Friday, August 21, 2015

വിശുദ്ധത /വഞ്ചന ?

"ഓരോ കുഞ്ഞും വളരുന്നത് ചിലതിനെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ടാണ്,ഒരു സുപ്രഭാതത്തില്‍ കുഞ്ഞ് ആഹാരം വാരി തരുന്ന അമ്മയുടെ കൈ തള്ളി മാറ്റി പറയുന്നു  അമ്മ വാരി തരണ്ട ഇനി ഞാന്‍ തനിയെ കഴിച്ചോളാം.വസ്ത്രം അണിയിച്ചിരുന്ന അച്ഛനോട് പറയുന്നു വേണ്ടച്ഛാ ഇനി ഞാന്‍ തനിയെ ചെയ്തുകൊള്ളാം അപ്പോള്‍ അച്ഛനും അമ്മയും പറയുന്നു "എന്‍റെ കുഞ്ഞു വളര്‍ന്നു".
വളരുവാന്‍ ചിലതിനെയൊക്കെ തള്ളിക്കളയണമെന്നുള്ള അബദ്ധ ധാരണ കുഞ്ഞിന്‍റെ മനസ്സില്‍ രൂപപ്പെടുന്നു.പതിയെ അച്ഛനേയും അമ്മയെയും തള്ളിയ അവന്‍ കളിക്കൂട്ടുകാരനെ, ബന്ധുക്കളെ, വീടിനെ,ഒരിക്കലുണ്ടായിരുന്ന വിശുദ്ധ പ്രണയത്തെ, ഈശ്വരനെ അങ്ങനെ ഓരോന്നിനെയായി തള്ളിക്കളഞ്ഞുകൊണ്ട് മുന്നോട്ടു പോകുന്നു പക്ഷെ അപ്പോഴും ഈ തള്ളിക്കളഞ്ഞവയൊക്കെ ഒരു കനലായി അല്ലെങ്കില്‍ ഒഴുകുന്ന ഒരു പുഴയായി അവന്‍/അവള്‍  ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്.അതാണ്‌ നോസ്ടാള്‍ജ്യ, ജീവിതത്തിന്‍റെ ഏതൊക്കെയോ നിമിഷങ്ങളില്‍ താന്‍ നെഞ്ചില്‍ സൂക്ഷിക്കുന്ന, മുന്‍പ് തള്ളിക്കളഞ്ഞവയിലേക്ക് നോസ്ടാല്‍ജ്യയിലെക്ക് മടങ്ങുവാന്‍ അതിയായ ആഗ്രഹം തോന്നും,  അവന്‍/അവള്‍ അതിലേക്കു തന്‍റെ മടക്കയാത്ര ആരംഭിക്കും, ആ നിമിഷത്തില്‍ അവന്‍റെ/അവളുടെ ആത്മീയത അവനില്‍/അവളില്‍  ആരംഭിക്കുകയായി. തള്ളിക്കളഞ്ഞവയിലേക്കുള്ള, നോസ്ടാല്‍ജ്യയിലേക്കുള്ള മടക്കയാത്രയാണ് ആത്മീയതയുടെ ആരംഭം".

അച്ചന്‍ ഞായറാഴ്ച പള്ളിയില്‍ ആത്മീയതയെക്കുറിച്ചുള്ള ധ്യാനപ്രസംഗം നടത്തുകയാണ്, ഏറ്റവും പിന്നില്‍ ഭിത്തിയിലേക്ക് ചാരിയിരുന്ന്‍ പ്രസംഗം കേട്ടിരുന്ന യാക്കോബിന്‍റെ മുഖത്തൊരു പുഞ്ചിരിയുണ്ട് കുറെ ദിവസങ്ങളായി മനസ്സില്‍ ഒരു ഭാരമായിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ആത്മീയതയായി മാറിയിരിക്കുന്നു.ദൈവമെ സ്തോത്രം.

കുറച്ചു ദിവസം മുന്‍പാണ് നെഴ്സറിക്കാലം മുതല്‍ ഒന്നിച്ചു പഠിച്ചിരുന്ന ജൂവെലിനെ വര്‍ഷങ്ങള്‍ക്കു ശേഷം ഫേസ്ബുക്ക് വഴി  വീണ്ടും കണ്ടു മുട്ടിയത്,അവളെ ഒരിക്കലും മറന്നിരുന്നില്ല എന്നതാണ് സത്യം ,പത്താം ക്ലാസ്സിനു ശേഷം വെവ്വേറെ ഇടങ്ങളിലായി പഠനമെങ്കിലും വിവരങ്ങള്‍ ഒക്കെ അറിഞ്ഞിരുന്നു, ഉള്ളിന്‍റെ ഉള്ളില്‍ അവളോടൊരിഷ്ടം സൂക്ഷിക്കുമ്പോഴും വെളിയില്‍ എന്നും  അനിഷ്ടമാണ് കാട്ടിയിരുന്നത്,അവളും അങ്ങിനെ തന്നെ ആയിരുന്നു, ക്ലാസ്സിലെ പഠിപ്പിസ്റ്റ് പെണ്ണിനോട് ഉഴപ്പന്മാരുടെ തലവനായവന് ഇഷ്ടം തോന്നിയിട്ടും കാര്യമില്ലെന്നുള്ളത് ആര്‍ക്കാണ് ഊഹിക്കാന്‍ പറ്റാത്തത്.എങ്കിലും താന്‍ കാട്ടിയിരുന്ന വികൃതിത്തരങ്ങളും കുസൃതികളുമെല്ലാം അവളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ വേണ്ടി ആയിരുന്നുവന്നത് ആര്‍ക്കുമറിയാന്‍മേലാഞ്ഞ രഹസ്യമായിരുന്നു.അതെല്ലാം അവള്‍ ആസ്വദിച്ചിരുന്നുവെന്നും തന്‍റെയുള്ളിലെ അതെ മനോഭാവമായിരുന്നു അവള്‍ക്കുമന്നുണ്ടായിരുന്നതെന്നും ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അറിഞ്ഞപ്പോള്‍ മനസ്സ് തേങ്ങി, ആ പഴയ പത്താം ക്ലാസ്സുകാരനായൊന്നു മാറാന്‍ മനസ്സ് കൊതിച്ചു, പക്ഷെ ആവില്ലല്ലോ ഇനിയൊരു തിരിച്ചു പോക്ക്. ഇന്ന് രണ്ടു പേരും കുടുംബസ്ഥരായി മാറി,തനിക്ക് സ്നേഹനിധിയായ ഒരു ഭാര്യയും രണ്ടു കണ്മണികളും ഉണ്ട്, അവള്‍ക്കും അതുപോലെ തന്നെ. അറിയാം തങ്ങള്‍ക്ക്.

പക്ഷെ ജീവിതത്തിലെ ആദ്യ പ്രണയം, വിശുദ്ധിയോടെ,നൈര്‍മല്യതയോടെ തങ്ങളുടെ ഹൃദയത്തിന്‍റെ ഉള്ളറകളില്‍ സൂക്ഷിച്ചിരുന്നത് തിരിച്ച് മറ്റെയാള്‍ക്കും  തോന്നിയിരുന്നു എന്ന് മനസ്സിലാവുമ്പോള്‍ ഉണ്ടാവുന്ന ഒരു ആനന്ദമുണ്ടല്ലോ,അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ആത്മീയാവബോധം കിട്ടിയവനെപ്പോലെയാവും മനസ്സപ്പോള്‍. കണ്ടുമുട്ടുന്ന സകല ജീവജാലങ്ങളോടും ഒരു വികാരം മാത്രം സ്നേഹം ...ഹാ എന്തോരാനന്ദകരമായ അവസ്ഥ.ഇത് പറഞ്ഞു ഫലിപ്പിക്കുവാന്‍ ആവില്ല അനുഭവിച്ചാല്‍ മാത്രമേ ഉള്‍ക്കൊള്ളാനാവൂ.

പക്ഷെ തങ്ങള്‍ ഇന്ന്‍ ആരാണെന്നും എന്താണെന്നുമുള്ള പൂര്‍ണ്ണ ബോധ്യത്തോട് കൂടിത്തന്നെയാണ് കാതങ്ങള്‍ അപ്പുറവും ഇപ്പുറവും ഇരുന്ന് ഇന്ന് തങ്ങള്‍ ചാറ്റിംഗ് ചെയ്യുന്നത് എങ്കിലും മനസ്സിന്‍റെയുള്ളില്‍ ഒരു ചെറിയ കുറ്റബോധം ഉടലെടുത്തിരുന്നു,അവളുടെ കോളുകള്‍ വരുമ്പോളുള്ള ഭാര്യയുടെ നോട്ടത്തില്‍ സംശയത്തിന്‍റെ നിഴലുകളുണ്ടോ? അവളോട്‌ താന്‍ തെറ്റാണോ ചെയ്യുന്നത്? തുടങ്ങിയ ചിന്തകള്‍ ആണ് അലട്ടിയിരുന്നത്.എന്നാല്‍ ഇന്ന്‍ അച്ചന്‍റെ പ്രസംഗത്തോടെ തനിക്കു മനസ്സിലായിരിക്കുന്നു ഇത് തന്‍റെ നോസ്റ്റാള്‍ജ്യയിലേക്കുള്ള മടങ്ങി പോക്കാണ് അത് ആത്മീയമാണ് ഒരിക്കലും തെറ്റിലേക്ക് വഴുതി വീഴാന്‍ സാധ്യതയില്ലാത്തത്ര വിശുദ്ധമാണത്.

അന്നത്തെ പഴയ നേഴ്സറികുട്ടികളെപ്പോലെ കളങ്കമില്ലാത്ത ഹൃദയത്തോടെയാണ് ഞങ്ങളിപ്പോള്‍, അന്നുമുതല്‍ പരസ്പരം പറയാതെ വെച്ചിരുന്ന പല കാര്യങ്ങളും ആ നിഷ്കളങ്കതയോടെ ഇന്ന് ഞങ്ങള്‍ പങ്കിടുന്നു അതിനെ മുതിര്‍ന്നു വരുമ്പോള്‍ വഴിതെറ്റിപ്പോകുന്ന കണ്ണുകള്‍കൊണ്ട് ആരും കാണരുതേ............ഞങ്ങള്‍ ഞങ്ങളുടെ ഗൃഹാതുരത്വത്തിന്‍റെ ആത്മീയതയിലൂടെ സഞ്ചരിക്കട്ടെ.       

No comments:

Post a Comment