Friday, March 22, 2013

എന്‍റെ ആദ്യപ്രണയം


പേര് കാണുന്നതുപോലെ സുന്ദരമായ ഓരോര്‍മ്മയല്ല ഈ പ്രണയാനുഭവത്തിനു. വായിക്കുന്ന എല്ലാവര്‍ക്കും ഒരു ആകാംക്ഷ ഒക്കെ കാണും പക്ഷെ എനിക്കതൊരു നടുക്കമാണ്, അറിയാതെ നെറ്റി തടവി പോകുന്ന ഒരു നടുക്കം ........ ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം നാട്ടിലെ പള്ളിക്കൂടത്തില്‍, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന ക്ലാസ്സുകള്‍ എല്ലാവരും സ്വന്തം ഗ്രാമത്തില്‍ തന്നെയുള്ള വീട്ടിലെ കുട്ടികള്‍, പ്രണയമെന്ന വികാരം മനസ്സില്‍ നാമ്പിടാന്‍ തുടങ്ങാത്ത കാലമാണ് എങ്കിലും സിനിമകളിലൂടെ എന്തോ ഒരു ഇക്കിളി തോന്നി തുടങ്ങിയിരുന്നു എന്നതും സത്യം.അങ്ങനെ മുന്‍പോട്ടു നീങ്ങി കൊണ്ടിരിക്കെ ക്ലാസ്സില്‍ നിന്ന് എല്ലാവരെയും അടുത്തുള്ള കൊട്ടകയില്‍ സിനിമ കാണിക്കുവാന്‍ കൊണ്ടുപോകുന്നു,തോമസ്‌ സാര്‍ അത് പറഞ്ഞപ്പോള്‍ കുട്ടികളെല്ലാം ഹര്‍ഷാരവത്തോടെ അത് വരവേറ്റു,അടുത്ത ശനിയാഴ്ച്ചക്ക് വേണ്ടിയുള്ള കാത്തിരുപ്പ്... അത് ഒരു ദുര്‍ഘടം തന്നെ ആയിരുന്നു ,രാത്രിയില്‍ ഉറക്കമില്ല.... സിനിമ കാണുന്നതിനെ കുറിച്ച് തന്നെ ചിന്തിച്ചു ചിന്തിച്ചു ഇടയ്ക്കു അമ്മയോട് ഏതു സിനിമ ആയിരിക്കും എന്താണ് കഥ ,നല്ല അടി ഉള്ള പടം ആയാല്‍ മതിയായിരുന്നു എന്നൊക്കെ പറഞ്ഞു കിടക്കുമ്പോള്‍ അമ്മയുടെ വായില്‍ നിന്നും.... "ഡാ കിടന്നുറങ്ങിയില്ലേല്‍ സിനിമയുമില്ല ഒരു മണ്ണാങ്കട്ടയും ഇല്ല" എന്ന ഭീഷണിയുടെ സ്വരം. അപ്പോള്‍ വായടക്കി കിടന്നുറങ്ങാന്‍ നോക്കി പറ്റാതെ "ഈ രാത്രിക്കെന്തേ വെളുക്കാന്‍ ഒരു മടി", എന്നൊക്കെ ചിന്തിച്ചു എപ്പോളോ ഉറങ്ങിപ്പോയ ദിവസങ്ങള്‍. അങ്ങനെ കാത്തു കാത്തിരുന്നു ആ സുദിനം വന്നെത്തി രാവിലെ കുളിച്ചു നല്ല ഉടുപ്പും നിക്കറുമൊക്കെയിട്ടു  തയ്യാറായി ഇരുപ്പ് തുടങ്ങി .......,അമ്മ അനുവാദം തരുന്നില്ല പോകാന്‍, ഇടയ്ക്കിടെ അടുക്കളയില്‍ ചെന്ന് അമ്മയെ ഒന്ന് സോപ്പിടും അമ്മെ സന്തോഷു പോയെന്നാ തോന്നുന്നേ,താമസിക്കുമോ? “ താമസിച്ചാല്‍ താമസിക്കട്ടു..... അവനു ബാക്കി ദിവസം സ്കൂളില്‍ പോകാന്‍ ഈ ഉത്സാഹമോന്നും കാണാറില്ല’” അമ്മയുടെ നിര്‍ദാക്ഷിണ്യ വാക്കുകള്‍ കേട്ട് വീണ്ടും വരാന്തയില്‍ വന്നു വഴിയിലെക്കും നോക്കി ഇരുപ്പായി അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ക്ലോക്കില്‍ മണി 9.45 ആയപ്പോള്‍ അമ്മ പറഞ്ഞു ഇനി പോക്കൊളാന്‍......ആ ഒരു നിമിഷം ഞാന്‍ ലോകം മുഴുവന്‍ സ്വന്തമാക്കിയവനെപോലെ ഒരു ആരവം പുറപ്പെടുവിച്ചുകൊണ്ട് ഒരു ഓട്ടമായിരുന്നു സ്കൂളിനെ ലക്ഷ്യമാക്കി. എന്‍റെ ജീവിതത്തില്‍ ഇന്നുവരെ ആ വേഗത്തില്‍ ഞാന്‍ ഓടിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്,സ്കൂളില്‍ എത്തിയപ്പോള്‍ സഹപാഠികള്‍ ഓരോരുത്തരായ്‌ എത്തികൊണ്ടിരിക്കുന്നു. 
