Friday, January 18, 2013

ഒരു മഴക്കഥ ............



ഡല്‍ഹിയില്‍ ഇന്നലെ രാത്രി മുതല്‍ നല്ല മഴയുണ്ട്. ഏകദേശം രാത്രി പതിനൊന്നു മണി ആയപ്പോള്‍ തുടങ്ങി. ഞാന്‍ ബാല്കണിയില്‍ ഇറങ്ങി നോക്കിയപ്പോള്‍  നല്ല ശക്തമായ മഴയും ഒപ്പം "ആലിപ്പഴം" വീഴലും ,ഞാന്‍ കുട്ടികളെ വിളിച്ചു ബാല്‍ക്കണിയില്‍ നിര്‍ത്തി ആലിപ്പഴം വാരി കയ്യില്‍ കൊടുത്തു ഇതാണ് മക്കളെ ആലിപ്പഴം  എന്ന് പറഞ്ഞു .അവര്‍ വളരെ ആവേശത്തോടെ അവ വാരിക്കളിക്കുവാന്‍ തുടങ്ങി അകത്തു നിന്ന് ഭാര്യയും, അമ്മയും , പിള്ളേരെ അകത്തു കേറ്റ് പനി പിടിക്കും, നാളെ സ്കൂളില്‍ പോകേണ്ടതാണ് എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു മക്കള് കളിച്ചോ, അച്ചയോക്കെ കൊച്ചിലെ മഴയും നനഞ്ഞു എന്തോരം കളിച്ചു നടന്നിട്ടുള്ളതാണെന്നു അറിയാമോ ? അത് ഇതുപോലെ ബാല്കണിയില്‍  ഇരുന്നൊന്നുമല്ല , പറമ്പിലും തോട്ടിലും എവിടെയാണെങ്കിലും  കളിക്കിടയില്‍ മഴയെന്നതോ വെയിലെന്നതോ ഒന്നും ഞങ്ങള്‍ക്ക് വിഷയമല്ലായിരുന്നു,നനഞ്ഞു കുതിര്‍ന്നു കയറി വരുമ്പോള്‍ അമ്മ കയ്യില്‍ കിട്ടുന്ന വടിയെടുത്തു അത് ചിലപ്പോള്‍ ഈര്‍ക്കിലിയാവാം ,പൂവരശിന്‍റെ വടിയാവാം ചിലപ്പോള്‍ മടപ്പൊളിയാവാം കിട്ടുന്നത് വച്ച് രണ്ടു അടി തരും ,അയ്യോ പൊത്തോന്നു രണ്ടു കരച്ചിലും കരഞ്ഞു ചാടി അകത്തു കയറി കുളിമുറിയില്‍ കയറി ഒന്നുകൂടി കുളിച്ചു തുണിയും മാറി വരുമ്പോള്‍ ചിലപ്പോള്‍ നിങ്ങടെ വലിയച്ച (എന്റെ സഹോദരന്‍)  കളിയാക്കും അടി മേടിച്ചില്ലെടാന്നും ചോദിച്ചു .ഞാന്‍ പറയും ഹേയ് ഇത് വല്ലോം അടിയാണോ?പിന്നെ നീ കരയുന്ന കേട്ടല്ലോ ? അത് പിന്നെ കരഞ്ഞില്ലേല്‍ അമ്മ, കരയുന്നിടം വരെ തല്ലും ,ഒറ്റ അടിക്കേ കരഞ്ഞെക്കുവാണെങ്കില്‍  ആ കുഴപ്പമില്ല ,നമ്മുടെ കാര്യോം  നടന്നു അമ്മയുടെ കാര്യോം നടന്നു.

 ..... പിന്നേം മഴയാണെലും വെയിലാനെലും അച്ചയോക്കെ കളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതൊന്നും ഓര്‍ക്കാറില്ല നനഞ്ഞു കുതിര്‍ന്നും,വെയിലേറ്റു വാടിക്കരിഞ്ഞും ഒക്കെ അങ്ങ് മദിച്ചു നടക്കുമായിരുന്നു .... ഇത്രയുമായപ്പോള്‍  കുട്ടികള്‍ ചോദിച്ചു പിന്നെ ഞങ്ങളെ അതുപോലെ കളിക്കാനോന്നും വിടാത്തത് എന്താ അച്ചേ ? കുട്ടികളുടെ  ന്യായമായ ചോദ്യം ... അത് മക്കളെ, "അച്ചയോക്കെ നാട്ടിന്‍പുറത്തല്ലേ ജീവിച്ചിരുന്നത്" ,അവിടെ അയല്‍വക്കത്തെ കുട്ടികളും വീടുകളുംഎല്ലാം നമ്മുടെ സ്വന്തം വീടുകള്‍ പോലെ നമുക്ക് പ്രിയപ്പെട്ടവയും,ആളുകള്‍ എല്ലാം പരസ്പരം പ്രിയപ്പെട്ടവരും ആയിരുന്നു" ...ഇവിടെ അങ്ങനെയാണോ നമ്മുടെ അപ്പുറത്തെ ഫ്ലാറ്റില്‍ ഉള്ളവരോടും വാതുക്കല്‍ എവിടെയെങ്കിലും വച്ച് കണ്ടാല്‍ ഒന്ന് ചിരിക്കും  രണ്ടു വാക്ക് മിണ്ടും അല്ലാതെ ബന്ധങ്ങള്‍ ഒന്ന്മില്ലല്ലോ ? അപ്പോള്‍ വെളിയിലോക്കെ കളിക്കാന്‍  വിടാന്‍ അച്ചയോ.മമ്മയോ ആരേലും ഇല്ലാതെ പറ്റില്ലല്ലോ അതുകൊണ്ടല്ലേ ? ഇനി പോയി കിടന്നോ രാവിലെ സ്കൂളില്‍ പോകേണ്ടതാ .. കുട്ടികള്‍ കൂടുതല്‍ എന്തെങ്കിലും ചോദിക്കും മുന്‍പ് ഞാന്‍ അവരെ കിടക്കുവാന്‍ പറഞ്ഞു വിട്ടു ....

അവര്‍ കയറി പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ കുഞ്ഞുന്നാളിലെപ്പോലെ. വീഴുന്ന ആലിപ്പഴവും പെറുക്കി ബാല്യത്തിലേക്കൊന്നു തിരിച്ചുപോകാന്‍ സ്രെമിച്ചു ..ഒന്ന് രണ്ടു വട്ടം കുനിഞ്ഞു നിവര്‍ന്നപ്പോള്‍  ഇടക്കൊന്നു കാല്‍ വഴുതി, ഭാഗ്യത്തിന് ഗ്രില്ലില്‍   പിടുത്തം കിട്ടിയതുകൊണ്ട് വീണില്ല.പതിയെ, ഇനി ബാല്യത്തിലേക്ക് തിരിച്ചുപോക്ക്  "ഓര്‍മ്മകളില്‍ മതി എന്ന് കരുതി അകത്തേക്ക് കയറി ,എല്ലാവരും ഉറക്കത്തിലേക്ക് കടക്കുവാന്‍ തയ്യാറായി 
റജായിക്കടിയില്‍ കയറിയിരിക്കുന്നു ,ഞാനും പതിയെ കൈകാലുകള്‍ കഴുകി വന്നു കട്ടിലിലേക്ക് കയറി ,രജായിക്കടിയിലേക്ക് നൂണ്ടുകൊണ്ട്  ഭാര്യയോട് പറഞ്ഞു ..എടീ വെളിയില്‍ നല്ല രസമായിരുന്നു എന്തോരം ആലിപ്പഴമാ വീഴുന്നത് .... ഊം  ...ഒരു മൂളല്‍ , ഞാന്‍ വീണ്ടും....നമ്മുടെ ഒക്കെ കുഞ്ഞുന്നാളില്‍  എന്താരുന്നു രസം അല്ലെ ? ഊം ..വീണ്ടും ഭാര്യയുടെ മൂളല്‍ .. "ഓ ഞാന്‍ ഇന്നലെ കഴിഞ്ഞപോലെ ഓര്‍ക്കുവാ മഠത്തിപ്പറമ്പിലെ സന്തോഷും,മാമ്പിലായിലെ ബിജുവും,ഞാനും ഒക്കെ കൂടെ  മഴയത്തു ചാടി മറിഞ്ഞു ആറ്റിലും ചാടി ,പറമ്പിലൂടെ ഓടി ,വിരകൊര്‍ത്തു ചൂണ്ടലിട്ടു ,ചിലപ്പോള്‍ വള്ളത്തില്‍ തുഴഞ്ഞുമൊക്കെ നടന്നത്"....ഇത്രയുമായപ്പോള്‍ ഭാര്യയുടെ  ഒരു ഇടപെടല്‍ ...നിങ്ങള് മനുഷ്യാ ചൂണ്ടയിടുവോ ,വള്ളത്തില്‍ക്കേറുവോ ,ചാടി മറിയുവോ എന്തേലും ചെയ്യ്  അന്ന് ഞാന്‍ കൂടെയോന്നുമില്ലാരുന്നല്ലോ? പിന്നെ ഇപ്പോളെന്തിനാ എന്നോടിതൊക്കെ പറയുന്നത്...ഉറങ്ങാനും സമ്മതിക്കില്ല ...രാവിലെ 'അഞ്ചു' മണീന്നാവുമ്പോള്‍ എഴുന്നെല്‍ക്കുന്നതാ ,നിങ്ങള്‍ക്കും  മക്കള്‍ക്കും അമ്മയ്ക്കും എല്ലാം ഉണ്ടാക്കീട്ട് വേണം എനിക്ക് ഡ്യൂട്ടിക്ക്‌ പോകാന്‍ അത് കഴിഞ്ഞു വന്നാലോ വീണ്ടും അടുക്കള തന്നെ എന്റെ ശരണം ,അതിനിടയില്‍ കുട്ടികളെ പഠിപ്പിക്കണം  ഇതെല്ലാം കഴിഞ്ഞൊന്നു വന്നു നടുവ് നിവര്‍ക്കാംഎന്നു കരുതി വരുമ്പോള്‍ അങ്ങേരുടെ ഒരു പഴംകഥ.....ഒരു നിമിഷത്തേക്കിനു ചമ്മിയ ഞാന്‍ പതിയെ  തിരിഞ്ഞു കിടന്നുകൊണ്ട് ...ഒരു കലാ ഹൃദയമില്ലാത്തവള്‍ എന്ന് പിറുപിറുത്തു...എന്താ പിറുപിറുക്കുന്നത് എന്ന് അടുത്ത ചോദ്യം ....ഒന്നുമില്ലേ ...എന്ന് പറഞ്ഞു ഞാന്‍ കിടന്നപ്പോള്‍.... ഹും അങ്ങനെ മിണ്ടാതെ കിടന്നുറങ്ങെന്നു ഭാര്യയുടെ കുസൃതിയോടെയുള്ള പറച്ചില്‍ .. ..അതും കേട്ട് പതിയെ ഞാന്‍ വായ്പൂട്ടി ...പഴയ ഒരു സിനിമാ ഡയലോഗ് ഓര്‍ത്തു കിടന്നു "അനുസരണാ ശീലം ദാമ്പത്യ ജീവിതത്തിനു  വളരെ വളരെ അത്യന്താപേക്ഷിതമാണ് ".........

No comments:

Post a Comment