Tuesday, February 5, 2013

തിരുവാര്‍പ്പിലെ മറ്റുചില മുഖങ്ങള്‍ ......

തിരുവാര്‍പ്പിന്‍റെ സ്വന്തം KMSനേ പറ്റിയും,ശിവന്‍ചേട്ടനെ പറ്റിയുമൊക്കെ കഴിഞ്ഞ ചില കുറിപ്പുകളിലൂടെ നാം ഓര്‍ത്തു ,അവരില്‍ ഇനിയും മറക്കാന്‍ പറ്റാത്ത ചിലരുണ്ട് KMSലെ തന്നെ കണ്ടക്ടെര്‍ ആയിരുന്ന മാത്യു,അദ്ദേഹവും തിരുവാര്‍പ്പു കാരുടെ മറക്കുവാന്‍ പറ്റാത്ത ഒരു കഥാപാത്രമാണ് KMS എന്ന ആ പഴയ ബസ്‌ തിരുവാര്‍പ്പു കാരുടെ ജീവിതത്തോട് എങ്ങനെ കൂടിച്ചേര്‍ന്നു നിന്നിരുന്നുവോ അതുപോലെ തന്നെ സ്ഥാനം അതിലെ ജീവനക്കാരായിരുന്ന ശിവന്‍ചേട്ടന്‍, മാത്യു, അതിന്‍റെ മുതലാളിമാരില്‍ ഒരാളായിരുന്ന ആലിചെന്‍ എന്നിവര്‍ക്കുമുണ്ട്, മാത്യുവിനെ കുറിച്ച് പറഞ്ഞാല്‍ കറുത്ത് മെലിഞ്ഞ ഒരാള്‍,എന്നാല്‍ ശരീരത്തിന് ചേരുന്ന വിധത്തില്‍ തുന്നിയ കാക്കി ഷര്‍ടും,പാന്റ്സും ധരിച്ചു വൃത്തിയായി മാത്രമേ എപ്പോളും ആളെ കാണുവാന്‍ സാധിചിരുന്നുള്ളു,മുഖത്തിന്‌ ചേരുന്ന ഒരു ദീക്ഷയും എപ്പോഴും ചീവിയോതുക്കിയ മുടിയിഴകളുമായി ഒരു സൌമ്യന്‍,ഇവരെ ഓര്‍ക്കു മ്പോള്‍ KMSപോലെ തന്നെ പ്രാധാന്യമേറിയ TCM എന്ന കൊച്ചു ബസിനെയും മറക്കാന്‍ പറ്റുമോ TCM നേ ഒര്‍കുമ്പോള്‍ അതില്‍ പ്രധാനമായും ഓര്‍മ്മ വരുന്നത് കണ്ടക്ടെര്‍ കരുണാകരനെയാണ്,കാക്കി ഷര്‍ട്ടും കാക്കി പാന്‍റും അണിഞ്ഞു പതറിയ ശബ്ദത്തില്‍ സംസാരിക്കുന്ന കരുണാകരന്‍ ചേട്ടന്‍, ചീവിയോതുക്കാത്ത ചുരുണ്ട നരച്ച മുടി,ഇസ്തിരിയിട്ടു ചുളിവ് നിവര്‍ക്കാത്ത കാക്കി ഷര്‍ട്ട് ,കാലിന്റെ കണ്ണക്ക് മുകളില്‍ വരെ മാത്രം എത്തുന്ന കാക്കി പാന്റ്സ്, കാലില്‍ പഴയതരം പ്ലാസടിക് ചെരുപ്പ്... ഇവയുമോക്കെയായി, ആളുകള്‍ തിങ്ങി നിറഞ്ഞ ബസില്‍ "ആന കരിമ്പിന്‍ കാട്ടില്‍" കയറിയപോലെ ആളുകളെ തള്ളി മാറ്റി തന്‍റെ പതറിയ ഒച്ചയില്‍ ടിക്കെറ്റ്‌ ടിക്കെറ്റ്‌ എന്ന് വിളിച്ചു പറഞ്ഞു പണം വാങ്ങി ടിക്കെറ്റ്‌ കൊടുത്തു നടക്കുന്ന കരുണാകരന്‍ചേട്ടന്‍ ,ഇപ്പോളും ഒരു ടിക്കെറ്റ്‌ ബുക്കുമായി മുന്നില്‍ നില്‍കുന്ന പോലൊരു തോന്നല്‍, അതോടൊപ്പം ആ ബസില്‍ ചെക്കറായി വന്നിരുന്ന പേരറിയാന്‍ പാടില്ലാത്ത ഒരു അപ്പച്ചന്‍ ഉണ്ടായിരുന്നു,വളരെ സൌമ്യനായ അപ്പച്ചന്‍... ഖാദി ഷര്‍ട്ടും വെള്ള കോട്ടന്‍ ഡബിള്‍ മുണ്ടുമുടുത്തു കാലില്‍ കറുത്ത തുകല്‍ ഷൂസും അണിഞ്ഞു വരുന്ന ആരോടും അധികം മിണ്ടാതിരിക്കുന്ന അപ്പച്ചനെ എങ്ങനെ മറക്കാന്‍....ഇവരെ ഒക്കെ ഓര്‍ക്കുന്ന കൂടെ... ഞാന്‍ കഴിഞ്ഞ ഒരു കുറിപ്പില്‍ ചെറുതായി സൂചിപ്പിച്ച മീന്‍പിടിച്ചു നടക്കുന്ന കുട്ടന്‍, കുട്ടനെ അങ്ങനെ സൂചിപ്പിച്ചാല്‍ ശെരിയാവില്ല കുട്ടനെ അറിയപ്പെടുന്നത് “വരാല്‍ കുട്ടന്‍” എന്നപേരില്‍ ആണ് കാരണം കുട്ടന്‍ മറ്റു മീനുകളെക്കാളിലും കൂടുതല്‍ പിടിക്കുന്നതും വില്ക്കു്ന്നതും വരാല്‍ ആണ്,ഈ കുട്ടന്‍റെ മകന്‍ ഷാജി എന്‍റെ സഹപാഠി ആയിരുന്നു നാട്ടിലെ പള്ളിക്കൂടത്തില്‍, ഞങ്ങള്‍ അന്ന് അവനെ കാരി എന്നാണു വിളിച്ചിരുന്നത്‌,സാറുമാര്‍ സ്നേഹം കൂടുമ്പോള്‍ എടാ കാരിപിളുന്തേ എന്നും...,കുട്ടന്‍ ഏതെങ്കിലും തോട്ടില്‍ നിന്നും വരാലും കാരിയും ഒക്കെ പിടിച്ചു വിറ്റ് കിട്ടുന്ന പൈസയുമായി നേരെ കള്ളുഷാപ്പിലേക്ക് വച്ച് പിടിക്കും,തിരുവാര്‍പ്പിലെ ഇടവക ഷാപ്പ് കൊച്ചുപാലം കവലയില്‍ നിന്നും ഇടതു വശത്തേക്ക് കിടക്കുന്ന ഇട വഴിയിലൂടെ (മണി സാറിന്‍റെ വീടായ ദേവീസദനത്തിന്റെയും സദാശിവന്‍റെയും വീടിനു ഇടയിലൂടെ )നേരെ മര്‍ത്തശ്മൂനി പള്ളിയിലേക്ക് പോകുന്ന വഴിയിലൂടെ മുന്നോട്ടു ചെന്ന് ആറ്റിനക്കരെ കടക്കുന്ന ഉടനെ ഇടതു വശത്താണ്.ആറു കടക്കാന്‍ ഒരു തടിപ്പാലമാണ് അന്നുള്ളത്. അത് രണ്ടടി വീതിയിലുള്ള ഒന്‍പ്തു സ്ടെപ്പുകള്‍ മുകളിലേക്ക് അക്കരെയും ഇക്കരെയും പണിതിട്ടു അതിനു മുകളിലാണ് ഈ തടിപ്പാലം , അന്ന് കാലത്തു ചരക്കു വള്ളങ്ങള്‍ ഒക്കെ അതുവഴി കടന്നു പോകുമായിരുന്നു ആ വള്ളങ്ങള്‍ക്ക് കടന്നു പോകുവാനുള്ള സൌകര്യത്തിനാണ് ഇത്ര ഉയരത്തില്‍ പാലം ഇട്ടതു.പക്ഷെ അക്കരെ ഷാപ്പിലേക്ക് പോകുന്ന സമയത്ത് വളരെ സ്പീഡില്‍ പാലം കടക്കുന്ന പലരും ഷാപ്പില്‍ നിന്നുമിറങ്ങി തിരികെ ഇക്കരെ പറ്റുവാന്‍ വളരെയേറെ സമയം എടുക്കാറുണ്ടായിരുന്നു ചില ആളുകള്‍ സ്ടെപ്പു കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ ആറ്റിലിറങ്ങി ഒരു കുളി നടത്തി ഇക്കരെയിലേക്ക് നീന്തുന്നതും ഒരു പതിവ് കാഴ്ച ആയിരുന്നു... എന്നാല്‍ കുട്ടന്‍ സ്ഥിരമായി പാലത്തിലൂടെ മാത്രമേ അക്കരെ ഇക്കരെ കടന്നിരുന്നുള്ളൂ.പക്ഷെ ഇക്കരെക്ക് വരുമ്പോള്‍ കുട്ടന്‍ "വിനീതനാവുമായിരുന്നു",സ്ടെപ്‌ കയറി ബുദ്ധിമുട്ടി മുകളില്‍ എത്തി പാലത്തില്‍ കയറുമ്പോള്‍ ആരെങ്കിലും അക്കരെ നിന്നും പാലത്തിലൂടെ വന്നാല്‍ കുട്ടന്‍ തിരിച്ചിറങ്ങും,ഇങ്ങനെ പലയാവര്‍ത്തി കയറ്റവും ഇറക്കവും നടത്തി മാത്രമേ കുട്ടന്‍ അക്കരെ പറ്റാറുള്ളൂ, പാലം കടന്നു കവലയില്‍ തിരികെ എത്തിയാല്‍ പിന്നെ കുട്ടന്‍റെ വക ഗാനമേള ആരംഭിക്കുകയായി,..മിക്ക ദിവസങ്ങളിലും വേദിയാവുന്നത് പാറേക്കാട്ടില്‍ കുഞ്ഞുതോമാചെന്‍റെ ജൌളിക്കടയുടെ തിണ്ണയാണ് ,ചില ദിവസങ്ങളില്‍ കലാകാരന്മാരുടെ എണ്ണം കൂടും,തെങ്ങ് കയറ്റക്കാരന്‍ "സാബുവിന്‍റെ ബ്രേക്ക്‌ ഡാന്‍സ്"(കുഴഞ്ഞുള്ള ആട്ടം) ,"കൃഷ്ണന്‍റെ വായ്ത്താരി".... ഒപ്പം ചില ദിവസങ്ങളില്‍ "തിരുവാര്‍പ്പിന്‍റെ ഐശ്വര്യാ റായി" ആയി നടന്നിരുന്ന “അമ്മായി” എന്ന് വിളിക്കുന്ന സ്ഥിരത കുറവുള്ള സ്ത്രീയുടെ അതി "ഗംഭീര പെര്‍ഫോര്‍മെന്‍സും" ഒക്കെയായി കവല ആകെ മേളക്കൊഴുപ്പിലാവും,ഇതിനിടയില്‍ ചിലപ്പോള്‍ തിരുവാര്‍പ്പിലൂടെ കടന്നു വരുമായിരുന്ന "ഷാജി" എന്ന് വിളിക്കുന്ന ഒരു ചെറുപ്പക്കാരനെ ഓര്‍മ്മി വരുന്നു ,മുണ്ടും ഷര്‍ട്ടുമണിഞ്ഞെത്തുന്ന ഷാജി ഏതോ ഡോക്ടെര്‍ ദമ്പതികളുടെ മകന്‍ ആണെന്നാണ്‌ കേട്ടിരിക്കുന്നത്,ചെറുപ്പകാലത്തെ മയക്കു മരുന്നിന്‍റെ ഉപയോഗംമൂലം സംഭവിച്ച ചില കുഴപ്പങ്ങള്‍ ആണ് ആ ചെറുപ്പക്കാരനുള്ളത് എന്നും, അല്ല ജന്മനാ സംഭവിച്ച ചില പോരായ്മകള്‍ ആണ് എന്നും കേട്ടിട്ടുണ്ട് ഏതാണ് വാസ്തവം എന്ന് അറിയില്ല,എപ്പോഴും മുഖത്തൊരു പുഞ്ചിരിയുമായിട്ടാണ് ഷാജി കടന്നു വരുന്നത് പക്ഷെ സംസാരിക്കുമ്പോള്‍ ഒരുമാതിരി ഒരു കുഴഞ്ഞ ശബ്ദം അല്പം മന്ദബുദ്ധി ഭാവം...........അതുപോലെ മറ്റൊരു കഥാപാത്രമായിരുന്നു ബസുകളില്‍ കാണപ്പെട്ടിരുന്ന അല്പം സ്ത്രൈണ ഭാവത്തോട് കൂടി വന്നിരുന്ന "തങ്കച്ചന്‍" ആളുകളുടെ ഇടയില്‍ നില്കുമ്പോള്‍ ഇന്നത്തെ മിമിക്രിക്കാര്‍ കാണിക്കുന്ന “തത്തമ്മ ചുണ്ടന്‍” കഥാപാത്രത്തെപോലെ “ഹേ മനുഷ്യാ ഒന്ന് മുട്ടാതെ നില്ക്കൂ” എന്ന ഡയലോഗുമായി വന്നിരുന്ന തങ്കച്ചനെ എങ്ങനെ മറക്കാന്‍....... അതുപോലെ മാമ്പിലയിലെ ചന്ദ്രന്‍,.... “കു കു കു കുഞ്ഞച്ചന്‍”എന്ന് വിളിക്കുന്ന അല്പം വിക്കുള്ള കുഞ്ഞച്ചന്‍.... വിക്കിനോടൊപ്പം തന്നെ കുഞ്ഞച്ചന് ശരീരത്തിന് ഒരു വളവുമുണ്ട്, ഒപ്പം പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുന്ന ശീലവും ,ചന്ദ്രന്‍ ആണെങ്കില്‍ ഏത് വലിയ ചുമടും എടുത്തു വീടുകളില്‍ എത്തിക്കും ,പക്ഷെ പണം ചില്ലറ പൈസ ആയി തന്നെ വേണമായിരുന്നു,നോട്ടു കൊടുത്താലും ഇല്ല പൈസ താ ,പൈസ താ എന്ന് പറയുമായിരുന്നു, അതുപോലെ ഒരു കുട്ടമ്മാവാന്‍ ഉണ്ടായിരുന്നു മറ്റുള്ളവരോട് ഒന്നും സംസാരിക്കാത്ത ഒരാള്‍ ഒറ്റമുറി വീട്ടില്‍ തനിയെ പാര്‍ത്തിരുന്ന ഒരു താടിക്കാരന്‍ മനുഷ്യന്‍... സ്കൂളില്‍ നിന്നും വരുമ്പോള്‍ കുട്ടമ്മാവനെ കാണുമ്പോള്‍ പേടിച്ചു ഓടുമായിരുന്നു ഞങ്ങള്‍ കുട്ടികള്‍, പക്ഷെ ഒരിക്കലും കുട്ടമ്മാവന്‍ ആക്രമണകാരിയായി കണ്ടിട്ടില്ല, കുട്ടമ്മാവനു പോസ്റ്റുകള്‍ ഒരു ബലഹീനത ആയിരുന്നു പോസ്റ്റുകളുടെ ചുവട്ടില്‍ നിന്ന് “ഈ പോസ്റെടുത്തു അവിടെ വെയ് ആ പോസ്റെടുത്തിവിടെവെയ്” എന്ന് പറഞ്ഞു കൊണ്ട് കയ്യില്‍ ഒരു വടിയുമായി നിന്നിരുന്ന കുട്ടമ്മാവനെ മറക്കുവാന്‍ സാധ്യമല്ല.......ഇങ്ങനെ ചില വ്യക്തികള്‍ കൂടി ചേര്‍ന്ന താണ് നമ്മുടെ സമൂഹം അവരെ നമ്മില്‍ ഒരാളായി കാണേണ്ടവര്‍ തന്നെയാണ് എന്ന ചിന്ത എന്നിലും എന്‍റെ പ്രായതിലുണ്ടായിരുന്ന എന്റെ കൂട്ടുകാരിലുമൊക്കെ പകര്‍ന്നു തന്നത് എന്‍റെ നാടും നാട്ടുകാരുമാണ്, ഈ പറയുന്ന വ്യക്തികളെ ആരെയും നാട്ടു ജീവിതത്തിലെ ഒരു കാര്യങ്ങളില്‍ നിന്നും നാട്ടുകാര്‍ മാറ്റി നിര്‍ത്തിയിരുന്നില്ല,അവര്‍ക്ക് കൊടുക്കേണ്ടതായ പരിഗണനയും കാര്യങ്ങളും തിരുവാര്‍പ്പ് എന്ന എന്‍റെ കൊച്ചു ഗ്രാമത്തിലെ സ്നേഹ നിധികളായ നാട്ടുകാര്‍ നല്കി്യിരുന്നു,ഗ്രാമത്തില്‍ നിന്നും മാറി മേട്രോ സിറ്റി ജീവിതം തുടങ്ങിയിട്ട് ഇരുപത്തൊന്നു വര്‍ഷങ്ങള്‍ ആയെങ്കിലും ഞാന്‍ ഇന്നും ഹൃദയംകൊണ്ട് ആ പഴയ "തിരുവാര്‍പ്പുകാരന്‍" തന്നെ .ഇനിയുമുണ്ട് എന്റെ ഗ്രാമത്തെ വര്‍ണിക്കാന്‍..തിരുവാര്‍പ്പ് അമ്പലം,ഉത്സവം,കൊച്ചമ്പലം,ശിവന്‍കോവില്‍ മീന്‍ചിറവള്ളം കളി, മൂരിപ്പാറ പാലം,മാര്‍ത്തോമ പള്ളി,യോഗപ്പറമ്പ്, അങ്ങനെ ഒരുപാടൊരുപാട്.. സമയമനുസരിച്ച് ഇവയൊക്കെ ഇതിവൃത്തങ്ങള്‍ ആവുന്ന കുറിപ്പുകള്‍ കടന്നു വരും എന്ന് കരുതാം......

ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment