Friday, February 22, 2013

ഓര്‍മ്മകളുടെ മഴക്കാലം ........................

നാടും ,വീടും, മഴയും ,പുഴയും മരങ്ങളും,എല്ലാം വിട്ട് കൊണ്ക്രീറ്റ്‌ വനങ്ങള്‍ നിറഞ്ഞ പട്ടണങ്ങളില്‍ യൌവ്വനവും ,മധ്യവയസ്സും എല്ലാം എരിഞ്ഞുതീരപ്പെടുന്നവന്‍റെ  ഓര്‍മ്മകളില്‍ ഒരു മരുപ്പച്ചയായി നിറഞ്ഞു നില്‍ക്കുന്നത് താന്‍ ബാല്യത്തില്‍ അനുഭവിച്ച  സൌഭാഗ്യങ്ങള്‍ ആണ്. ദിവസവും യന്ത്രം കണക്കെചെയ്തുപോകുന്ന ജോലികള്‍ക്കിടയില്‍ അവന്റെ  സ്വന്തമായ ചില നിമിഷങ്ങളില്‍ അറിയാതെയെങ്കിലും  ബാല്യകാലതിലേക്ക് കടന്നുപോകാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല.എനിക്കുമുണ്ട് അങ്ങിനെ ബാല്യത്തിലേക്ക് കടന്നു പോകുന്ന ചില നിമിഷങ്ങള്‍,പ്രത്യേകിച്ചും തലസ്ഥാന നഗരത്തില്‍ വല്ലപ്പോളും ലഭിക്കുന്ന മഴ എന്ന സുന്ദരമായ  കാലാവസ്ഥയില്‍ എത്തുമ്പോള്‍ ഞാന്‍ വളരെയധികം  നോസ്ടാള്‍ജിക് ആവും .ചിലപ്പോള്‍  സുന്ദരമായ ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നു വരും ,ചിലപ്പോള്‍ ദുഃഖകരമായ അവസ്ഥയിലാവും,മറ്റുചിലപ്പോള്‍ രണ്ടും കലര്‍ന്ന അവസ്ഥയിലാവാം  അങ്ങനെ മഴ എന്നില്‍ പല ഭാവങ്ങള്‍ കൊണ്ടുവരാറുണ്ട് .
 
നാട്ടിലെ ജൂണ്‍ മാസത്തിലെ നല്ല മഴക്കാല സമയം, മഴയുടെ  സംഗീതം ആസ്വദിച്ചു ജാലകത്തിനടുത്തു ഇരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഓടിട്ട പുരയുടെ മുകളില്‍ മഴത്തുള്ളികള്‍ വന്നു പതിക്കുന്ന ശബ്ദം, ഹാ എന്തൊരു സുഖമാണത് കേള്‍ക്കാന്‍.ഓടിന്‍റെ മുകളില്‍ കൂടി പാത്തികളിലേക്ക് ഒഴുകി  താഴേക്കു വീഴുന്ന മഴവെള്ളം താഴെ വച്ചിരിക്കുന്ന വലിയ പാത്രങ്ങളില്‍ ശേഖരിച്ചു വയ്ക്കുമായിരുന്നു  , അത് നിറഞ്ഞു കവിഞ്ഞു  മുറ്റത്തേക്ക് ഒഴുകുമ്പോള്‍ തിണ്ണയോടു ചേര്‍ന്ന് മുറ്റത്തു  ഒരു ചെറു തോടുപോലെ രൂപപ്പെടുമായിരുന്നു ,അതില്‍ കടലാസു വഞ്ചികള്‍ ഒഴുക്കി കളിച്ചിരുന്ന കുട്ടിക്കാലം ആര്‍ക്കാണ് മറക്കുവാന്‍ കഴിയുന്നത്. ഇപ്പോളും മഴ പെയ്യുമ്പോള്‍ അറിയാതെ അറിയാതെ ആ മഴയില്‍ നനഞ്ഞു കുളിക്കുന്ന ഒരു ചെറു ബാലനായി  മാറുവാന്‍ ഞാന്‍ ആശിക്കും ,പെയ്യുന്ന സമയത്ത് മഴക്കൊരു സംഗീതമുണ്ട് ഒരു ചെറു മൂളല്‍ പോലെ അതിങ്ങനെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കും,മഴതോരുമ്പോള്‍ മരങ്ങള്‍ ആ സംഗീതം  തുടരുവാന്‍ സ്രെമിച്ചു പരാജയപ്പെടുന്നതും കാണാം ,  മഴ  എവിടെയും ഗൃഹാതുരത്വത്തിന്‍റെ    അന്തരീക്ഷം  സൃഷ്ടിക്കുന്ന ഒന്നാണ് ,അത് ഗ്രാമങ്ങളില്‍ ആയാല്‍ മനോഹരം ആവും .മഴയുടെ സംഗീതം ആസ്വദിച്ചു ജാലകത്തോട് ചെര്‍ത്തിട്ടിരിക്കുന്ന  ഒരു കിടക്കയില്‍ പുതപ്പും ചുറ്റി വെളിയില്‍ മഴയിലേക്ക് നോക്കി കിടക്കാന്‍ എന്തൊരു രസമാണ് .ഇടയ്ക്കു ശക്തമായ കാറ്റില്‍ തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ മുഖത്തടിക്കുമ്പോള്‍കുളിര് കോരുന്ന ശരീരം. ആ ഓര്‍മ്മകള്‍ക്ക് തന്നെ ഒരു കുളിര് കോരുന്ന ഭാവം ........

