Saturday, February 23, 2013

അന്നമ്മ ടീച്ചര്‍


നാട്ടിലെ പള്ളിക്കൂട കാലമൊക്കെ കഴിഞ്ഞു പട്ടണത്തിലെ സ്കൂളിലേക്കുള്ള പറിച്ചു നടലിന്‍റെ കാലം, നാലാം ക്ലാസിലെ വലിയ പരീക്ഷ എഴുതി നില്കുന്നു, എതോ IAS പരീക്ഷ എഴുതി നില്കുന്ന ഭാവത്തിലാണ് നടപ്പ്, ഫലം അറിഞ്ഞിട്ടു വേണം പട്ടണത്തിലെ വലിയ സ്കൂളില്‍ ജ്യേഷ്ഠനോടോന്നിച്ചു പോകാന്‍. 

ഇനി എനിക്കും സമര ദിവസങ്ങളില്‍ അവധി കിട്ടും നാട്ടിലെപള്ളിക്കൂടത്തിലാരുന്നപ്പോള്‍  ഒരു സമരക്കാര്‍ പോലും വരത്തില്ലാരുന്നു,ഒരിക്കല്‍ വന്നവരെ മണി സാറ് ചൂരല്‍ വീശി ഓടിച്ചു വിടുകയും ചെയ്തു,ഉച്ചക്ക് ഊണിനു വീട്ടിലെത്തുമ്പോള്‍ സമരം മൂലം അവധി ലഭിച്ചു വീട്ടിലെത്തിയിരിക്കുന്ന ചേട്ടനെ കണ്ടു “കുഞ്ചാച്ചനു സമരമാണേല്‍ എനിക്കും സമരമാണു എന്ന് നിലവിളിച്ചു സ്കൂളില്‍ പോകാന്‍ മടിച്ചതും, അമ്മയുടെ കയ്യില്‍ നിന്നു അടിവാങ്ങി സ്കൂളിലേക്കൊടിയതും മറക്കാതെ ഓര്‍മയിലുണ്ട്,അതിനാല്‍ എനിക്ക് ഏറ്റവും സന്തോഷം തന്ന കാര്യം ഇനി സമര ദിനങ്ങളില്‍ എനിക്കും അവധി കിട്ടും എന്നതായിരുന്നു, ഫലം വന്നു ജയിച്ചു,സ്കൂളിലേക്ക് ടി.സി വാങ്ങാന്‍ പോകുന്ന ദിവസം,അച്ചയുടെ പഴയ വാച്ച് എടുത്തു കയ്യില്‍ കെട്ടി -അമ്മ നിധിപോലെ സൂക്ഷിച്ചു വച്ചിരുന്നതാണ് - ,ഒരു ഗള്‍ഫുകാരന്‍റെ ഗമയോടെ സ്കൂളില്‍ ചെന്ന് ടി.സി വാങ്ങി ,പ്രധാനാധ്യാപകനായ ജോര്‍ജു സാര്‍ നന്നായി പഠിക്കണം എന്നുപദേശിച്ചു യാത്രയാക്കി,അപ്പോളാണ് അന്നമ്മ ടീച്ചര്‍ എന്‍റെ കയ്യിലെ വാച്ച് കണ്ടത്,എടാ ഇങ്ങു വന്നെ നീ വലിയ ആളായി പോയല്ലോ എന്നും പറഞ്ഞു ടീച്ചര്‍ അടുത്തേക്ക് വിളിച്ചു,എന്‍റെ ജീവിതത്തില്‍ പിന്നീട് ഒരു കാലത്തും ഇത്രയും സ്നേഹമുള്ളതും സുന്ദരിയുമായ ഒരു ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടില്ല,സ്കൂള്‍ കാലത്തിനു ശേഷം ഞാന്‍ ടീച്ചറിനെ കണ്ടിട്ടുമില്ല എങ്കിലും ടീച്ചറിന്‍റെ മുഖം ഇന്നും മനസില്‍ മായാതെ നില്ക്കു ന്നു, പക്ഷെ അടുത്തേക്ക് വിളിച്ച ടീച്ചര്‍ എന്നെ എല്ലാവരുടെയും മുന്നില്‍ നാണിപ്പിച്ചുകളഞ്ഞു “സമയം എത്രയായെന്നു പറയെടാ എന്നൊരു പറച്ചില്‍ ,ഞാന്‍ വിഷമത്തോടെ വാച്ചിലേക്ക് നോക്കി വലിയ സൂചിയും ചെറിയ സൂചിയും ഓട്ടക്കാരന്‍ സൂചിയെയുമൊക്കെ നോക്കിയിട്ടും സമയം മാത്രം പിടികിട്ടുന്നില്ല,എന്‍റെ “സമയം” മോശമാരുന്നു എന്ന് മാത്രം ഓര്‍ത്തു നില്‍കുമ്പോള്‍ ടീച്ചര്‍ വിളിച്ചു സമയം നോക്കാന്‍ പഠിപ്പിച്ചു തന്നുകൊണ്ട് പറഞ്ഞു.
 “വാച്ച് ഒക്കെ കെട്ടി വലിയ ആളായി നടന്നാല്‍ പോര ,വലിയ സ്കൂളില്‍ ചെന്ന് പഠിച്ചു വലിയ ആളാവണം എന്നിട്ട് ടീച്ചറിനെ ഒക്കെ കാണാന്‍ വരണം" .തലയാട്ടി സമ്മതിച്ചു പോന്നെങ്കിലും ആ വാക്ക് പാലിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല അവധിക്കു നാട്ടിലേക്ക് ഓരോ പ്രാവശ്യം പോകുമ്പോളും ചിന്തിക്കും ടീച്ചറിനെ കാണാന്‍ പോയാലോ എന്ന് അപ്പോള്‍ ഒരു മറു ചിന്ത കടന്നു വരും ...ടീച്ചര്‍ പറഞ്ഞപോലെ ഞാന്‍ വലിയ ആള്‍ ആയോ?.... എത്ര വലുതായാലും ടീച്ചറിന്‍റെ മുന്നില്‍ ഞാന്‍ ആ വള്ളി നിക്കറുകാരന്‍ തന്നെയല്ലേ..... , അതുമല്ല എന്‍റെ മനസ്സില്‍ സ്നേഹത്തിന്‍റെയും സൌന്ദര്യത്തിന്‍റെയും പ്രതീകമായി നിന്ന ടീച്ചറിന്‍റെ ഇപ്പോളത്തെ രൂപം.... അത് കാണുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ മായാതെ നില്കു്ന്ന ആ രൂപത്തിനൊരു ഉടച്ചില്‍ വന്നാലോ? വേണ്ട ടീച്ചറിന്‍റെ സ്നേഹ സൌന്ദര്യം നിറഞ്ഞ രൂപം എന്നില്‍ മായാതെ നില്കട്ടെ.ഓര്‍മ്മ്കളിലെന്നും ആ പുഞ്ചിരിക്കുന്ന മുഖവും,സ്നേഹം നിറഞ്ഞ വാക്കുകളും ഒരു കുളിര്‍മ്മയായി നിലനില്കട്ടെ........................................................ 


ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment