Saturday, February 2, 2013

ഒരു മഴക്കഥയുടെ അനന്തര ഫലം .........

ഞാന്‍ മുന്‍പെഴുതിയ "ഒരു മഴക്കഥ" എന്ന കുറിപ്പ് വായിച്ചിട്ട് കുറെയേറെ ആളുകള്‍ കമെന്‍റ്കള്‍ ആയും മെസേജുകള്‍ ആയും ചിലര്‍ ഫോണിലൂടെയും  എന്നോട് പറഞ്ഞു നീ കാണിച്ചത് ശെരിയായില്ല ,ഈ കാലഘട്ടത്തിലും നിന്നെപ്പോലെ  "മൂരാച്ചി" ഭര്‍ത്താക്കന്മാര്‍ ഉണ്ടോടാ ? നാണമില്ലേ നിനക്ക് ?ഭാര്യയെ പണികളില്‍ അല്പം സഹായിച്ചു എന്ന് കരുതി ഒരു കുഴപ്പവും വരാന്‍ പോകുന്നില്ല. എന്നിങ്ങനെയോക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ ആയിരുന്നു അവയില്‍ പലതും. കുറെയൊക്കെ ആളുകള്‍ ഭാര്യയോടും ഇതിനെപ്പറ്റി പറഞ്ഞു ,അപ്പോള്‍ ആള്‍ക്കും തോന്നിക്കാണും ''ഹോ ഇവരുടെയെല്ലാം വീട്ടില്‍ ഇവരൊക്കെ ഭാര്യയെ സഹായിക്കുന്നുണ്ട്'' എന്‍റെ കെട്ടിയവന്‍ മാത്രം കാലിന്മേല്‍ കാലും കെട്ടിയിരുന്നു  അതുണ്ടാക്കു ഇതുണ്ടാക്കു എന്ന് കല്പ്പിക്കല്‍ മാത്രമേയുള്ളൂ. .അതൊന്നു മാറ്റിയെടുക്കണോല്ലോ? അവള്‍ എന്നോട് പതിയെ ചില ആവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി,പണ്ട് കല്യാണം കഴിഞ്ഞു വന്ന സമയത്ത് എന്‍റെ  സുഹൃത്തുക്കള്‍ ആളോട് പറഞ്ഞു കേള്‍പ്പിച്ചിരുന്നു ഞാന്‍ നല്ല ഒന്നാന്തരം കുക്ക് ആണ് ,മീന്‍കറിയും,ഇറച്ചിക്കറിയും ഒക്കെ നന്നായി വക്കും ,അവിയല്‍,സാമ്പാര്‍,തോരന്‍ മെഴുക്കുപുരട്ടി ഒക്കെ വെക്കാന്‍ ഇവനില്‍ കഴിഞ്ഞു മറ്റാരുമില്ല എന്നൊക്കെ    ഇതെല്ലാം  കേട്ട് "ഫാര്യ" അന്നേ സ്വപ്നം കണ്ടതാണ് ഇതെല്ലാം ഞാന്‍ ഉണ്ടാക്കി കൊടുക്കുന്നത് ,  ചെറിയ ഒരു സൂചന അങ്ങനെ തന്നപ്പോളെ "ഞാന്‍ പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ ആയി ഒറ്റക്കാണ് വെപ്പും കുടിയും അതുകൊണ്ട് ഇനി കുറച്ചു കാലത്തേക്ക് അടുക്കള പ്രവേശനം ഇല്ല" എന്ന് പറഞ്ഞു  ആ ആവശ്യത്തെ  മുളയിലെ നുള്ളിയിരുന്നു. അതിനു ശേഷം അങ്ങനെ ഒരു ആവശ്യം ഉയരുന്നത് എന്‍റെ തന്നെ കുഴപ്പം കൊണ്ടാണ് .ആ ഒരു കുറിപ്പ് അങ്ങനെ എഴുതിയില്ലായിരുന്നു എങ്കില്‍ ചിലപ്പോള്‍ ഈ  ആവശ്യം ഇപ്പോള്‍ ഉയരില്ലായിരുന്നു .... എന്ത് ചെയ്യാം  "സംഭവാമി യുഗേ യുഗേ " എന്നാണല്ലോ.........