ഞങ്ങള്‍ തിരുവാര്‍പ്പുകാരെ സംബന്ധിച്ച് മഴക്കാലം അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാലമാണ്.ആറുകള്‍ കവിഞ്ഞൊഴുകാന്‍ തുടങ്ങും. വഴികളും പുഴകളും തമ്മില്‍ തിരിച്ചറിയാത്ത വിധം വെള്ളം നിറയും. .പല താഴ്ന്നവീടുകള്‍ക്ക് അകത്തും വെള്ളം കയറും . ചില ആളുകളുടെ നിത്യ വരുമാനം  ഇല്ലാതാവും. പക്ഷെ ഇതൊക്കെയാണെങ്കിലും വെള്ളം കയറി വരുന്ന ആ വരവില്‍ രാത്രി ടോര്‍ച്ചും  വെട്ടുകത്തിയുമായി പറമ്പില്‍ മീനെ വെട്ടിപ്പിടിക്കാന്‍ ഇറങ്ങുന്നത് എല്ലാവര്‍ക്കും ഒരു ആവേശമായിരുന്നു ,  .രാവിലെ സ്കൂളില്‍ പോകുമ്പോള്‍ നീന്തി തുടിച്ചു പോകുന്നത് ഒരു രസമായിരുന്നു,തുള്ളിക്കൊരു കുടം എന്ന രീതിയില്‍ പെയ്യുന്ന മഴയില്‍ കുടയും പിടിച്ചു കൂട്ടുകാരോടൊപ്പം നടന്നു നീങ്ങുന്ന ആ സ്കൂള്‍ കാലം ഓര്‍ക്കുമ്പോള്‍,കുടപിടിച്ചു നടക്കെ പിടിയോടു ചേര്‍ന്നുള്ള കമ്പിയില്‍ മുഖം മുട്ടിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആ തണുപ്പില്‍ പല്ലുകള്‍ കൂട്ടിയിടിക്കുന്നതായി ഇപ്പോളും തോന്നുന്നു.  ക്ലാസ്‌ മുറികളിലിരുന്നു വെളിയില്‍ തകര്‍ത്തു പെയ്യുന്ന മഴയിലേക്ക് നോക്കിയിരിക്കുമ്പോള്‍ പഠിപ്പിക്കുന്ന മാഷിന്‍റെകയ്യിലെ ചോക്ക് കഷ്ണങ്ങള്‍ തലയെ ലക്ഷ്യമാക്കി പാഞ്ഞു വരുന്നത് ഓര്‍ക്കുന്നു ,തകര്‍ത്തു പെയ്യുന്ന മഴയെ അങ്ങനെ ക്ലാസ് മുറികളില്‍ ഇരുന്നു ആസ്വദിക്കുവാന്‍ എന്തൊരു രസമാണ്........

ചിലപ്പോള്‍ മഴ ദുഃഖത്തിന്‍റെ ഭാവമാണ് എനിക്ക് പകര്‍ന്നു തരുന്നത്.   മഴക്കാലത്തെ ചില സങ്കടകരമായ ഓര്‍മ്മകള്‍ കടന്നു വരുമ്പോള്‍,പെയ്യുന്ന മഴപോലെ അറിയാതെ  കണ്ണുകളും പെയ്തിറങ്ങും, മഴക്കാലത്ത് മിക്കവാറും നനഞ്ഞ വസ്ത്രം ധരിച്ചെത്തിയിരുന്ന ഏഴാം  ക്ലാസിലെ ഒരു സഹപാഠി, അവനെ ഓര്‍ക്കുമ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറയും,എന്നും നനഞ്ഞത് ഇട്ടുകൊണ്ട് വരുന്നത് എന്ത് എന്ന് ചോദിച്ചപ്പോള്‍കുടയെടുക്കാന്‍ മറന്നു മഴ നനഞ്ഞതാണ് എന്ന്  പറഞ്ഞിരുന്ന അവന്‍ ഒരിക്കല്‍ ക്ലാസിലേക്ക് വന്നപ്പോള്‍ മഴപെയ്തിരുന്നില്ല മൂടികെട്ടി നില്‍ക്കുന്നതെ ഉണ്ടായിരുന്നുള്ളൂ ,എങ്കിലും അവന്റെ ഉടുപ്പും  വെള്ള ഒറ്റമുണ്ടും  നനവാര്‍ന്നതായിരുന്നു ,അന്ന് ഞങ്ങള്‍ അവനെ മഴയില്ലാതെ തന്നെ മഴ നനഞ്ഞവന്‍ എന്ന് വിളിച്ചു കളിയാക്കി, ,കുറച്ചു സമയം പ്രതികരിക്കാതിരുന്ന അവന്‍ പരിഹാസം ഏറിയപ്പോള്‍ തിരിഞ്ഞു ഞങ്ങളോട് പറഞ്ഞു "ശെരിയാണ് മഴയില്ലെങ്കിലും ഞാന്‍ മഴക്കാലത്ത് നനഞ്ഞേ വരൂ നിങ്ങളെ പോലെ എല്ലാ ദിവസവും മാറ്റിയുടുക്കാന്‍ എനിക്ക് ഒരുപാട് തുണികള്‍ ഇല്ല, ഇത്രയുമായപ്പോള്‍ അവന്റെ  തൊണ്ടയിടറി ,കണ്ണുകള്‍ നിറഞ്ഞു  ,ഒരു നിമിഷം അതുവരെ കളിയാക്കി കൊണ്ട് നിന്ന ഞങ്ങള്‍ ഒരു സ്തംഭനാവസ്ഥയില്‍ ആയി ,പിന്നീട് ഓരോരുത്തരും അവനോടു സ്വകാര്യമായി ക്ഷമ പറഞ്ഞുവെങ്കിലും ,അന്നത്തെ അവന്‍റെ ആ ഭാവം ഇന്നും എന്‍റെ കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നു ,അറിയാതെ തന്നെ എന്റെ തല കുനിഞ്ഞു പോകും ,ദൈവമേ എന്നോട് ക്ഷമിക്കേണമേ എന്നൊരു പ്രാര്‍ത്ഥന മനസ്സില്‍ നിറയും...മറ്റൊരു സങ്കടകരമായ ഓര്‍മ്മ കടന്നു വരുന്നത് എന്‍റെ സ്കൂള്‍ കാലത്തില്‍ തന്നെയുള്ള ഒരു കറുത്ത വെള്ളിയാഴ്ചയാണ് അന്നാണ് കേരളത്തിന്‍റെ മുഴുവന്‍ എക്കാലത്തെയും ദുഖമായി മാറിയ പെരുമണ്‍ ദുരന്തം ഉണ്ടായത് ,അടുത്ത ദിവസം ഇറങ്ങിയ പത്രത്തില്‍ കണ്ട ഒരു ചിത്രം മനസ്സില്‍ മായാതെ  നില്‍ക്കുന്നു താഴ്ന്നു പോകുന്ന ബോഗിയുടെ ജനല്‍കമ്പികള്‍ക്കിടയിലൂടെ നീണ്ടു നില്‍ക്കുന്ന ഒരു കൊച്ചു കയ്യുടെ ചിത്രം അതൊരു നൊമ്പരമായി മനസ്സിലേക്ക് കൊണ്ടുവരും മഴക്കാലം .

അങ്ങനെ ദുഖങ്ങളുടെ ഓര്‍മ്മകള്‍  തരുന്നതാണ് മഴക്കാലമെങ്കിലും ,അതിനിടയിലും സന്തോഷകരമായ ഒരുപാട് ഓര്‍മ്മകള്‍ കടന്നു വരുന്നതിനാല്‍ മഴക്കാലത്തെ എനിക്ക് ഇന്നും ഇഷടമാണ്,സ്കൂള്‍ കാലത്ത് വഴിയില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ചാടി വെള്ളം തെറുപ്പിച്ചു പടക്കം പൊട്ടുന്ന ശബ്ദം കേള്പിക്കുന്നതും ,മഴപെയ്തു തോര്ന്നതിനു ശേഷം വേലിയായി നാട്ടിയിരിക്കുന്ന കൊന്നകൊമ്പുകള്‍ കുലുക്കി കൂട്ടുകാരുടെമേല്‍ വെള്ളം വീഴ്തുന്നതും ,ചേമ്പില കുടയാക്കി പിടിച്ചു ഓടുന്നതും ,വെള്ളപ്പൊക്കസമയത്തു കളിവഞ്ചികള്‍ ഉണ്ടാക്കി ഒഴുക്കുന്നതും മുതിര്‍ന്നതിനു ശേഷം മീന്‍കൂട് ഇട്ടു മീന്‍ പിടിക്കുന്നതും അങ്ങനെ എത്ര ഓര്‍മ്മകള്‍ ആണ് മഴക്കാലം സമ്മാനിക്കുന്നത് ഓര്‍മ്മകളുടെ തേരിലേറി യാത്ര ചെയ്യുവാന്‍ എനിക്കിഷ്ടമാണ് ഓര്‍മ്മകളില്‍ ഞാന്‍ ബാലനായും,കൌമാരക്കാരനായും,യുവാവായും കാമുകനായും ,നായകനായും ,ചിലപ്പോള്‍ ദുഖഗായകനായും ഒക്കെ കൂട് വിട്ടു കൂടുമാറും ,എങ്കിലും ഒരു ബാലനായി മഴയെ വീക്ഷിക്കുവാനാണ് എനിക്കിഷ്ടം തിരിച്ചു കിട്ടാത്ത ബാല്യത്തിലേക്ക് എന്നെ നയിക്കുന്ന മഴയെ എനിക്കെന്നും ഇഷ്ടമാണ് ..............................

ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment