Wednesday, March 6, 2013

"ഒരു അരഞ്ഞാണത്തിന്‍റെ കഥ"

ദീപ  റസ്റ്ററന്റിലെ കടുപ്പമുള്ള കാപ്പി കുടിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്‍റെ ഒരു സുഖം ,നല്ല "ബ്രൂ" കാപ്പിയാണ് അതും സാമാന്യം വലുപ്പമുള്ള ഗ്ലാസില്‍.
അതും കുടിച്ചു ഷിബുചായനോട് തമാശും  പറഞ്ഞു ഇറങ്ങാന്‍ നേരം

"ഷിബുചായോ കുറിചേര് കേട്ടോ"

എന്ന് പറഞ്ഞിറങ്ങുമ്പോള്‍,ഷിബുചായന്‍ ഓര്‍മ്മപ്പെടുത്തും
എടാ കൂവേ പറ്റ് ഇച്ചിരി  കൂടുതല്‍ ആയി കേട്ടോ ..

"പേടിക്കേണ്ട ഷിബുചായാ അഥവാ തന്നില്ലെലും പെട്ടി മേടിക്കാന്‍ വരുമ്പോള്‍ വീട്ടുകാരോട് അതും കൂടെ ചേര്‍ത്ത് മേടിചാല്‍ മതി "

  റസ്റ്ററന്റിനോട് ചേര്‍ന്ന ഷിബുചായന്‍റെ  തന്നെ ശവപ്പെട്ടിക്കടയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞിറങ്ങുമായിരുന്ന കാലം .അത് കേള്‍ക്കുമ്പോള്‍ ദേഷ്യം കാട്ടിയിരുന്ന ഷിബുചായനെ ഒരു കണ്ണിറുക്കി ചിരിച്ചു കാട്ടി കോളേജിലേക്ക് നടന്നു കയറുമായിരുന്നു,

കോളേജിലെ അത്യാവശ്യം കുട്ടികളുടെ അന്നദാതാവായിരുന്നു ഷിബുചായന്‍,വീട്ടിലെ പോതിചോര്‍ എടുത്തു കൊണ്ടുവരാന്‍ മടിക്കുന്ന പലരും ഉച്ചക്ക് ഷിബുച്ചായനെ   ആശ്രയിക്കുമായിരുന്നു ,ഇന്നത്തെപോലെ കുട്ടികളുടെ ഇടയില്‍ പോക്കെറ്റ്മണി അത്ര സുലഭമല്ലാരുന്ന കാലം ,ഉച്ചക്ക് പോക്കെറ്റില്‍ ഉള്ളതു തപ്പിപ്പെറുക്കിയാലും രണ്ടു പോറോട്ടക്ക് ഉള്ളതെ കാണൂ  അതുമായി ചെന്ന് ഷിബുചായാ രണ്ടു പൊറോട്ട തന്നേര് കറിയൊന്നും വേണ്ട ....,അല്ലേല്‍ ഇച്ചിരെ ഗ്രേവി ഒഴിചെരു കേട്ടോ എന്ന് ഒരു വളിച്ച ചിരിയോടെ പറഞ്ഞു ഇരിക്കുമ്പോള്‍, കാര്യമറിയാവുന്ന ഷിബുചായന്‍ പുട്ടിന്റെ ഇടയിലെ തെങ്ങാപീര പോലെ  പോത്ത്ചാറിന്‍റെ കൂടെ അഞ്ചാറു കഷ്ണവും ഇട്ടു തരുമായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ ഒരു കമ്പനി ആയിരുന്ന, അനിലും,ലിജോയും ദീപുവും,ഞാനുമൊക്കെ ഒന്നിച്ചാണ് ഉച്ചക്ക് കഴിക്കാന്‍ പോയിരുന്നത്