അങ്ങനെ ജനുവരി 26 ന്‍റെ  അവധി ദിനം വന്നെത്തി .അന്ന് എനിക്കും പ്രിയതമക്കും,കുട്ടികള്‍ക്കും എല്ലാം അവധി  . തന്‍റെ ആവശ്യം  നടപ്പിലാക്കാന്‍ പറ്റിയ ദിവസം ഇത് തന്നെ  എന്ന് എന്‍റെ "വാരിയെല്ല്" മുന്നമേ നിശ്ചയിച്ചിരുന്നു എന്ന് തോന്നുന്നു .രാവിലത്തെ തണുപ്പില്‍ കമ്പിളിക്കുള്ളില്‍ ചുരുണ്ട് കിടന്നുറങ്ങിയിരുന്ന  എന്നെ ഒരു ദാക്ഷിണ്യവുമില്ലാതെ അവള്‍ വിളിച്ചുണര്‍ത്തി പറഞ്ഞു "ഇന്ന് ഞാന്‍ അടുക്കളയിലേക്കില്ല, എന്താന്നു വച്ചാല്‍ തന്നെ നോക്കിക്കോണം".അതൊരു നിശ്ചയിച്ചുറപ്പിച്ച സ്വരം ആണ് എന്ന് മനസ്സിലാക്കിയ ഞാന്‍ ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല ,പ്രകടിപ്പിച്ചിട്ടു കാര്യമില്ല ചുറ്റിയ പാമ്പ് കടിച്ചേ പോകൂ എന്ന രീതിയില്‍ ആണ് "ആഭ്യന്തര മന്ത്രി" .രാവിലത്തെ സുഖമുള്ള ചുരുണ്ട് കൂടിയുള്ള ഉറക്കം നഷ്ടപ്പെട്ട ഞാന്‍,പതിയെ പുതപ്പിനുള്ളില്‍ നിന്നും വെളിയില്‍ കടന്നു ,കൈകള്‍ വിരിച്ചു  ഒന്ന് മൂരി നിവര്‍ത്തി ,വായിക്കോട്ട വിട്ടു. ഭാര്യയുടെ നേര്‍ക്ക്‌ ഒന്ന്  പാളി നോക്കി ,അവള്‍ പുതപ്പിനിടയിലൂടെ എന്നെ വീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി ഞാന്‍, പതിയെ സോപ്പിടലുമായി അടുത്തുകൂടി , "വാ നമുക്ക് രണ്ടുപേര്‍ക്കും കൂടി ഇന്നത്തെ കുക്കിംഗ് നടത്താം". പിണറായിസഖാവിനെ കണ്ട വി.എസ്സിനെ പോലെ  "ഫാര്യ" ഒരു മൈന്‍റും ചെയ്യാതെ തിരിഞ്ഞു കിടന്നു.എന്തായാലും ഇന്ന് ഇനി അനുസരണാ ശീലം തന്നെ നല്ലത് എന്ന് കരുതി എഴുന്നേറ്റു,നേരെ പ്രിയതമയുടെ മാത്രം അധീനതയില്‍ ഉണ്ടായിരുന്ന അടുക്കള എന്ന സാമ്രാജ്യത്തിലേക്ക് ഒരു അഭായര്‍തഥിയെപ്പോലെ ഞാന്‍ കടന്നു ചെന്നു .   സ്ഥിരം കട്ടിലില്‍ വച്ച് തന്നെ കുടിച്ചിട്ട് പാദം നിലത്ത് തോടുവിക്കാന്‍ ശീലിച്ചിരുന്ന ബ്ലാക്ക്‌ കോഫീ  എന്ന കട്ടന്‍ കാപ്പിയില്‍ തന്നെ ഇന്നത്തെ ഹരിശ്രീ കുറിക്കാം എന്ന് കരുതി .സോസ്പാന്‍ എടുത്തു വച്ച് വെള്ളം ഒഴിച്ച്  തീ കത്തിച്ചു, വെള്ളം തിളച്ചപ്പോള്‍ പൊടിയിട്ട് പഞ്ചസാരയിട്ട് വാങ്ങി . പതിയെ കപ്പുകളില്‍ ആക്കി ആദ്യം അമ്മയുടെ അടുത്തേക്കും പിന്നെ  ഭാര്യയുടെ അടുത്തേക്കും നീങ്ങി ,അമ്മ കാപ്പി വായില്‍ വച്ച ഉടനെ മുഖം ഒന്നു കോടിയെങ്കിലും  അത് പ്രകടിപ്പിക്കാതെ  എന്നോട് പറഞ്ഞു  കുറച്ചു പഞ്ചാര കൂടി ഇട്ടേക്കൂ, ഞാന്‍ ഒരു സ്പൂണില്‍ പഞ്ചസാര കൊടുത്തു .ഭാര്യയുടെ അടുത്ത് കാപ്പിയുമായി ചെന്നപ്പോള്‍ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കാതെ അവള്‍ പറഞ്ഞു ,"ഞാന്‍ പല്ല് തേച്ചിട്ടെ കാപ്പി കുടിക്കാറുള്ളൂ അവിടെ വച്ചേക്കൂ ,എന്നിട്ട് കഴിക്കാന്‍ വല്ലതും ഉണ്ടാക്കാന്‍ നോക്ക്" .കലിച്ചു വന്നെങ്കിലും കുട്ടികളും ,ഭാര്യയും പുതപ്പിനടിയില്‍ കിടന്നു ചിരിക്കുന്ന ഒച്ച കേട്ടപ്പോള്‍, ഇവര്‍ നമ്മളെ കളിയാക്കുവാനുള്ള സ്രേമം ആണ് എന്ന് മനസ്സിലാക്കി ''എന്നാല്‍ ഇന്ന് കാണിച്ചു കൊടുത്തിട്ട് തന്നെ  എന്ന് കരുതി അടുക്കളയിലേക്കു നീങ്ങി .

