Thursday, December 4, 2014

വിജയേട്ടന്‍ പറഞ്ഞ കഥ

സൌഹൃദ സദസ്സിലെ വെടിവട്ടത്തില്‍ അന്ന് എല്ലാവരും ഇരിക്കെ കണ്ണനാണ് ആ ടോപിക് എടുത്തിട്ടത്       "പ്രണയം" ,

“പ്രണയത്തിലധിഷ്ടിതമാണ് ജീവിതം, ആരെയെങ്കിലും അല്ലെങ്കില്‍ എന്തിനോടെങ്കിലും പ്രണയമില്ലാത്ത മനുഷ്യരുണ്ടോ? അപ്പോള്‍ നമുക്കിന്നു പ്രണയത്തെ കുറിച്ച് സംസാരിക്കാം ഓരോരുത്തരും തങ്ങളുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഏറ്റവും പഴയ പ്രണയം ഇവിടെ പറയണം”

കണ്ണന്‍ നിബന്ധന വെച്ചപ്പോള്‍ എല്ലാരും അംഗീകരിച്ചു , ഓരോരുത്തരും തങ്ങളുടെ ഓര്‍മ്മകളിലെ ആദ്യ പ്രണയത്തെ തേടി അല്‍പ സമയം മൌനമായിരുന്നു....

അല്പം കഴിഞ്ഞപ്പോള്‍ വിജയേട്ടന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ എഴുനേറ്റു മേശക്കരികിലേക്ക് നടന്നു ,എല്ലാവരുടെയും കണ്ണുകള്‍ വിജയേട്ടന് പിന്നാലെ പോയി, അതുവരെ കഴുത്തു പിരിയാതിരുന്ന ബക്കാര്‍ഡിയുടെ പിടലിക്ക് കൈ വെച്ച് വിജയേട്ടന്‍ എന്നെയൊന്നു നോക്കി ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് മനസ്സിലായി, ഞാന്‍ എഴുനേറ്റു ഫ്രിട്ജിനുള്ളില്‍ നിന്നും മൂന്നു നാല് പച്ച മുളകും ഒരു നാരങ്ങയുമെടുത്തു കഴുകി ഒരു സോസറിലാക്കി മേശയില്‍ വെച്ചു ഒപ്പം തണുത്ത വെള്ളവും, വിജയേട്ടന്‍ പതിയെ അതിലൊരു മുളകെടുത്തു നടുവേ കീറി ഗ്ലാസ്സിലെക്കിട്ടു ശേഷം ചെറുനാരങ്ങയുടെ ഒരു ചെറിയ മുറിയെടുത്തു ഗ്ലാസ്സിലേക്ക്‌ രണ്ടുതുള്ളി ഇറ്റിച്ചു, ശേഷം ആ നാരങ്ങാ മുറിയും ഗ്ലാസ്സിലേക്കിട്ടു പിന്നെ കുപ്പിയെടുത്ത് ഗ്ലാസ്സിന്‍റെ പകുതിയില്‍ കൂടുതല്‍ ബക്കാര്‍ഡി നിറച്ചു ഒട്ടും ധൃതിയില്ലാതെ വെള്ളക്കുപ്പിയെടുത്ത് ശേഷിക്കുന്ന ഭാഗത്ത്‌ വെള്ളവും നിറച്ചു ആ ഗ്ലാസ്സുമായി പതിയെ ജനാലക്കരികിലേക്ക് നീങ്ങി ,വെളിയിലേക്ക് നോക്കിക്കൊണ്ട്‌ ഒന്നു സിപ് ചെയ്ത ശേഷം ഗ്ലാസ് ജനല്‍പ്പടിയില്‍ വെച്ച് തിരിഞ്ഞു ഞങ്ങളെ നോക്കി.... ഒരു വിളറിയ ചിരി ആ ചുണ്ടില്‍ വിരിഞ്ഞിരുന്നു ...

എല്ലാവരും സ്രെദ്ധിച്ചിരിക്കുകയാണ് ,വിജയേട്ടന്റെ കഥകള്‍ക്ക് ഒരു വശീകരണ ശക്തിയുണ്ട് അറിയാതെ നാം അതിലെ കഥാപാത്രങ്ങലായ് മാറും അതുകൊണ്ടുതന്നെ വിജയേട്ടന്റെ കഥ കേള്‍ക്കാന്‍ എല്ലാവര്ക്കും താത്പര്യമാണ്.....

വിജയേട്ടന്‍ മെല്ലെപ്പറഞ്ഞു ആ ആദ്യ പ്രണയത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇവന്‍ എരിഞ്ഞിറങ്ങുംപോലെ ഒരു നീച്ചലാണെനിക്ക്...തെറ്റ് ചെയ്തു പിടിക്കപ്പെട്ടൊരു കുട്ടിയുടെ അവസ്ഥയിലാവുമെന്റെ മനസ്സ്.. വീണ്ടും തിരിഞ്ഞ് ഒരു സിപ് കൂടി എടുത്ത ശേഷം വിജയെട്ടനൊരു സിഗരറ്റിനു തീകൊളുത്തി ജനലിനു വെളിയിലേക്ക് പുക ഊതി വിട്ടുകൊണ്ട് പതിയെ പറഞ്ഞു തുടങ്ങി........

"അന്ന് ഞാന്‍ നാട്ടിലെ ഗവ; ഹൈസ്കൂളില്‍ പഠിക്കുകയാണ് ,പഠിക്കുക എന്ന് പറഞ്ഞാല്‍ സ്കൂളില്‍ പോകുന്നുണ്ട് എന്നാല്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അവധി ആയിരിക്കും കാരണം അമ്മാവന്‍റെ പുരയിടത്തില്‍ എന്തെങ്കിലും പണിയുണ്ടാവും മറ്റു പണിക്കാരോടൊപ്പം ഞാനും അവരില്‍ ഒരാളാവും, അത്രയും കുറച്ചു അമ്മ കഷ്ട്ടപ്പെട്ടാല്‍ മതിയല്ലോ എന്ന ചിന്ത ആയിരുന്നു.എന്ന് കരുതി അമ്മാവനൊരു ക്രൂരനൊന്നും അല്ലാരുന്നു കേട്ടോ അതിനൊക്കെ ചില കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോ.. പക്ഷെ അമ്മാവനൊരു മകളുണ്ടായിരുന്നു ഞങ്ങളുടെ രീതിയില്‍ പറഞ്ഞാല്‍ എന്‍റെ മുറപ്പെണ്ണ്‍, പക്ഷെ ഞാനൊരിക്കലും ആ രീതിയില്‍ ചിന്തിച്ചിട്ടുമില്ല അതിനുള്ള യോഗ്യതയൊട്ടെനിക്കില്ലായിരുന്നു താനും, അവള്‍ക്കു പക്ഷെ എന്നെക്കാണുന്നത് കലിപ്പായിരുന്നു, പണിക്കു ചെല്ലുംബോളൊക്കെ ഒറ്റയ്ക്ക് കിട്ടിയാല്‍ എന്തെങ്കിലും ക്രൂരമായ പരിഹാസ വാക്കുകള്‍ പറയാതെ അവള്‍ വിട്ടിരുന്നില്ല, പലപ്പോഴും ഹൃദയത്തില്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍ വീഴ്ത്തുന്നവയായിരുന്നു അവളുടെ വാക്കുകള്‍, പക്ഷെ ഒരിക്കലും ഞാന്‍ ആരോടും ഒരു പരാതിയും പറഞ്ഞിരുന്നില്ല.

ഇങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോളാണ് അമ്മാവന്‍റെ വീടിനു തൊട്ടടുത്തുള്ള വീട്ടിലെ, എന്‍റെ തൊട്ടു താഴെ ക്ലാസ്സില്‍ പഠിക്കുന്ന റേച്ചലിനെ ഞാന്‍ സ്രെദ്ധിക്കാന്‍ തുടങ്ങിയത്, പലപ്പോഴും അമ്മാവന്‍റെ പുരയിടത്തില്‍ പണിയെടുക്കുന്ന അവധി ദിവസങ്ങളില്‍ അവളെന്നെ സ്രെദ്ധിക്കുന്നത് ഞാന്‍ മനസ്സിലാക്കി, നോട്ടം തമ്മില്‍ കൂട്ടി മുട്ടുമ്പോള്‍ അവള്‍ എനിക്കായൊരു പുഞ്ചിരി പൊഴിച്ചിരുന്നു,അത്ര മനോഹരമായി ഒരു പെണ്ണിന് പുഞ്ചിരിക്കാന്‍ കഴിയുമെന്നു അന്നാണെനിക്ക് മനസ്സിലായത്‌, പക്ഷെ തിരികെ ഒരു പുഞ്ചിരി കൈമാറുവാന്‍ പോലുമുള്ള ഒരു ആത്മ വിശ്വാസം അന്നെനിക്കുണ്ടായിരുന്നില്ല, ഞാന്‍ നോട്ടം മാറ്റി രക്ഷപ്പെടുകയായിരുന്നു പതിവ് ,പക്ഷെ ഒരു ദിവസം അവള്‍ സ്കൂളില്‍ വെച്ച് എന്‍റെ മുന്നില്‍ വന്നു

"വിജയേട്ടനെന്താ എന്നോട് ദേഷ്യം ? എന്നൊരു ചോദ്യവുമായി, ഞാന്‍ പെട്ടെന്ന് പറഞ്ഞു

"ഹേ ഇല്ല ഒന്നുമില്ല"

പിന്നെന്തേ ഒന്നു ചിരിച്ചു കാട്ടാന്‍ പോലും ഇത്ര മടി?

എന്നില്‍ നിന്നും ഒരു വിളറിയ ചിരി പിറന്നു ,മറ്റൊന്നും പറയുവാന്‍ എനിക്കില്ലായിരുന്നു ,പതിയെ പതിയെ ആ സൗഹൃദം വളര്‍ന്നു ഇടക്കൊക്കെ ഒരു പുഞ്ചിരി, സ്കൂളില്‍ വെച്ച് രണ്ടു വാക്ക് സംസാരം, അങ്ങനെ ആരുമറിയാതെ ഞങ്ങളുടെ രണ്ടുപെരുടെയുള്ളിലും എന്തോ ഒരു വികാരം വളര്‍ന്നു വരുന്നുണ്ടായിരുന്നു. രാത്രിയുടെ യാമങ്ങളില്‍ ഞാനാ വികാരത്തെ മനസ്സിലിട്ടു താലോലിച്ചു അതെന്നോടൊപ്പം വളര്‍ന്നുകൊണ്ടിരുന്നു.......

വര്‍ഷങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു ഞാന്‍ ഡിഗ്രി കഴിഞ്ഞ് ജോലിയന്വേഷിക്കുന്ന കാലം,ഒരു ഞായറാഴ്ച പള്ളിയില്‍ നിന്നും മടങ്ങി വന്ന അവള്‍ നേരെ എന്‍റെ കൊച്ചു കുടിലിലേക്ക് വന്നു, അമ്മ അമ്മാവന്‍റെ വീട്ടിലായിരുന്നു മുറ്റത്തു നിന്നുകൊണ്ടവള്‍ സംസാരിച്ചു,

വിജയേട്ടന് ജോലി എന്തെങ്കിലുമായോ?

ഇല്ല ശ്രമിക്കുന്നു

അവളുടെ മുഖം ചെറുതായി വാടുന്നത് കണ്ടു ഞാന്‍ തിരക്കി,

എന്താ റേച്ചല്‍ ?

ഇല്ല,ചോദിച്ചൂന്നു മാത്രം ,അമ്മെ തിരക്കിയതായി പറ ഞാന്‍ പോട്ടെ....

ശരി

രണ്ടു ചുവടു നടന്നിട്ട് അവള്‍ തിരിഞ്ഞു നിന്നു എന്നിട്ട് മെല്ലെ പറഞ്ഞു,

വീട്ടില്‍ എനിക്ക് ചില ആലോചനകള്‍ ഒക്കെ വരുന്നുണ്ട്.. പക്ഷെ ഞാന്‍ വിജയേട്ടന് ജോലി ആവുന്നത് വരെ പിടിച്ചു നില്‍ക്കും...

എന്നിട്ട് പ്രതീക്ഷയോടെ അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി
ഒരു പുഞ്ചിരികൊണ്ട് ഞാനവളെ സമാധാനിപ്പിച്ച് യാത്രയാക്കി

പക്ഷെ ജോലി കിട്ടുന്നതിനു മുന്നേ തന്നെ എല്ലാം തകിടം മറിഞ്ഞു ,അവളുടെ പക്ഷത്തു നിന്നല്ല, അവള്‍ വരുന്ന ആലോചനകള്‍ ഓരോന്നും തന്ത്രപരമായി ഒഴിവാക്കിക്കൊണ്ടിരുന്നു ,പക്ഷെ ഒരു ദിവസം അമ്മാവന്‍ വീട്ടിലേക്കു വിളിപ്പിച്ചപ്പോള്‍ പുരയിടത്തിലെ എന്തെങ്കിലും പണിക്കായിരിക്കും എന്നാണു കരുതിയത്‌ പക്ഷെ എന്‍റെ ജീവിതത്തെ എന്‍റെ സ്വപ്നങ്ങളെ തകിടംമറിച്ച ഒരു വിളി ആയിരുന്നു അത്

അമ്മയും അമ്മായിയും അമ്മാവന്‍റെ അടുത്തുണ്ടായിരുന്നു മുഖവുരയില്ലാതെ അമ്മാവന്‍ വിഷയത്തിലേക്ക് കടന്നു നിന്‍റെ വിവാഹക്കാര്യം സംസാരിക്കാനാണ് ഞാന്‍ നിന്നെ വിളിപ്പിച്ചത്...ഞാനൊരു നിമിഷം അന്ധാളിച്ചു പെട്ടെന്നിങ്ങനെ ഒരു സംസാരം അതും ജോലിയൊന്നും ആയിട്ടുമില്ല???

അതമ്മാവാ ജോലി എന്തെങ്കിലും ആയിട്ട്..........

ജോലി ഒക്കെ ആവുമ്പോള്‍ ആവട്ടെ ഇവിടെ ഇപ്പോള്‍ ജോലി ചെയ്യാതെ തന്നെ ജീവിക്കാനുള്ള വകയുണ്ടല്ലോ ?എനിക്കുള്ളതെല്ലാം അവള്‍ക്കുള്ളതല്ലേ? എന്ന് പറഞ്ഞാല്‍ നിങ്ങള്ക്ക് രണ്ടാള്‍ക്കും

ങ്ങേ ..ഒരു നിമിഷം ഞാന്‍ ഞെട്ടിപ്പോയി ,അമ്മാവന്‍ പറഞ്ഞു വരുന്നത് ????

അത് തന്നെ വനജയും നീയും തമ്മിലുള്ള കല്യാണക്കാര്യം തന്നെ, നിന്നോട് പറഞ്ഞിട്ട് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം എന്ന് കരുതി, നിനക്ക് എതിര്‍പ്പോന്നുമില്ലല്ലോ ല്ലേ ?

അമ്മാവന്‍ എന്‍റെ മുഖത്തേക്ക് നോക്കി ഞാന്‍ ഞെട്ടലില്‍ നിന്നും വിമുക്തനായിരുന്നില്ല എങ്കിലും പറഞ്ഞൊപ്പിച്ചു...

വനജക്ക് നല്ല ആലോചനകള്‍ വരുമല്ലോ അമ്മാവാ അവള്‍ക്കിഷ്ടമുള്ള ഒരു കല്യാണം നടത്തു ,അവള്‍ക്കെന്നെ കണ്ണിനു പിടിക്കത്തില്ല,അമ്മാവന് ആകെയൊരു ,മകളല്ലെയുള്ളൂ അവളുടെ ഇഷ്ടം ചോദിച്ചു അങ്ങനെയൊരു കല്യാണം നടത്തിക്കൊടുക്കമ്മാവാ.....

"ഞാന്‍ അതാണ്‌ ചെയ്യുന്നത് ,അവളുടെ ഇഷ്ടം അവള്‍ നിന്‍റെ അമ്മായിയോട് പറഞ്ഞു അതിനു ഞങ്ങള്‍ എതിര് നില്‍ക്കുന്നില്ല"

ഇപ്പോള്‍ ഞാന്‍ അത്യധികം ഞെട്ടി..വനജ ആവശ്യപ്പെട്ടിട്ടാണീ ആലോചനയെന്നോ ? ഇതില്‍ നിന്നും എങ്ങനെ തലയൂരും? എന്നെ കണ്ടാല്‍ കുത്ത് വാക്കുകള്‍ പറയുന്നവള്‍ എന്‍റെ ഹൃദയത്തെ ഒരുപാട് മുറിപ്പെടുത്തിയവള്‍ എനിക്കാലോചിക്കുവാനേ സാധിക്കുന്നില്ല കൂടാതെ വര്‍ഷങ്ങളായി എന്‍റെയുള്ളില്‍ ഞാന്‍ താലോലിക്കുന്ന എന്‍റെ സ്വപ്നം, എനിക്കായി കാത്തിരിക്കുന്ന എന്‍റെ റേച്ചല്‍, അവളെ മറന്നുകൊണ്ടിതിനു സമ്മതിക്കാന്‍ എനിക്കെങ്ങനെ സാധിക്കും ?

ഞാന്‍ ഒന്നും മിണ്ടാതെ വനജയുടെ മുറിയിലേക്ക് നടന്നു ,എന്നെ കണ്ടയുടനെ അവള്‍ ചോദിച്ചു

"ആഹാ പണിക്കാരന്‍ എപ്പോള്‍ വന്നു? ഇന്നെന്താ പറമ്പില്‍ പണിയൊന്നുമില്ലേ ?"

ഇവള്‍ പഴയ പടി തന്നെ അപ്പോള്‍ അമ്മാവന്‍ പറഞ്ഞത് ? എനിക്കൊന്നും മനസ്സിലായില്ല... പിന്നെ രണ്ടും കല്‍പ്പിച്ച് ഞാനവളോട് തിരക്കി,

"അമ്മാവന്‍ ചില കാര്യങ്ങള്‍ പറഞ്ഞു അത് ശരിയാണോന്നറിയാനാ ഞാന്‍ വന്നത്"....

"ഞാനെന്നാ ജ്യോത്സരോ അമ്മാവന്‍ പറഞ്ഞത് ശരിയാണോന്നു പറയാന്‍"

.....വീണ്ടും അവള്‍ പഴയ ലൈനില്‍ തന്നെ

അല്ല അമ്മാവന്‍ പറഞ്ഞു വനജ ഞാനുമായിട്ടുള്ള കല്യാണത്തിനായി പറയുന്നു എന്ന്...എന്നെ ഇത്ര വെറുക്കുന്ന വനജ എന്തിനാണ് അങ്ങനെ പറഞ്ഞത് ?

പെട്ടെന്നവളുടെ മുഖം മാറി ,വിജയേട്ടനെ ഞാന്‍ വെറുക്കുന്നു എന്നാരാ വിജയേട്ടനോട് പറഞ്ഞത്?

അവളുടെ കണ്ണുകള്‍ ഇപ്പോള്‍ പെയ്യും എന്ന നിലയിലായി.......... ഞാനാകെ അമ്പരപ്പിലും

ഇത്രയും പറഞ്ഞു വിജയേട്ടന്‍ വീണ്ടും ജനാലപ്പടിയില്‍ നിന്ന് ഗ്ലാസ് കയ്യിലെടുത്തു പതിയെ പതിയെ രണ്ടു സിപ് ഇറക്കി ,വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് ഞങ്ങളെ നോക്കി, എല്ലാവരും അക്ഷമരായി ഇരിക്കുകയാണ്.... വിജയേട്ടന്‍ പതിയെ തുടര്‍ന്നു

വനജ.... അവളെന്നെ ഞെട്ടിച്ചു കളഞ്ഞു ,തിരിച്ചറിവായ കാലം മുതല്‍ അവള്‍ എന്നെ പ്രണയിക്കുകയായിരുന്നു ,പക്ഷെ അവളതു പ്രകടിപ്പിച്ചിരുന്നത് പരിഹാസത്തിലൂടെ ആയിരുന്നു ,ഞാന്‍ ഒരു പണിക്കാരനായി അവിടെ ചെല്ലുന്നത് അവള്‍ക്കിഷ്ടമാല്ലായിരുന്നു അതിനാണവള്‍ അങ്ങനെ ചെയ്തിരുന്നത് ...

പൊട്ടി ...അവള്‍ കരുതി പരിഹസിച്ചാല്‍ അത് കേട്ടു ഞാന്‍ പണിക്കു ചെല്ലാതാവുമെന്നു ,

അവള്‍ക്കറിയില്ലല്ലോ അവിടെയല്ലെങ്കില്‍ മറ്റെവിടെയെങ്കിലും പണിക്കുപോയാലെ എനിക്ക് പഠിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ എന്നത് അപ്പോള്‍ സ്വന്തക്കാരുടെ പണിക്കാരന്‍ ആവുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതിയതാണ് എന്ന്,
 പഠിക്കുക എന്ന എന്‍റെ ആഗ്രഹത്തെ തോല്‍പ്പിക്കാന്‍ അവളുടെ പരിഹാസങ്ങള്‍ക്കാവില്ലായിരുന്നു എന്ന് ...

അവള്‍ ഏല്‍പ്പിച്ച സകല മുറിവുകളും ഒരു നിമിഷംകൊണ്ട് എന്നില്‍ നിന്നും മാഞ്ഞു പോയ്‌ പക്ഷെ വലിയൊരു മുറിവ് ഇപ്പോള്‍ എനിക്കവള്‍ തന്നു... റേച്ചല്‍ അവളെ മറന്ന് വനജയെ ഞാനെങ്ങനെ സ്വീകരിക്കും

പക്ഷെ മിക്ക പ്രേമകഥകളിലെയും പോലെ അവസാനം അമ്മയുടെയും ,അമ്മാവന്റെയും വനജയുടെയുമൊക്കെ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ എന്നെ തന്നെ ചതിച്ചു , വനജയെ കെട്ടി അമ്മാവന്‍റെ സ്വത്തിനു അവകാശിയായി...
 വിജയേട്ടന്റെ ചുണ്ടിലൊരു പുച്ഛ ചിരി വിരിഞ്ഞു

"റേച്ചല്‍ അവള്‍..... അവളൊരു ഞെട്ടലില്‍ ആയിരുന്നു കുറച്ചു നാളേക്ക്..... പിന്നീടാണ് അവള്‍ എന്നെ ഞെട്ടിച്ചത്!!!!!!! എന്‍റെ മണവാട്ടിയാകാന്‍ ഒരുങ്ങിയിരുന്നവള്‍ ക്രിസ്തുവിന്‍റെ മണവാട്ടിയായി..........

ശേഷം പലതവണ കണ്ടെങ്കിലും അവളുടെ മുഖത്തേക്ക് നോക്കുവാന്‍ എനിക്ക് ശക്തിയുണ്ടായിട്ടില്ല...

ഇന്നും കുറ്റബോധത്തോടെയല്ലാതെ അവളെ ഓര്‍ക്കുവാന്‍ എനിക്ക് സാധിക്കില്ല,

ന്യായീകരിക്കാന്‍ സ്രെമിച്ചാല്‍ പലതുമുണ്ട് ഒരിക്കലും പ്രണയിക്കുന്നു എന്ന് ഞാനോ അവളോ പറഞ്ഞിട്ടില്ല പക്ഷെ സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചങ്ങനെ പറയാന്‍ എനിക്കാവില്ലല്ലോ " ആ സഭാ വസ്ത്രത്തില്‍ അവളെ കാണുമ്പോഴൊക്കെ ഞാനെന്ന പുരുഷന്‍ ചെറുതായി ചെറുതായി ഒരു ക്രിമിയായ് മാറാറുണ്ട്...

ഇതാണെന്‍റെ പ്രണയം ആരോടും പറയാതെ മനസ്സില്‍ മാത്രം ഞാനിതുവരെ സൂക്ഷിച്ച എന്‍റെ നഷ്ടപ്രണയം അല്ല ഞാന്‍ നഷ്ടപ്പെടുത്തിയ പ്രണയം ......................

വിജയേട്ടന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞങ്ങളില്‍ ആകെയൊരു മൂകത പടര്‍ന്നു ,പിന്നെ മറ്റാര്‍ക്കും തന്നെ അന്ന് അവരുടെ പ്രണയം പറയുവാനുള്ള മൂഡ്‌ ഉണ്ടായില്ല പലരും ബക്കാര്‍ഡിയില്‍ തങ്ങളുടെ വേദനകളെ മുക്കിക്കൊന്നു!!!!

No comments:

Post a Comment