Thursday, March 7, 2013

സ്നേഹത്തിന്‍റെ രുചികള്‍...............

രാവിലെ ദോശയും സാമ്പാറും കഴിക്കുന്നതിനിടയില്‍ മനസ്സിലേക്ക് പെട്ടെന്ന് ഓടി വന്നത് ,നാട്ടിലെ ഞങ്ങളുടെ അയല്‍വക്കമായിരുന്ന മടത്തിപറമ്പിലെ രാജമ്മ ചേച്ചിയെ ആണ് , എന്‍റെ കൂട്ടുകാരനായ സന്തോഷിന്‍റെ അമ്മ,അവധി ദിവസങ്ങളില്‍ ഞങ്ങള്‍ തകര്‍ത്തു വാരി നടക്കുമ്പോള്‍ വിശപ്പിന്‍റെ വിളി ചിലപ്പോള്‍ അറിയാറില്ല ,എന്നും അവരുടെ പറമ്പിലെ വലിയ  പുളി മരത്തിന്റെ ചുവട്ടില്‍ ആയിരുന്നു ഞങ്ങളുടെ കേളീരംഗം ,സന്തോഷിനെ കഴിക്കുവാന്‍ വിളിക്കുന്ന കൂടെ രാജമ്മ ചേച്ചി നിര്‍ബന്ധമായി എന്നെയും  വിളിക്കുമായിരുന്നു. നല്ല നേര്‍മ്മയുള്ള ദോശയും ഒപ്പം ഒരു പൊടി ചമ്മന്തിയും,എന്‍റെ വീട്ടില്‍ ദോശയോടൊപ്പം സാമ്പാര്‍ അല്ലെങ്കില്‍ തേങ്ങാ ചമ്മന്തി ആണ് ഉണ്ടാക്കിയിരുന്നത് ,പക്ഷെ ഇത് ഒരു പ്രത്യേക പൊടി ചമ്മന്തി ,  അതില്‍ അല്പം എണ്ണ ചാലിച്ച് ദോശയോടൊപ്പം മുക്കിതിന്നുവാന്‍ ഒരു രുചി ആയിരുന്നു, മോനെ  ഒരെണ്ണം കൂടെ കഴിക്കൂ എന്ന് നിര്‍ബന്ധിച്ചു ചേച്ചി  ചൂടോടെ ചുട്ടെടുക്കുന്ന ദോശകള്‍ എന്‍റെയും സന്തോഷിന്‍റെയും പാത്രങ്ങളില്‍ നിന്ന് നൊടിയിടയില്‍ അപ്രത്യക്ഷമാവുമായിരുന്നു. എന്താണ് ആ ചമ്മന്തിക്കും ദോശക്കും ഇത്ര രുചി ഉണ്ടാവാന്‍ കാരണം എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ,ഉഴുന്നും അരിയും ചേര്‍ത്ത് അരചെടുക്കുന്ന മാവില്‍ രാജമ്മചെച്ചി അല്പം സ്നേഹം കൂടി ചാലിച്ചാവാം ആ ദോശകള്‍ ചുട്ടെടുക്കുന്നത് .ഒപ്പം ചമ്മന്തിയിലേക്ക്  പകരുന്ന എണ്ണയോടൊപ്പവും   ആ സ്നേഹം കലര്‍ന്നിരിക്കാം  ആ സ്നേഹത്തിന്റെ രുചി ഇന്നും നാവില്‍ നില്‍ക്കുന്നു .


അതുപോലെ  അവലോസുണ്ട എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമാണ് ഞങ്ങള്‍ ഇന്ദിരാ ഗാന്ധി അമ്മച്ചി എന്ന് കളിയാക്കി വിളിക്കുന്ന ഉമ്മമ്മച്ചിയുടെ മുഖം,ഇന്ദിരാഗാന്ധിയുടെ ഹെയര്‍ സ്റ്റൈല്‍ ആയിരുന്നു അമ്മചിയുടെയും, അതുപോലെ നീണ്ടു വിടര്‍ന്ന മൂക്കും  അങ്ങനെയാണ് എല്ലാവരും അമ്മച്ചിയെ, അമ്മച്ചി കേള്‍ക്കാതെ ഇന്ദിരാഗാന്ധി എന്ന് വിളിക്കുവാന്‍ തുടങ്ങിയത് ,ഞങ്ങള്‍ ചെല്ലുംമ്പോളൊക്കെയും അകത്തെ അലമാരയിലെ തകരപാത്രത്തിനുള്ളില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന അവലോസുണ്ട  'കഴിക്കെടാ' എന്ന് പറഞ്ഞു സ്നേഹത്തോടെ എടുത്തു തരുമ്പോള്‍ അതിന്‍റെ രുചി  അതില്‍ ചേര്‍ന്ന ചേരുവകളുടെയല്ല മറിച്ചു അത് നമ്മളെ കഴിപ്പിക്കുവാന്‍ കാട്ടുന്ന ആ സ്നേഹത്തിന്‍റെ   രുചിയാണ് ,മുതിര്‍ന്നതിനു ശേഷവും  വല്ലപ്പോളും അവധിക്കു നാട്ടില്‍ എത്തിയിരുന്നപ്പോളും അമ്മച്ചിയെ കാണുവാന്‍ പോയിരുന്നു,അങ്ങോട്ട്‌  നടക്കുമ്പോളെ ആ അവലോസുണ്ടയുടെ രുചി നാവില്‍ എത്തുമായിരുന്നു ,മറക്കാതെ അമ്മച്ചി അത് കഴിപ്പിച്ചേ വിട്ടിരുന്നുള്ളൂ ,ഇന്ന് അമ്മച്ചി ഞങ്ങളെ വിട്ടു കടന്നുപോയി പക്ഷെ അമ്മച്ചി പകര്‍ന്നുതന്ന ആ രുചി നാവില്‍ഒരു സ്നേഹ സ്മരണയായി തങ്ങി നില്‍ക്കുന്നു .


മറ്റൊരു  സ്നേഹ രുചിയുടെ ഓര്‍മ്മയുള്ളത് എന്‍റെ സുഹൃത്തും നാട്ടിലെ സ്കൂളിലെ സഹപാഠിയും ഒക്കെ ആയിരുന്ന പതിനഞ്ചിലെ നിമ്മച്ചന്‍റെ മമ്മി ഉണ്ടാക്കി തന്നിരുന്ന പഴംപൊരിയുടെതാണ്,ഞാനും നിമ്മച്ചനും പള്ളിസ്കൂളില്‍ പഠിക്കുന്ന കാലം രാവിലെ  സ്കൂളില്‍ പോകുന്നത് നേരെ നിമ്മച്ചന്‍റെ വീട്ടില്‍ എത്തി അവനെ വിളിച്ചു അവിടുന്ന് നേരെ സ്കൂളിലേക്ക്, വഴിയില്‍ സന്തോഷ്‌ ,പിന്നെ മറ്റു ചില സഹപാഠികള്‍ ഒക്കെ കൂടെ കൂടിയിരുന്നു.അന്ന് പതിനഞ്ചിലെ പുരയിടതിലേക്ക് കയറുമ്പോള്‍ ജാതിയും,ഗ്രംബുവും ,തെങ്ങും,കവുങ്ങും ,പശുക്കളും ഒക്കെയായി "പാലും തേനുമൊഴുകുന്ന കനാന്‍ ദേശ"മെന്നു സണ്ടേസ്കൂളില്‍ പഠിച്ച ഓര്‍മ്മ ആയിരുന്നു എനിക്ക് വന്നിരുന്നത്. അന്ന് അവരുടെ പുതിയ വീടിന്‍റെ പണി നടക്കുന്നതേയുള്ളൂ ,പഴയ വീട്ടില്‍ ആയിരുന്നു താമസിച്ചിരുന്നത്  അതേ പറമ്പില്‍ തന്നെ . അങ്ങോട്ട്‌ ചെന്ന് കയറുവാന്‍ എനിക്ക് പേടിയായിരുന്നു കാരണം അവിടുത്തെ ഒരു ഉഗ്രന്‍ അല്സേഷന്‍ നായ  ഒന്ന് കുരക്കുംബോളെ എന്‍റെ നിക്കര്‍ നനക്കുമോന്നു എനിക്ക് ഭയമായിരുന്നു ,പക്ഷെ വൈകുന്നേരം സ്കൂളില്‍ നിന്നും എത്തുമ്പോള്‍,ഞാനും നിമ്മച്ചനും  ആ പറമ്പ് മുഴുവന്‍ ഓടി കളിച്ചു വിയര്‍ത്തൊലിച്ചു, പോകും മുന്‍പ്  നിമ്മച്ചന്‍റെ മമ്മി ,ആ നായയെ  അവിടെ നിന്നും മാറ്റി ഞങ്ങളെ വിളിച്ചു കയ്യും കാലും മുഖവും കഴുകിച്ചു ,നല്ല ചൂടന്‍ പഴംപൊരി  പ്ലേറ്റ്കളിലാക്കി മുന്നില്‍ വച്ച് അടുത്ത് നിന്ന് സ്നേഹത്തോടെ നിര്‍ബന്ധിച്ചു കഴിപ്പിക്കുമായിരുന്നു ,ഈ ലോകത് ഞാന്‍ കഴിച്ചിട്ടുള്ള  ഏറ്റവും രുചിയുള്ള പഴംപൊരി ആ കൊച്ചമ്മ ഉണ്ടാക്കി  കഴിപ്പിചിട്ടുള്ളതാണ് എന്നെനിക്ക് തോന്നുന്നു , സ്നേഹത്തിന്റെ  ഒരു മേമ്പൊടി വിതറിയിട്ടുള്ളതാവാം  ഈ രുചികള്‍ക്ക് കാരണം എന്ന് ഞാന്‍ കരുതുന്നു .


ഇന്നിന്‍റെ കുട്ടികള്‍ക്ക്  ഈ സ്നേഹത്തിന്റെ  രുചികള്‍ തിരിച്ചറിയാന്‍ പറ്റുന്നുണ്ടോ ആവോ , നാളെ മുതിര്‍ന്നു കഴിയുമ്പോള്‍ ഓര്‍ത്തിരിക്കാന്‍ അവര്‍ക്ക് ഇതുപോലുള്ള രുചിക്കൂട്ടുകള്‍ പകര്‍ന്നു നല്‍കാന്‍ നമ്മള്‍ സ്രെദ്ധിക്കാറുണ്ടോ,എല്ലാവരും എന്റെ എന്റെ എന്ന സ്വാര്‍ത്ഥതയിലേക്ക് ഒതുങ്ങുമ്പോള്‍ ഇതുപോലുള്ള സ്നേഹത്തിന്റെ രുചികള്‍ നമ്മുടെ കുട്ടികള്‍ക്ക് അന്യമാവുന്നു ,എന്റെ കുട്ടിക്കാലം എനിക്ക് നല്‍കിയത്  ദുഖങ്ങളും എന്നാല്‍ അതിലുമധികം  സന്തോഷങ്ങള്മാണ്.  ഇവ രണ്ടും    സൂര്യാസ്തമയ സമയത്തെ സായന്തനത്തിന്‍റെ വിഷാദശ്ചായ പോലെയും, കുളിരാര്‍ന്ന  പ്രഭാതങ്ങളിലെ പുല്‍ക്കൊടികളില്‍ ഇറ്റ് നില്‍ക്കുന്ന മഞ്ഞിന്‍കണങ്ങള്‍പോലെയും സുന്ദരവും മനസ്സിന് ആനന്ദകരവുമാണ്. ഈ സ്നേഹത്തിന്റെ  സൌന്ദര്യങ്ങളെ ആസ്വദിക്കുവാന്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരം കിട്ടിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു ...................

ജോഷി കുര്യന്‍ പോള്‍



No comments:

Post a Comment