Sunday, January 13, 2013

ഡ്രൈവര്‍ ശിവന്‍

അങ്ങനെ നാട്ടിലെ സ്കൂളിലെ ജീവിതം അവസാനിപ്പിച്ചു ,ടി.സി വാങ്ങി പട്ടണത്തിലെ സായിപ്പുമാര്‍ തുടങ്ങിയ സ്കൂളിലേക്ക്(സി.എം.എസ്). അമ്മയുടെ കസിന്‍ രാജന്‍ സാര്‍ അവിടെ മുതിര്‍ന്ന അദ്ധ്യാപകനാണ്,അത് മൂലവും, ചേട്ടന്‍റെ കാര്യങ്ങള്‍ക്കായി അമ്മയോടൊപ്പം സ്കൂളില്‍ പലതവണ പോയിട്ടുണ്ടായിരുന്നതിനാലും മിക്ക അദ്ധ്യാപകര്‍ക്കും എന്നെ അറിയാമായിരുന്നു,എങ്കിലും പ്രവേശനത്തിന് ചെന്ന അന്ന് ജോസഫ്‌സര്‍- (അദ്ദേഹത്തെ വെറും ജോസഫ്‌ സാര്‍ എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാവില്ല അദ്ധേഹത്തിനു കുട്ടികള്‍ ഇട്ട പേരും കൂടി പറയണം “കരിപ്പെട്ടി” എന്നാണു സാറിനെ എല്ലാവരും വിളിച്ചിരുന്നത്‌ ഏഴഴകുള്ള കരിം കറുപ്പായിരുന്നു അദ്ദേഹം അങ്ങനെയാണ് അദ്ദേഹത്തിനു ആ പേര് വീണത്‌ എന്ന് തോന്നുന്നു) ഇവന്‍ തന്നെയാണോ ആളു എന്ന് നോക്കട്ടെ, നിന്‍റെ അടയാളങ്ങള്‍ കാണട്ടെ എന്ന് പറഞ്ഞു ഷര്‍ട്ട് ‌ ഊരിച്ചു മറുക്‌ ഒക്കെ നോക്കി ,രെജിസ്റ്റ്റില്‍ രേഖപ്പെടുത്തി,ബുക്കും പുസ്തകവും ഒക്കെ വാങ്ങുവാനുള്ള തീയതിയും പറഞ്ഞു വിട്ടു.അന്ന് വീട്ടിലേക്കു തിരികെ വന്നത് ഒരു രാജ പ്രൌഡിയോടെ ആയിരുന്നു,വീടിനടുത്തുള്ള മറ്റു കൂട്ടുകാരോട്-നാട്ടില്‍ തന്നെയുള്ള സ്കൂളില്‍ പടിക്കുന്നവരോട്-പട്ടണത്തിലെ സ്കൂളിന്‍റെ വര്‍ണ്ണനകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എത്ര പറഞ്ഞിട്ടും മതിയായില്ല.ഇനി എന്നും ബസില്‍ കയറി ആണ് ഞാന്‍ സ്കൂളില്‍ പോകുന്നത് എന്ന് പറഞ്ഞു ഗമ കാണിക്കുമ്പോള്‍ കൂട്ടുകാരുടെ കണ്ണിലെ ഒരു ആരാധനാ ഭാവം എന്നെ സന്തോഷിപ്പിച്ചു.അങ്ങനെ അവധിക്കാലം കഴിഞ്ഞു,പുതിയസ്കൂളിലേക്കുള്ള ആദ്യ ദിനം ,രാവിലെ തന്നെ കോരിച്ചൊരിയുന്ന മഴ,പുതുതായി വാങ്ങിയ കാലന്‍കുടയും, പുസ്തക സഞ്ചിയും പുത്തന്‍ യൂണിഫോമും അണിഞ്ഞു ചേട്ടനോടൊപ്പം ബസ്‌ സ്റ്റാന്റിലേക്ക്- ആദ്യ ദിനത്തില്‍ നേരത്തെ എത്തുവാനായി നേരത്തെ തന്നെ വീട്ടില്‍ നിന്നുമിറങ്ങി,വഴിയിലെല്ലാം വെള്ളം കയറി തുടങ്ങിയിരിക്കുന്നു, എടാ നോക്കി നടക്കെടാ,പെട്ടെന്ന് വാടാ എന്നൊക്കെയുള്ള ചേട്ടന്‍റെ അധികാര വിനിയോഗങ്ങള്‍ കേട്ടുകൊണ്ട് ഞാന്‍ നടന്നു ,ഈ ഒരു ദിവസവും പുതിയ സ്കൂളും ഒന്നുമല്ലായിരുന്നെങ്കില്‍ അപ്പോള്‍ അടി തുടങ്ങിയേനെ ഇത് പുതിയ സ്കൂള്‍ പുതിയ ലോകം ആകെ പരിചയം ചേട്ടന്‍ മാത്രം അപ്പോള്‍ പുള്ളിയുമായി അടി തുടങ്ങുന്നത് ശെരിയല്ലല്ലോ,ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ അതെ നിറത്തിലെ യൂണിഫോമും അണിഞ്ഞു കുറച്ചു കുട്ടികള്‍ കൂടി, പലരും പരിചയക്കാര്‍ അപ്പോള്‍ ഒരു സന്തോഷമായി നോക്കി നില്ക്കെ തിരുവാര്‍പ്പിന്‍റെ അഭിമാനമായിരുന്ന KMS സ്റ്റാന്റിലേക്ക് കടന്നു വന്നു ,പഴയ ഫര്‍ഗോ വണ്ടി,വണ്ടിയുടെ വലിപ്പത്തിന് അനുസരിച്ച് ഒട്ടും ചേരാത്ത വിധം ആജാനുബാഹു ആയ ഡ്രൈവര്‍, ശിവന്‍ചേട്ടന്‍,കാക്കി ഷര്‍ട്ടും അതിന്‍റെ കോളര്‍ അല്പം പുറകോട്ടു വലിച്ചു വച്ച് അതിനും കഴുത്തിന്‌മിടയില്‍ തൂവാല തിരുകി,കറുത്ത ദീക്ഷക്ക് മുകളില്‍ ചുരുട്ടിയ കൊമ്പന്‍ മീശയും സ്വതവേ അല്പം ചുവന്ന കണ്ണുകളുമായി ഒരു ഗുസ്തിക്കാരനെ അനുസ്മരിപ്പിച്ചു കൊണ്ട് സീറ്റില്‍ ഇരിക്കുന്നു,മഴമൂലം രണ്ടു വശത്തും കാക്കി നിറത്തിലുള്ള പടുത വലിചിട്ടിരിക്കുന്നു, ബസ്‌ വന്നു നില്കുന്നത് ഗോപാലിയുടെ മാടക്കടയുടെ മുന്നില്‍ ,ഗോപാലിയുടെ മാടക്കടയുടെ അടുത്തെത്തുമ്പോള്‍ അന്ന് മീന്‍ ഉളുംപ് മണക്കുമായിരുന്നു, കാരണം എല്ലാ ദിവസവും വൈകിട്ട് അവിടെയിരുന്നാണ് ,"സോമനും ,"രവി"യുമൊക്കെ മീന്‍ വില്‍കുന്നത് ,അവരെ ചുറ്റിപറ്റി ചില കണ്ടന്‍ പൂച്ചകളും,ചക്കി പൂച്ചകളും മ്യാവൂ മ്യാവൂ എന്നും കരഞ്ഞു കൊണ്ട് അവിടെ കാണും,ഒപ്പം തന്നെ ചില ദിവസങ്ങളില്‍ ചമ്പന്‍ പറിക്കാന്‍ നടക്കുന്ന സാബുവിന്‍റെ നല്ല കൊമെഡി ഷോകളും ലൈവ് ആയി അവിടെ നടക്കും,ഇന്നത്തെ അയ്യപ്പ ബൈജുവിന്‍റെ തനി സ്വരൂപമായിരുന്നു അന്ന് തിരുവാര്പ്പിന്‍റെ മാത്രം സ്വന്തമായിരുന്ന സാബുവിനു,പറഞ്ഞു വന്നപ്പോള്‍ ശിവന്‍ ചെട്ട്നില്‍ നിന്നും സാബുവിലെത്തി,ഇനിയും മറക്കാന്‍ പറ്റാത്ത ഒരുപാട് മുഖങ്ങള്‍ ഉണ്ട് ഓരോരുത്തരെയും നമുക്ക് പിന്നാലെ പരിചയപ്പെടാം, ഇപ്പോള്‍ ശിവന്ചെട്ടനിലേക്ക് മടങ്ങി വരാം...... KMS ബസും ശിവന്‍ചേട്ടനും തിരുവാര്‍പ്പുകാര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളാണ്, ആ നാളുകളില്‍ ശിവന്‍റെ വാഹനം ഏതു എന്ന് കുട്ടികളോട് ചോദിച്ചാല്‍ KMS എന്നായിരുന്നു ഉത്തരം പറഞ്ഞിരുന്നത്,അത്രയ്ക്ക് ഇഴചേര്‍ന്ന ബന്ധമായിരുന്നു ശിവന്‍ചേട്ടനും ആ ബസും തമ്മില്‍,കുരിശുപള്ളി-യൂണിയന്‍ ക്ലബ്‌ കയറ്റം കയറുമ്പോള്‍ മറ്റു ഡ്രൈവര്‍മാര്‍ ആ വണ്ടിയുമായി ഓടിച്ചു കയറാന്‍ ബുദ്ധിമുട്ട് പറയുമ്പോള്‍,ശിവന്‍ചേട്ടന്‍റെ സ്ഥിരം വാചകമായിരുന്നു “എന്റെ മക്കളെ ഇവളെന്നെ ഒരിക്കലും ചതിക്കില്ല ഏതു കയറ്റവും എല്ലാ ഗീയറും കഴിഞ്ഞു ഹനുമാന്‍ ഗീയറിട്ടു ഇവള് കയറും” ഇത് മനപ്പാഠമാക്കിയ കുട്ടികളായ ഞങ്ങള്‍ കയറ്റം എത്തുംബോളെക്കും ചേട്ടാ "ഹനുമാന്‍"- ഗീയറിട്ടോ" എന്ന് വിളിച്ചു ചോദിക്കുമായിരുന്നു,ചിരിച്ചുകൊണ്ട് "വേണ്ട മക്കളെ വേണ്ട" എന്നുള്ള ഉത്തരമല്ലാതെ ഒരിക്കലും ഞങ്ങളോട് ചേട്ടന്‍ ദേഷ്യം കാട്ടിയിട്ടില്ല.
(തുടരും)
ജോഷി കുര്യന്‍ പോള്‍

No comments:

Post a Comment