Wednesday, February 3, 2021

താനപ്പ

 ആര്‍ കെ നാരായണ്‍ ന്‍റെ മാല്‍ഗുഡി എന്ന സാങ്കല്‍പ്പിക ഗ്രാമം പശ്ചാത്തലമാക്കി എഴുതിയ ചെറുകഥകളുടെ 

സമാഹാരം മാല്‍ഗുഡി ഡേയ്സ് എന്ന പേരില്‍ ഉണ്ട് നമ്മില്‍ പലരും വായിചിട്ടുള്ളതാവാം അതിലെ പല 

കഥകളും.The missing mail എന്ന പേരിലുള്ള അതിലെ ഒരു കഥയില്‍ താനപ്പ എന്ന 

ഒരു പോസ്റ്റുമാന്‍ ഉണ്ട്.താന്‍ കത്തുകള്‍ നല്‍കുന്നവരുടെ ഭാഗ്യവുമായി തനിക്ക് അഭേദ്യ ബന്ധമുണ്ടെന്നു വിശ്വസിക്കുന്ന ആളാണ്‌ താനപ്പ.കത്തുകള്‍ കൊടുക്കുന്ന ഓരോ സ്ഥലത്തും ഒരുപാട് സമയം ചിലവഴിക്കും അയാള്‍.

കത്തുകള്‍ കൊടുക്കുന്ന ഓരോ ആളുകളോടും അവരുടെ വിവരങ്ങളും വിശേഷങ്ങളും ഒക്കെ ചോധിച്ചരിയുകയും അവരെ ആശ്വസിപ്പിക്കുകയും പ്രതീക്ഷ നല്‍കുന്ന ചില വാക്കുകള്‍ അവരോടു പറയുകയും ചെയ്യുമയാള്‍

 

ഒരാളോട് പറയുന്നത് 

"എന്താന്നറിയില്ല താങ്കളുടെ പലിശ ഇത്തവണ അല്പം താമസിച്ചു പോയി"


"ഹൈദ്രാബാദിലെ മകന്‍റെ കത്ത് വന്നിട്ടുണ്ട് മാഡം :എത്ര കുട്ടികളുണ്ട് അയാള്‍ക്കിപ്പോള്‍?


"മദ്രാസിലെ ഈ ജോലിക്ക് നീ അപേക്ഷിച്ചിരുന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല! നീ എന്നോട് പറഞ്ഞിരുന്നില്ല.

ആ സാരമില്ല നിയമന ഉത്തരവ് കൊണ്ടുവരുമ്പോള്‍ എനിക്ക് പായസം തരണം" 


എന്നിങ്ങനെ ഓരോ ചെറിയ വാക്കുകളും പ്രതീക്ഷകളുമൊക്കെ അയാള്‍ ആളുകള്‍ക്ക് കൊടുത്തുകൊണ്ടിരുന്നു.


പോകുന്ന വീടുകളിലെ ആളുകള്‍ എല്ലാം അയാളെ ഇഷ്ട്ടപ്പെട്ടിരുന്നു.അവരുടെ നിലനില്‍പ്പിന്റെയും കര്മ്മങ്ങളുടെയും,പ്രതീക്ഷകളുടെയുമൊക്കെ അവിഭാജ്യ ഘടകമാണയാള്‍.


അതിലെ ഒരു വീട്ടിലെ രാമാനുജന്റെ മകളുടെ കല്യാണത്തെ കുറിച്ചോര്‍ത്തു ഏറെ വ്യാകുലര്‍ ആയിരുന്നു ആ വീട്ടുകാര്‍.അവരുടെ വിഷമം തന്റെയും കൂടി വിഷമം ആയിക്കാണ്ട് താനപ്പ അതില്‍ ഇടപെടുന്നുണ്ട്.

ഗ്രാമത്തിലെ മറ്റൊരു വീട്ടിലെ പെണ്‍കുട്ടിക്കായി വന്ന നല്ല ഒരു ആലോചന അവരുടെ ചില ഈഗോകള്‍ മൂലം മാറിപ്പോകുന്നത് കണ്ട അയാള്‍ ആ ആലോചനയിലേക്ക് രാമാനുജത്തിന്റെ കുടുംബത്തെ എത്തിക്കുന്നു.

ആ കല്യാണം നിശ്ചയിക്കുന്നു.വിവാഹത്തിനു കുറച്ചു ദിവസം മുന്പ് രാമാനുജത്തിന്റെ ഇളയച്ചന്‍ അസുഖബാധിതനായി മരിക്കാറായിരിക്കുന്നു എന്ന കാര്‍ഡ് വന്നെങ്കിലും താനപ്പ അത് രാമാനുജത്തിനു കൊടുക്കുന്നില്ല.

