Monday, December 23, 2013

“എന്‍റെ അമ്മ സ്നേഹത്തിന്റെ നിറകുടം”


രാവിലെ മുഖപുസ്തകം തുറക്കുമ്പോള്‍ അവന്‍റെ മനസ്സില്‍ ഇന്നലെയിട്ട പോസ്റ്റിനു എത്ര കംമെന്റും ലൈകും കിട്ടി എന്ന ചിന്ത ആയിരുന്നു ,തുറന്നു നോക്കിയപ്പോള്‍ അല്പം നിരാശ തോന്നി വെറും 55ലൈകും 15കമെന്റുകളും മാത്രം ,ഈയിടെ ആയി പോസ്ടുകള്‍ക്കൊന്നും വേണ്ടത്ര സ്രെദ്ധ ലഭിക്കുന്നില്ല

എന്താണാവോ ആളുകള്‍ ഇങ്ങനെ തുടങ്ങുന്നത് എത്ര കഷ്ട്ടപ്പെട്ടാണ് ഓരോ സൃഷ്ട്ടിയും താന്‍ നടത്തുന്നത് എത്രയോ നേരം മുഖപുസ്തകത്തില്‍ ചിലവിട്ടും എത്രയോ ഗ്രൂപുകളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുമൊക്കെയാണ് ഒരു സൃഷ്ടി നടത്തുവാനുള്ള ബീജം ഉരുത്തിരിയുന്നത് അങ്ങനെ സൃഷ്ട്ടിച്ച തന്‍റെ സൃഷ്ട്ടിയോട് ആളുകള്‍ ഇങ്ങനെ മുഖം തിരിച്ചു നില്‍ക്കുവാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും .

അവന്‍ ചിന്താകുലനായി എന്താണ് തന്റെ സൃഷ്ട്ടികള്‍ക്ക് കുഴപ്പം ,കൂടുതല്‍ ചിന്തിച്ചപ്പോള്‍ അവന്റെ മനസ്സില്‍ അതിനുത്തരം കടന്നു വന്നു

അടുത്തിടെയായി തന്റെ പോസ്ടുകല്‍ക്കൊന്നും ജീവിത ഗന്ധമില്ല ഈയിടെ മുഖപുസ്തകത്തിലെ ട്രെന്‍ഡ് ജീവിത അനുഭവങ്ങളാണല്ലോ, പെട്ടെന്ന് അവന്റെ മുഖത്തേക്കൊരു പുഞ്ചിരി കടന്നു വന്നു, പുതിയൊരു കഥാതന്തു ലഭിച്ച സന്തോഷമാണതു, ഉടന്‍തന്നെ തന്റെ സ്റ്റാറ്റസില്‍ അവന്‍ തലക്കെട്ടെഴുതി ,

“എന്‍റെ അമ്മ സ്നേഹത്തിന്റെ നിറകുടം”

അവന്‍ തുടര്‍ന്നെഴുതി ,”ചോര്‍ന്നൊലിക്കുന്ന പഴയ ഒരു രണ്ടു മുറി വീടിനുള്ളില്‍ കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കുന്നതിനിടയില്‍ അടുക്കളയില്‍ നിന്നും ഉയരുന്ന ചില ആത്മഗതങ്ങള്‍ എന്‍റെ കാതില്‍ വീണിരുന്നു ,

‘’എന്‍റെ ഈശ്വരാ അങ്ങേരിതുവരെയും വന്നില്ലല്ലോ ,ഇന്നെങ്കിലും നാലുകാലില്‍ വരാതെ സാധനങ്ങളും വാങ്ങി വന്നാല്‍ മതിയായിരുന്നു,അരി തീര്‍ന്നു എന്ന് പറയുവാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി അയല്‍വക്കത്ത് നിന്നും എത്രയെന്നു കരുതിയാ കടം വാങ്ങുന്നത് ,ഇന്ന് ഒരുമണി അരിയില്ല,ഈ കുഞ്ഞിനു ഞാന്‍ എന്ത് കൊടുക്കും എന്‍റെ ദൈവം തംബുരാനെ”