ഞങ്ങളുടെ കൂടെയുള്ള ബിജോയ്‌ ഒരിക്കലും വെളിയില്‍ കഴിക്കാന്‍ വരില്ലായിരുന്നു അവന്‍ പോതിചോറുമായി തന്നെ ആണ് വന്നിരുന്നത് ,പക്ഷെ ഉച്ചകഴിഞ്ഞു ഫ്രീ പീരിയഡ് ഉണ്ടെങ്കില്‍ അവനു കാപ്പി കുടിക്കണം അത് നിര്‍ബന്ധമായിരുന്നു ,അനില്‍ കൂടെയുള്ള ദിവസങ്ങളില്‍ അവനാണ് ബില്‍ കൊടുത്തിരുന്നത് ,അവനെ ഞങ്ങള്‍ അന്ന് നേതാവായി അങ്ങ് അന്ഗീകരിക്കും നീ കൊടുത്തോടാന്നു പറയും കൂട്ടത്തില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നത് അവനാണ് , അവന്‍ പണം സൂക്ഷിക്കുന്നത് എവിടെയൊക്കെയാണ് എന്ന് ഞങ്ങള്‍ക്കറിയാം ,ചിലപ്പോള്‍ കൈയുടെ മടക്കിനുള്ളില്‍,ചിലപ്പോള്‍ സോക്ക്സിനുള്ളില്‍ അങ്ങനെ ശരീരത്തില്‍ പല ഭാഗത്ത്‌ ആയിട്ടാണ് ,അവന്‍ പെര്‍സു തുറന്നു പണമില്ല എന്ന് കാട്ടിയാലും ,നീ എവിടുന്നെലും എടുത്തു കൊടുത്തോ എന്ന് പറഞ്ഞു ഞങ്ങള്‍ നടക്കും.


 അങ്ങനെ അനിലിന്‍റെ ലേബലില്‍ ആണ് ഷിബുചായന്‍ എനിക്കും പറ്റു തന്നു തുടങ്ങിയത്, കണ്ടീഷന്‍ നൂറു രൂപ ആകുമ്പോള്‍ കൊടുത്തു തീര്‍ക്കണം . സംഗതി സമ്മതിച്ചു, പറ്റു തുടങ്ങി ആദ്യ അവസരങ്ങളിലൊക്കെ കൃത്യം നൂറു രൂപ അടുത്തപ്പോള്‍ കൊടുത്തു തീര്‍ത്തു ,അത് പള്ളിപ്പെരുന്നാളിനോക്കെ അപ്പാപ്പന്മാരും ,അപ്പച്ചനുമൊക്കെ തന്നിരുന്ന പൈസ സൂക്ഷിച്ചു വച്ചാണ് കൊടുത്തിരുന്നത് , കോളേജില്‍ പോയി വരാന്‍ അമ്മ കൃത്യം 30പൈസ S.T കാശേ തന്നിരുന്നുള്ളൂ ,അഥവാ ചില ദിവസങ്ങളില്‍ 50 പൈസയോ മറ്റോ തന്നാല്‍ അടുത്ത ദിവസം 10 പൈസയേ കിട്ടുമായിരുന്നുള്ളൂ .ഹോട്ടലില്‍ കഴിക്കാന്‍ അമ്മ സമ്മതിക്കില്ല കഴിക്കാന്‍ പൊതി കൊണ്ട് പോക്കോണം  ആദ്യമൊക്കെ  പൊതി കൊണ്ടുപോയിരുന്നെന്കിലും പിന്നെ മടിയായി , നാട്ടില്‍ നിന്നും  മറ്റു കോളേജില്‍ പഠിക്കുന്ന സുഹൃത്തുക്കള്‍ രണ്ടു ബുക്കുകള്‍ മാത്രമായി പോകുന്നത് കാണുമ്പോള്‍ ഈ പൊതിയും ഒക്കെ ചുമന്നു പോകാന്‍ മടിയായി എന്നതാണ് സത്യം ,അവരുടെ കോളേജില്‍ ഷിഫ്റ്റ്‌ ആയിരുന്നു പക്ഷെ ഞങ്ങള്‍ക്ക് ഫുള്‍ ഡേ  ക്ലാസും , അങ്ങനെ മടി തുടങ്ങിയപ്പോള്‍ അമ്മയുടെ മുന്നില്‍ ആവശ്യം വച്ചു എനിക്ക് ഇനി പൊതി വേണ്ട ,ഉച്ചക്ക് കഴിക്കാന്‍ ദിവസവും 4 രൂപ തന്നാല്‍ മതി , അമ്മ ഒരു ദാക്ഷിണ്യവും കാണിക്കാതെ അപേക്ഷ തള്ളി .അപ്പോള്‍ വാശിയായി ,അമ്മ പറഞ്ഞു പൊതി വേണ്ടെല്‍ കഴിക്കണ്ട പക്ഷെ പൈസ തരില്ല ,അങ്ങനെയാണ് ഷിബുചായന്‍റെ പോറോട്ടയിലും ബീഫ്‌ ഗ്രെവിയിലും അഭയം പ്രാപിച്ചത് ..



ആദ്യ  കാലങ്ങളില്‍ സൂക്ഷിച്ചും കണ്ടും പൊറോട്ടയും ഗ്രെവിയും കഴിച്ചിരുന്നതിനാല്‍ പെരുന്നാളുകള്‍ക്ക് കിട്ടുന്ന കൈമടക്ക് 'പറ്റു' തീര്‍ക്കുവാന്‍ ഉപകാരപ്പെട്ടിരുന്നു ,ഷിബുചായന്‍ ആദ്യ കാലങ്ങളിലെ  കൃത്യത കണ്ടു നൂറു രൂപ എന്ന ക്രെഡിറ്റ്‌ ലിമിറ്റ് അല്പം കൂട്ടി തന്നു കഴിഞ്ഞപ്പോള്‍ മുതല്‍ സംഗതി കൈവിട്ടു തുടങ്ങി ,ഗ്രെവിയില്‍ നിന്നും  ഇടയ്ക്കു ബീഫ്‌ ഫ്രൈ ലേക്ക് ഒരു പ്രൊമോഷന്‍ ഒക്കെ ഞാന്‍ തന്നെ കൊടുത്തു ,കൂടാതെ ഇടയ്ക്കു വല്ലപ്പോഴും ഉച്ച കഴിഞ്ഞൊരു കാപ്പികുടിയും,  അങ്ങനെ ആയപ്പോള്‍ പറ്റുബുക്കിലെ അക്കങ്ങളുടെ ആകെത്തുക  എനിക്ക് അക്കൌണ്ടന്‍സി ക്ലാസ്സില്‍ ജോര്‍ജു സര്‍ പഠിപ്പിക്കുന്ന ബാലന്‍സ് ഷീറ്റില്‍ ഒതുങ്ങാത്ത വിധം ആയി ...എങ്ങനെയൊക്കെ നോക്കിയാലും  ബാലന്‍സ് ഷീറ്റു  ടാലിയാവുന്നില്ല .

 ഇതിനെങ്ങനെ പരിഹാരം കാണും എന്ന് കൂലങ്കഷമായി ചിന്തിക്കുന്നത് ഷിബുചായന്റെ കടയിലെ  "ബ്രൂ" കാപ്പി കുടിച്ചുകൊണ്ടായിരുന്നു അതും പറ്റു ബുക്കിലെ അക്കങ്ങളില്‍ വര്‍ധനവ്‌ വരുത്തിയതല്ലാതെ , ഒരു ഉത്തരം ലഭിച്ചില്ല അടുത്തൊന്നും ഇനി പെരുന്നാളുകള്‍ വരാനുമില്ല ...എന്ത് ചെയ്യും എന്ന ആലോചനയ്ക്ക് ഒടുവില്‍, ഞാന്‍ കേരളത്തിലെ നാണ്യക്കുരുവില്‍ തന്നെ കൈവയ്ക്കാന്‍ തീരുമാനിച്ചു . ആദ്യമായിട്ടു  വീട്ടില്‍ നിന്നും ഒരു സാമ്പത്തിക ക്രമക്കേട്‌ കാണിക്കുവാന്‍ ഉള്ള ആലോചന ദിവസങ്ങള്‍ നീണ്ടു, അപ്പോളും ഷിബുചായന്‍റെ പറ്റുബുക്കിലെ തുക ദിവസവും കൂടി വന്നുകൊണ്ടുമിരുന്നു .

അങ്ങനെ ആ ദിവസം വന്നെത്തി അമ്മ അമ്മച്ചിയുടെ ഓര്‍മ്മ ദിനം പ്രമാണിച്ചു അമ്മവീട്ടിലെ ഇടവക പള്ളിയില്‍ പോകുന്നു ,ഞാന്‍ ബുദ്ധിപരമായി അതില്‍ നിന്നും ഒഴിവായി .അമ്മ പോയി അധികം താമസിയാതെ ഞാന്‍ കിഴക്കേ പറമ്പിലെ  നന്നായി കായിക്കുന്ന തൈ തെങ്ങിന്‍ ചുവട്ടില്‍ എത്തി  ഒരു കമ്പുമായി ഒരു തെങ്ങ കുത്തിയിട്ടു കുലുക്കി നോക്കി "ഉം വിളഞ്ഞിട്ടുണ്ട് "തൃപ്തനായി ചുറ്റുപാടും നോക്കി , സ്വന്തം പറമ്പില്‍ നിന്നുമാണെങ്കിലും ആദ്യ മോഷണത്തിന്‍റെ ഒരു വിറവല്‍ എന്നെ  പിടി കൂടിയിരുന്നു ,ഒന്ന് ചുറ്റും നോക്കിയപ്പോള്‍ അടുത്തു താമസിക്കുന്ന കുട്ടായി പറമ്പില്‍ നിന്ന് എന്നെ ശ്രെദ്ധിക്കുന്നു ... പെട്ടെന്നു ഒരു ഉള്‍ഭയം എന്നെ ബാധിച്ചു ,കുട്ടായി എങ്ങാനും അമ്മയോട് പറഞ്ഞാലോ ,ഞാന്‍ പതിയെ കമ്പും താഴെയിട്ടു ആദ്യം കുത്തിയിട്ട തെങ്ങായുമെടുത്തു തിരികെ നടന്നു കുട്ടായി വിളിച്ചു ചോദിച്ചു "എന്താ മോനെ രാവിലെ കരിക്ക് ഇടുവാണോ ? " ഞാന്‍ അതെ എന്ന് മറുപടി കൊടുത്തെങ്കിലും ഉള്ളില്‍,. തനിക്ക് പെരക്കകത്തെങ്ങാനും പോയിരിക്കാന്‍ മേലേന്നാണ് തോന്നിയത്.

അങ്ങനെ ആദ്യ ശ്രമം പരാജയപ്പെട്ടു ,ആലോചനാ നിമഗ്നന്‍ ആയി തിണ്ണയിലിരിക്കെ എനിക്ക് തോന്നി അല്ലേലും തെങ്ങ വിറ്റാല്‍ ശരിയാവില്ല, കാരണം ഒരു തേങ്ങക്ക് അഞ്ചു രൂപയില്‍ കൂടുതല്‍ കിട്ടില്ല .അപ്പോള്‍ നൂറു രൂപയേലും കിട്ടണം എങ്കില്‍ ഇരുപതു തെങ്ങ വില്‍ക്കേണ്ടി വരും അത്രയും  തെങ്ങ ഇട്ടാല്‍  വീട്ടില്‍ പിടിക്കും എന്നത് ഉറപ്പു ..പിന്നെ എന്ത് ചെയ്യും ? വീണ്ടും ആലോചന .. ഇനി എന്തായാലും കുളിച്ചിട്ടു വരാം എന്ന് കരുതി  ആറ്റുകടവിലേക്ക് നടന്നു .

കുളിച്ചു സോപ്പ് തേക്കുന്നതിനിടയില്‍ കൈവിരലുകള്‍ അരയിലെ അരഞ്ഞാണത്തിന്‍റെ കൊളുത്തില്‍ കൊണ്ട് വേദനിച്ചു, "ദേഷ്യത്തോടെ അരഞ്ഞാണത്തെ നോക്കിയ  എന്റെ ഉള്ളില്‍ ഒരു അഞ്ഞൂറ് വാട്ട് ബള്‍ബു കത്തി" നീ ഇത്രയും നാള്‍ ഒളിച്ചിരിക്കുവാരുന്നോടാ കള്ളാ എന്ന ഒരു ചോദ്യത്തോടെ അരഞ്ഞാണത്തെ ഞാന്‍ സ്നേഹപൂര്‍വ്വം  തലോടി .പെട്ടെന്ന് കുളിയും കഴിഞ്ഞു വീട്ടിലെത്തി ,ശ്രെദ്ധാ പൂര്‍വ്വം  കൊളുത്തകത്തി അരഞ്ഞാണം ഞാന്‍ ഊരിയെടുത്തു . പെട്ടെന്ന് തന്നെ തയ്യാറായി കോട്ടയം ടൌണിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു ,കോട്ടയത്ത്‌ ചെന്നിറങ്ങി ഞാന്‍ ചുറ്റുപാടും ഒന്ന് നോക്കി ,എവിടെ വേണം ഇവനെ ഒന്ന് കൊടുത്തു കാശാക്കാന്‍? അധികം തിരക്കില്ലാത്ത വെള്ളിക്കടകള്‍ നോക്കി ഞാന്‍ നടന്നു അവസാനം മിഡാസ് റബ്ബര്‍ കമ്പനിയുടെ ഓഫീസിനടുത്തുള്ള ഒരു ചെറിയ കടയില്‍ ഞാന്‍ സാധനം കൊടുത്തു ,കട മുതലാളി അച്ചായന്‍ എന്നെ സൂക്ഷിചോന്നു നോക്കി ഞാന്‍ ഒട്ടും പതറാതെ നിന്ന് ,വില തിരക്കി  ഏകദേശം 400 രൂപ അദ്ദേഹം പറഞ്ഞു ഞാന്‍ തര്‍ക്കത്തിന് ഒന്നും നില്‍ക്കാതെ ,ആഹ് ശേരി എന്ന് പറഞ്ഞു പണം വാങ്ങി പോക്കെട്ടില്‍ ഇട്ടു നടന്നു ,

നേരെ അനുപമ തീയേറ്റര്‍ ലക്ഷ്യമാക്കി, ലാലേട്ടന്റെ  പുതിയ പടം കാണണം "അധിപന്‍"   അതാണ് ഉദ്ദേശം കാരണം ഷിബുച്ചായന്റെ പറ്റു തീര്‍ത്താലും ഏകദേശം നൂറു രൂപയോളം മിച്ചം . ഞാന്‍ ഒരു  കൊച്ചുമുതലാളി ഗമയില്‍ അനുപമയുടെ  ബാല്ക്കണിയിലിരുന്നു  സിനിമ കണ്ടു ,അതിനു ശേഷം ഇറങ്ങി നേരെ ഷിബുചായന്റെ ഹോട്ടെലിനെ ലക്ഷ്യമാക്കി വച്ച് പിടിച്ചു ,അവിടെ ചെന്ന്  പറ്റു തീര്‍ത്തു ,ഒരു പ്ലേറ്റ് പൊറോട്ടയും  ബീഫ്‌ഫ്രൈയും കഴിച്ചിട്ടും  60 രൂപയോളം മിച്ചം ...ഞാന്‍ അതും പോക്കെറ്റില്‍ സൂക്ഷിച്ചു  സന്തോഷത്തോടെ നടന്നുകൊണ്ട് ചിന്തിച്ചു എന്നാലും എന്‍റെയൊരു "ഫുദ്ധിയെ" അരഞ്ഞാണം  വിറ്റത് ആര് അറിയാനാ ... എന്തായാലും  ഇനി അടുത്ത പറ്റു തീര്‍ക്കാന്‍ പെരുന്നാളിന്റെ പൈസ തന്നെ മതി ,അല്ലാതെ വേറെ അരഞ്ഞാണം എവിടുന്നു കിട്ടാന്‍ ......

 ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment