Monday, April 1, 2013

ചില "കത്തിടപാടുകാര്‍"

 'സാബു' പോസ്റ്റ്മാന്‍ ആയി കടന്നു വന്നപ്പോള്‍ ഞങ്ങളുടെ കരയിലെ ഒട്ടു മിക്ക യുവതികളുടെ മാതാപിതാക്കള്‍ക്കും അത് അത്ര ഇഷ്ടമായില്ല എന്നത്  പരസ്യമായ രഹസ്യം ,അതോടൊപ്പം അവിവാഹിതര്‍ ആയ ചില ചെറുപ്പക്കാരും സാബുവിനെ അല്പം പകയോടെ ആണ് കണ്ടിരുന്നത് ,തങ്ങളുടെ സാമ്രാജ്യത്തില്‍ അതിക്രമിച്ചു കയറിയ ശത്രുവിനെപോലെ  ആണ് പലരും അവനെ കണ്ടത് . സാബുവിനെ കണ്ടാല്‍ അത്യാവശ്യം സുമുഖന്‍, നല്ല സരസമായ  സംഭാഷണം ,നല്ല ചിരി, ഇങ്ങനെയുള്ള ചെറുപ്പക്കാരന്‍ കത്ത് കൊടുക്കുന്ന യുവതികളുടെ വീട്ടില്‍ പ്രത്യേകാല്‍ നല്ല തമാശകള്‍ ഒക്കെ പറഞ്ഞു ചിരിച്ചു വര്‍ത്തമാനം പറയുന്നത് കണ്ടതോടെ  ആ ശത്രുത കൂടി വന്നതല്ലാതെ ഒട്ടും കുറഞ്ഞില്ല .

 സാബു കത്തുകളുമായി കടന്നു വന്നത് യുവതികളായ  പെണ്‍കുട്ടികള്‍  ഉള്ള വീട്ടിലെ മാതാപിതാക്കള്‍ക്ക്  അല്പം  ഉള്‍ഭയം സൃഷ്ടിച്ചു എന്നത്  പരമാര്‍ത്ഥമായ കാര്യമാണ് .അവരുടെ ഭയത്തിനു  അടിസ്ഥാനമായ ചില കാര്യങ്ങള്‍ സംഭവിച്ചിരുന്നു എന്നതും സത്യം മാത്രം ,നാട്ടിലെ ചില യുവതികളുടെ  സ്വപ്നത്തിലെത്തുന്ന  ഗന്ധര്വ്വനായി അവന്‍ മാറി,കാരണം  അന്ന് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമ പത്മരാജന്‍ സാര്‍ ഇറക്കിയ സമയം ആയിരുന്നു .    ചില യുവതികള്‍ക്ക്  മിക്ക ദിവസങ്ങളിലും  കത്തുകള്‍ ലഭിച്ചു തുടങ്ങി ,പലപ്പോഴും  കത്തുകള്‍ വാങ്ങിയ യുവതികള്‍ നാണത്തോടെ അവയെ ബ്ലൌസുകള്‍ക്കുള്ളിലേക്ക് തിരുകി ഇടം വലം നോക്കി ആരും കണ്ടില്ലെന്നു  ഉറപ്പാക്കി പോകുന്നത്  പല സ്ഥലങ്ങളിലും ഇരുന്നു ഞങ്ങളില്‍ പലരും കാണുവാന്‍ ഇടയായിട്ടുണ്ട്, കത്തുകള്‍ വാങ്ങി നാണത്തോടെ ഓടുന്ന സുന്ദരികളുടെ പാദസരങ്ങള്‍ അതിലും നാണത്തോടെ കിണുങ്ങുന്നത് കേട്ട്  .ഞങ്ങള്‍ അല്പം അസൂയയോടെ സാബുവിനെ കണ്ടിട്ടുണ്ട് , പോസ്റ്റുമാന്‍ കത്ത് കൊടുത്തെന്ന പേരില്‍ ഒരു വിവാദം  സൃഷ്ട്ടിക്കാന്‍ ആവാതെ പല  വണ്‍സൈഡ്  കാമുകന്മാരും  വിഷമിച്ചിരുന്നു, മറ്റുചിലര്‍ ബുദ്ധി പൂര്‍വ്വമായി സാബുവുമായി ചങ്ങാത്തത്തില്‍ എത്തിച്ചേരുവാന്‍ സ്രെമിച്ചു .ചിലര്‍ വിജയിച്ചു കാരണം അവരുടെ  സ്വപ്ന സുന്ദരികളില്‍ സാബുവിന് താല്പര്യമില്ലായിരുന്നതാവാം ,മറ്റു ചിലര്‍ പരാജയപ്പെട്ടു അവരുടെ സുന്ദരികളെ സാബു നോട്ടമിട്ടിരുന്നതാവാം കാരണം .  അങ്ങനെയുള്ളവരോട് സാബു വളരെ മാന്യനായി അലപം  ഉപദേശം കൊടുക്കുവാനും മറന്നില്ല ,ഇതൊന്നും ശെരിയല്ല അങ്ങനെ ഒന്നും ചിന്തിക്കരുത് ഇതെന്‍റെ  ചോറാണ് ,.ഇതില്‍ ഞാന്‍ കപടത കാട്ടില്ല എന്നൊക്കെയുള്ള വാക്കുകള്‍ ഇട്ടു അമ്മാനമാടി സാബു ഒരു ഞാണിന്മേല്‍ കളി നടത്തിയിരുന്നു.

എന്തായാലും  കള്ളന്മാരെക്കാളിലും ,പിടിച്ചു പറിക്കാരെക്കാളിലും അധികമായി  ചിലര്‍ സാബുവിനെ പേടിച്ചിരുന്നു ,രഹസ്യമായി ചിലരെങ്കിലും ,മുന്‍ പോസ്ടുമാനായ വേണു ചേട്ടനെ പുകഴ്ത്തി പറഞ്ഞിരുന്നു .വേണു ചേട്ടന്‍ എന്നാ മുന്‍ പോസ്റ്റുമാനെ കുറിച്ച് പറഞ്ഞാല്‍, എന്‍റെ കുഞ്ഞുന്നാള്‍ മുതല്‍ ഞങ്ങളുടെ നാട്ടില്‍ സകല യുവതിയുവാക്കള്‍ക്കും ആബാലവൃദ്ധം ജനങ്ങള്‍ക്കും  കത്ത് കൊടുത്തിരുന്ന  ആള്‍ ആണ്  വേണുചേട്ടന്‍,പ്രത്യേകിച്ച് ഒരു  വികാരവും പ്രകടിക്കാത്ത  മുഖ ഭാവവുമായി ഉടുപ്പിന്റെ  പിറകില്‍ കൊളെറില്‍ തൂക്കിയിട്ട  കാലന്‍ കുടയുമായി ,കയ്യില്‍ പിടിച്ചിരിക്കുന്ന  ഡയറി പോലൊരു ബാഗില്‍ കത്തുകളും അടുക്കി ദിവസേന വേണുചേട്ടന്‍ കിലോമീറ്ററുകള്‍ നടന്നു  ഞങ്ങളുടെ  വീടുകളില്‍ കത്തുകള്‍എത്തിക്കുമായിരുന്നു ,ഇന്‍ലാന്‍ഡ്‌  കത്തുകളും, കവറുകളും,നീലയും ചുവപ്പും ബോര്ടെരോട് കൂടിയ  എയര്‍മെയില്‍ കവേരുകളും ഒക്കെ വേണുചേട്ടന്‍ വീട് വീടാന്തരം കയറിയിറങ്ങി കൈമാറിയിരുന്നു . അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട കത്തിടപാടുകളില്‍ അദ്ദേഹം ഒരിക്കലും ഒരു വീഴ്ച വരുത്തിയതായി അറിയുവാന്‍ ഇടയായിട്ടില്ല ,പ്രത്യേകിച്ചും  ഞങ്ങളുടെ അക്കരെ കരയിലെ  പോസ്റ്റ്മാനെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍.

അയ്യപ്പന്‍ എന്നായിരുന്നു അടുത്ത കരയിലെ  ആ പോസ്റ്മാന്‍റെ  പേര്. അയ്യപ്പന്‍ ഒരു  ദൈവത്തിന്റെ പേര്‍ ആണ് എങ്കിലും ആ വിധ ഒരു ഗുണങ്ങളും അയ്യപ്പനില്‍ ദര്‍ശിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല ,ഇരുപത്തിനാല് മണിക്കൂറും താമരയായിരുന്നു  അയ്യപ്പന്‍,അതായത്  'വെള്ളത്തില്‍" തന്നെ ,ജോലി സമയങ്ങളിലും മദ്യപിച്ചല്ലാതെ  അയ്യപ്പനെ ഞങ്ങള്‍ കാണാറില്ലായിരുന്നു ,ആ സ്വഭാവം തന്നെ തന്‍റെ ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തുവാന്‍ കാരണമായി , ആ നാളുകളില്‍ പട്ടാളത്തിലും,വിദേശങ്ങളിലും ഒക്കെയായിരുന്ന ചെറുപ്പക്കാര്‍ തങ്ങളുടെ  സഹധര്‍മ്മിണികള്‍ക്ക്  സ്നേഹത്തില്‍ ചാലിച്ച ഉമ്മകളും ,കുസൃതി കലര്‍ന്ന  കൊച്ചു വര്‍ത്തമാനങ്ങളുമെല്ലാം ,കത്തുകളിലൂടെയാണ് കൈമാറിയിരുന്നത് ,അങ്ങനെയുള്ള കത്തുകള്‍ അയ്യപ്പന്‍ ഒരു വഷള ചിരിയോടെ ആണ് വീടുകളില്‍ എത്തിച്ചിരുന്നത് .അങ്ങനെ കത്തുകള്‍ ലഭിക്കുന്ന ചെറുപ്പക്കാരികളോട്  ഇടയ്ക്കിടെ ഓരോ ആവശ്യങ്ങള്‍ പറഞ്ഞു അയ്യപ്പന്‍ പണം വാങ്ങിയിരുന്നു ,കൊടുക്കാത്തവരുടെ കത്തുകള്‍ മനപ്പൂര്‍വ്വം  വൈകിക്കുകയോ ,കൊടുക്കാതിരിക്കുകയോ ചെയ്തിരുന്നു ,ചിലപ്പോള്‍ നദിക്ക്  അക്കരെയുള്ള  വീട്ടില്‍ നിന്ന് കൊണ്ട് ഇക്കരെയിലേക്ക്    കത്തിനുള്ളില്‍ ഒരു കല്ല്‌ വച്ച് ചുരുട്ടി എറിഞ്ഞു കൊടുത്തിരുന്നു ,ചില അവസരങ്ങളില്‍ കല്ല്‌ മാത്രം അക്കരെ എത്തുകയും കത്ത് ആറ്റില്‍ ഒഴുകുകയും ചെയ്യുന്നതിന് ഞങ്ങള്‍ സാക്ഷികള്‍ ആയിട്ടുണ്ട്‌,അങ്ങനെയുള്ള ചില കത്തുകള്‍ ലഭിച്ച ചെറുപ്പക്കാരായ ചിലര്‍ അവ വായിച്ചു കോള്‍മയിര്‍ കൊള്ളുക പതിവായിരുന്നു  .ആറ്റില്‍ പതിക്കുന്ന കത്തുകളെ നോക്കി വിഷണ്ണരായി നില്‍ക്കുന്ന  യുവതികളോട് അയ്യപ്പന്‍ പറഞ്ഞിരുന്നത് ,സാരമില്ല  മോളെ  അവന്‍ നാളെയും കത്ത്  അയക്കുമല്ലോ എന്നായിരുന്നു .പ്രിയതമന്‍റെ ഹൃദയം അതുപോലെ തന്നെ വാക്കുകളാക്കി പകര്‍ത്തിയ  ആ കത്തുകളെ നോക്കി  ധീര്‍ഘ നിശ്വാസം വിട്ടിരുന്ന യുവതികളുടെ  മുന്നില്‍ അല്പം ഇമേജു ലഭിക്കാനായി ചിലര്‍ ആറ്റില്‍ ചാടി നീന്തി കത്ത് എടുത്തു  കൊടുത്തിരുന്നു , അത് കിട്ടുമ്പോള്‍ അവളുടെ നന്ദിയോടെയുള്ള  ഒരു നോട്ടം,  അതിനായി എത്ര വട്ടം വേണമെങ്കിലും  ആറ്റില്‍ ചാടുവാന്‍ തയ്യാറായ  ഒരു  കൂട്ടം ചെറുപ്പക്കാര്‍ ആ പരിസരങ്ങളില്‍ കറങ്ങി നടന്നിരുന്നു .

ഇങ്ങനെ  സ്വഭാവത്തില്‍ രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു കത്തിടപാടുകാര്‍ആയിരുന്നു ഞങ്ങളുടെ കുഞ്ഞുന്നാള്‍ മുതല്‍ ഞങ്ങള്‍ കണ്ടു വന്നത് ,അവരില്‍ അയ്യപ്പന്‍ എപ്പോളോ  പിടിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തു , അപ്പോളും വേണുചേട്ടന്‍ തന്റെ സ്ഥായിയായ നിര്‍വ്വികാര ഭാവത്തില്‍ കത്തുകള്‍ കൈമാറി തന്റെ ജോലി തുടര്‍ന്ന് വന്നു അങ്ങനെ കാലങ്ങള്‍ കടന്നു പോകെ വേണുചേട്ടനു പ്രമോഷന്‍ ആയി ഒപ്പം എങ്ങോട്ടോ സ്ഥലം മാറ്റവും  ,പകരംഎത്തിയതാണ്  സാബു. തന്റെ കത്തിടപാടുകള്‍ നടത്തിയ പല യുവതികളും ഒരു യാത്ര പോലും പറയാതെ  വിവാഹിതരായി പോകുന്നതിനു  സാബു സാക്ഷിയായി നിന്നു ,എങ്കിലും  സാബുവിന്‍റെ  വിധിയില്‍ സങ്കടം തോന്നിയത് കൊണ്ടോ ,തന്റെ കുടുംബത്തിലെ  അവസ്ഥയില്‍ വിവാഹം എന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിക്കും എന്ന് തോന്നിയിട്ടോ,സാബുവിലും ഉയര്‍ന്ന ജാതിയില്‍ പെട്ട  ഒരു പെണ്‍കുട്ടി  അവനെ സ്നേഹിക്കുകയും ,ഒരു സുപ്രഭാതത്തില്‍ നാട്ടുകാരെ  ഞെട്ടിച്ചുകൊണ്ട്  അവള്‍ സാബുവിനോപ്പം  ഒളിച്ചോടി അവന്റെ ജീവിത സഖിയായി മാറുകയും ചെയ്തു .

അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട  കത്തിടപാടുകള്‍ക്ക്  അന്ത്യം കുറിച്ചുകൊണ്ട്  സാബു വിവാഹിതനായി ,മറ്റു പല യുവതികളുടെയും മാതാപിതാക്കളുടെ നെഞ്ചിലെ  തീ ഫയര്‍എന്‍ജിന്‍ ഇല്ലാതെ തന്നെ അണഞ്ഞു,ഭാഗവാന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം  ആ പെണ്‍കുട്ടിയുടെചിത്രവും  ചിലരുടെ മനസ്സില്‍ ഇടം നേടി .ഇന്ന്  രണ്ടു പേരും  ഭാവിയിലെ മറ്റൊരു  റോമിയോയുടെ  മാതാപിതാക്കളായി  ഞങ്ങളുടെ  കരയില്‍ വാണരുളുന്നു .

ജോഷി  കുര്യന്‍ പോള്‍



No comments:

Post a Comment