ഒന്നിപ്പിക്കാന്‍ സാധിച്ചതിലുള്ള  സന്തോഷം ,അത് ഇന്നും  അവരുടെ ജീവിതത്തില്‍ ഏത് കാര്യത്തിനും അവര്‍ എനിക്ക്   പ്രാധാന്യം  നല്കികൊണ്ട് പ്രകടിപ്പിക്കുന്നു, അവരുടെ സന്തോഷകരമായ  ജീവിതത്തിനു ഞാന്‍ ഒരു കാരണം ആണല്ലോ എന്നത് എന്നെയും സന്തോഷിപ്പിക്കുന്നു............ഇതിലും നല്ല ഒരു പ്രണയം  ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല ,എന്റെ വാക്കുകള്‍ അവരുടെ  പ്രണയത്തിന്റെ തീവ്രത അതെ പടി പകര്‍ത്തുവാന്‍ സാധിച്ചിട്ടില്ല  എന്നാണു  ഞാന്‍ കരുതുന്നത് .......

ജോഷി  കുര്യന്‍ പോള്‍







No comments:

Post a Comment