എന്‍റെ  അടുത്സുഹൃത്തുക്കളായ,സന്തോഷ്‌,നിര്‍മല്‍   
എന്നിവര്‍ എത്തിയിട്ടുണ്ട്. ഞങ്ങള്‍ ഒരു സെറ്റ്‌ ആയി സ്കൂള്‍ മുറ്റത്തു കൂടി നടന്നു, പെണ്‍കുട്ടികള്‍ അവരുടെ സെറ്റുകളായി തിരിഞ്ഞു സോറ പറയുന്നു....കാത്തിരുന്ന നിമിഷം സമാഗതമായി തോമസ്‌ സാറും മണി സാറും എല്ലാവരെയും വരി വരിയായി നിര്‍ത്തി പതിയെ കൊട്ടകയെ ലക്ഷ്യമാക്കിയുള്ള പ്രയാണം ആരംഭിച്ചു,...കൊട്ടകയുടെ മുന്‍പിലെത്തി,ടീച്ചര്‍മാര്‍ ഒക്കെ അവിടെ എത്തിയിട്ടുണ്ടായിരുന്നു  അവിടെ നിര്‍ത്തികൊണ്ട് മണി സര്‍ ഒരു ലഘുവായ ക്ലാസ്‌ എടുത്തു കൊട്ടകയില്‍ പാലിക്കെണ്ടതും,അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ചുള്ള ഒരു വിവരണം....മണി സാറിന് എന്തൊക്കെ കാര്യങ്ങള്‍ ആണ് അറിയാവുന്നത് എന്ന് മനസ്സില്‍ ആലോചിക്കുമ്പോള്‍ പുറകില്‍ നിന്നും സന്തോഷ്‌ “ ഈ മണിസാറിന് കാര്യം പറയാന്‍ കണ്ട നേരം” അവന്‍ ആകെ പൊറുതിമുട്ടി നില്‍ക്കയാണ് ....അങ്ങനെ അവസാനം മണിസാറിന്‍റെ ക്ലാസും കഴിഞ്ഞു കൊട്ടകക്കുള്ളിലേക്ക് പ്രവേശിക്കുന്ന അവസരം വന്നു കുട്ടികള്‍ എല്ലാവരും ഏറ്റവും മുന്‍ നിരയിലുള്ള ബെഞ്ചുകളിലേക്ക് നയിക്കപ്പെട്ടു അവിടെ നടുവിലൂടെ കവുങ്ങിന്‍ തടി കൊണ്ടുള്ള ഒരു പ്രതിബന്ധതിലൂടെ സ്ത്രീ പുരുഷന്മാരുടെ ഇരിപ്പിടം വേര്‍തിരിച്ചിരിക്കുന്നു ,ഇടതു വശം ചേര്‍ന്ന് ആണ്‍കുട്ടികളും വലതു വശത്ത് പെണ്‍കുട്ടികളും കവുങ്ങിന്‍ തടിയുടെ അപ്പുറവും ഇപ്പുറവുമായി ഇരുപ്പുറപ്പിച്ചു,ഞാന്‍ ഇരിക്കുന്നത് കവുങ്ങിന്‍ തടിയോടു ചേര്‍ന്നാണ് ,തടിയുടെ അപ്പുറവശം ഇരിക്കുന്നത് ഞങ്ങളുടെ ടീച്ചറുടെ മകള്‍ ആനി ,അവളോട്‌ ചേര്‍ന്ന് ബിന്ദു, റജീന അങ്ങനെയുള്ളവരും, എന്നോട് ചേര്‍ന്ന് സന്തോഷ്‌ ,നിര്‍മല്‍ അങ്ങനെയും. എല്ലാവരും ആകാംഷയോടെ വെള്ളിത്തിരയിലേക്ക് കണ്ണ് നട്ടിരിക്കുകയാണ്, അവസാനം ആ നിമിഷം എത്തി വെള്ളിത്തിരയില്‍ “കിളിരൂര്‍ ഷാജിയിലേക്ക് സ്വാഗതം” എന്ന അക്ഷരങ്ങള്‍ തെളിഞ്ഞു വന്നു ഞങ്ങള്‍ ആണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ഒരു ആര്‍പ്പുവിളി ഉയര്‍ന്നു അപ്പോള്‍ പുറകില്‍ കസേരകളുടെ വിഭാഗത്തില്‍ നിന്നും മണിസാറിന്‍റെ ഒച്ച പൊങ്ങിക്കേട്ടു എടാ...മിണ്ടാതിരുന്നോണം അല്ലെങ്കില്‍ ഇപ്പോള്‍ ഇറക്കി വിടും, അതോടെ പൂര്‍ണ നിശബ്ദത ....പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ചെറിയ ചിരികള്‍ കേട്ടു അത് ഞങ്ങളെ വഴക്ക് പറഞ്ഞതിന്‍റെ സന്തോഷത്തില്‍ നിന്നും ഉണ്ടായതാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായെങ്കിലും പ്രതികരിക്കാതെയിരുന്നു,അങ്ങനെ സിനിമയുടെ പേര് തെളിഞ്ഞു “ഭാര്യ” എന്നാണു എന്‍റെ ഓര്‍മ നസീര്‍ സാറിന്‍റെ പടം നായിക ഷീലാമ്മ (ഇതെല്ലാം പില്‍കാലത്ത് മനസ്സില്‍ കയറിപറ്റിയതാണ് ഇവരോക്കെതന്നെയാണോ ആ പടത്തില്‍ എന്ന് എനിക്ക് നല്ല ഉറപ്പില്ല.)സന്തോഷ്‌ വളരെ വ്യഗ്രതയോടെ തന്നെ സ്ക്രീനിലേക്ക് കണ്ണ് നട്ടിരുപ്പായി.എന്‍റെ കൈകള്‍ ഞാന്‍ പെണ്‍കുട്ടികളുടെയും ഞങ്ങളുടെയും ഇടയില്‍ കൂടി കടന്നു പോകുന്ന കവുങ്ങിന്‍ തടിയില്‍ വച്ച് സ്ക്രീനിലേക്ക് ശ്രെദ്ധിച്ചു ഇരിക്കുകയാണ്....സ്ക്രീനില്‍ നായകനും നായികയുമായ നസീറും ഷീലയുമായുള്ള പ്രേമപുരസരമായ സംഭാഷണങ്ങള്‍ നടക്കുന്നു  പെട്ടെന്ന് എന്‍റെ കൈമേല്‍ ആരോ കൈ വച്ചു ഞാന്‍ നോക്കിയപ്പോള്‍ ‘ആനി’ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരുപ്പാണു,അവളുടെ കൈ ആണ് എന്‍റെ കൈപ്പുറത്തു വച്ചിരിക്കുന്നത്. അവളുടെ ശ്രെദ്ധ മുഴുവന്‍ സ്ക്രീനിലും കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കൈ ഒന്ന് അനക്കി പെട്ടെന്ന് അവള്‍ എന്നെ നോക്കി അവളുടെ കൈ പിന്‍വലിച്ചു എന്നിട്ട് നാണം നിറഞ്ഞ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു,ഞാന്‍ സിനിമയിലേക്ക് എന്‍റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിചെങ്കിലും,എന്തോ ഒരു നഷ്ടബോദം എന്നില്‍ നിറഞ്ഞു,കൈ അനക്കാന്‍ തോന്നിയ നിമിഷത്തെ ഉള്ളാലെ ശപിച്ചു, ഞാന്‍ ഓട്ടകണ്ണിട്ടു പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കി,അവളും എന്നെ ശ്രേദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി ,ഞാന്‍ വീണ്ടും എന്‍റെ കൈ എടുത്തു തടിപ്പുറത്തു വച്ച് ചെറുതായി താളം കൊട്ടുവാന്‍ തുടങ്ങി അപ്പോള്‍ ആനിയും അവളുടെ കൈ, അറിയാത്ത ഭാവത്തില്‍ തടിപ്പുറത്തു എന്‍റെ കൈയോടു ചേര്‍ത്ത് വച്ചു കുറച്ചു സമയം രണ്ടുപേരും ഒന്നുമറിയാത്ത ഭാവത്തില്‍ കൈകള്‍ ഇടയ്ക്കു മുട്ടിയും,തട്ടിയും നീക്കി അവസാനം മടുത്തിട്ടെന്നപോലെ അവള്‍ കൈകള്‍ എന്‍റെ കൈക്ക്‌ മുകളില്‍ തന്നെ വച്ചു, എന്‍റെ മനസ്സില്‍ ചെണ്ടമേളം(ഇപ്പോളത്തെ കുട്ടികളുടെ ഭാഷയില്‍ “മനസ്സില്‍ ലഡ്ഡു പൊട്ടി”) ഞാന്‍ കഴിവതും കൈ അനങ്ങാതിരിക്കുവാന്‍ ശ്രെദ്ധിച്ചു സ്ക്രീനിലേക്ക് ഉറ്റു നോക്കുന്നതായി ഭാവിച്ചിരുപ്പാണ് ,സ്ക്രീനില്‍ നസീറും ഷീലയുമായുള്ള ഒരു ചുംബനത്തിന്‍റെയോ മറ്റോ സീന്‍ ആയിരുന്നു, അത് കണ്ടു സന്തോഷ്‌ പറഞ്ഞു “ഭാര്യയാ” .പെട്ടെന്ന് ആനി എന്‍റെ കൈക്ക് മുകളില്‍ നിന്ന് കൈ പിന്‍വലിച്ചുകൊണ്ട് “:പോ സന്തോഷേ ഞാന്‍ അങ്ങനെയൊന്നുമല്ല” സന്തോഷിന്‍റെ കാര്യം ഞാന്‍ അമ്മയോട് പറഞ്ഞു കൊടുക്കുമല്ലോ” ആനിയുടെ ഡയലോഗ് കേട്ട് സന്തോഷ്‌ കാര്യമറിയാതെ,എന്തുചെയ്തിട്ടാണോ ഈ കൊച്ചു ടീച്ചറിനോട് പറയുമെന്ന് പറയുന്നത് എന്നോര്‍ത്ത് ആനിയോടു ചോദിച്ചു
“അതിനു ഞാന്‍ കൊച്ചിനെ ഒന്നും പറഞ്ഞില്ലല്ലോ? പിന്നെ എന്താ ടീച്ചറിനോട് പറയുന്നത്? ഞാന്‍ ജോഷിയുടെ കൈയില്‍ കൈ വച്ചതിനു സന്തോഷ്‌ എന്തിനാ ഭാര്യ ആണെന്ന് പറഞ്ഞത് ? ആനിയുടെ മറു ചോദ്യം .......ഇതിനിടയില്‍ ഞാന്‍ ഒന്നുമറിയാത്തവനെപോലെ സിനിമയിലേക്ക് തന്നെ ശ്രേദ്ധിച്ചിരിപ്പാണു,ഇത് കേട്ടപ്പോള്‍ സന്തോഷ്‌ എന്‍റെ വാരിയെല്ലിനിട്ടു  കൈമുട്ടുകൊണ്ട് ഒരു താങ്ങ് തന്നിട്ട് എനിക്കിട്ടൊരു നോട്ടം നോക്കി.....എന്‍റെ മനസ്സില്‍ ഇന്നും ആ നോട്ടം മായാതെ നില്പുണ്ട്, എന്നിട്ട് ആനിയോടു “കൊച്ചെ ഞാന്‍ സിനിമയിലെ കാര്യമാ പറഞ്ഞത് അത് അയാളുടെ ഭാര്യ ആണെന്ന് അല്ലാതെ കൊച്ചിനെയല്ല പറഞ്ഞെ, കൊച്ചു എവിടെ വേണേലും കൈ വച്ചോ ഞാന്‍ ഒന്നും പറയത്തില്ല വെറുതെ ടീച്ചറോട് പറഞ്ഞു അടി കൊള്ളിക്കരുത്”.അമളി മനസ്സിലായെങ്കിലും ആനി കടിച്ചിടം വിടാത്ത നീറിനെ പോലെ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു “ഞാന്‍ ടീചെറിനോടു പറഞ്ഞു കൊടുക്കും, ഞാന്‍ ടീചെറിനോടു പറഞ്ഞു കൊടുക്കും.സന്തോഷ്‌ ആകെ എരിപിരി കൊണ്ടിരുപ്പു തുടങ്ങി അവന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു “മുള്ളാന്‍ വിടുന്ന സമയത്ത് വെളിയിലോട്ടു വാടാ നിനക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട്”, ഇപ്പോള്‍ നെഞ്ചിടിപ്പ് എനിക്കായി കാരണം സന്തോഷ്‌ പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്നവനാണ് അവന്‍ ആരോഗ്യപരമായും എന്നിലും വളരെ മുന്നിലാണ്,അങ്ങനെ ഞാന്‍ പേടിച്ചിരുന്ന ആ സമയമെത്തി ഇന്‍റെര്‍വെല്‍.... സന്തോഷ്‌ എന്നെ വിളിച്ചു വാടാ മുള്ളിയിട്ടു വരാം ,ഞാന്‍ പറഞ്ഞു “ഇല്ല”, ശെരിക്കും എനിക്ക് മൂത്രമൊഴിക്കാന്‍ കലശലായി മുട്ടുന്നുണ്ടായിരുന്നു എങ്കിലും സന്തോഷിനെ പേടിച്ചു ഞാന്‍ ബലം പിടിച്ചിരുന്നു ,അവനുണ്ടോ വിടുന്നു അവനും നിര്‍മലും കൂടി ബലപ്രയോഗം നടത്തി എന്നെ വെളിയില്‍ കൊണ്ടുപോയി മൂത്രപ്പുരയുടെ വെളിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചു സന്തോഷും,നിര്‍മലും ചേര്‍ന്ന് എന്നെ ചോദ്യം ചെയ്യാനാരംഭിച്ചു........എന്താടാ അവിടെ നടന്നത്,ആനി എന്തിനാ നിന്‍റെ കൈമേല്‍ കൈ വച്ചത് ? പറയെടാ ,ഞാന്‍ ഒന്നുമറിയാത്തവനെ പോലെ പറഞ്ഞു “ആ” എനിക്കറിയത്തില്ല”. പിന്നെ നീ അറിയാതെയാണോടാ അവളു നിന്‍റെ കൈയുടെ മേലില്‍ കൈ വച്ചത്, സന്തോഷ്‌ താടിക്കിട്ടു ഒരു തട്ട് തന്നു പോലീസ്‌ മുറയില്‍ ചോദ്യം തുടങ്ങി.ഞാന്‍ വീണ്ടും എന്‍റെ നിലപാടില്‍ തന്നെ ഉറച്ചു,,,,, ഞാന്‍ സിനിമയില്‍ ശ്രേദ്ധിച്ചിരിക്കുവാരുന്നു ആ കൊച്ചു എന്‍റെ കൈയുടെ മേലില്‍ കൈ വച്ചതോന്നും ഞാനറിഞ്ഞില്ല,,, വളരെ നിഷ്കളങ്ക മുഖ ഭാവത്തോടെയുള്ള എന്‍റെ പറച്ചിലില്‍ നിര്‍മല്‍ മനസ്സലിവുള്ളവനായി പറഞ്ഞു “വിട്ടെരെടാ സന്തോഷേ അവനറിഞ്ഞില്ലാരിക്കും”,സന്തോഷ്‌ വീണ്ടും “പിന്നേ ഇവനറിയാതെയാണോ? എന്നിട്ട് ഒന്നുമറിയാത്ത എന്നെ തല്ലു കൊള്ളിക്കുമെന്നും.......... “അവളും ഇവനും തമ്മില്‍ ആ സിനിമയിലെ പോലെയാ” അതാ കൈ വച്ചത്....സന്തോഷ്‌ പുതിയ ഒരു കണ്ടു പിടിത്തം നടത്തിയിട്ട് എന്നെ സൂക്ഷിച്ചു നോക്കി,ഞാന്‍ മനസ്സില്‍ വിചാരിച്ചു ഇവന്‍റെ അച്ഛന്‍ പോലീസാന്നു പറയുന്നത് വെറുതെയല്ല, പോലീസുകാര് സിനിമയില്‍ കള്ളന്മാരെ ചോദ്യം ചെയ്യുന്നപോലെ തന്നെയല്ലേ ഇവനെന്നെ ചോദ്യം ചെയ്യുന്നത്.അവസാനം സന്തോഷ്‌ ഒരു ഒത്തു തീര്‍പ്പിന് തയ്യാറായി വ്യവസ്ഥ പറഞ്ഞു ഞാന്‍ ടീച്ചറിനോട് തല്ലു മേടിച്ചോളാം,പക്ഷെ നീ അവളോട്‌ ഇനി മിണ്ടുകയോ അടുതിരിക്കുകയോ ചെയ്യാന്‍ പറ്റില്ല ,കൂടാതെ ഞാന്‍ തരുന്ന ശിക്ഷ നീ ഏല്‍ക്കുകയും വേണം ,,,ഇതില്‍ കൂടുതലെന്തു ശിക്ഷ ഇനി എന്ന് മനസ്സില്‍ കരുതി ഞാന്‍ അവന്‍റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി,,,, അവന്‍ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ പറഞ്ഞു ഞാന്‍ നിന്നെ ഒരു ഇടി ഇടിക്കും അത് നീ ഒന്നും മിണ്ടാതെ കൊണ്ടോണം,സമ്മതമാണെങ്കില്‍ പറഞ്ഞോ ഇല്ലെങ്കില്‍ എന്നെ അടിക്കാന്‍ പിടിക്കുമ്പോള്‍ നീയും ആനിയും തമ്മില്‍ സിനിമേലെ പോലെ ഉമ്മവച്ചു എന്ന് ഞാന്‍ ടീച്ചറിനോട് പറയും,,, അവന്‍റെ ആ പ്രസ്താവനയുടെ മുന്നില്‍ ഞാന്‍ മുട്ടുമടക്കി ഏതു ശിക്ഷയും ഏല്‍ക്കാന്‍ തയ്യാറായി നിന്നു....മാനം മാത്രം തിരിച്ചു കിട്ടിയാല്‍ മതി എന്നെ എനിക്കാ നിമിഷം ആഗ്രഹമുള്ളായിരുന്നു,,,,ഞാന്‍ മുഖം കുനിച്ചു ശിക്ഷ ഏല്‍ക്കാന്‍ തയ്യാറായി നിന്നു,,,, സന്തോഷ്‌ അവന്‍റെ മുഷ്ടി ചുരുട്ടി പിടിച്ചു ഇടിക്കുവാന്‍ തയ്യാറായി ,,,,നേരെ നോക്കെടാ എന്ന ഒരു ശബ്ദം കേട്ട് ഞാന്‍ മുഖം ഉയര്‍ത്തിയതും എന്റെ നെറ്റിയിലേക്ക് എന്തോ വന്നു പതിച്ചതുമേ എനിക്കൊര്‍മയുണ്ടായിരുന്നുളളു കുറച്ചു നേരത്തേക്ക് ആകാശത്തിലുള്ള സകല നക്ഷത്രങ്ങളും എന്‍റെ മുന്നില്‍ വന്നതായി എനിക്ക് തോന്നി ,,,പെട്ടെന്ന് നിര്‍മല്‍ എന്നെ താങ്ങി കൊട്ടകക്കുള്ളിലേക്ക് കൊണ്ടുപോയി ബെഞ്ചില്‍ ഇരുത്തി കുറേയേറെ സമയത്തിനു ശേഷമാണ് എനിക്ക് പൂര്‍ണമായ ബോധം തിരികെ കിട്ടിയത്.......സന്തോഷ്‌ ആ സമയമത്രയും അല്പം പേടിച്ചിരിക്കയായിരുന്നു, ഞാന്‍ നേരെ ആയി എന്ന് കണ്ടപ്പോള്‍ അവന്‍ എന്റെ ചെവിയില്‍ വീണ്ടും പറഞ്ഞു ഇനി മേലില്‍ അവളോട്‌ മിണ്ടിപ്പോകരുത് ഞാന്‍ ദയനീയമായി അവനെ നോക്കി തലയാട്ടി........എന്‍റെ ആദ്യ പ്രണയത്തെ കലക്കിയ സാമദ്രോഹി.....ആ സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നും നെറ്റിയില്‍ തലോടി ഞാന്‍ ആ സമദ്രോഹിയെ മനസ്സിലെങ്കിലും രണ്ടു ചീത്ത വിളിക്കാറുണ്ട്.....................

ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment