Sunday, January 13, 2013

ശിവരാമന്‍ ചേട്ടനും,ഗോപാലിയും പിന്നെ രാമനും മറ്റു ചിലരും .....

അങ്ങനെ ബസ്‌ കയറാന്‍ കൊച്ചുപാലം കവലയില്‍ എത്തിയ കാര്യം പറഞ്ഞല്ലോ ‘തിരുവാര്‍പ്പ് ദേശത്തെ കൊച്ചുപാലം ആണ് നമ്മുടെ നമ്മുടെ ലൊക്കേഷന്‍. കൊച്ചുപാലം കവലയില്‍ തന്നെയാണ് എന്‍റെ അമ്മാച്ചന്‍(അമ്മാവന്‍)താമസിക്കുന്നത് മുന്‍പത്തെ കുറിപ്പില്‍ പറഞ്ഞ ഗോപാലിയുടെ മാടക്കട അമ്മാച്ചന്റെ പുരയിടത്തിന്‍റെ മതിലിനോട് ചേര്‍ന്നാണ് ഇരുന്നത് –പിന്നീടാണ് മതില്‍ വന്നത് അന്നത്തെ കാലത്ത് മുള്ളുകമ്പി കൊണ്ടുള്ള വേലി ആയിരുന്നു,ഗോപാലി നിലക്കടലയുടെ കച്ചവടമായിരുന്നു കൂടുതലും നടത്തിയിരുന്നത്,ഒപ്പം ബീഡി ,സിഗരറ്റ് മുതലായവയും,പകല്‍ സമയത്ത് പച്ചക്കടല ഉപ്പുനീര്‍ പുരട്ടി വെയില് കൊള്ളിക്കാന്‍ വയ്ക്കും,വൈകിട്ട് പാടത്തെ പണി കഴിഞ്ഞു ആളുകള്‍ മടങ്ങുന്ന സമയത്ത് ,ചീനച്ചട്ടിയില്‍ കിടന്നു പഴുക്കുന്ന മണലില്‍ ഈ ഉപ്പ് പുരട്ടി വച്ചിരിക്കുന്ന നിലക്കടല ഇട്ടു വറക്കും,ആ സമയത്ത് കവലയിലാകെ ആ ഗന്ധമായിരിക്കും. ആളുകളെ ആ ഗന്ധം ഗോപാലിയുടെ മാടത്തിലേക്ക് അറിയാതെ തന്നെ നയിക്കും,കടല വാങ്ങാന്‍ ചെന്ന് പണം കൊടുക്കുമ്പോള്‍ ,ഒരു രൂപക്ക് ആയാലും,2രൂപക്ക് ആയാലും കണ്ണാടി കുപ്പിയിലേക്ക് ഗോപാലിയുടെ കൈ പൂര്‍ണമായും വിടര്‍ന്നാണ് കടക്കുന്നത് പക്ഷെ തിരികെ കൈ എടുക്കുമ്പോള്‍ മൂന്നു വിരലുകള്‍ക്കുള്ളില്‍ മാത്രമാവും കടല, അത് പണത്തിനനുസരിച്ചു രണ്ടു പ്രാവശ്യമോ നാല് പ്രാവശ്യമോ ആവര്‍ത്തി ക്കും ,പക്ഷെ കൈ ഇടുന്നത് കാണുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷമാണ് കൈ നിറയെ കടല കിട്ടുമല്ലോ എന്നോര്‍ത്ത് ....... ഗോപാലിയുടെ മാടം കഴിഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ അമ്മാച്ചന്‍റെ പറമ്പില്‍ തന്നെയുള്ള കടമുറികള്‍- അന്നത്തെ കാലത്ത് അപ്പച്ചന്‍ ആയിരുന്നു അതിന്‍റെ മുതലാളി,(പില്‍കാലത്ത് ആ മുറികള്‍ ഒക്കെ ഇടിച്ചു നിരത്തി അവിടെയൊക്കെ തെങ്ങ് നട്ടു) - കടമുറികള്‍ വാടകക്ക് കൊടുതിരിക്കുകയാണ്, ആദ്യം കാണുന്നത് ഒരു ചെറിയ പീടിക, വിജയന്‍ ആണ് അത് നടത്തുന്നത് വിജയന്‍റെ ആ പീടികയില്‍ മുന്‍പിലെ മേശയില്‍ ഒരു ചെറിയചില്ലിട്ട പെട്ടിക്കൂട് കാണാം അതിനുള്ളില്‍ പല നിറങ്ങളില്‍ സിഗരറ്റ് കൂടുകള്‍,ഇളംറോസ്നിറത്തിലുള്ള കൂടില്‍ കേരള ദിനേശു ബീഡി,വെള്ളയില്‍ നീല വരകളോട് കൂടിയ കൂടില്‍ കാജാ ബീഡി അങ്ങനെ പുകവലിക്കാര്‍ക്കായി സിഗരറ്റുകളും ബീഡികളും ചില്ലുകൂട്ടില്‍ സൂക്ഷിച്ചിരിക്കയാണ് വിജയന്‍,ആ ചില്ലുകൂടിനു ഇപ്പുറമായി ഒരു നിറം മങ്ങിയ ചുവന്ന ബേസിന്‍ അതില്‍ കുറച്ചു വെള്ളമുണ്ട് അതിനുള്ളില്‍ മൂന്നുനാല് ചില്ല് ഗ്ലാസ്സുകളും,ചില്ലുകൂടിനും ബേസിന്നും ഇടയിലായി വട്ടുസോഡാ കുപ്പികള്‍ വച്ചിരിക്കുന്നു കടും പച്ച നിറമുള്ള ആ സോഡാ കുപ്പികളുടെ മുകളിലായി ഓരോ ചെറു നാരങ്ങകള്‍ വച്ചിരിക്കുന്നു,ദാഹിച്ചു വരുന്നവര്‍ക്ക് സോഡാ നാരങ്ങാ വെള്ളം കൂട്ടി കൊടുക്കുന്ന വിജയന്‍റെ രീതി ഒന്ന് കാണേണ്ടത് തന്നെ,വിജയന്‍റെ പീടികകഴിയുന്ന ഉടന്‍ തന്നെ ശിവരാമന്‍കുഞ്ഞു ചേട്ടന്‍റെ ചായക്കട,ചായക്കടയിലേക്ക് കേറുന്നത്തിന്‍റെ ഇടതു വശത്ത് തന്നെ വലിയ ചില്ലിട്ട അലമാരയില്‍ ,മുകളിലെ തട്ടില്‍ പപ്പട ബോളി ,അതിനു താഴെ ബോണ്ടാ, പരിപ്പുവട ,ഉഴുന്ന് വട,സുഖിയന്‍ അങ്ങനെ പലവിധമായ പലഹാരങ്ങള്‍ നിരത്തി വച്ചിരിക്കുന്നു, ആ കടയിലെ പരിപ്പ് വടയുടെയും,സുകിയന്‍റെയുമൊന്നും രുചി ഇപ്പോളും നാവില്‍ നിന്ന് മാറിയിട്ടില്ല,വലതു വശത്ത് ഒരു മേശയും കസേരയും അത് പണ മേശയാണ്,ചില അവസരങ്ങളില്‍ മാത്രമേ ശിവരാമന്‍കുഞ്ഞുചേട്ടന്‍ ആ സ്ഥാനത് ഇരിക്കാറുള്ളൂ,മിക്കവാറും തന്നെ അടുക്കളയില്‍ ചായ എടുക്കുന്ന തിരക്കിലാവും ,ആ ചായ അടിക്കുന്നത് ഒരു കാണേണ്ട കാഴ്ചയാണ്,കപ്പ് പോലെയുള്ള രണ്ടു പാത്രങ്ങളില്‍ ഒരു കൈയിലുള്ള പാത്രത്തിലെ ചായ കൈ ഉയര്‍ത്താവുന്ന അത്ര ഉയരത്തില്‍ നിന്ന് താഴ്ത്തി പിടിച്ചിരിക്കുന്ന മറ്റേ കയ്യിലെ പാത്രത്തിലേക്കുള്ള ആ ഒഴിക്കല്‍ ഞങ്ങള്‍ നോക്കി നില്‍കാറുണ്ട് ഒരു തുള്ളി പോലും താഴെ വീഴാതെ ആ ചായ പരസ്പരം ആ പാത്രങ്ങളില്‍ രണ്ടാവര്‍ത്തി അടിച്ചു കഴിയുമ്പോള്‍ നന്നായി പതഞ്ഞു ഗ്ലാസിനുള്ളിലേക്ക് പകര്‍ന്നു തരും, ആ ചൂടോടെ അത് കുടിച്ചിട്ടുള്ളവര്‍ക്ക് അറിയാം ആ ചായയുടെ രുചി,ഞാന്‍ നാട്ടിലെ സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്താണ് അമ്മാച്ചന്‍റെ വീടുപണി ആ പുരയിടത്തില്‍ നടക്കുന്നത്,വെള്ളം കയറുന്ന സ്ഥലം ആയിരുന്നതിനാല്‍ തറക്ക് ഉറപ്പു കിട്ടുവാന്‍ വാനം മാന്തി താഴെ നാലിഞ്ചു കനത്തില്‍ കൊണ്ക്രീറ്റ്‌ ഇട്ടു അതിനു മുകളിലാണ് കല്ല്കൊണ്ട് തറ കെട്ടിയത്, ഈ കൊണ്ക്രീറ്റ്‌ ഇട്ടു കിടന്നിരുന്ന ദിവസങ്ങളില്‍ ,അത് നനക്കുവാന്‍ അപ്പച്ചനോടൊപ്പം ഞങ്ങളും അവിടെ വരുമായിരുന്നു ,വരുന്നത് കൊണ്ക്രീറ്റ്‌ നനക്കാനുള്ള ഉദ്ധേശത്തിലല്ല,നനക്കലെല്ലാം കഴിയുമ്പോള്‍ ചായക്കടയില്‍ നിന്നും അപ്പച്ചന്‍ ചായയും, ബോളിയോ, പരിപ്പുവടയോ അങ്ങനെ ഏതേലും പലഹാരമോ വാങ്ങിത്തരും, അതിന്‍റെ രുചിയോര്‍ത്താണ് വരുന്നത്. ചായക്കടയോട് ചേര്‍ന്നു തന്നെ "രാമന്‍റെ" അങ്ങാടിക്കട,ആ ഭാഗത്ത്‌ എത്തുമ്പോള്‍ തന്നെ രാമന്‍റെ റേഡിയോയുടെ ശബ്ദം കേള്‍ക്കാം തിരുവാര്‍പ്പ് ദേശത്ത് അന്ന്കാലത്തു രാവിലെ മുതല്‍ രാത്രി കട അടക്കുന്ന വരെ പ്രവര്ത്തി ക്കുന്ന ഏക റേഡിയോ ആയിരുന്നു രാമന്‍റെത്, പാട്ടുകളും വാര്‍ത്തകളും മാറി മാറി അതില്‍ നിന്നും ഒഴുകി വന്നുകൊണ്ടേ ഇരിക്കും,ഉച്ചക്ക് വാര്‍ത്തകള്‍ക്ക് ശേഷം ചലച്ചിത്ര ഗാനം, വൈകുന്നെരമാവുമ്പോള്‍ “വയലും വീടും”,ഞായറാഴ്ച ഉച്ചക്ക് “രഞ്ജിനി” അതിനു മുന്പ്‍ രാമചന്ദ്രന്‍ വായിക്കുന്ന “കൌതുകവാര്‍ത്തകള്‍” ,വായിക്കുന്നതിനിടയില്‍ “എന്താ കൌതുകം തോന്നുന്നില്ലേ എന്ന രാമചന്ദ്രന്റെ ചോദ്യം കേള്‍ക്കു മ്പോള്‍ ഒരു പുഞ്ചിരിയോടെ നില്കുന്ന രാമന്‍,,,രാമന്‍ പുഞ്ചിരിക്കുന്നത് അപൂര്‍വ്വ മാണ് സ്വതവേ ഒരു കുത്തിവീര്‍ത്ത ഭാവമാണ് രാമന് രാമന്‍റെ കടയില്‍ ചെന്നാല്‍ എല്ലാം "പുരാ" വസ്തുക്കള്‍ പോലെയേ തോന്നൂ , അതിനിടയില്‍ മറ്റൊരു പുരാവസ്തുവായി രാമനും രാമന്‍റെ റേഡിയോയും,(രാമന്‍ ഈ ലോക വാസം വെടിഞ്ഞു എന്നുള്ളത് ഖേദത്തോടെ വായനക്കാരെ അറിയിക്കട്ടെ).ഇത്രയും മുന്നോട്ടു വരുന്നതിനു മുന്‍പ് ഒന്ന് രണ്ടു പ്രധാന ആളുകള്‍ ഉണ്ട് അവരെ വിട്ടു കളയുന്നത് ശെരിയല്ല കോട്ടയത്ത്‌ നിന്നും തിരുവാര്പ്പി ലേക്ക് പോകുമ്പോള്‍ കൊച്ചുപാലം കവലയ്ക്കു മുന്‍പാ്ണ് പാലം, അതിനു തൊട്ടു മുന്‍പായി ഇടതു വശത്ത് ഉദയന്‍റെ ചെറിയ ഒരു സ്റ്റേഷനറി കടയുണ്ട് ,ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ജ്യൂസ് കൊടുക്കുന്ന അപൂര്‍വ്വം കടകളില്‍ ഒന്നായിരുന്നു അത്, അതിന്‍റെ പടിഞ്ഞാറ് വശത്തായി ശങ്കരമ്മാവന്‍റെ മുറുക്കാന്‍ കട ,മുറുക്കാന്‍ കടയെന്കിലും “സംഭാരം” കുടിക്കാന്‍ കിട്ടുന്ന ഒരു കടയായിരുന്നു അത് , ശങ്കരമ്മാവനോട് വര്‍ത്തമാനങ്ങള്‍ പറഞ്ഞു കുറച്ചാളുകള്‍ അവിടെ കാണും മിക്കപ്പോളും,അവരില്‍ പ്രധാനമായും മീന്‍ പിടിച്ചു നടക്കുന്ന കുട്ടന്‍, കുട്ടന്‍റെ അനിയന്‍ ജോയി പിന്നെ ശെയ്തു എന്നിവരായിരിക്കും ,ഇവിടെ നിന്ന് പടിഞ്ഞാട്ടു നടന്നു പാലം അക്കരെ കടന്നാണ് കവലയിലേക്ക് എത്തുന്നത്‌ കവലയില്‍ എത്തുന്നതിനു മുന്‍പായി കൃഷ്ണന്‍റെ ചെറിയ ഒരു മുറുക്കാന്‍ കട ആ കടക്കു മുന്നില്‍ മടിയില്‍ വച്ച ഒരു മുറത്തില്‍ ബീഡിയില വെട്ടി സൈസ് ആക്കി ബീഡി തെറുക്കുന്ന കൃഷ്ണന്‍, മൂവന്തി വരെ കൃഷ്ണന്‍ സാധുവാണ്,ഗൌരവക്കാരനാണ്. പാറേക്കാട്ടിലെ കുഞ്ഞുതോമാച്ചന്‍റെ ജൌളിക്കടയുടെ തിണ്ണയിലിരുന്നു ബീഡിയും തെറുത്തു ,വര്‍ത്തമാന രാഷ്ട്രീയവും പറഞ്ഞിരിക്കുന്ന കൃഷ്ണന്‍, മൂവന്തി കഴിഞ്ഞാല്‍ ജഗജില്ലിയാണ് വായില്‍ സരസ്വതി വിളയാടും. കാരണം ആ സമയത്ത് കൃഷ്ണന്‍ അടുത്തുള്ളചാരായ ഷാപ്പില്‍ ഒന്ന് കയറി മിനുങ്ങി വരും ,കൃഷ്ണനെ കണ്ടാല്‍ നീര്‍ക്കോലി രൂപമെങ്കിലും വൈകിട്ട് കൃഷ്ണന്‍ തനി രാജവെമ്പാല ആകും,ഇങ്ങനെ ഒക്കെ ആണെങ്കിലും ബഹുമാനിക്കേണ്ട ആളുകള്‍ ആ പരിസരത്ത് കൂടി വന്നാല്‍ കൃഷ്ണന്‍ വെടിച്ചില്ല് പോലെ കടക്കുള്ളിലേക്ക് കയറി മര്യാദക്കാരന്‍ ആവും,  ഇവരെ കൂടാതെ ചിറ്റപ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന മരംവെട്ടുകാരന്‍, എവിടെ നിന്നോ വരുന്ന “അമ്മായി” അവര്‍ക്ക് തലയ്ക്കു അല്പം സ്ഥിരത കുറവ് എന്ന് തോന്നുമെന്കിലും മറ്റു പലരെകാളിലും സ്ഥിരത അവര്‍ക്കു ണ്ട് എന്നും തോന്നിയിട്ടുണ്ട്, “എടാ കൊതുകെ നിന്‍റെമ്മേ കെട്ടിയോനാരാടാ” എന്നൊരു പാട്ടും അവരുടെ വായില്‍ എപ്പോളും ഉണ്ടായിരുന്നു. ഇങ്ങനെ മറക്കാന്‍ പറ്റാത്ത ഒരുപാട് സാധാരണക്കാരായ സ്നേഹമുള്ള ആളുകള്‍ നിറഞ്ഞതാണ് എന്‍റെ ഗ്രാമം.....“എന്‍റെ തിരുവാര്‍പ്പ് ”. ഇനിയും ഒരുപാട് എഴുതുവാനുണ്ട് തിരുവാര്‍പ്പി ലെ വിശേഷങ്ങള്‍, അവയെല്ലാം പിന്നാലെ ഓരോ കുറിപ്പുകളായി കടന്നു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം,........................(തുടരും)
(ജോഷി കുര്യന്‍ പോള്‍)

No comments:

Post a Comment