അമ്മയുടെ അല്പം ഉച്ചത്തിലുള്ള ഈ ആത്മഗതം കേട്ടു വിശന്നു കരിയുന്ന വയറിനെ മറന്നു കൊണ്ട് ഞാന്‍ പഠനത്തില്‍ സ്രെദ്ധിച്ചിരുന്നു, ദിവസവും പണി ചെയ്തു കിട്ടുന്ന കാശിന്റെ ഏറിയ പങ്കും മദ്യപാനത്തിനായി ചിലവിട്ടിരുന്ന പിതാവിനെ ഓര്‍ത്ത്‌ എന്നും വേവലാതിപ്പെട്ടു ജീവിച്ചിരുന്ന എന്റെ അമ്മ ,ആ അമ്മയുടെ ആകെയുള്ള പ്രതീക്ഷ എന്നിലായിരുന്നു ,എന്റെ വയര്‍ നിറക്കുവാനും എന്റെ സ്കൂള്‍ ഫീസും ,യൂണിഫോമും പുസ്തകങ്ങളും വാങ്ങുവാനും അമ്മ ,അയല്‍വക്കത്തുള്ള ബന്ധു വീടുകളില്‍ അടുക്കളപ്പണികളില്‍ സഹായം ചെയ്തു പോന്നു

പണിക്കാരിഎന്ന സ്ഥാനപ്പേര്‍ ഇല്ലാത്ത ഒരു പണിക്കാരിയായിരുന്നു അമ്മ .

ഇന്ന് ഞാന്‍ അമ്മയുടെ വിയര്‍പ്പിനാല്‍ നേടിയെടുത്ത ഡിഗ്രീകളുടെ ബലത്തില്‍ വലിയ കമ്പനിയില്‍ വലിയ സ്ഥാനത്തിരിക്കുമ്പോള്‍ അമ്മയുടെ വിയര്‍പ്പിന്റെ വിലയാണത് എന്ന ബോധം എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു , മദ്യത്തിന്റെ അമിത ഉപയോഗത്താല്‍ അകാലത്തില്‍ ഞങ്ങളെ വിട്ടു പിരിഞ്ഞ അച്ഛന്‍റെ ഓര്‍മ്മകള്‍ ഒരു നിസ്സംഗത മാത്രമേ എന്നില്‍ സൃഷ്ട്ടിക്കുന്നുള്ളൂ ,എന്നാല്‍ എനിക്കായി ജീവിതം മാറ്റിവച്ചു ഓരോ സ്പന്ദനത്തിലും എന്റെ ഭാവിയെ കരുതി ജീവിച്ച എന്‍റെ അമ്മയാണ് ഇന്നും എന്റെ ശക്തി , ആ അമ്മയുടെ മകനായി പിറക്കാന്‍ സാദിച്ചത് എന്‍റെ ഭാഗ്യം

...എന്‍റെ അമ്മെ സ്നേഹത്തിന്റെ നിറകുടമേ .....

എഴുത്ത് പൂര്‍ത്തിയാക്കി അവന്‍ പോസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചു ,

“കൊള്ളാം ഇതിനു ലൈകുകളുടെ പ്രവാഹം ആയിരിക്കും ശെരിക്കും ജീവിതഗന്ധി തന്നെ “

ഒരു പുഞ്ചിരിയോട്‌ കൂടി മുഖപുസ്തകത്തില്‍ പോസ്റ്റ്‌ ചെയ്തവന്‍ കാത്തിരുന്നു ,

നിമിഷങ്ങള്‍ കടന്നു ,ആരും സ്രെദ്ധിക്കുന്നില്ല ,ഒരു ലൈക് പോലും വരുന്നില്ല അവന്‍ ആകെ അസ്വസ്ഥനായി

,അതിനിടയില്‍ അടുത്ത മുറിയില്‍ നിന്നും അമ്മയുടെ വിളി കേട്ടു ,അവന്‍ അത് സ്രെദ്ധിക്കാതെ വീണ്ടും മോണിറ്ററിലേക്ക് കണ്ണ് നട്ടിരിക്കുകയാണ് ,

കൃത്യം ഏഴു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചുട്ടു പഴുത്തു കിടക്കുന്ന മരുഭൂമിയിലേക്ക് മഴ വീണത്‌ പോലെ ഒരു ലൈക് അവന്റെ പോസ്റ്റില്‍ വന്നു വീണു

കാത്തിരുന്ന മഴ ലഭിച്ച ഒരു വേഴാമ്പലിനെ പോലെ അവന്‍റെ ഹൃദയം തുടിച്ചു ,

തൊട്ടു പിറകെ കമ്മെന്റ് എത്തി

“നമിക്കുന്നു ആ അമ്മയെ ,സ്നേഹിതാ നീ ഭാഗ്യവാന്‍ ആണ് ഇതുപോലൊരു അമ്മയെ നിനക്ക് ലഭിച്ചല്ലോ”

ഉടന്‍ അവന്‍ മറുപടി എഴുതി “ താങ്ക്സ് ,അതെ എന്റെ കൂട്ടുകാരാ എന്റെ അമ്മ ദൈവത്തിന്റെ പ്രതിരൂപമാണ് “

അപ്പോളും ഉള്മുറിയില്‍ നിന്നും മോനെ... മോനെ എന്ന നേര്‍ത്ത വിളികള്‍ അവന്റെ കാതുകളില്‍ വന്നടിച്ചു
കൊണ്ടിരുന്നു ...അവന്‍ അല്പം ഈര്‍ഷപ്പെട്ടു ആ ഭാഗത്തേക്ക് ഒന്ന് നോക്കി വീണ്ടും മോണിട്ടരിലേക്ക് സ്രെദ്ധ തിരിച്ചു ,

കൂടുതല്‍ കൂടുതല്‍ കമ്മെന്റുകള്‍ വന്നുകൊണ്ടിരുന്നു ,
ഓരോരുത്തര്‍ക്കും അവന്‍ തന്റെ അമ്മ തനിക്കു ദൈവമാണെന്നും അതുപോലെ തന്നെ എല്ലാവരും അമ്മമാരെ കാണണം എന്നും ഉപദേശങ്ങളും മറുപടിയായി നല്‍കിക്കൊണ്ടിരുന്നു ,

“അകത്തു നിന്നും അമ്മയുടെ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നുകൊണ്ടിരുന്നു.’’പതിയെ പതിയെ എപ്പോളോ അത് നിലച്ചു.

അവസാനം കമ്മെന്റുകളുടെ തിരക്കൊന്നു കഴിഞ്ഞപ്പോള്‍ വിശപ്പിന്റെ വിളി അവനെ സീറ്റില്‍ നിന്നും ഉയര്‍ത്തി , ഡൈനിംഗ് ടേബിളിനരികിലേക്ക് നടക്കെ അവന്‍ അമ്മയുടെ മുറിയിലേക്കൊന്നു എത്തി നോക്കി , എന്തോ പന്തികേട്‌ തോന്നിയ അവന്‍ മുറിക്കുള്ളിലേക്ക് കടന്നു ചെന്നു,

അമ്മയുടെ കൈകള്‍ കട്ടിലിനു വെളിയിലേക്ക് കിടന്നിരുന്നു. കൈകള്‍ നേരെ വെക്കുവാന്‍ അവന്‍ ആ കൈകളില്‍ പിടിച്ചു,തൊരു തണുപ്പവന്റെ കൈകളിലേക്ക് അരിച്ചു കയറി ഒരു ഞെട്ടലോടെ അവന്‍ ആ കൈകളില്‍ നിന്നും വിട്ടു,

പതിയെ പതിയെ അവന്‍ ആ മുറിയില്‍ നിന്നും വെളിയിലേക്കിറങ്ങി ,

വീണ്ടും മുഖപുസ്തകത്തില്‍ അവന്‍ എഴുതി

“ എന്‍റെ അമ്മ എന്‍റെ വഴികാട്ടി ഇപ്പോള്‍ എന്നെ വിട്ടു കടന്നുപോയി”

ഫോണില്‍ ബന്ധുക്കളെയും സ്നേഹിതരെയും വിവരം അറിയിക്കുമ്പോളും അവന്റെ കണ്ണുകള്‍ മുഖപുസ്തകത്തിലെ തന്‍റെ പോസ്റ്റിലേക്ക് വരുന്ന ലൈകുകളുടെയും കംമെന്റുകളുടെയും എണ്ണം തിട്ടപ്പെടുത്തുന്നതില്‍ വ്യാപൃതമായിരുന്നു .... 


(ജോഷി കുര്യന്‍ പോള്‍ )

No comments:

Post a Comment