Thursday, March 28, 2013

ഗംഗയിലെ നെല്ലിമരം ....ഒരു ഓര്‍മ്മ

എന്‍റെ  ഓര്‍മ്മകളില്‍ എന്നും മായാതെ നില്‍ക്കുന്ന ഒരു വീടുണ്ട് ,അതിനെ ചുറ്റിയുള്ള കുറച്ചു വീടുകളും ആളുകളുമുണ്ട്‌. "ഗംഗ" എന്ന ആ വീടിന്‍റെ അകത്തും പുറത്തും രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള എന്‍റെ കാല്‍പാദങ്ങളുടെ അടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ട്,ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും ആ വീട് ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നു

ആ സ്ഥലവുമായി അത്രയ്ക്ക്  ഒരു മാനസ്സിക അടുപ്പമുണ്ട് എനിക്ക്. അവിടെ നിന്നു താമസം മാറിയതിനു ശേഷവും കുറച്ചു തവണ അമ്മയോടൊപ്പം അവിടെ പോയിട്ടുള്ളത് കൊണ്ടാവാം  ആ ഭാഗത്തെക്കുറിച്ചു കുറച്ചു ഓര്‍മ്മ നില നില്‍ക്കുന്നത്, ആ വീട്ടിലാണ്  ഞാന്‍ എന്‍റെ ":അച്ച"യോടൊപ്പം താമസിച്ചിരുന്നത് ,

എന്‍റെ  അച്ചയെ ഓര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ തെളിയുന്നത് "ഗംഗ" എന്ന ആ വീടും അതിന്‍റെചുറ്റുപാടുകളുമാണ് ,

എന്ന് പറഞ്ഞാല്‍ കൃത്യമായ ഒരു കാഴ്ചയല്ല ..ഒരു മങ്ങിയ ഓര്‍മ്മ. ആ മുറികളില്‍ ഞാന്‍ ഓടിക്കളിക്കുന്നതിന്‍റെ ചെറിയോരോര്‍മ്മ ,ഓഫീസില്‍ നിന്നും വരുന്ന അച്ചയെന്നെ എടുത്തുയര്‍ത്തുന്ന ഒരോര്‍മ്മ പക്ഷെ ആ മുഖം എനിക്ക് വ്യക്തമായി ഓര്‍മ്മിക്കുവാന്‍ സാധിക്കുന്നില്ല .പക്ഷെ ആ മുഖം എന്‍റെ  വയറില്‍ മുട്ടിച്ചു എന്നെ ഇക്കിളി കൂട്ടുന്നത്‌ എനിക്ക് ഇപ്പളെന്നപോലെ  അനുഭവപ്പെടാറുണ്ട്.

.അടുക്കളയിലെക്കോടി "അമ്മേ അച്ച വന്നു" എന്ന് വിളിച്ചു പറയുന്ന എന്നെ എനിക്കോര്‍മ്മയുണ്ട് ,

"അച്ചേ കുളിക്കാന്‍ "കുമ്മുമുറിയില്‍ " ചൂട് വെള്ളം വച്ചിരിക്കുന്നു എന്ന് പറയുന്ന ഞാന്‍,   "അണ്ടവയാര്‍" എടുത്തോ അച്ചേ എന്ന് വിളിച്ചു ചോദിക്കുന്ന ഞാന്‍.

ഞാന്‍ ഇപ്പോളും  ആ വീടിന്‍റെ  പരിസരത്തെവിടെയോ കളിച്ചുകൊണ്ട് നില്‍ക്കുന്നതായി എനിക്ക് തോന്നാറുണ്ട് എന്നോടൊപ്പം "കൈസര്‍" എന്ന് പേരുള്ള ഒരു പട്ടിയുണ്ട് ...കൈസറിന്‍റെ  വാലില്‍ പിടിച്ചു ഞാന്‍ വലിക്കുന്നുണ്ട്. അവന്‍  തിരിഞ്ഞു  വന്നു സ്നേഹത്തോടെ എന്നെ നക്കുന്നുണ്ട്.

ഇപ്പോള്‍ മുന്നിലെ തൊണ്ടിലൂടെ നടന്നു വന്നു മുറ്റത്തിന് നേരെയുള്ള ഗേറ്റ്കടന്നു എന്‍റെ ജ്യേഷ്ടന് സ്കൂളില്‍ നിന്നും തിരികെ വരുന്നത് കാണാം , കൈസര്‍ ജ്യേഷ്ടന്  അടുത്തേക്ക് ഓടുകയാണ്,ഞാന്‍ മുറ്റത്തു തന്നെ നില്‍ക്കുന്ന ആ കൊച്ചു നെല്ലിമരത്തിന്‍റെ കൊമ്പില്‍  തൂങ്ങി ആടി ജ്യേഷ്ടനെ കാണിക്കുന്നു,

ആ നെല്ലിമരം എന്നുമെന്‍റെ  ഓര്‍മ്മകളില്‍ നില്‍ക്കുന്നു ...സന്ധ്യാ സമയത്ത് എന്നെയും കയ്യില്‍ പിടിച്ചു എന്‍റെ അച്ച  ആ മുറ്റത്തു കൂടി നടക്കുന്നു ,ആ നെല്ലിമരത്തിന്‍റെ മുകളില്‍ നിറയെ മിന്നാമിന്നികള്‍  മിന്നിക്കളിക്കുന്നു, നെല്ലിമരത്തിന് അടുത്തേക്കെന്നെയുയര്‍ത്തി   മിന്നാമിന്നികളെ കാട്ടിത്തരുന്ന എന്‍റെ അച്ച...

അങ്ങനെ മങ്ങിയ ചില ഓര്‍മ്മകളുമായി ഇപ്പോളും ചില സമയങ്ങളില്‍  ആ വീടും പരിസരവും എന്‍റെ മനസ്സിലേക്ക് കടന്നു വരും.  ഞാന്‍ അപ്പോള്‍ ആ മൂന്നു വയസ്സുകാരന്‍ ആയി മാറും ,എന്‍റെ അച്ചയെ നോക്കി ഞാന്‍ ആ വീടിന്‍റെ  ഓരോ മുറികളും കയറി ഇറങ്ങും. അവിടെയെങ്ങും കാണാതെ  ഞാന്‍ വീടിന്‍റെ മുന്നിലെ നാലുപാളി കതകു തുറന്നു  വെളിയിലെ  തിണ്ണയിലേക്കിറങ്ങും  അച്ചേ ,അച്ചേ എന്ന് നീട്ടി വിളിച്ചു കൊണ്ട്  അരഭിത്തിയില്‍  കയറി ഇരിക്കും ,എന്നിട്ടും കാണാതെ ഞാന്‍ വീടിനു ചുറ്റുമുള്ള ഇളംതിണ്ണയിലൂടെ  വീടിനു ചുറ്റും ഒന്ന് ഓടും  പക്ഷെ കാണുന്നില്ല ....

എവിടെപോയിക്കാണും അച്ച ? ഞാന്‍ വീണ്ടും വാതില്‍ക്കലെത്തി മുറ്റത്തു നിന്ന് നേരെ  ഗേറ്റിനടുത്തേക്ക് നടക്കും ,ഗേറ്റിറങ്ങി  'തൊണ്ട്" മറി കടന്നു  അപ്പുറത്തെ കയ്യാലയുടെ  ഇടയിലൂടെ കയറി നേരെ നടന്നാല്‍ ആണ് രമ ചേച്ചിയുടെ  വീട് രമേചിയുടെ അച്ഛനോട് വര്‍ത്തമാനം പറയാന്‍ അച്ച അവിടെ പോകാറുണ്ട്,   ആ വഴിയില്‍ ഒരു വലിയ പാറ ഉണ്ട് ,അതിനു അരികുവശം ചേര്‍ന്ന് ഞാന്‍ നടന്നു ചെല്ലും, രമചേച്ചിയുടെ വീടിന്‍റെ മുറ്റത്തേക്ക് ...രമചെച്ചി  വാതുക്കല്‍ തിണ്ണയില്‍ ഇരുന്നെന്തോ തയിക്കുന്നുണ്ട് ,രമേച്ചിയുടെ അച്ചന്‍ പത്രം വായിക്കുന്നു .അച്ചയെ അവിടെങ്ങും കാന്നാനില്ല ,...കുട്ടാ നീ ഒറ്റയ്ക്ക് വന്നോടാന്നു ചോദിച്ചു  എന്നെ വാരിയെടുത്തുമ്മ വയ്ക്കുന്ന  രമേച്ചി ..രമേച്ചിക്ക് എപ്പോളും  വാസന സോപ്പിന്‍റെ സുഗന്ധമാണ് ,

രമേച്ചിയുടെ കയ്യില്‍ നിന്നും  കുതറിയിറങ്ങി  തിരികെ വീട്ടിലെക്കൊടുന്ന ഞാന്‍, രമേച്ചി സൂക്ഷിച്ചു ഓടെടാ കുട്ടാന്നും പറഞ്ഞു എന്‍റെ പുറകെ തന്നെയുണ്ട് ..അവിടെ നിന്നും തിരികെ വീട്ടിലെത്തിയ ഞാന്‍ പുറകുവശത്തെ മുറ്റത്തു നിന്ന് മൂപ്പാ ,മൂപ്പാ എന്നുച്ചത്തില്‍ വിളിക്കുന്നു അപ്പോള്‍ മൂപ്പന്‍റെ  മകന്‍ "പാഞ്ചി " വന്നു എന്നെയുമെടുത്തു  മൂപ്പന്‍റെ വീട്ടിലേക്കു പോകും ,അവിടെയെത്തിയാല്‍  നല്ല രസമാണ് "പാഞ്ചി" എന്നെ ഓടക്കുഴല്‍  ഊതി കേള്‍പ്പിക്കും,തബല  കൊട്ടി കേള്‍പ്പിക്കും...അതിനു ശേഷം എന്നെയുമെടുത്തുകൊണ്ട് അടുത്തുള്ള റെയില്‍വേ പാളത്തിനടുത്ത് കൊണ്ടെ  ട്രെയിന്‍ വരുന്നത് കാണിക്കും ...

ട്രെയിന്‍ കടന്നു പോകുമ്പോള്‍ കൈസര്‍ നിര്‍ത്താതെ കുരയ്ക്കും ,ഞാന്‍ ചെവി പൊത്തും.  ഇവയെല്ലാം മങ്ങിയ ഒരു കാഴ്ചയായി  എനിക്കിപ്പോളും കാണാം .

ഇന്നും  അച്ചയെ ഓര്‍മ്മിക്കുമ്പോളെല്ലാം  ഗംഗ എന്ന ഞങ്ങള്‍ താമസിച്ചിരുന്ന  ആ വീടും പരിസരവും , മിന്നാമിന്നികള്‍  വട്ടമിട്ടു പറക്കുന്ന  ആ നെല്ലിമരവും .കൈസര്‍ എന്ന ആ നായയും ...പിന്നെ മൂപ്പന്‍,പാഞ്ചി ,രമേച്ചി എന്നീ ആളുകളും കൃത്യമായ ഒരു മുഖമില്ലാതെ  എന്‍റെ മനസ്സിലേക്ക് ഓടിയെത്തും ,

മുഖങ്ങള്‍ എനിക്ക് കൃത്യമായി ഒര്‍ത്തെടുക്കുവാന്‍  സാധിക്കുന്നില്ല ...പക്ഷെ കറുത്ത ഒരു തുകല്‍ ബാഗും  പിടിച്ചു  നട കയറി വരുന്ന അച്ചയെ ഞാന്‍ ഓര്‍ക്കുന്നു ഒരു മഞ്ഞിനാല്‍ മൂടപ്പെട്ട രീതിയില്‍ മങ്ങിയ കാഴ്ച ആണെന്ന് മാത്രം....

അവിടെ നിന്നുമാണ്  അച്ചയെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് ....അവിടെ ഡോക്ടര്‍ ആയിരുന്ന അമ്മയുടെ കസിന്‍റെ വീട്ടിലെ പൊട്ടും പൊടിയും പോലുള്ള ചില ഓര്‍മ്മകള്‍ ആണ് അവസാനമായി എന്‍റെ അച്ചയെക്കുറിച്ചു എനിക്കുള്ളത് ... പക്ഷെ 'അച്ച' എന്ന വാക്ക് ഉരുവിടുമ്പോളെല്ലാം  ഒരു വീടും മുറ്റവും ഒരു ചെറിയ നെല്ലിമരവും എന്‍റെ  ഓര്‍മ്മകളില്‍ തെളിയും ....

എന്‍റെ കുട്ടികള്‍ ഇന്നെന്നെ  അച്ച  എന്ന് വിളിക്കുന്നു, അപ്പോള്‍ എല്ലാ ദിനവും ഈ ദൃശ്യങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നു പോകാറുണ്ട് ,മുതിര്‍ന്നതിനു ശേഷം പലയാവര്‍ത്തി കരുതി ...ആ വീട്ടില്‍ ഒന്ന് പോകണം , ആ ചുറ്റുപാടുകള്‍ ഒന്ന് കാണണം എന്ന് പക്ഷെ അപ്പോളെല്ലാം  എന്‍റെ ഉപബോധ മനസ്സ് എന്നെ വിലക്കി.

ഇന്ന് ആ വീടിന്‍റെയും പരിസരത്തിന്‍റെയും അവസ്ഥ മാറിയിട്ടുണ്ടാവാം അത് കാണുവാന്‍ എനിക്ക് താത്പര്യമില്ല .എന്‍റെ ഓര്‍മ്മകളില്‍  ആ നെല്ലിമരം ചെറുതാണ്  അത് അങ്ങനെ തന്നെ നില്‍ക്കട്ടെ, അതിന്‍റെ  ചുറ്റും എന്‍റെ ബാല്യത്തിലെ വികൃതികളുടെ  കാല്‍പ്പാടുകളുണ്ട് ,എന്‍റെ അമ്മയുടെ സന്തോഷകാലമുണ്ട് ,കുഞ്ചായന്‍റെ ആദ്യാക്ഷരങ്ങളുടെ  പാടുകള്‍ വീണ ചുവരുകള്‍ ഉണ്ട് ,
അവിടെ ഞങ്ങള്‍ പോന്നതിന് ശേഷം  ട്രെയിനിന്‍റെ അടിയില്‍ പോയി കൊല്ലപ്പെട്ട കൈസറിന്‍റെ  ബൌ ,ബൌ എന്ന് മുഴങ്ങുന്ന  ജീവനുള്ള ശബ്ദമുണ്ട്. ഞങ്ങളെ സ്നേഹിച്ചിരുന്ന  ഒരുപിടിയാളുകളുടെ  നല്ല ഓര്‍മ്മകള്‍ ഉണ്ട് ......

മൂലേടം എന്ന ആ ഗ്രാമത്തിലൂടെ  ആ റെയില്‍  ക്രോസ്സ്   കടന്നു പോകുമ്പോള്‍ മുതല്‍ എന്നില്‍ ഒരു വേദന നിറഞ്ഞ  നിശബ്ദത കടന്നു വരും ,എന്‍റെ ബാല്യത്തിന്‍റെ  വര്‍ണ്ണങ്ങള്‍ വിധി കവര്‍ന്നെടുത്തതു അവിടെ വച്ചാണ് ,ഞങ്ങളുടെ അച്ചയെ  ഞങ്ങളില്‍ നിന്നും കവര്‍ന്നെടുത്തത് അവിടെനിന്നുമാണ് ....എങ്കിലും  അച്ചയോടൊന്നിച്ചുള്ള  ചില ഓര്‍മ്മകള്‍ എന്നില്‍ അവശേഷിപ്പിച്ച   ആ ഗ്രാമത്തെ  എനിക്കിന്നും ഇഷ്ടമാണ് .........

ജോഷി  കുര്യന്‍ പോള്‍

2 comments:

  1. ",മുതിര്‍ന്നതിനു ശേഷം പലയാവര്‍ത്തി കരുതി ...ആ വീട്ടില്‍ ഒന്ന് പോകണം , ആ ചുറ്റുപാടുകള്‍ ഒന്ന് കാണണം എന്ന് പക്ഷെ അപ്പോളെല്ലാം എന്‍റെ ഉപബോധ മനസ്സ് എന്നെ വിലക്കി. ഇന്ന് ആ വീടിന്‍റെയും പരിസരത്തിന്‍റെയും അവസ്ഥ മാറിയിട്ടുണ്ടാവാം അത് കാണുവാന്‍ എനിക്ക് താത്പര്യമില്ല .എന്‍റെ ഓര്‍മ്മകളില്‍ ആ നെല്ലിമരം ചെറുതാണ് അത് അങ്ങനെ തന്നെ നില്‍ക്കട്ടെ .... അതിന്‍റെ ചുറ്റും എന്‍റെ ബാല്യത്തിലെ വികൃതികളുടെ കാല്‍പ്പാടുകളുണ്ട്".
    Oruvattam koodien ormakal meyunna thirumuttathethuvan moham.......

    ReplyDelete
  2. Nostalgic feelings ...kollam joshychetta

    ReplyDelete