വിവാഹമെല്ലാം കഴിഞ്ഞു താനപ്പ ഒരു ടെലിഗ്രാം രാമാനുജത്തിനു നല്‍കുന്നു.അത് ഇളയച്ചന്‍ മരിച്ചു എന്നുള്ള വിവരം അറിയിക്കുന്നതായിരുന്നു.ഡേറ്റ് രണ്ടു ദിവസം മുന്നിലെ.

രാമാനുജം അത് പറയുമ്പോള്‍ താനപ്പ ആദ്യം കിട്ടിയ കാര്‍ഡും രാമാനുജത്തിനു കൊടുത്തിട്ട് പറയുന്നു ഈ കാര്‍ഡു ഞാന്‍ മനപ്പൂര്‍വ്വം തരാതിരുന്നതാണ്.തന്നിരുന്നു എങ്കില്‍ ചിലപ്പോള്‍  ഈ കല്യാണം വൈകിപ്പോകുവാനോ ചിലപ്പോള്‍ പിന്നീട് നടക്കാതിരിക്കുവാനോ സാധ്യതയുണ്ട് എന്ന് തനിക്കു തോന്നിയതിനാലാണ് അങ്ങനെ ചെയ്തത്.


താങ്കള്‍ക്കു വേണമെങ്കില്‍ എനിക്കെതിരെ പരാതി കൊടുക്കാം ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതടക്കം നടപടികളെ നേരിടുവാന്‍ ഞാന്‍ തയ്യാറാണ് എന്ന് രാമാനുജത്തോട് താനപ്പ പറയുമ്പോള്‍.

മറ്റൊരാള്‍ക്ക് നല്ലത് ഉണ്ടാകുന്നതിനു വേണ്ടി തന്‍റെ വരുമാന മാര്‍ഗ്ഗമായ ഉദ്യോഗം വരെ നഷ്ട്ടപ്പെടുത്തുവാന്‍ തയ്യാറുള്ള ഒരു മനുഷ്യ സ്നേഹിയെ നമുക്ക് കാണുവാന്‍ സാധിക്കും.

ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഇതുപോലുള്ള കഥകള്‍ വായിച്ചാല്‍ തമാശയായി തോന്നുമെങ്കിലും,നമ്മുടെയൊക്കെ ബാല്യത്തില്‍ ഇതുപോലുള്ള ഒരുപാട് നന്മമരങ്ങളെ നാം കണ്ടിട്ടുണ്ട്.ഇന്നും അങ്ങനെ ചില നന്മ മരങ്ങള്‍ അവശേഷിക്കുന്നതിനാലാണ് ഈ ലോകത്തിനു ഇപ്പോഴും സൌന്ദര്യം ഉള്ളത്.

കഴിഞ്ഞ ദിവസം ഞാന്‍ അറിയുന്ന ഒരു ചെറുപ്പക്കാരന്‍ കേവലം 20-21വയസ്സുള്ള പയ്യന്‍ അവന്‍റെ ജീവിതം 

ഒരു മുഴം കയറില്‍ അവസാനിപ്പിച്ചു എന്ന വാര്‍ത്ത ഒരുപാട് വിഷമം ഉണ്ടാക്കി.ജീവിതത്തിലെ ചില നഷ്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു സമയമായിരുന്നു അവന്.ഒരു വര്‍ഷത്തിനു മുന്പ് അവന്‍റെ അച്ഛന്‍ മരിച്ചു ,മൂന്നു മാസം മുന്‍പ് അവന്‍റെ വല്യമ്മ മരിച്ചു ,ഒരുമാസം മുന്പ് അവന്‍റെ അമ്മ മരിച്ചു.ഇവനും ഒരു മൂത്ത സഹോദരനും ഇവനിളയ രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചിരിക്കെ അവനിലൂടെ കടന്നുപോയ വികാര വിചാരങ്ങള്‍ എന്തെന്ന് നമുക്കറിയില്ല.ഊഹിക്കുവാന്‍ മാത്രമേ സാധിക്കൂ. എന്തായാലും അവന്‍ എളുപ്പ വഴി തേടി.

എന്നെ വിഷമിപ്പിക്കുന്ന ചിന്ത അതല്ല.ആ കുഞ്ഞുങ്ങളുടെ വേദനയില്‍ അവരുടെ അവസ്ഥയില്‍ അവരെ ചേര്‍ത്തു പിടിക്കുന്ന പ്രതീക്ഷയുടെ വാക്കുകള്‍ പകര്‍ന്നു കൊടുക്കുന്ന ഒരു  "താനപ്പയുടെ" സാന്നിധ്യം അവര്‍ക്കുണ്ടായിരുന്നെങ്കില്‍ 

ഒരുപക്ഷേ ഒരു ജീവനെ രക്ഷിക്കുവാന്‍ സാധിച്ചേനെ എന്നാണു.

നമ്മുടെ ഓരോരുത്തരുടെയും ചുറ്റിലും വലിയ അഗ്നി പരവ്വതങ്ങള്‍ ഉള്ളില്‍ വഹിച്ചുകൊണ്ട് നടക്കുന്ന പലരും 

ഉണ്ടാവാം വെളിയില്‍ നിന്ന് നോക്കുമ്പോള്‍ ശാന്തം എന്ന് തോന്നുമെങ്കിലും ഉള്ളില്‍ തിളച്ചു മറിയുന്ന അവസ്ഥയില്‍ ഉള്ളവര്‍.

കൂടുതല്‍ ഒന്നും വേണ്ട ഒരു വാക്ക് ഒരു സ്വാന്ത്വനം ഒരു ചേര്‍ത്ത് നിര്‍ത്തല്‍ ഇതൊക്കെ തന്നെ ധാരാളം അവര്‍ അതിനെയെല്ലാം തരണം ചെയ്തു ശാന്തമാവും.ലോകത്തിലെ എല്ലാവരെയുമോന്നും നമുക്ക് സഹായിക്കുവാനോ ചേര്‍ത്തു നിര്‍ത്തുവാനോ ആവില്ല എന്നാല്‍ നമ്മുടെ ചുറ്റിലും നമ്മള്‍ നിത്യേന ഇടപെടുന്നവര്‍ ...അവര്‍ക്കായി പ്രതീക്ഷയുടെ ഒരു വാക്ക്.ഒരു ചേര്‍ത്ത് നിര്‍ത്തല്‍.


കഴിഞ്ഞ ദിവസം എന്‍റെ കോളേജ് സഹപാഠി ആയിരുന്ന കൂട്ടുകാരി പറഞ്ഞപോലെ .....

"എപ്പോഴുമോന്നും WHATSAPP ഗ്രൂപ്പില്‍ നിങ്ങളെല്ലാം പറയുന്ന കാര്യങ്ങള്‍ എല്ലാമൊന്നും ഞാന്‍ കേള്‍ക്കാറില്ല ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പാച്ചിലിനിടയില്‍ ഇടക്കെപ്പോളെങ്കിലുമൊക്കെയാണ് കേള്‍ക്കുന്നതും വര്‍ത്തമാനം പറയുന്നതും. പക്ഷെ ആ ഗ്രൂപ്പും കൂട്ടുകാരും നല്‍കുന്ന ഒരു വലിയ ഉറപ്പുണ്ട് ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നല്‍.... കുറെ ദിവസം ചെന്നില്ലെങ്കില്‍ തിരക്കുവാന്‍ ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു ഉറപ്പ്... അത് നല്‍കുന്ന ബലം വളരെ വലിയതാണ്."

അതെ സുഹൃത്തുക്കളേ നമ്മള്‍ നിസ്സാരം എന്ന് കരുതുന്ന പല വാക്കുകളും പ്രവര്‍ത്തികളും മറ്റു പലര്‍ക്കും വലിയ

പ്രതീക്ഷയാണ് ജീവിതത്തെ നേരിടാനുള്ള ഊര്‍ജ്ജമാണ് നല്‍കുന്നത്.

നമുക്ക് അല്പം കൂടെ ജാഗ്രതയുള്ളവര്‍ ആവാം.ചുറ്റുപാടിലും ഒന്ന് ശ്രദ്ധിക്കാം നമ്മുടെ ഒരു വാക്കോ ഇടപെടലോ 

ഒക്കെ മൂലം ഒരാള്‍ക്കെങ്കിലും ജീവിക്കാനുള്ള ഊര്‍ജ്ജം നല്‍കുമെങ്കില്‍ അതിനായി നമുക്ക് ഒരുമിച്ചു ശ്രമിക്കാം.


സ്നേഹത്തോടെ 


നിങ്ങളുടെ ജോഷി 

No comments:

Post a Comment