Thursday, December 26, 2013

ഒരു മഴക്കാല പ്രണയം




വൈകുന്നേരം അവന്‍ സ്കൂള്‍ വിട്ടു ഇറങ്ങിയപ്പോളെ മഴ ഒരു വിധം ശക്തിയാര്‍ജ്ജിച്ചിരുന്നു, കുടയുണ്ടെങ്കിലും അതൊന്നും പ്രയോജനപ്പെടാത്ത വിധം ശക്തമായ കാറ്റോടുകൂടിയ മഴ, അത് കാര്യമാക്കാതെ ബുക്കുകള്‍,  എന്നോ ജൗളി വാങ്ങിയപ്പോള്‍ കിട്ടിയ പ്ലാസ്ടിക് കൂടിനുള്ളിലേക്ക് അടുക്കി വച്ച് അതിനെ കക്ഷത്തിലേക്കും തിരുകി കുടയുമായി ക്ലാസ് റൂമില്‍ നിന്നും വെളിയിലേക്കിറങ്ങി ,വരാന്തയില്‍ നിന്നുകൊണ്ട് കുട നിവര്‍ത്തി എന്നാല്‍ മഴയിലെക്കിറങ്ങാന്‍ ഒന്ന് അമാന്തിച്ചു അല്‍പ നേരം നിന്നു , അങ്ങനെ നിന്നുകൊണ്ട് മഴയുടെ സംഗീതം കേള്‍ക്കുവാന്‍ ഒരു സുഖം തോന്നി ,ദൂരെ മൈതാനത്തു മഴ കാറ്റിനനുസരിച്ചു ചാഞ്ഞും ചരിഞ്ഞും ഒക്കെ വീഴുന്നത് കാണുവാന്‍ നല്ല ഭംഗി , ജൂണിയര്‍ ക്ലാസിലെ വിരുതന്മാര്‍ കുടയോക്കെ മടക്കി പിടിച്ചു മഴയെ പൂര്‍ണ്ണ മനസ്സോടെ വരവേറ്റുകൊണ്ട് നനഞ്ഞു കുളിച്ചും തളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാലുകളാല്‍ പടക്കം അടിച്ചും നീങ്ങുന്ന കാഴ്ച അവനെയും മഴയിലെക്കിറങ്ങുവാന്‍  പ്രേരിപ്പിച്ചു,കുടയും നിവര്‍ത്തി വരാന്തയില്‍ നിന്നും പതിയെ പടികള്‍ ഇറങ്ങി അവനും  കൂട്ടമായ്‌ നടന്നു  നീങ്ങുന്ന വിദ്യാര്‍ഥികളില്‍ ഒരുവനായി.ശക്തമായ കാറ്റില്‍ ദേഹത്തേക്ക് തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളെ കുടയുപയോഗിച്ചു പ്രതിരോധിക്കാന്‍ ശ്രമിച്ച ശ്രമങ്ങള്‍ ഒക്കെ തന്നെ പാഴായി ,സ്കൂള്‍ കവാടം  കടന്നപ്പോള്‍ തന്നെ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഒക്കെ മഴയില്‍ നനഞ്ഞു കുതിര്‍ന്നു ,ആകെ നനഞ്ഞാല്‍ കുളിരില്ല എന്നാല്‍ പാതി നനഞ്ഞാല്‍ നല്ല കുളിരാണ് ,നനഞ്ഞ പാന്‍റസും വീശിയടിക്കുന്ന കാറ്റും കുളിരിന്റെ തോത് കൂട്ടി പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു നടന്നു നീങ്ങി ,കുടയുടെ സ്റ്റീല്‍ കമ്പി മുഖത്തു മുട്ടുമ്പോള്‍ കുളിര് കോരുന്നു ശരീരത്തിലാകമാനം ഉള്ള കുഞ്ഞു രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നു ,

സ്കൂള്‍ കവാടം കഴിഞ്ഞു വഴിയിലിറങ്ങിയപ്പോള്‍  മുതല്‍ ഒന്നിച്ചു നീങ്ങിയിരുന്ന കുട്ടികള്‍ പല ഗ്രൂപുകളായി തിരിഞ്ഞിരിക്കുന്നു , ചിലര്‍ ഒറ്റക്കും ചിലര്‍ പെട്ടക്കും ഒക്കെയായി പല വഴികളിലായി നീങ്ങി, എന്തോ കാരണത്താല്‍ അവന്‍ അന്ന് ഒറ്റക്കായി.സാധാരണ കൂടെയുണ്ടാവാറുള്ള സുഹൃത്ത് സംഘം അന്നില്ലായിരുന്നു. മഴയില്‍ ബസ് സ്ടോപിനെ ലക്ഷ്യമാക്കി നടന്നു നീങ്ങവേ പെട്ടെന്ന് അവന്‍റെ ശ്രദ്ധ മുന്‍പേ നടന്നു നീങ്ങുന്ന ഒരു ഇളംപച്ച പാവാടകാരിയിലായി ,അവള്‍ പാവാടയുടെ തുമ്പ് അല്പം ഉയര്‍ത്തി പിടിച്ചു ഒരു സര്‍ക്കസുകാരിയുടെ മെയ് വഴക്കത്തോടെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ചാടി ചാടി നീങ്ങുകയാണ് , അല്പം ഉയര്‍ത്തി പിടിച്ചിരിക്കുന്ന പാവാടതുംബിനടിയില്‍  അവളുടെ വെളുത്തു സുന്ദരങ്ങളായ കണങ്കാലുകള്‍ അവനു കാണാം , അതിനോട് പറ്റിചേര്‍ന്ന് ഒരു വെള്ളി പാദസ്വരവും .അത് ആ കാലുകള്‍ക്ക് ഭംഗി കൂട്ടുന്നുണ്ട് എന്നവനു തോന്നി ,തോന്നല്‍ അല്ല  സത്യമാണ് അത്.  

കുറച്ചു നേരം അവളുടെ സര്‍ക്കസ് ശ്രദ്ധിച്ചു നടന്ന അവനു അവള്‍ ആരാണ് എന്നറിയാനുള്ള ഒരു ആകാംഷ തോന്നി ,ആ മുഖം ഒന്ന് കാണണമല്ലോ .അവന്‍ തന്‍റെ നടപ്പിന്‍റെ വേഗത കൂട്ടി, അവന്‍ തൊട്ടടുത്തെത്തിയതും അവള്‍ ഒരു വെള്ളക്കെട്ടിനെ മറികടക്കാനായി ചാടിയതും ഒരുമിച്ചായിരുന്നു ,പക്ഷെ അവിടെ അവളുടെ സര്‍ക്കസ് പിഴച്ചു, ചാടിയപ്പോള്‍ ബാലന്‍സ് തെറ്റിയ അവള്‍ വെള്ളക്കെട്ടില്‍ കാല്‍മുട്ട് കുത്തി വീണു വെള്ളക്കെട്ടിലെ ചെളിവെള്ളം നാലുപാടും ചിതറി,തൊട്ടടുത്തെത്തിയ അവന്‍റെ മുഖവും ദേഹവുമെല്ലാം ചെളിവെള്ളത്തില്‍ കുതിര്‍ന്നു ,അവന്‍ പതിയെ കൈകൊണ്ടു മുഖത്തെ ചെളിവെള്ളം വടിച്ചു മാറ്റിയതിനു ശേഷം വീണു കിടക്കുന്നിടത്ത് നിന്നും ബദ്ധപ്പെട്ടെഴുന്നെല്‍ക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി , വീണതിന്റെ ഒരു ജാള്യതയും ചെളിവെള്ളം അവന്റെ മേല്‍ പതിച്ചത് കണ്ടുണ്ടായ ഒരു ചമ്മലും എല്ലാം ചേര്‍ന്ന ഭാവത്തില്‍ നമ്രമുഖിയായ് നിന്നുകൊണ്ടവള്‍ മൊഴിഞ്ഞു, “സോറി”. അവളുടെ മുഖത്തെ ഭാവം ഏതോ കുറ്റം ചെയ്തു പിടിക്കപ്പെട്ട ഒരു കുറ്റവാളിയുടെത് പോലെ ആയിരുന്നു. അവളുടെ മുഖത്തേക്ക് തന്നെ നോക്കി ചെളിവെള്ളത്തില്‍ കുളിച്ചു നില്‍ക്കുകയായിരുന്ന അവനെ, ഒരിക്കല്‍ കൂടി ക്ഷമിക്കണേ എന്ന ഭാവത്തില്‍ നോക്കിയിട്ടവള്‍ പതിയെ നടന്നു ,അവനും ഏതോ മായാജാല വിദ്യയാല്‍ മയക്കപ്പെട്ടവനെപ്പോലെ അവളുടെ പിന്നാലെ ,ഇപ്പോള്‍ പാദസരങ്ങളാല്‍ അലങ്കരിച്ചിരുന്ന സുന്ദരമായ ആ പാദങ്ങളില്‍ വീഴ്ചയില്‍ പറ്റിപ്പിടിച്ച ചെളി മൂലം സൌന്ദര്യം കുറഞ്ഞതായി അവനു തോന്നി,അതവനെ വിഷമിപ്പിച്ചു കൊണ്ടിരുന്നു,അവളും ഇടയ്ക്കിടെ തിരിഞ്ഞു അവനെ നോക്കുന്നുണ്ട് ഇപ്പോള്‍, അവളുടെ കണ്ണുകളില്‍ ക്ഷമ ചോദിക്കുന്ന ഭാവമായിരുന്നു പക്ഷെ അവളുടെ ആ ഭാവം അവന്റെ നെഞ്ചിലൊരു പെരുമ്പറ കൊട്ടുന്നപോലെയുള്ള അനുഭവം ഉണ്ടാക്കി അവള്‍ തന്നെ ശ്രെദ്ധിക്കുന്നു എന്ന തോന്നലില്‍ അവന്‍ ഏതൊക്കെയോ സ്വപ്നങ്ങളില്‍ കൂടി ഒഴുകി നടന്നു,

ബസ് സ്റ്റാന്റില്‍ എത്തി വഴി പിരിഞ്ഞ അവര്‍ പിന്നീട് മിക്ക ദിവസങ്ങളിലും വഴിയില്‍ കണ്ടു മുട്ടുകയുണ്ടായി അവന്റെ കൂടെയും അവളുടെ കൂടെയും സുഹൃത്തുക്കളുടെ ഒരു പട എപ്പോഴും ഉണ്ടായിരുന്നു എങ്കിലും ആ മിഴികള്‍ തമ്മില്‍ എന്തൊക്കെയോ സംസാരിച്ചിരുന്നു ആ ചുണ്ടുകള്‍ ഒരു പുഞ്ചിരി പരസ്പരം കൈമാറിയിരുന്നു.അവളെ കണ്ടുമുട്ടുംബോളോക്കെയും  അവന്റെ ഹൃദയം തുടികൊണ്ടിരുന്നു വീണ്ടും വീണ്ടും കാണുവാനും ഒരിക്കലെങ്കിലും ഒന്ന്  മിണ്ടുവാനും അവന്‍ കൊതിച്ചിരുന്നു എങ്കിലും ഒറ്റയ്ക്ക് അവളെ കാണുമ്പോള്‍ ഒക്കെയും അവനില്‍ ഒരു പാരവശ്യം നിറഞ്ഞിരുന്നു എന്തോ ഒന്ന് നെഞ്ചില്‍ തങ്ങി നില്‍ക്കുന്ന ഒരു വീര്‍പ്പു മുട്ടല്‍ അവനുണ്ടായിക്കൊണ്ടിരുന്നു ,

പലപ്പോഴും എന്നോടൊന്നും പറയുവാനില്ലേ എന്നാണു അവളുടെ കാതരമായ മിഴികള്‍ ചോദിക്കുന്നത് എന്നവനു തോന്നിയിരുന്നു പക്ഷെ ഒരിക്കല്‍ പോലും അവന്‍ അവളോട്‌ ഒരു വാക്കും മിണ്ടിയില്ല ,

വര്‍ഷങ്ങള്‍ കഴിഞ്ഞു,മഴക്കാലങ്ങള്‍ പിന്നെയും വന്നും പോയുമിരുന്നു ഇപ്പോളും അവളെ ഓര്‍ക്കുമ്പോള്‍ അവന്‍ ആ പഴയ സ്കൂള്‍ കുട്ടി ആയി മാറുന്നു ഹൃദയം പെരുമ്പറ കൊട്ടുന്നു, അവളുടെ ആ കാതരമായ മിഴികള്‍ എന്താണ് തന്നില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത് എന്നവന്‍ അപ്പോളൊക്കെ ഒരു വീര്‍പ്പു മുട്ടലോടെ ചിന്തിക്കും, അവസാനം ആ ഓര്‍മ്മകള്‍ ഒരു പുഞ്ചിരിയായ്‌ അവന്റെ ചുണ്ടില്‍ വിരിയും............

അവള്‍ എപ്പോഴെങ്കിലും, ഏതെങ്കിലും മഴക്കാലത്ത് അവനെ കുറിച്ചു ഓര്‍ത്തിരിക്കുമോ ആവോ !!!!

(ജോഷി കുര്യന്‍ പോള്‍)

No comments:

Post a Comment