ആദ്യമേ  കുറച്ചു നേരം ആലോചിച്ചു  എന്താണ് ഉണ്ടാക്കേണ്ടത് ? എളുപ്പ വഴി നോക്കിയിട്ട്  ആകെ രണ്ടു "മാഗ്ഗി ന്യൂഡില്‍സ്‌ " മാത്രം അത് കുട്ടികള്‍ക്കുണ്ടാക്കാം ,ബാക്കിയുള്ളവര്‍ക്ക് എന്തുണ്ടാക്കും എന്ന് ആലോചിച്ചു പല്ലുതേരും ബാക്കി കാര്യങ്ങളുമൊക്കെ നടത്തി വന്നപ്പോളെക്കും ചപ്പാത്തി തന്നെ എന്ന് ഉറപ്പിച്ചു ,അതാവുമ്പോള്‍ ഒരു മുട്ടക്കറിയും ഉണ്ടാക്കി കാര്യം പെട്ടെന്ന് തീര്‍ക്കാം വെരി  സിമ്പിള്‍. എന്ന് കരുതി , ആട്ട എടുത്തു പാത്രത്തില്‍ ഇട്ടു വെള്ളമൊഴിച്ചു കുഴക്കുവാന്‍ തുടങ്ങി കുഴച്ചു വന്നപ്പോള്‍ മാവ് ഒരുമാതിരി വാള്‍പോസ്റ്റ്‌ ഒട്ടിക്കാന്‍ മാവ് കുരുക്കിയപോലെ ആയി ആരെയും കാണിക്കാതെ പെട്ടെന്ന് കുറെ ആട്ടയും കൂടി  എടുത്തിട്ട് വീണ്ടും കുഴച്ചു അങ്ങനെ ,വെള്ളം ,പൊടി.....പൊടീ വെള്ളം ഇങ്ങനെ ചേര്‍ത്ത് ചേര്‍ത്ത് രണ്ടു ദിവസം മൂന്നുനേരം ചപ്പാത്തി കഴിക്കാനും മാത്രം മാവ് കുഴച്ചു ,അപ്പോളേക്കും ഭാര്യ ഒരു സൂപ്പെര്‍വൈസറെപ്പോലെ  കുട്ടികളുടെ അകമ്പടിയോടെ എത്തി ,ഒരു വീക്ഷണം നടത്തി ... "ഇതെന്താ ഒരാഴ്ചത്തേക്കിനാണോ  ആട്ട കുഴച്ചിരിക്കുന്നത് ? ചോദ്യം കേട്ട് എനിക്ക് നാവു ചൊറിഞ്ഞു വന്നെങ്കിലും ..ഉത്തരം കൊടുത്തത് നിനക്ക് നാളെയും മറ്റന്നാളും ഒന്നും ഈ തണുപ്പത്തു രാവിലെ ആട്ട കുഴക്കെണ്ടല്ലോ എന്ന് കരുതി കൂടുതല്‍ കുഴച്ചതാ എന്നാരുന്നു ."ഹും ..രണ്ടു ദിവസത്തേക്കിനുള്ള ആട്ട നശിപ്പിച്ചു" എന്നും പറഞ്ഞു അവള്‍ തിരിഞ്ഞു നടന്നു. ഒരു വിധത്തില്‍ കുഴക്കല്‍ ഒക്കെ കഴിഞ്ഞു , ഇനി കറി വച്ചിട്ട് ചപ്പാത്തി പരത്തിചുടാം എന്ന് കരുതി .മുട്ടക്കറിക്കുള്ള പരിപാടികള്‍ ആരംഭിച്ചു .മുട്ട പുഴുങ്ങുവാന്‍ ഇട്ടു ,ഉള്ളി,ഇഞ്ചി,വെളുത്തുള്ളി ഇവയൊക്കെ  അരിഞ്ഞു ,തക്കാളി എടുത്തു കഴുകി വച്ച് .സ്റൌവ്വില്‍ ചീനച്ചട്ടിവച്ചു ,ഉള്ളിവഴറ്റി ,ഉപ്പുചേര്‍ത്ത് മഞ്ഞളുചെര്‍ത്തു,മുളകുപൊടി മല്ലിപ്പൊടി, മീറ്റ്‌ മസാല എല്ലാം ചേര്‍ത്ത് തക്കാളി ഇട്ടു നന്നായി സ്മാഷു ചെയ്തു ഇനി ആവശ്യത്തിന് വെള്ളം ചേര്‍ക്കാം എന്ന് കരുതി കപ്പില്‍ നല്ല വെള്ളമെടുത്ത് ഒഴിക്കാന്‍ തുടങ്ങിയതും  ദേണ്ടു കിടക്കുന്നു കപ്പു പിടിവിട്ടു ചീനച്ചട്ടിക്കുള്ളില്‍,  മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആകപ്പെടുന്ന ഏറണാകുളം,കോട്ടയം ജില്ലകള്‍ പോലെ ആയി ചീനച്ചട്ടി  അതില്‍ മുങ്ങിയും പൊങ്ങിയും ഉള്ളിയും തക്കാളിയും ഒക്കെ ..... ഞാന്‍ ഏതാണ്ട് പോയ അണ്ണാനെപ്പോലെ ചീനച്ചട്ടിയിലേക്ക് നോക്കി വിഷണ്ണനായി നിന്നു ,ഇടയ്ക്കു മക്കള്‍ വന്നു എത്തി നോക്കിയിട്ട് പോകുന്നുണ്ട് ,ഭാര്യ വന്നാല്‍ കാണണ്ട എന്ന് കരുതി ഞാന്‍ ഒരു അടപ്പെടുത്തു ചട്ടി അടച്ചു . വീണ്ടും ചപ്പാത്തിയിലേക്ക് തിരിഞ്ഞു ,പതിയെ പരത്തുവാന്‍ ആരംഭിച്ചു എത്ര പരത്തിയിട്ടും ,ശ്രീലങ്കയുടെയും ,കേരളത്തിന്റെയും ഭൂപടത്തെക്കാള്‍ മനോഹരമാക്കുവാന്‍ എനിക്ക് സാധിച്ചില്ല ,അവസാനം ഒരു വട്ടപ്പാത്രം എടുത്തു അടച്ചു വെളിയിലുള്ള ഭാഗം കട്ടുചെയ്തു കളഞ്ഞു ചപ്പാതികള്‍ എല്ലാം ഒരേ വട്ടത്തില്‍ ഒപ്പിച്ചു , ചുടാന്‍ തുടങ്ങിയപ്പോള്‍ പലതും ,"തവയില്‍ ഒട്ടിപ്പിടിക്കാനും ,കരിഞ്ഞു പിടിക്കാനും തുടങ്ങി എന്തായാലും കുഴപ്പമില്ല എന്ന് കരുതി ഞാന്‍ പുതിയ പാട്ടായ "അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി" എന്നാ പാട്ടും ഒക്കെ പാടി എല്ലാ ചപ്പാത്തിയും ചുട്ടു ബാക്കി മാവ്  ഒരു പാത്രത്തില്‍ ആക്കി ഫ്രിട്ജിലും ആക്കി .ഈ സമയത്തും മുട്ടക്കറി ജൂണ്‍ മാസത്തിലെ തിരുവാര്‍പ്പ് ദേശം പോലെ വെള്ളം നിറഞ്ഞു കിടക്കുകയാണ് . ഒരു വിധത്തില്‍ അടപ്പ് തുറന്നു വച്ച് തീ കൂട്ടിവച്ച് "പാടത്തു മോട്ടോര്‍ വച്ച് വെള്ളം പറ്റിക്കുന്നത് പോലെ പറ്റിക്കുവാനുള്ള ശ്രെമത്തിലായി ഞാന്‍ ഒരു വിധം ഒക്കെ ആയപ്പോള്‍ തീ നിര്‍ത്തി ഇന്നിനി വേറെ ഒന്നും വയ്യ ...പിള്ളേരും ഇതൊക്കെ തന്നെ കഴിച്ചാല്‍ മതി എന്നുറപ്പിച്ചു ഞാന്‍ എല്ലാവരെയും കഴിക്കാന്‍ വിളിച്ചു അപ്പോളാണ് ചായ ഇട്ടില്ല എന്നാ കാര്യം ഓര്‍ത്തത്‌ അതും  ഒപ്പിച്ചു...

കഴിക്കുവാന്‍ തയ്യാറായി എല്ലാവരും ഡൈനിംഗ് റൂമില്‍ എത്തി മേശക്ക് ചുറ്റും സ്ഥാനം പിടിച്ചു ,പിള്ളേര്‍ ആകെ ഒരു അത്ബുദത്തില്‍ ആണ് "അച്ച ഇന്ന് കുക്കിംഗ് നടത്തിയിരിക്കുന്നു " എല്ലാം എടുത്തു വച്ചിട്ട് ഞാനും ഇരുന്നു , ഭാര്യയുടെ ചുണ്ടില്‍ ഒരു ചെറു ചിരി കാണുന്നുണ്ട് ....ആഹാ നിങ്ങളെ അങ്ങനെ ഞാന്‍ അടുക്കളയില്‍ കയറ്റി എന്നാണു അതിന്‍റെ അര്‍ഥം എന്ന്  എനിക്ക് മനസ്സിലായി ...കുട്ടികള്‍ പതിയെ ചപ്പാത്തി മുട്ടക്കറിയില്‍ മുക്കി വായില്‍ വച്ചു ഒരു നിമിഷം കഴിയും മുന്‍പേ അമ്മെ വെള്ളം എന്ന് ആര്‍ത്തു വിളിക്കാന്‍ തുടങ്ങി... ഭാര്യ ഓടിപ്പോയി  വെള്ളം എടുത്തു കൊടുത്തു .ഇതെന്തിനാ ഇത്ര കാറുന്നത് എന്ന് കരുതി ഞാന്‍ അലപം കറിയെടുത്തു വായില്‍ വച്ച് നോക്കി എന്‍റെ ദൈവമേ.... എരുവ് കാരണം  കണ്ണ് നിറഞ്ഞു ,അപ്പോളേക്കും അമ്മയും വെള്ളത്തിനായി ആഗ്യം കാണിക്കാന്‍ തുടങ്ങി സംഗതി പന്തിയല്ല എന്ന് കണ്ടു ഞാന്‍ വേഗം അമ്മയുടെ കൈപാങ്ങില്‍ നിന്നും മാറിയിരുന്നു ദയനീയമായി ഭാര്യയെ നോക്കി .അവള്‍ "NSS ജെനെറല്‍സെക്രട്ടറിയെ കണ്ട കൊണ്ഗ്രെസ്സുകാരനെപ്പോലെ" എന്നെ കലിപ്പിച്ചു നോക്കി .ഞാന്‍ പതിയെ തല കുനിച്ചിരുന്നു ഒന്നും സംഭവിക്കാത്തപോലെ  ചപ്പാത്തി തിന്നാന്‍ തുടങ്ങി ....ഭാര്യ പെട്ടെന്ന് തന്നെ കറിയുമായി അടുക്കളയില്‍ കയറി അതിനുള്ളില്‍ അല്പം പാലൊക്കെ ഒഴിച്ച് എരിവ് കുറച്ചു കൊണ്ടുവന്നു  അമ്മക്കും പിള്ളേര്‍ക്കും നല്‍കി ...ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ  ആ എരിവുള്ള കറി കൂട്ടി  കഴിച്ചു . നമ്മള്‍ ഉണ്ടാക്കിയത് ശെരിയല്ല എന്ന് ഭാവിച്ചാല്‍ കുറച്ചില്‍ ആവും എന്ന് കരുതിയാണ് അങ്ങനെ ചെയ്തതെങ്കിലും ഇപ്പോള്‍ തോന്നുന്നു വേണ്ടായിരുന്നു എന്ന്. ഒരാഴ്ച കഴിഞ്ഞിട്ടും വയര്‍ ശരിയായിട്ടില്ല .......

എന്തായാലും ഈ ഒരൊറ്റ സംഭവം കൊണ്ട് അവള്‍ എന്നെ അടുക്കള ഭരണത്തില്‍ നിന്നും പിരിച്ചു വിട്ടു എന്ന ഗുണം ഉണ്ടായെങ്കിലും ....കൂട്ടുകാര്‍ ചേര്‍ന്ന് അവളുടെ മനസ്സില്‍ സ്ഥാപിച്ചിരുന്ന "കെട്ടിയോന്‍ ഫയങ്കര കുക്ക്" ആണ് എന്ന ആ ചിന്ത തകര്‍ന്നു തരിപ്പണം ആയി ........................

   

No comments:

Post a Comment